Thursday, December 12, 2013

മിര്‍സാ ഗാലിബ്‌: ഇനിയും പിറക്കാത്ത ഉദ്യാനത്തിലെ വാനമ്പാടി

"എണ്റ്റെ മതം മനുഷ്യണ്റ്റെ ഏകത്വമാണ്‌ 
എണ്റ്റെ പ്രമാണം ആചാരങ്ങളുടെ നിരാസമാണ്‌ 
മതങ്ങള്‍ ഇല്ലാതായാല്‍ വിശ്വാസം വിശുദ്ധമായി" 
                                                          മിര്‍സാ ഗാലിബ്‌ 

    കുറച്ചുനാളുകള്‍ക്ക്‌ മുമ്പ്‌ മദിരാശി കേരള സമാജത്തിലെ സാഹിതീസഖ്യത്തിണ്റ്റെ കീഴില്‍ മാസത്തില്‍ ഒന്ന്‌ എന്ന തോതില്‍ നടക്കാറുള്ള വായനക്കൂട്ടത്തില്‍ 'മിര്‍സാ ഗാലിബ്‌-കവിതയും ജീവിതവും" എന്ന പേരില്‍ ശ്രീ. കെ.പി.എ. സമദ്‌ തയ്യാറാക്കിയ പുസ്തകം പരിചയപ്പെടുത്തി സംസാരിക്കാന്‍ എനിക്ക്‌ അവസരം കിട്ടി. സംവാദങ്ങളും വാക്പയറ്റുകളും കൊണ്ട്‌ സജീവമാകാറുള്ള വായനക്കൂട്ടത്തിണ്റ്റെ പതിവ്‌ രീതിയില്‍ നിന്ന്‌ വ്യത്യസ്ഥമായിരുന്നൂ, അന്നത്തെ പ്രതികരണം. കൈ ചൂണ്ടിയുള്ള ആക്രോശങ്ങളില്ല, അപരനെ അടിച്ചിരുത്തുന്ന വാക്പ്രഹരങ്ങളില്ല, ആക്ഷേപശരങ്ങളില്ല, അവിശ്വസനീയതുടെ ആശ്ചര്യ ഭാവങ്ങള്‍ മാത്രം; അംഗീകാരത്തിണ്റ്റെ തലകുലുക്കലുകള്‍ മാത്രം. 

  ഗാലിബിണ്റ്റെ ജീവിതത്തില്‍ അദ്ദേഹം കുടിച്ചുതീര്‍ത്ത കയ്പും ആ കയ്പിനെ നോവിക്കുന്ന മാധുര്യമാക്കി മാറ്റിയ മാസ്മരികമായ കവിത്വത്തിണ്റ്റെ ശക്തിയും വിവരിച്ചപ്പോള്‍ സദസ്സ്‌ വാച്യമായ ഒരു പ്രതികരണവുമില്ലാതെ സ്തബ്ധരായി ഇരിക്കുകയായിരുന്നു. പുസ്തകത്തിലൂടെ കടന്നുപോയതല്ലാതെ കാര്യമായ ഒരു തയ്യാറെടുപ്പുമില്ലാതെ ഞാന്‍ നടത്തിയ സംസാരത്തിണ്റ്റെ മികവല്ല, അതുവരെ അറിയാതിരുന്ന ഗാലിബ്‌ കവിതകളുടെ ശക്തിസൌന്ദര്യം തന്നെയാണ്‌ സാന്ദ്രമായ മൌനത്തോടെ പ്രതികരിക്കാന്‍ സദസ്സിനെ പ്രേരിപ്പിച്ചതെന്ന്‌ വ്യക്തമായിരുന്നു. 

********* 

     1797 ഡിസംബര്‍27-നായിരുന്നൂ, ഗാലിബിണ്റ്റെ ജനനം. ആയിരത്തി എണ്ണൂറ്റിപ്പത്തുകളുടെ അന്ത്യപാദത്തില്‍ ഒരു വര്‍ഷം. അവസാനത്തെ മുഗള്‍ രാജകുമാരന്‍ ബഹദൂര്‍ഷാ സഫറിണ്റ്റെ അരമനയില്‍ ഒരു മുഷായിറ* അരങ്ങേറുന്നു. കൊട്ടാരത്തിലെ ആസ്ഥാനകവി ഇബ്രാഹിം സൌക്‌, ജനപ്രിയ കവി മു അ്മിന്‍ ഖാന്‍ മു അ്മിന്‍ തുടങ്ങി ഒട്ടേറെ കവികള്‍ ഉണ്ട്‌. മുഷായിറ നിയന്ത്രിക്കുന്ന രാജകുമാരന്‍ തന്നെ വിശ്രുതനായ കവിയാണ്‌. 'വാഹ്‌ വാഹ്‌' വിളികളും അഭിനന്ദനസൂചകങ്ങളായ മറ്റ്‌ ശബ്ദങ്ങളും കൊണ്ട്‌ മുഖരിതമാണ്‌ സദസ്സ്‌. ലളിതവും സംഗീതസാന്ദ്രവുമായ പദങ്ങള്‍ കോര്‍ത്തിണക്കി പ്രണയവും പരിഭവവും ആരാധനയും പരിദേവനവും വിഷയമാക്കി രണ്ടുവരികളില്‍ ആശയം സ്പഷ്ടമാക്കുന്ന ഗസല്‍ ആലാപനത്തിണ്റ്റെ തനത്‌ പാരമ്പര്യം തന്നെയാണ്‌ അന്നും പ്രകടമായത്‌. 

    സരളമായ പദങ്ങളും ആശയത്തിലെ ലാളിത്യവും കാരണം കേള്‍വിക്കാര്‍ പെട്ടെന്ന്‌ തന്നെ ഗസല്‍ മനസ്സില്‍ സ്വീകരിക്കുകയും ഏറ്റുചൊല്ലുകയും ചെയ്യും. ഈരടികളില്‍ അവസാനം ആവര്‍ത്തിച്ചുവരുന്ന വരികള്‍ ഏറ്റുചൊല്ലുന്നതിന്‌ 'മിസ്‌റ ഉഠാന' എന്നാണ്‌ പറയുക. ഈ ഏറ്റുചൊല്ലലും ഓരൊ ഈരടികള്‍ക്കുശേഷം പെട്ടെന്ന്‌ തന്നെ സ്വാഭാവികമായി വരുന്ന അഭിനന്ദനസൂചകങ്ങളായ പ്രതികരണങ്ങളും ഒക്കെയാണ്‌ എന്നും മുഷായിരകളെ സജീവവും ആസ്വാദ്യവുമാക്കുന്നത്‌. അന്നത്തെ മുഷായിറ വളരെ സജീവമായിത്തന്നെ നടക്കുന്നതിനിടെ അടുത്ത ഊഴമറിയിച്ചുകൊണ്ട്‌ 'ചരാഗ്‌-എ-മെഹ്ഫില്‍'* കൊണ്ടുവെച്ചത്‌ ഒരു യുവാവിണ്റ്റെ മുന്നിലാണ്‌. ആ സദസ്സില്‍ തുടക്കക്കാരനായ യുവാവിനെ ബഹദൂര്‍ഷാ സഫര്‍ പരിചയപ്പെടുത്തി. ജനാബ്‌ മിര്‍സാ അസദുള്ളാ ഖാന്‍ ഗാലിബ്‌. ഗാലിബ്‌ സദസ്സിനെ വണങ്ങി തണ്റ്റെ ഘനഗംഭീരമായ, സംഗീതസാന്ദ്രമായ ശബ്ദത്തില്‍ ഗസല്‍ ചൊല്ലിത്തുടങ്ങി. 

 "ആരുടെ അപക്വമായ ഭാവനയ്ക്കെതിരെയാണ്‌ 
വരകള്‍ ഈ വിധം പരാതിപ്പെടുന്നത്‌? 
ചിത്രങ്ങളൊക്കെയും ഇന്ന്‌ 
കടലാസ്‌ വസ്ത്രങ്ങളാണല്ലോ അണിഞ്ഞിരിക്കുന്നത്‌" 

     സാന്ദ്രമായ മൌനം കൊണ്ടാണ്‌ സദസ്യര്‍ ഗാലിബിണ്റ്റെ ഈരടിയോട്‌ പ്രതികരിച്ചത്‌. അത്യാഹിതത്തിണ്റ്റെ മുന്നില്‍ വാക്കുകള്‍ നഷ്ടമായതുപോലെ. ഗാലിബിന്‌ പ്രയാസം തോന്നിയെങ്കിലും അത്‌ കാര്യമാക്കാതെ അദ്ദേഹം അടുത്ത ഈരടി ചൊല്ലി. 

"ഏകാന്തതയുടെ മൂര്‍ച്ചയേറിയ മഴു 
ജീവണ്റ്റെ വേരില്‍ ആഞ്ഞുപതിക്കുമ്പോള്‍ 
പകലണയും വരെ രാവിനെ നേരിടുന്നത്‌ 
പാറയില്‍ നിന്ന്‌ പാലൊഴുക്കുന്നതിലും കഠിനമാണ്‌" 

       സദസ്സില്‍ നിന്ന്‌ അപ്പോഴും പ്രതികരണമില്ല. കനത്ത മൂകത. ഏറ്റുചൊല്ലല്‍ കാത്തുനിന്ന ഗാലിബ്‌ നിരാശനായി. ഒടുവില്‍ 'മിസ്‌റ ഉഠായിയേ' എന്ന്‌ വാക്കാല്‍ അഭ്യര്‍ത്ഥിക്കേണ്ടിവന്നു. സദസ്സില്‍ നിന്ന്‌ ഒരാള്‍ പതുങ്ങിയ സ്വരത്തില്‍ പരിഹാസത്തോടെ പറഞ്ഞു. ഞങ്ങളെക്കൊണ്ട്‌ കഴിയുന്നില്ല, ഭാരം വളരെ കൂടുതലാണ്‌. (ഉഠാന എന്ന പദത്തിന്‌ ഉയര്‍ത്തുക എന്നതാണ്‌ കേവലാര്‍ത്ഥം). 

   ഗാലിബ്‌ അദ്ധ്യക്ഷണ്റ്റെ നേരെ തിരിഞ്ഞ്‌ ആദരവോടെ പറഞ്ഞു. "തിരുമേനീ മക്ത* ചൊല്ലി അവസാനിപ്പിക്കാന്‍ അനുവദിക്കണം. " 
ബഹാദൂര്‍ഷാ ആരാഞ്ഞു, "അതെന്തേ നാലുവരിയില്‍ ഒതുങ്ങുന്നതാണോ താങ്കളുടെ ഗസല്‍?" "അല്ല തിരുമേനീ," 
ഗാലിബ്‌ പ്രതിവചിച്ചു. "എണ്റ്റെ ഗസല്‍ സമ്പൂര്‍ണ്ണമാണ്‌. പക്ഷേ മുഴുവനും ചൊല്ലുന്നതെങ്ങിനെ? രണ്ട്‌ വരികളുടെ ഭാരം തന്നെ ബഹുമാന്യരായ സദസ്യര്‍ക്ക്‌ താങ്ങാനാവുന്നില്ല. ഗസല്‍ മുഴുവന്‍ കേട്ടാല്‍ ഒരു പക്ഷേ, അവര്‍ക്ക്‌ എഴുന്നേല്‍ക്കാന്‍ ആയില്ലെന്ന്‌ വന്നേക്കും. " 

ഗാലിബ്‌ മക്ത ചൊല്ലി അവസാനിപ്പിച്ചു. സദസ്സിനെ അമ്പരപ്പിച്ചുകൊണ്ട്‌ ഇറങ്ങിനടന്നു. 

(കെ. പി. എ. സമദിണ്റ്റെ പുസ്തകത്തില്‍ നിന്ന്‌. ) 

അങ്ങനെ പാരമ്പര്യത്തെ വെല്ലുവിളിച്ചുകൊണ്ടായിരുന്നൂ, ഗാലിബിണ്റ്റെ ഡല്‍ഹിയിലെ അരങ്ങേറ്റം. ലളിതമധുരമായ ആശയങ്ങള്‍ സരളമായ പദാവലികള്‍ അടുക്കിവെച്ച്‌ ചൊല്ലുക എന്നതാണ്‌ ഗസലുകളുടെ സാധാരണ രീതി. അതിന്‌ വിര്‍ദ്ധമായി ദുരൂഹമായ കാര്യങ്ങള്‍ പരസ്പരബന്ധമില്ലാത്ത രീതിയില്‍ പറയുകയാണ്‌ ഗാലിബ്‌ ചെയ്തത്‌. പറയാനുദ്ദേശിച്ച കാര്യങ്ങള്‍ ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാനും കഴിയുമായിരുന്നില്ല. ആശയങ്ങളിലെ ഈ സങ്കീര്‍ണ്ണതകളും പദാവലികളുടെ അഗാധതയില്‍ ഒളിഞ്ഞിരിക്കുന്ന അര്‍ത്ഥഗാംഭീര്യവും ഗാലിബിണ്റ്റെ പില്‍ക്കാല കവിതകളില്‍ ഉടനീളം കാണാനാവും. അക്കാലത്തെ വിദ്യാസമ്പന്നരുടേയും ബുദ്ധിജീവികളുടേയും ഇടയില്‍ ഏറെ പ്രശസ്തനായിരുന്നെങ്കിലും അദ്ദേഹത്തിണ്റ്റെ കവിതകള്‍ ആദ്യകാലത്ത്‌ വേണ്ടത്ര ജനപ്രിയമാകാതിരിക്കാനും ഈ ക്ളിഷ്ടത ഒരു കാരണമായിരുന്നിരിക്കണം. ഇതിനെ പറ്റി ഗാലിബ്‌ എഴുതുന്നു. 

"ശരിയാണ്‌, എണ്റ്റെ കവിതകള്‍ ദുര്‍ഗ്രഹമാണ്‌ 
കവിവര്യര്‍ പലരും അത്‌ ലളിതമാക്കാന്‍ പറയുന്നു 
പക്ഷേ എന്ത്‌ ചെയ്യാന്‍ 
പ്രയാസകരമായ രീതിയിലല്ലാതെ കാവ്യം രചിക്കാന്‍ എനിക്ക്‌ പ്രയാസമാണ്‌" 

മറ്റൊരവസരത്തില്‍ 

"എണ്റ്റെ ഹൃദയത്തിണ്റ്റെ ഉരുകലില്‍ നിന്നാണ്‌ 
എണ്റ്റെ കവിതകള്‍ ജനിക്കുന്നത്‌ 
ഞാനെഴുതുന്ന ഒരു പദത്തിനെതിരെ പോലും 
വിരല്‍ ചൂണ്ടാന്‍ ആര്‍ക്കുണ്ടര്‍ഹത?" 

    സ്വന്തം കവിതയുടെ ശക്തിയില്‍ തികഞ്ഞ ആത്മവിശ്വാസിയായിരുന്നൂ, ഗാലിബ്‌. അത്‌ വേണ്ട രീതിയില്‍ മനസ്സിലാക്കാന്‍ ആളുകള്‍ക്ക്‌ കഴിയാത്തതില്‍ അദ്ദേഹത്തിന്‌ വിഷമമുണ്ടായിരുന്നു. പക്ഷേ മറ്റുള്ളവര്‍ക്ക്‌ വേണ്ടി അത്‌ ലളിതമാക്കാന്‍ ഗാലിബ്‌ ഒരുക്കമായിരുന്നില്ല. ഈ കവിത ഇതിന്‌ സാക്ഷ്യമാണ്‌. 

"എണ്റ്റെ കവിതയുടെ വീഞ്ഞിന്‌ ഇന്ന്‌ കോളുകാരേറെയില്ല 
നാളത്തെ പാനികള്‍ പക്ഷേ, നിശ്ചയമായും അത്‌ കണ്ടെടുക്കും
കാലപ്പഴക്കത്താല്‍ വീര്യം കൂടി, 
അതവരുടെ നിത്യലഹരിയായിത്തീരും. 
എണ്റ്റെ ജന്‍മതാരം എനിക്ക്മുമ്പേ തന്നെ 
നശ്വരതയുടെ ഉത്തുംഗതയിലേക്കുയര്‍ന്നതാണ്‌ 
ഞാനില്ലാതായാലും എണ്റ്റെ ഈരടികള്‍ 
നാളെനിശ്ചയമായും ലോകം ഏറ്റുപാടും. " 

   
ഗാലിബ്‌ പറഞ്ഞത്‌ അന്വര്‍ത്ഥമായി. ജീവിതകാലത്ത്‌ കിട്ടാതിരുന്ന സ്വീകാര്യതയും അംഗീകാരവും അദ്ദേഹത്തിന്‌ അനിവാര്യമായും കിട്ടുകതന്നെ ചെയ്തു. പ്രോ. റഷീദ്‌ അഹ്മദ്‌ സിദ്ദീക്കിയുടെ അഭിപ്രായത്തില്‍ മുഗള്‍ ഭരണം ഭാരതത്തിന്‌ നല്‍കിയ മൂന്ന്‌ അമൂല്യ സംഭാവനകളില്‍ ഒന്ന്‌ ഗാലിബ്‌ ആണ്‌. താജ്‌ മഹലും ഉറുദു ഭാഷയും ആണ്‌ മറ്റ്‌ രണ്ടെണ്ണം. കേംബ്രിഡ്ജ്‌ സര്‍വ്വകലാശാലയിലെ സെണ്റ്റ്‌. ജോണ്‍ കോളേജിലെ റീഡറും പൌരസ്ത്യ ഭാഷകളിലെ പണ്ഡിതനുമായ റല്‍ഫ്‌ റസ്സല്‍ ഗാലിബിനെ ഉറുദു-പേര്‍ഷ്യന്‍ ഭാഷകള്‍ കണ്ട ഏറ്റവും മഹാനായ കവി എന്ന്‌ വിശേഷിപ്പിക്കുന്നു. 

   ഗസല്‍ അടിസ്ഥാനപരമായി ചൊല്ലാനുള്ളതാണ്‌. അത്‌ കൊണ്ട്‌ തന്നെ ഗസലിണ്റ്റെ നിയമങ്ങള്‍ പരമാവധി കേള്‍വിസുഖം ഉണ്ടാകുന്ന തരത്തില്‍ ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണ്‌. ഒരു ഗസല്‍ നിരവധി ശേറുകളുടെ സമാഹാരമാണ്‌. 'ശേര്‍' എന്നാല്‍ ഈരടി. കൃത്യമായ നിയമത്തിണ്റ്റെ അടിസ്ഥാനത്തില്‍ ഗസലില്‍ ഉടനീളം ആവര്‍ത്തിച്ചുവരുന്ന ഒരു പദമോ പദങ്ങളോ 'റദീഫ്‌' എന്നറിയപ്പെടുന്നു. ആദ്യ ഈരടിയുടെ രണ്ട്‌ വരികളും തുടര്‍ന്നുള്ള ഈരടികളുടെ രണ്ടാമത്തെ വരിയും അവസാനിക്കുന്നത്‌ 'റദീഫ്‌' -ല്‍ ആയിരിക്കും. റദീഫിന്‌ തൊട്ടുമുമ്പുള്ള പദമാണ്‌ 'കാഫിയ'. ഒരു ഗസലിണ്റ്റെ നിരവധി ഈരടികള്‍ തമ്മില്‍ ആശയപരമായി സാമ്യം നിര്‍ബ്ബന്ധമല്ല. അവയെ ഒന്നിപ്പിക്കുന്നത്‌ റുദായിയും കാഫിയയും ഒക്കെ. ഇവ ഒരുമിച്ച്‌ ചൊല്ലുമ്പോള്‍ ഉണ്ടാവുന്ന കേള്‍വിസുഖം തന്നെയാണ്‌ മുശായിറകളുടെ ആസ്വാദ്യത. അവസാനത്തെ കൂടിച്ചൊല്ലലിനും (മിസ്‌റ ഉഠാന) ഇത്‌ സഹായിക്കുന്നു. 


ഗസല്‍ എന്ന അറബി പദത്തിണ്റ്റെ അര്‍ത്ഥം സ്ത്രീയുമായുള്ള സംഭാഷണം എന്നാണെന്ന്‌ ഗാലിബിണ്റ്റെ കവിതകളും കവിതകളിലെ സൂചകങ്ങളും ഇംഗ്ളീഷിലേക്ക്‌ മൊഴിമാറ്റം നടത്തിയ വിവര്‍ത്തക സര്‍വത്‌ റഹ്മാന്‍ എഴുതുന്നു. ഇസ്ളാമിന്‌ മുമ്പ്‌ അറേബ്യയില്‍ നിലനിന്നിരുന്ന സാബാ മുല്ലാഖത്ത്‌ എന്ന നീണ്ട കവിതകളില്‍ നിന്നായിരിക്കണം ഗസലിണ്റ്റെ തുടക്കം എന്നും അവര്‍ അഭിപ്രായപ്പെടുന്നു. സാബാ എന്നാല്‍ ഏഴ്‌ എന്നും മുല്ലാഖത്ത്‌ എന്നാല്‍ തൂക്കിയിട്ടത്‌ എന്നും അര്‍ത്ഥം. കവിതാമത്സരങ്ങളിലെ വിജയികളുടെ കവിതകള്‍ പൊതുജനങ്ങള്‍ക്ക്‌ വായിച്ച്‌ ആസ്വദിക്കാനായി ചുവരില്‍ തൂക്കിയിടുന്ന പതിവുണ്ടായിരുന്നത്രേ ഇസ്ളാമിനുമുമ്പുള്ള അറേബ്യയില്‍. ഇങ്ങനെ തൂക്കിയിടപ്പെട്ട കവിതകളിലേക്ക്‌ നീണ്ടുചെല്ലുന്നതാണ്‌ ഗസലിണ്റ്റെ വേരുകള്‍ എന്ന്‌ അവര്‍ കണ്ടെത്തുന്നു. 

  വിശുദ്ധഖുര്‍ ആന്‍ വചനങ്ങളില്‍ വിശ്വാസമര്‍പ്പിച്ച്‌ ലോകം മുഴുവന്‍ പിടിച്ചടക്കാന്‍ തുനിഞ്ഞിറങ്ങിയ അറബികള്‍ ലോകത്തിണ്റ്റെ നാനാഭാഗങ്ങളിലേക്കും യാത്ര നടത്തുകയുണ്ടായി. എന്നാല്‍ അവരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്‌ മെസപ്പൊട്ടേമിയയും (ഇന്നത്തെ ഇറാക്ക്‌), പേര്‍ഷ്യയും (ഇന്നത്തെ ഇറാന്‍) ആയിരുന്നു. കീഴടക്കാന്‍ ചെന്ന അറബികള്‍ ഇവിടങ്ങളിലെ സമ്പന്നമായ ചരിത്രത്തിനും സംസ്കാരത്തിനും മുന്നില്‍ സ്വയം കീഴടങ്ങുകയായിരുന്നു. അറബികളുടെ സ്വേഛാപരമായ വംശാധിപത്യത്തില്‍ മനം നൊന്തുകഴിഞ്ഞ, ഇസ്ളാമിണ്റ്റെ പ്രാക്തനമായ സമത്വസിദ്ധാന്തത്തില്‍ വിശ്വസമര്‍പ്പിച്ചിരുന്ന വിശ്വാസികള്‍ ക്രമേണ സൂഫിസത്തില്‍ അഭയം പ്രാപിച്ചു. സൂഫികള്‍ ഗസല്‍ എന്ന കവിതാരൂപത്തെ അവരുടെ ആശയപ്രചാരണത്തിനായി വ്യാപകമായി ഉപയോഗിച്ചു തുടങ്ങി. അറബിയിലെ പ്രണയകവിതകളായ ഗസല്‍ സ്ത്രീപുരുഷപ്രണയത്തിണ്റ്റെ ഏകരൂപത്തിന്‌ പുറത്ത്‌ സാധ്യതകള്‍ തേടുന്നത്‌ സൂഫികളിലൂടെയാണ്‌. ഗസല്‍ എന്ന കവിതാരൂപത്തോടൊപ്പം തന്നെ ലോകത്തിന്‌ അറേബ്യ പ്രദാനം ചെയ്ത പ്രണയേതിഹാസമായ മജ്‌നുവും ഇവിടങ്ങളില്‍ എത്തി ചേര്‍ന്നു. പ്രണയിനിയായ ലൈലയുമായി ഒരിക്കലും ഒന്നിക്കാനാവാഞ്ഞ, പ്രേമാതുരനായ, പ്രണയം ആവേശിച്ച കാമുകന്‍ മജ്‌നു പരമാത്മാവിനെ തേടി അലയുന്ന ആത്മാവിണ്റ്റെ പ്രതീകമായി സൂഫി കവിതകളില്‍ മാറി. സൂഫി പാരമ്പര്യത്തില്‍ കവികള്‍ പരമാത്മാവിനെ അത്യധികം വശീകരണ ശക്തിയുള്ള കാമുകിയായി കാണുന്നു. കവിയുടെ ജീവിതം കാമുകിയുമായി ഒന്നിച്ച്‌ അവളില്‍ വിലയം പ്രാപിക്കാനുള്ള്‌ അനന്തമായ അലച്ചിലാണ്‌. 

  അധികാരം കൈയാളിയിരുന്ന ഔദ്യോഗിക മതവിശ്വാസികളാല്‍ വേട്ടയാടപ്പെട്ട സൂഫികള്‍ ഫക്കീറുകളായി അലഞ്ഞുതുടങ്ങി. പീഡനം ഭയന്ന്‌ പിടിക്കപ്പെടാതിരിക്കാനായി തെരുവുകളിലും സത്രങ്ങളിലും കഴിഞ്ഞുകൂടി. ഈ സത്രങ്ങളില്‍ വിളമ്പിയിരുന്ന വീഞ്ഞ്‌ (ഇസ്ളാമില്‍ ഹറാമായത്‌) ഔദ്യോഗിക ഇസ്ളാമിണ്റ്റെ സദാചാരനിയമങ്ങള്‍ക്കും യാഥാസ്തികത്വത്തിനും എതിരായ പ്രതീകമായി സൂഫികള്‍ കണ്ടു. ഗാലിബിണ്റ്റെ വംശവൃക്ഷത്തിണ്റ്റെ വേരുകള്‍ പുരാതന പേര്‍ഷ്യയിലാണ്‌. ഗാലിബ്‌ തണ്റ്റെ ആദ്യകാലത്ത്‌ പേര്‍ഷ്യനിലും കവിതകള്‍ എഴുതിയിരുന്നു. സൂഫിസം ശക്തമായ ഒരു ചിന്താധാരയായി രൂപപ്പെട്ടത്‌ പുരാതന പേര്‍ഷ്യയിലായിരുന്നു. 

    ഗാലിബിണ്റ്റെ ചിന്തകളിലെ സൂഫി സ്വാധീനം, കവിതകളിലെ സൂഫി ബിംബങ്ങള്‍ ഒക്കെ ഈ പേര്‍ഷ്യന്‍ അനുഭവത്തിണ്റ്റെ വെളിച്ചത്തില്‍ വേണം മനസ്സിലാക്കാന്‍. സ്വര്‍ഗത്തിലെ സുഖങ്ങളോ നരകത്തിലെ ശിക്ഷയോ ആയിരിക്കരുത്‌ ആരാധനയുടെ അടിസ്ഥാനം എന്നത്‌ ഇന്ത്യയിലേയും പേര്‍ഷ്യയിലേയും സൂഫി കവിതകളില്‍ ആവര്‍ത്തിച്ചുവരുന്ന ഒരു ആശയമാണ്‌. ഗാലിബ്‌ എഴുതുന്നു. 

"സ്വര്‍ഗത്തിലെ തേനിനും വീഞ്ഞിനുമുള്ള കൊതിയാവരുത്‌ 
ആരാധനയുടെ അടിസ്ഥാനം 
സ്വര്‍ഗത്തെ പൊക്കിയെടുത്ത്‌ 
ആരെങ്കിലും നരകത്തിലേക്ക്‌ വലിച്ചെറിയട്ടെ" 

ഇനി എഴുതുന്ന കവിതയില്‍ മജ്‌നുവിണ്റ്റെ സ്വാധീനം കാണാം. 

"മരുഭൂമിയില്‍ അലയുന്നതില്‍ നിന്ന്‌ എന്നെ പിന്തിരിപ്പിക്കാന്‍ 
ഒരു ശക്തിക്കുമാവില്ല 
എണ്റ്റെ പാദങ്ങളില്‍ പൂട്ടിയിരിക്കുന്നത്‌ 
ചുഴലിക്കാറ്റാണ്‌, ചങ്ങലയല്ല. " 

   എന്നാല്‍ ഗാലിബിണ്റ്റെ സ്വതന്ത്ര ചിന്ത സൂഫിസത്തിണ്റ്റെ അതിരുകളും ലംഘിച്ച്‌ കടന്നുപോയില്ലേ എന്ന്‌ സംശയിക്കാവുന്നതാണ്‌. സൂഫി ചിന്തയില്‍ വീഞ്ഞ്‌ പാവനമായ പാനപാത്രത്തിലെ ജീവന്‍ പ്രദാനം ചെയ്യുന്ന പാനീയമാണ്‌. എന്നാല്‍ ഗാലിബ്‌ പാത്രമേതെന്ന്‌ നോക്കാതെ, അത്‌ ജീവന്‌ ഗുണകരമാണോ എന്ന്‌ നോക്കാതെ വീഞ്ഞ്‌ ആവോളം ആസ്വദിച്ചു. വീഞ്ഞിണ്റ്റെ ആസ്വാദ്യതയെക്കുറിച്ച്‌ നിരന്തരം കവിതകള്‍ കുറിച്ചു. 

"പറുദീസ എനിക്ക്‌ പ്രിയപ്പെട്ടതാവുന്നത്‌ 
ഒരു വസ്തുവിനോടുള്ള ഇഷ്ടം കാരണമാണ്‌ 
റോസാപ്പൂവിണ്റ്റെ നിറവും കസ്തൂരിയുടെ മണവുമുള്ള 
മദ്യമല്ലാതെ അത്‌ മറ്റെന്താണ്‌?" 

ഒരു കവിതയില്‍ ഗാലിബ്‌ ഇങ്ങനെ എഴുതുന്നു. 

"കാപട്യത്തിണ്റ്റെ കറ 
ഗാലിബിണ്റ്റെ വസ്ത്രങ്ങളില്‍ ഒരിക്കലും പുരളുകയില്ല 
കീറിയതായിരിക്കാം, പക്ഷേ വൃത്തിയുണ്ട്‌ 
വീഞ്ഞില്‍ കഴുകിയ അവണ്റ്റെ വസ്ത്രങ്ങള്‍ക്ക്‌" 

      ഈ കവിതയില്‍ വീഞ്ഞ്‌ വെറും വീഞ്ഞോ വസ്ത്രം ശരീരം മറയ്ക്കുന്ന വസ്ത്രമോ അല്ല തന്നെ. സൂഫി കവിതകളില്‍ വീഞ്ഞ്‌ ജീവദായിനിയായ പാനീയം ആണ്‌. വസ്തങ്ങള്‍ ആത്മാവിനെ പൊതിയുന്ന ശരീരവും. 

     സൂഫികള്‍ ദൈവത്തെ കാമുകിയായി കണ്ട്‌ അവളുടെ ആരാധനയില്‍ ജീവിതം അലഞ്ഞു തീര്‍ത്തു. ഗാലിബ്‌ ദൈവത്തെ ഒരു ആത്മസുഹൃത്തായി, തനിക്ക്‌ തലചായ്ച്ച്‌ കേഴാനും ശകാരിക്കാനും കളിയാക്കാനും ഒക്കെ അവകാശമുള്ള ഒരു സുഹൃത്തായി കണ്ടു. ഈ സ്വതന്ത്രചിന്ത സൂഫിസത്തിനുപോലും അന്യമാണ്‌. 

"മലക്കുകള്‍* എഴുതിവെയ്ക്കുന്നതനുസരിച്ച്‌ 
മനുഷ്യരെ നീ ശിക്ഷിക്കുന്നു 
എഴുതുമ്പോള്‍ സാക്ഷിയായി ഒരു 
മനുഷ്യന്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ അത്‌ നീതിയാകുമായിരുന്നു" 

   തണ്റ്റെ നിശിതമായി ആക്ഷേപഹാസ്യശരത്തില്‍ നിന്ന്‌ ദൈവത്തെ പോലും വെറുതെ വിടാന്‍ ഗാലിബ്‌ തയ്യാറായില്ല. 

"നരകത്തെ സ്വര്‍ഗവുമായി ബന്ധിപ്പിക്കരുതോ ദൈവമേ? 
ഉല്ലാസയാത്ര പോകാന്‍ അത്‌ അവസരം നല്‍കുമായിരുന്നു" 

   
കവിതയില്‍ എന്ന പോലെ ജീവിതത്തിലും തീക്ഷ്ണമായ നര്‍മ്മബോധവും നിശിതമായ പരിഹാസവും ഗാലിബ്‌ സൂക്ഷിച്ചു. 1857-ലെ കലാപകാലത്തും കലാപം അടിച്ചമര്‍ത്തപ്പെടുന്നതിനും ഗാലിബ്‌ സാക്ഷിയായിരുന്നു. ദില്ലി തിരിച്ചുപിടിച്ച ബ്രിട്ടീഷുകാര്‍ മുഗള്‍ ചക്രവര്‍ത്തിയുമായി ബന്ധമുണ്ടെന്ന്‌ സംശയമുള്ളവരെയെല്ലാം പിടികൂടുകയും ശിക്ഷിക്കുകയും ചെയ്തു. ഒരുദിവസം പോലീസ്‌ ഗാലിബിനെ വീട്ടില്‍ നിന്ന്‌ അറസ്റ്റ്‌ ചെയ്ത്‌, കേണല്‍ ബേണിണ്റ്റെ മുന്നില്‍ ഹാജരാക്കി. 

കേണല്‍ ചോദിച്ചു, "നിങ്ങള്‍ മുസല്‍മാനാണോ?" 

ഗാലിബ്‌ തണ്റ്റെ സ്ഥായിയായ നര്‍മ്മം വെടിയാതെ പറഞ്ഞു, "പകുതി മുസല്‍മാനാണ്‌ ഹുസൂറ്‍. " 

മനസ്സിലാകാതെ മിഴിച്ചുനിന്ന ക്കേണലിനോട്‌ ഗാലിബ്‌ വിശദീകരിച്ചു, 
" ഞാന്‍ മദ്യം ഉപയോഗിക്കും, പക്ഷേ പന്നിയിറച്ചി കഴിക്കില്ല." (രണ്ടും മുസ്ളീം വിശ്വാസമനുസരിച്ച്‌ നിഷിദ്ധമാണ്‌). 

ഗാലിബിണ്റ്റെ മറുപടി രസിച്ച കേണല്‍ പൊട്ടിച്ചിരിച്ചുകൊണ്ട്‌ പറഞ്ഞു, "മരണത്തിണ്റ്റെ മുഖത്തുനോക്കി മതത്തെക്കുറിച്ച്‌ ഫലിതം പറയുന്ന ഒരാള്‍ക്ക്‌ കലാപകാരിയാകാന്‍ കഴിയില്ല." ഇങ്ങനെ പറഞ്ഞുകൊണ്ട്‌ കേണല്‍ ഗാലിബിനെ പോകാന്‍ അനുവദിച്ചു. 

    ഈ സ്വതന്ത്രമായ നര്‍മ്മബോധവും പരിഹാസവും അദ്ദേഹം ദൈവത്തിണ്റ്റേയും വിശ്വാസത്തിണ്റ്റേയും കാര്യത്തിലും നിലനിര്‍ത്തി. ഒരുകവിതയില്‍ ഇങ്ങനെ എഴുതുന്നു. 

"നിണ്റ്റെ തെരുവില്‍ തെളിയുന്ന പ്രകാശം തന്നെയാണ്‌ 
സ്വര്‍ഗത്തേയും ശോഭനമാക്കുന്നത്‌ 
ജീവിക്കുന്നതിലെ ആഹ്ളാദം, 
പക്ഷേ സ്വര്‍ഗത്തിലുണ്ടോ ലഭിക്കുന്നു?" 

     മതങ്ങളുടെ സങ്കുചിതത്വത്തില്‍ നിന്നും വിലക്കുകളില്‍ നിന്നും വിമുക്തമായ യുക്തിഭദ്രമായ ആത്മീയതായിരുന്നൂ, ഗാലിബിണ്റ്റേത്‌. 

"ഞാനാരാധിക്കുന്ന ദൈവം 
അറിവിണ്റ്റെ അതിരുകള്‍ക്കപ്പുറത്താണ്‌ 
കാണാന്‍ കഴിയുന്നവര്‍ക്ക്‌ കിബ്
ലക്ഷ്യത്തിലേക്കുള്ള ചൂണ്ടുപലക മാത്രമാണ്‌" 

      പരമാത്മാവായ ദൈവത്തിനുമുന്നില്‍ പോലും തണ്റ്റെ സ്വാഭിമാനം അടിയറവെയ്ക്കാന്‍ തയ്യാറാവാത്തവിധം സ്വതന്ത്രമായിരുന്നൂ, ഗാലിബിണ്റ്റെ ചിന്തകള്‍. 

"നിണ്റ്റെ സേവകനാണ്‌ ഞാന്‍, 
എങ്കിലുംഎണ്റ്റെ സ്വാഭിമാനം സ്വതന്ത്രമാണ്‌. 
ക അ്ബയുടെ കവാടം അടഞ്ഞുകണ്ടാല്‍ 
തിരിഞ്ഞുനടക്കാന്‍ ഞാന്‍ മടിക്കുകയില്ല" 

 ഗാലിബിണ്റ്റെ അരുമശിഷ്യനായ ഹാലി ഒരിക്കല്‍ നിസ്കാരത്തിണ്റ്റെ പ്രാധാന്യത്തെക്കുറിച്ച്‌ ഓര്‍മ്മിപ്പിച്ചു. തന്നെ നന്നായി മനസ്സിലാക്കുന്ന ഹാലിയില്‍ നിന്നുള്ള ഈ വാക്കുകള്‍ ഗാലിബിന്‌ വലിയ ദുഖമുണ്ടാക്കി. അപ്പോള്‍ ഗാലിബ്‌ ഇങ്ങനെ പറഞ്ഞു. 

"ശരിയാണ്‌. ഞാന്‍ നിസ്കരിക്കാറില്ല. നോമ്പ്‌ നോല്‍ക്കാറുമില്ല. പാപിയാണ്‌ ഞാന്‍. എന്നെ മുഖത്ത്‌ താറടിച്ച്‌ തൂക്കിലേറ്റേണ്ടതാണ്‌. ശവം നായ്ക്കള്‍ക്ക്‌ കടിച്ചുകീറാന്‍ എറിഞ്ഞുകൊടുക്കേണ്ടതാണ്‌. ഇത്രയും ശപിക്കപ്പെട്ട ഒരു വസ്തു അവയ്ക്കും രുചിക്കുമോ എന്നറിയില്ല. എന്തായാലും എണ്റ്റെ നിലപാടില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ഞാന്‍ എന്നും ദൈവത്തിണ്റ്റെ ഏകത്വത്തില്‍ മാത്രം വിശ്വസിച്ചു. മരിക്കുമ്പോഴും എണ്റ്റെ ചുണ്ടുകള്‍ അത്‌ ഉരുവിട്ടുകൊണ്ടിരിക്കും. "


പരമാത്മാവായ ദൈവത്തില്‍ അടിയുറച്ച്‌ വിശ്വസിക്കുമ്പോഴും ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഗാലിബ്‌ തരിമ്പും വിശ്വസിച്ചില്ല, വിലകല്‍പിച്ചില്ല. അതുറക്കെ വിളിച്ചുപറയുകയും ചെയ്തു. ദൈവത്തേയും മതത്തേയും കുറിച്ച്‌ ഗാലിബ്‌ എഴുതിയ കാര്യങ്ങള്‍ വിപ്ളവാത്മകമാണ്‌. അന്നുമാത്രമല്ല, ഇന്നും. ഒരു പ്രസംഗത്തില്‍, ഒരു ചോദ്യോത്തരത്തില്‍ വീണുകിട്ടുന്ന വാക്കുകളെ തിരിച്ചും മറിച്ചും നോക്കി വളച്ചും ഒടിച്ചും വിവാദങ്ങളുണ്ടാക്കി കലാപം നടത്തി നിരപരാധികളെ കൊല്ലാന്‍ മടിക്കാത്ത ഇക്കാലത്ത്‌ ഗാലിബ്‌ ജീവിച്ചിരുന്നെങ്കില്‍ എന്ന ചിന്ത ഒരു ചോദ്യചിഹ്നമായി വിഴുങ്ങാന്‍ വരുന്നത്‌ നാമറിയുന്നു. 

  ഗാലിബ്‌ എന്ന സ്വന്തം അനുഭവത്തെ ഹൃദ്യമായി നമുക്ക്‌ പരിചയപ്പെടുത്തിയ, അദ്ദേഹത്തിണ്റ്റെ കവിതകളെ സരളമായ ഭാഷയില്‍ മൊഴിമാറ്റം നടത്തി നമുക്ക്‌ പകര്‍ന്നുതന്ന കെ. പി. എ സമദിനെ അതീവ കൃതജ്ഞതയോടെ ഓര്‍മ്മിച്ചുകൊണ്ട്‌ ഈ കുറിപ്പ്‌ അവസാനിപ്പിക്കുന്നു. (ഗാലിബിണ്റ്റെ കവിതകളും വാക്കുകളും സമദിണ്റ്റെ പുസ്തകത്തില്‍ നിന്ന്‌) 

*1 ഊഴം അറിയിച്ചു കൊണ്ട്വെയ്ക്കുന്ന ഉപചാരദീപം 
*2 മുഷായിര കവിയരങ്ങ്‌
*3 മക്ത ഗസലിലെ അവസാനത്തെ ഈരടി. ഇതില്‍ കവിയുടെ പേരോ തൂലികാനാമമോ ചേര്‍ക്കാറുണ്ട്‌. 
*4 മലക്ക്‌ മാലാഖ
*5 കിബ്ള മെക്കയിലെ ക അ്ബ ദേവാലയം. ലോകമെങ്ങുമുള്ള മുസ്ളീം മതവിശ്വാസികള്‍ നമസ്കാരസമയത്ത്‌ ഈ ദേവാലയത്തിന്‌ അഭിമുഖമായിട്ടാണ്‌ നില്‍ക്കുന്നത്‌. 

8 comments:

  1. മണ്‍മറഞ്ഞ മഹാരഥര്‍!!

    ReplyDelete
  2. ഈ ലേഖനം കുറെ മുമ്പ്‌ ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ചതാണ്‌. ഇപ്പോള്‍ ഒന്നു കൂടി പരിഷ്കരിച്ച്‌ എഴുതി. കുറിപ്പുകള്‍ പുസ്തകരൂപത്തിലാക്കുന്നതിണ്റ്റെ ഭാഗമായി.

    ReplyDelete
  3. രസകരമായ ആഖ്യാനം.ആകാംക്ഷയോടെ വായിച്ചു തീര്‍ത്തു. വിജ്ഞാനപ്രദവുമായി.

    ReplyDelete
  4. നല്ല ലേഖനം.. അറിവ് നല്കിയതിനു നന്ദി..

    ReplyDelete
  5. മിർസാ ഗാലിബിനെക്കുറിച്ച് ദശാബ്ദങ്ങൾക്കു മുമ്പ് വന്ന സീരിയൽ അന്നു തന്നെ കണ്ടിരുന്നു. ഇപ്പോൾ വീണ്ടും അത് അനുഭവിപ്പിച്ചതിന് നന്ദി.

    ReplyDelete