Sunday, March 14, 2010

പാടിത്തീരാത്ത പല്ലവി


'I am the Hitler of my cinema.'- John Abraham

അന്ന്‌ ദേവരാജന്‍ മാസ്റ്ററുടെ വീട്ടില്‍ നിന്ന്‌ തിരിച്ചുപോരുമ്പോള്‍ ഉള്ളില്‍ മുഴങ്ങിയത്‌ ജോണ്‍ അബ്രഹാമിണ്റ്റെ ഈ വാക്കുകളായിരുന്നു. സ്വന്തം കഴിവിലുള്ള തികഞ്ഞ ആത്മവിശ്വാസം മാത്രമായിരുന്നിരിക്കില്ല ജോണിണ്റ്റെ ഈ വെളിപ്പെടുത്തലിന്‌ പിന്നില്‍. സിനിമയുടെ സ്രഷ്ടാവ്‌ സംവിധായകനാണെന്നുള്ള തുറന്ന പ്രഖ്യാപനം കൂടിയായിരുന്നു അത്‌.

അന്ന്‌ ദേവരാജന്‍ മാഷ്‌ പറഞ്ഞത്‌ കൃത്യമായും അത്‌ തന്നെയാണ്‌. "എണ്റ്റെ പാട്ട്‌ എണ്റ്റേതാണ്‌. അത്‌ ഇത്തിരിപോലും അങ്ങോട്ടോ ഇങ്ങോട്ടോ മാറാന്‍ ഞാന്‍ സമ്മതിക്കില്ല. അത്‌ ശരിയാണെങ്കിലും അതില്‍ തെറ്റുണ്ടെങ്കിലും എണ്റ്റേതാണ്‌. അത്‌ നന്നായാലും മോശമായാലും അതിണ്റ്റെ ഉത്തരവാദിത്തവും എനിക്കാണ്‌." ഗാനങ്ങളുടെ സൃഷ്ടാവ്‌ സംഗീതസംവിധായകന്‍ തന്നെയാണെന്ന്‌ ഊന്നിപ്പറയുകയായിരുന്ന്‌, മാഷ്‌. നമുക്ക്‌ പാട്ടുകള്‍ യേശുദാസിണ്റ്റേതും ജയചന്ദണ്റ്റേയും ജാനകിയുടേതും ഒക്കെ ആയിരുന്നു, അടുത്ത കാലം വരെ. പാട്ടുകള്‍ക്ക്‌ ജന്‍മം നല്‍കിയ തങ്ങളെ ഓര്‍ക്കാന്‍, അംഗീകരിക്കാന്‍ തയ്യാറാകാത്ത കേള്‍വിക്കാര്‍ക്ക്‌ നേരെ ഉന്നം വെച്ച ഒരു ഏറുപടക്കം ആയിരുന്നു, ആ വാക്കുകള്‍ എന്നെനിക്ക്‌ തോന്നി.

പത്മശ്രീ അവാര്‍ഡ്‌ മാഷ്ക്ക്‌ കൊടുക്കാന്‍ ആലോചനയുണ്ടെന്ന്‌ പറഞ്ഞെത്തിയ സര്‍ക്കാര്‍ പ്രതിനിധികളോട്‌ അദ്ദേഹം പറഞ്ഞത്രെ, 'കണ്ട അണ്ടനും അടകോടനും ഗുസ്തിക്കാരനും കൊടുത്ത പത്മശ്രീ എനിക്ക്‌ വേണ്ട' എന്ന്‌. യേശുദാസിനും ചിത്രയ്ക്കുമൊക്കെ നമ്മള്‍ പത്മങ്ങള്‍ കൊടുത്തു. അവരെ അതിനര്‍ഹരാക്കിയ ഗാനങ്ങള്‍ സൃഷ്ടിച്ച ദേവരാജന്‍ മാഷോ ബാബുരാജോ രാഘവന്‍ മാഷോ ഒന്നും അതിനര്‍ഹരാണെന്ന്‌ ഈ അടുത്ത കാലം വരെ ആര്‍ക്കും തോന്നിയിട്ടില്ല. (വളരെ വൈകിയാണെങ്കിലും രാഘവന്‍ മാഷെ തേടി പത്മ അവാര്‍ഡെത്തി എന്നത്‌ സന്തോഷം തരുന്ന കാര്യം തന്നെ.) ഇത്‌ സംബന്ധിച്ച എണ്റ്റെ ചോദ്യം കേട്ട്‌ മാഷ്‌ കോപിക്കാനും ഉള്ളിലുള്ള അമര്‍ഷം കാരണമായിരുന്നിരിക്കണം. സംഗീത സംവിധായകനെന്ന ഗാനങ്ങളുടെ സൃഷ്ടികര്‍ത്താവ്‌ ഗായകണ്റ്റേയോ ഗായികയുടെയോ താഴെ വരുന്ന ഒരു പേര്‌ എന്ന നിലയില്‍ നിന്നും മാറി വൈകിയെങ്കിലും സ്വന്തം അസ്തിത്വം സ്ഥാപിച്ചെടുക്കുന്നത്‌ സ്വാഗതാര്‍ഹമായയ മാറ്റം തന്നെ.

എണ്റ്റെ സുഹൃത്തായ ഗായകന്‍ കോട്ടക്കല്‍ ചന്ദ്രശേഖരന്‌ മാഷുമായി അടുത്ത ബന്ധമുണ്ടായിരുന്നതിനാല്‍ അവണ്റ്റെ കൂടെയാണ്‌ മാഷെ കാണാന്‍ പോയത്‌. ചാടിക്കയറി ഒന്നും പറയരുതെന്നും ബഹുമാനത്തോടെയും ഭവ്യതയോടെയും പെരുമാറണമെന്നും അവന്‍ പറഞ്ഞുതന്നിരുന്നു. പരുക്കന്‍ പ്രകൃതക്കാരനായ മാഷില്‍ നിന്നും സൌഹൃദവും സമഭാവനയും ഒന്നും പ്രതീക്ഷിക്കരുതെന്നും. എണ്റ്റെ ചില അഭിപ്രായങ്ങളില്‍ ദേഷ്യം വന്ന്‌ ചീത്ത പറഞ്ഞപ്പോഴും ചിരിച്ചുകൊണ്ടിരിക്കാന്‍ കഴിഞ്ഞതും ഈ മുന്‍കൂറ്‍ സൂചനകള്‍ കാരണമായിരുന്നു. മലയാളസിനിമാസംഗീത രംഗത്തെ കാരണവരെ കാണാന്‍ ഒരു സംഗീത പ്രേമിയുടെ ആഗ്രഹം മാത്രമായിരുന്നു, ആ സന്ദര്‍ശനത്തിന്‌ പിന്നില്‍. എന്നാല്‍ മൂന്നു മണിക്കൂറോളം നീണ്ടുപോയ സംസാരം തികച്ചും അവിസ്മരണീയമായ ഒന്നായി മാറി എനിക്ക്‌.

സംസാരത്തിനിടയില്‍ മാഷ്‌ പലതും പറഞ്ഞു. അര്‍ഥമില്ലാത്തതോ വിരുദ്ധാര്‍ഥങ്ങള്‍ ഉള്ളതോ ആയ വരികളെഴുതിയ ഗാനരചയിതാക്കളെക്കുറിച്ച്‌. അറിയാവുന്ന കുറച്ചു രാഗങ്ങള്‍ തിരിച്ചും മറിച്ചും ഉപയോഗിച്ച്‌ ഗാനങ്ങള്‍ തീര്‍ത്ത സംഗീതസംവിധായകരെപ്പറ്റി. സൂക്ഷ്മ സ്വരസ്ഥാനങ്ങള്‍ പിടിച്ചെടുക്കാനും പാടി ഫലിപ്പിക്കാനും കഴിയാത്ത ഗായകരെപ്പറ്റി. ആ നിരീക്ഷണങ്ങള്‍ കൃത്യമായിരുന്നു, കാര്യകാരണസഹിതമായിരുന്നു. ഒപ്പം നിശിതവും.

ഈ വ്യക്തത നല്ലതെന്ന്‌ ബോദ്ധ്യമുള്ള കാര്യങ്ങളെക്കുറിച്ചും മാഷ്‌ പുലര്‍ത്തി. സമകാലികനായ ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ താളബോധത്തെപ്പറ്റി മാഷ്‌ പറഞ്ഞത്‌ ആണിയടിച്ചതുപോലുള്ള താളമെന്നാണ്‌. ഗായകരില്‍ യേശുദാസിണ്റ്റെ സ്ഥാനം മറ്റുള്ളവരേക്കാള്‍ നാലഞ്ചുപടി ഉയരത്തിലെന്ന്‌ അദ്ദേഹം. അര്‍ഥഭംഗം ഇല്ലാതെ എന്നും ഗാനങ്ങളെഴുതിയ ഒരേയൊരു കവി വയലാര്‍ മാത്രമാണെന്നും. വയലാറിന്‌ ആ മനസ്സില്‍ മറ്റാര്‍ക്കുമില്ലാത്ത സ്ഥാനമുണ്ടായിരുന്നു.

നല്ലതിനെ കൊള്ളാനും നിലവാരമില്ലാത്തതിനെ തള്ളാനുമുള്ള തണ്റ്റേടം സ്വന്തം കാര്യത്തിലും അദ്ദേഹം പുലര്‍ത്തി. സിനിമയില്‍ വരുന്നതിന്‌ മുമ്പ്‌ ധാരാളം സംഗീതക്കച്ചേരികള്‍ നടത്തിയ സംഗീതകാരനായിട്ടും സിനിമയില്‍ വളരെ കുറച്ചുമാത്രം പാടിയതെന്തേ എന്ന എണ്റ്റെ ചോദ്യത്തിന്‌ മഷുടെ മറുപടി അശേഷം ശങ്കയില്ലാത്തതായിരുന്നു. "എന്നേക്കാള്‍ നന്നായി പാടാന്‍ കഴിയുന്നവരുണ്ടായിരുന്നത്‌ കൊണ്ട്‌. "

അദ്ദേഹം മറ്റു കലാകരന്‍മാരില്‍ നിന്ന്‌ വ്യത്യസ്ഥനായിരുന്നു. കണക്കിണ്റ്റെ കണിശത എല്ലാ കാര്യത്തിലും കാണിച്ച സംഗീതകാരന്‍. താന്‍ സൃഷ്ടിച്ച പാട്ടുകളുടെയെല്ലാം രാഗങ്ങളും സ്വരസ്ഥാനങ്ങളും കൃത്യമായി കുറിച്ചുവെക്കാന്‍ ശ്രദ്ധ വെച്ച എത്ര സംഗീതകാരന്‍മാര്‍ നമുക്കുണ്ട്‌? താന്‍ ചിട്ടപെടുത്തിയ ഗാനങ്ങളുടെ വരികള്‍ എഴുതിയ എല്ല ഗാനരചയിതാക്കളുടേയും പേരുകള്‍ അദ്ദേഹം രേഖപ്പെടുത്തിവെച്ചിരിക്കുന്നു. ഇതില്‍ ൧൩൨ ചിത്രങ്ങള്‍ക്കു വേണ്ടി പാട്ടുകളെഴുതിയ വയലാറിനൊടൊപ്പം ഒരൊറ്റ സിനിമയില്‍ മാത്രം പാട്ടെഴുതിയ തകഴി ശങ്കരനാരായണന്‍ വരെയുണ്ട്‌. ഇതുപോലെ താന്‍ ചെയ്ത പാട്ടുകള്‍ക്ക്‌ ശബ്ദം നല്‍കിയ എല്ലാ ഗായകരേയും അദ്ദേഹം വിട്ടുപോവാതെ രേഖപ്പെടുത്തി വെച്ചിരിക്കുന്നു. ഇക്കൂട്ടത്തില്‍ അദ്ദേഹത്തിണ്റ്റെ നൂറുകണക്കിന്‌ ഗാനങ്ങള്‍ക്ക്‌ തണ്റ്റെ സ്നിഗ്ദമധുര ശബ്ദത്തിലൂടെ ജീവന്‍ നല്‍കിയ യേശുദാസിനോടൊപ്പം കോട്ടക്കല്‍ ചന്ദ്രശേഖരനുമുണ്ട്‌. എന്നും അദ്ദേഹത്തിണ്റ്റെ ഇഷ്ടഗായികയായിരുന്ന പി. സുശീലയോടൊപ്പം ചില ചടങ്ങുകളില്‍ അദ്ദേഹത്തിണ്റ്റെ ഗാനങ്ങള്‍ ആലപിച്ച അപര്‍ണ രാജീവിണ്റ്റേയും പേരുണ്ട്‌. അതായിരുന്നു, ദേവരാജന്‍ മാസ്റ്റര്‍.

മുന്നൂറ്റമ്പതിലധികം സിനിമകള്‍ക്ക്‌ അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്‌. ഏറ്റവും കൂടുതല്‍ സിനിമകളില്‍ സംഗീത സംവിധാനം എന്ന പോലെ ഏറ്റവും കൂടുതല്‍ രാഗങ്ങളും അദ്ദേഹം തണ്റ്റെ ഗാനങ്ങള്‍ക്കായി ഉപയോഗിച്ചു. തൊണ്ണൂറില്‍ കൂടുതല്‍ രാഗങ്ങളില്‍ അദ്ദേഹം ഗാനങ്ങള്‍ ചെയ്തതായി പെരുമ്പുഴ ഗോപാലകൃഷ്ണന്‍ രചിച്ച ദേവരാജന്‍ മാഷുടെ ജീവിതകഥ 'ജി. ദേവരാജന്‍ സംഗീതത്തിണ്റ്റെ രാജശില്‍പി' എന്ന പുസ്തകത്തില്‍ പറയുന്നു. നൂറ്റമ്പതോളം ഗായകരും അദ്ദേഹത്തിനു വേണ്ടി പാടിയതായി പുസ്തകം പറയുന്നു. എന്നാല്‍ പല്ലവിയും ചരണവും വ്യത്യസ്ഥമായി ചെയ്ത ഗാനങ്ങള്‍ വളരെ കുറച്ചു മാത്രമാണ്‌. മാഷുടെ കണിശമായ കണക്കുകൂട്ടലുകള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന ഒരു കുസൃതിചോദ്യം ഇതെഴുതുമ്പോള്‍ ഉള്ളിലെത്തുന്നു.

ആ ദിവസം മാഷ്‌ ഏറെ നേരം സംസാരിച്ചത്‌ തണ്റ്റെ മാനസ പദ്ധതിയായ ഷഡ്കാല പല്ലവിയെക്കുറിച്ചായിരുന്നു. കര്‍ന്നാടക സംഗീതത്തിലെ ഈ രീതിയെക്കുറിച്ച്‌ നമ്മള്‍ കേള്‍ക്കുന്നത്‌ ഷഡ്കാല ഗോവിന്ദമാരാരുടെ പേരിനോട്‌ ചേര്‍ത്താണ്‌.

'ചന്ദന ചര്‍ച്ചിത നീലകളേബര
പീത വസന വനമാലീ'

എന്നു തുടങ്ങുന്ന അഷ്ടപതി ഗാനം ഗോവിന്ദ മാരാര്‍ ആറുകാലങ്ങളില്‍ പാടി ത്യാഗരാജ സ്വാമികളെ അതിശയിപ്പിച്ചത്രേ. അങ്ങനെയാണ്‌ ഗോവിന്ദമാരാര്‍ ഷഡ്കാല ഗോവിന്ദമാരാര്‍ ആയതെന്ന്‌ പറയപ്പെടുന്നു.

ആറുകാലങ്ങളില്‍ പാടാന്‍ കണക്കും സംഗീതവും പരസ്പരപൂരകങ്ങളായി വര്‍ത്തിക്കുന്ന മസ്തിഷ്കവൌം അത്‌ വ്യക്തതയോടെ പുറത്തുകൊണ്ടുവരാന്‍ കഴിയുന്ന കണ്ഠവും വേണം. മാഷ്‌ തണ്റ്റെ ഷഡ്കാല പല്ലവികള്‍ പാടാന്‍ തിരഞ്ഞെടുത്ത്‌ പരിശീലിപ്പിച്ച യുവഗായകന്‍ ശ്രീ കൃഷ്ണകുമാര്‍ പറയുന്നു, "ആറ്‌ കാലങ്ങളില്‍ പാടാന്‍ അതിമാനുഷികത മനസ്സിലും മസ്തിഷ്കത്തിലും ഉള്ള ഒരാള്‍ക്കേ സാധിക്കൂ. അത്‌ സാധിക്കാനായാല്‍ അനുഭവിക്കുന്നത്‌ ശാശ്വതമായ നിര്‍വൃതിയാണ്‌. അദ്ദേഹത്തിണ്റ്റെ ചില പല്ലവികള്‍ ആറുകാലങ്ങളില്‍ പാടിയപ്പോള്‍ ആ പരമാനന്ദം ഞാന്‍ അനുഭവിച്ചു. "

പല്ലവി, അനുപല്ലവി, ചരണം ഇവ മൂന്നും അടങ്ങിയതാണ്‌ കര്‍ന്നാടക സംഗീതത്തിലെ ഒരു കൃതി. ഇതിനുപകരം പല്ലവി മാത്രം രാഗവിസ്താരത്തിലും താളരൂപത്തിലും സാഹിത്യത്തിലും പാടുന്ന രീതിയാണ്‌ രാഗം താനം പല്ലവി. ഒരു പല്ലവി അത്‌ വേറെ വാഗേയകാരുടെ സൃഷ്ടിയോ സ്വന്തം സൃഷ്ടിയോ ആവാം. നിശ്ചിത രാഗത്തിണ്റ്റേയും താളത്തിണ്റ്റേയും പരിധിക്കുള്ളില്‍ ഒതുങ്ങി നിന്നുകൊണ്ട്‌ സ്വന്തം ഇഷ്ടപ്രകാരം പാടുകയാണ്‌ സംഗീതകാരന്‍ ചെയ്യുന്നത്‌. ഇതിന്‌ മറ്റു കൃതികളെപ്പോലെ നിശ്ചിത ചട്ടക്കൂടില്ല, നിയമങ്ങളില്ല. രാഗത്തിലുള്ള തികഞ്ഞ പരിജ്ഞാനം, അസാമാന്യ താളബോധം ഒക്കെ ഉള്ള ഒരു ഗായകനേ ഇത്‌ സാധ്യമാവൂ. സ്വന്തം മനോധര്‍മം അനുസരിച്ച്‌ പാടുമ്പോള്‍ അതിരുകള്‍ക്കുള്ളില്‍ നില്‍ക്കാനും വേണ്ടിവരുമ്പോള്‍ അവയെ ഭേദിക്കാനും ആതിരുകളെക്കുറിച്ചുള്ള അറിവ്‌ മാത്രം പോരാ, പാടുമ്പോള്‍ ആ നിരന്തര ബോധവും വേണം.

രാഗം താനം പല്ലവി യുടെ ആസ്വാദനത്തിനും രാഗതാളങ്ങളെക്കുറിച്ചുള്ള സാമാന്യമായ അറിവ്‌ അനിവാര്യമാണ്‌. കര്‍ണ്ണാടക സംഗീതം കൂടുതല്‍ കൂടുതല്‍ ജനകീയമായപ്പോള്‍ രാഗം താനം പല്ലവി പോലുള്ള പാണ്ഡിത്യപ്രകടനം ഒഴിവാക്കി നിശ്ചിത കൃതികളും കീര്‍ത്തനങ്ങളും പാടുന്ന രീതി പ്രചാരത്തിലായി. പണ്ഡിതനായ ഒരു സംഗീതകാരന്‍ പാടുകയും പണ്ഡിതന്‍മാരുടെ ഒരു കൂട്ടം ആസ്വദിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ നിന്ന്‌ കച്ചേരികള്‍ മാറിയിരിക്കുന്നു. കേള്‍വിക്കാരെ മുഷിപ്പിക്കാന്‍ സംഗീതകാരനോ ഒരേ പല്ലവിയുടെ നിരന്തരമായ ആലാപനം കേട്ട്‌ മുഷിയാന്‍ കേള്‍വിക്കാരോ ഇന്ന്‌ തയ്യാറല്ല. രാഗം താനം പല്ലവി ഇക്കാലത്ത്‌ കച്ചേരികളില്‍ കേള്‍ക്കാത്തതിണ്റ്റെ കാരണവും മറ്റൊന്നാവാന്‍ വഴിയില്ല. ഒരു പല്ലവി ആറുകാലങ്ങളില്‍ പാടിയാല്‍ ഇന്നത്തെ ഫാസ്റ്റ്ഫോര്‍വേര്‍ഡ്‌ കാലത്ത്‌ കേള്‍വിക്കാരെ കിട്ടാതെ വരികയാവും ഫലം. രാഗം താനം പല്ലവി തന്നെ അന്യം നിന്നുപോയ കാലാത്ത്‌ ഷഡ്കാല പല്ലവി കേള്‍ക്കാന്‍ കഴിയാത്തതില്‍ അത്ഭുതത്തിന്‌ സാദ്ധ്യതയില്ല.

കുറച്ചുകാലമായി സിനിമാസംബന്ധിയായ തിരക്കുകള്‍ ഇല്ലാതിരുന്ന ദേവരാജന്‍ മാഷ്‌ സാംബമൂര്‍ത്തിയുടെ കര്‍ണ്ണാടക സംഗീതസംബന്ധിയായ ഒരു ഗ്രന്ഥത്തില്‍ നിന്ന്‌ കിട്ടിയ സൂചനകളിലൂടെ ഷഡ്കാല പല്ലവിയിലെത്തികയായിരുന്നു. ഗോവിന്ദമാരാര്‍ ആറുകാലങ്ങളില്‍ പാടിയിരുന്നെങ്കില്‍ അത്‌ എങ്ങനെയായിരുന്നിരിക്കണം എന്ന്‌ അദ്ദേഹം ആലോചിച്ചു. ഇന്നതെ കാലത്ത്‌ ഷഡ്കാല പല്ലവി പാടാന്‍ എന്തുമാര്‍ഗം എന്നതിലേക്ക്‌ ആലോചന വളര്‍ന്നതിണ്റ്റെ ഫലമാണ്‌ അദ്ദേഹത്തിണ്റ്റെ ഷഡ്കാല പല്ലവികള്‍. ഇതിനായി ഇരുന്നൂറ്റി അമ്പതോളം പല്ലവികള്‍ വിവിധ രാഗങ്ങളിലും താളങ്ങളിലുമായി അദ്ദേഹം എഴുതി. അവയുടെ സ്വരസംഹിതകളും പാടേണ്ട രീതികളും രേഖപ്പെടുത്തി. ഇവയെല്ലാം കര്‍ണ്ണാടക സംഗീതത്തിലെ അത്യപൂര്‍വ രാഗങ്ങളിലും താളങ്ങളിലും ആണെന്നത്‌ ഈ വിഷയത്തിലെ അദ്ദേഹത്തിണ്റ്റെ അവഗാഹത്തിണ്റ്റെ സാക്ഷ്യമാവുന്നു. ഈ പല്ലവികളും ആവശ്യമായ സൂചകങ്ങളും താന്‍ എഴുതിക്കൊണ്ടിരിക്കുന്ന 'സംഗീത ശാസ്ത്ര നവസുധ' എന്ന ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്താനായിരുന്ന്‌, അദ്ദേഹത്തിണ്റ്റെ ആഗ്രഹം.

"പ്രപഞ്ചോത്ഭവ കാരണ മയൂഖമേ
പ്രകാശഗംഗാ മഹാ പ്രവാഹമേ
ഇജ്ജീവന്‌ നന്ദി. "

ആറ്‌ കാലങ്ങളില്‍ പാടാനായി അദ്ദേഹം എഴുതി ചിട്ടപ്പെടുത്തിയ ഒരു പല്ലവിയാണിത്‌. 'രാഗവിനോദിനി' എന്ന രാഗത്തില്‍ 'സങ്കീര്‍ണ ജാതി അട താളത്തിലാണ്‌ ഈ പല്ലവി ചെയ്തിരിക്കുന്നത്‌. ശുദ്ധ നാസ്തികനെങ്കിലും പ്രപഞ്ച ശക്തിയില്‍ വിശ്വസിച്ചിരുന്ന അദ്ദേഹത്തിണ്റ്റെ തത്വശാസ്ത്രത്തിണ്റ്റെ കൂടി പ്രകാശനമാണ്‌ ഈ പല്ലവി. മാഷിണ്റ്റെ നാസ്തികതക്ക്‌ ഒരിക്കലും സൈദ്ധാന്തികമായ ജാഢകളില്ലായിരുന്നു. "ഈശ്വരനെ ഞാന്‍ കണ്ടിട്ടില്ല. കണ്ടവരാരേയും അതും കണ്ടിട്ടില്ല. പിന്നെ ഞാനെന്തിന്‌ വിശ്വസിക്കണം." ഇതായിരുന്നു, അദ്ദേഹത്തിണ്റ്റെ വാദം. അവിശ്വാസിയായ താന്‍ ചെയ്ത 'ഹരിവരാസനം...' എന്ന പാട്ടാണ്‌ ശബരിമലയില്‍ എന്നും മുഴങ്ങുന്നത്‌ എന്ന്‌ ഒട്ടൊരു കളിയാക്കലോടെ മാഷ്‌ പലപ്പോഴും പറഞ്ഞിട്ടുണ്ട്‌.

അങ്ങേയറ്റം വിഷമകരമായ ഷഡ്കാല പല്ലവികള്‍ പാടാന്‍ അദ്ദേഹം തിരഞ്ഞെടുത്ത്‌ പരിശീലിപ്പിച്ചത്‌ യുവസംഗീതകാരനായ ശ്രീ. കൃഷ്ണകുമാറിനെയാണ്‌. ഗണിതശാസ്ത്രത്തില്‍ ബിരുദമെടുത്ത ശേഷമാണ്‌ കൃഷ്ണകുമാര്‍ സംഗീതം പഠിക്കാന്‍ യൂനിവേഴ്സിറ്റിയിലെത്തുന്നത്‌. കേരള യൂനിവേഴ്സിറ്റിയില്‍ നിന്ന്‌ സംഗീതത്തില്‍ ഒന്നം ക്ളാസും ഒന്നാം റാങ്കും നേടി ബിരുദവും ബിരുദാനന്തരബിരുദവും നേടി. ഇപ്പോല്‍ കൃഷ്ണകുമാര്‍ ഡോ. ബാലമുരളീകൃഷ്ണയുടെ കീഴില്‍ സംഗീതപഠനം തുടരുന്നു. കണക്കും സംഗീതവും പരസ്പരപൂരകങ്ങളായി നില്‍ക്കുന്ന ധിഷണ കൃഷ്ണകുമാറിനെ ഷഡ്കാല പല്ലവി പാടാന്‍ ഏറെ സഹായിക്കുന്നുണ്ടാവണം. ഷഡ്കാല പല്ലവിയെക്കുറിച്ച്‌ കൃഷ്ണകുമാര്‍ പറഞ്ഞത്‌ 'ധീരമായ സംരംഭം' എന്നാണ്‌. കര്‍ണ്ണാടക സംഗീതത്തിലെ ഇന്നതെ അതികായന്‍മാരൊന്നും ചെയ്യാന്‍ ധൈര്യം കാണിക്കാത്ത ഒരു കാര്യം ചെയ്യാന്‍ നമ്മുടെ സ്വന്തം ദേവരാജന്‍ മാസ്റ്റര്‍ തയ്യാറായി എന്നത്‌ മലിയാളികള്‍ക്കെല്ലാം അഭിമാനത്തിന്‌ വക നല്‍കുന്നു. ജീവിത കാലം മുഴുവന്‍ സിനിമാ ഗാനങ്ങള്‍ തീര്‍ത്ത ദേവരാജന്‍ മാസ്റ്റര്‍ കര്‍ണ്ണാടക സംഗീതത്തില്‍ നടത്തിയ ഈ പരീക്ഷണം സിനിമാഗാങ്ങളേയും സംഗീതകാരന്‍മാരേയും പുഛത്തോടെ നോക്കുന്ന പണ്ഡിതവര്യന്‍മാര്‍ക്കുള്ള ഒരു മറുപടി കൂടിയാണ്‌.

ഏറെക്കാലമായി ശാരീരികാസ്വസ്ഥ്യങ്ങളാല്‍ ബുദ്ധിമുട്ടിലായിരുന്നു, മാഷ്‌. എണ്റ്റെ കയ്യിലുണ്ടായിരുന്ന അദ്ദേഹത്തിണ്റ്റെ ജീവിതകഥയുടെ കോപ്പിയില്‍ ഒപ്പിടാന്‍ കൂടി വയ്യായിരുന്നു. കൈകള്‍ വരുതിയില്‍ നില്‍ക്കുമ്പോള്‍ ഒപ്പിട്ടുവെച്ചേക്കാം എന്ന്‌ പറഞ്ഞതനുസരിച്ച്‌ പുസ്തകം ഏല്‍പ്പിച്ച്‌ തിരിച്ചുപോരുകയായിരുന്നു ഞങ്ങള്‍. സ്വന്തം നിയന്ത്രണത്തില്‍ വരാത്ത അവയവങ്ങളുമായി കഴിയുമ്പോഴും ഇത്രയും ബൃഹത്തായ ഒരു പദ്ധതി ഒരു തപസ്യ പോലെ ഏറ്റെടുക്കാനും അതിനായി സ്വയം സമര്‍പ്പിക്കാനും പ്രതിബദ്ധത മാത്രം പോര, അസാമാന്യമായ മന:സ്ഥൈര്യം കൂടി വേണം. ആ പരുക്കന്‍ മനുഷ്യണ്റ്റെ ഉള്ളിലെ വജ്രതുല്യമായ ആത്മധൈര്യത്തിനുമുമ്പില്‍ ഞങ്ങള്‍ മനസ്സാ നമിച്ചു. ആ സംരംഭം പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന്‌ കഴിയട്ടേ എന്ന്‌ മനസ്സാ അര്‍ത്ഥിച്ചു.

എന്നാല്‍ അദ്ദെഹം വിശ്വാസം അര്‍പ്പിച്ച പ്രപഞ്ചശക്തി അദ്ദേഹത്തെപ്പോലെത്തന്നെ കണിശക്കാരനായിരുന്നെന്ന്‌ ൨൦൦൬ മാര്‍ച്ച്‌ ൧൪ന്‌ നമ്മള്‍ ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു. തിരഞ്ഞെടുക്കാന്‍ ഒരവസരം കിട്ടിയിരുന്നെങ്കില്‍ തീര്‍ച്ചയായും മാഷ്‌ തണ്റ്റെ ഷഡ്കാല പല്ലവി പൂര്‍ത്തിയാക്കാന്‍ സമയം ചോദിക്കുമായിരുന്നു. ഇനി അദ്ദേഹത്തിണ്റ്റെ മാനസ പദ്ധതിയുടെ ഭാവി എന്താവുമെന്നുള്ള എണ്റ്റെ ചോദ്യത്തിന്‌ കൃഷ്ണകുമാര്‍ "അദ്ദേഹം ഒരു മൂന്നു വര്‍ഷം കൂടി ജീവിച്ചിരുന്നെങ്കില്‍..." എന്ന്‌ അര്‍ദ്ധോക്തിയില്‍ നിര്‍ത്തുകയായിരുന്നു.

അദ്ദേഹത്തിണ്റ്റെ പ്രയത്നം വെറുതെ ആവില്ലെന്നും ഷഡ്കാല പല്ലവി പൂര്‍ത്തിയാക്കാന്‍ സംഗീതപ്രേമികളാരെങ്കിലും മുന്നോട്ട്‌ വരുമെന്നും പ്രത്യാശിക്കാം എന്നും അദ്ദേഹം പറഞ്ഞു. മാഷ്‌ നമ്മെ വിട്ട്‌ പോയി നാല്‌ വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ആ പ്രത്യാശ അതുപോലെ തന്നെ നില്‍ക്കുന്നു. ജീവിതം മുറിഞ്ഞുപോയെങ്കിലും ആ പല്ലവികള്‍ പാടിത്തീരുമെന്ന്‌ തന്നെ നമുക്കും ആശിക്കാം.

Thursday, March 4, 2010

സമാന്തരങ്ങള്‍

അങ്ങനെ ശിവരാമനും സി.പി.എം വിട്ടു. അബ്ദുള്ളക്കുട്ടിയും കെ.എസ്‌.മനോജും അതിനൊക്കെ വളരെ മുമ്പെ ആഞ്ചലോസും തിരഞ്ഞെടുത്ത അതേ വഴി തന്നെ ശിവരാമനും. വ്യത്യാസം ഇത്രമാത്രം. വലിയേട്ടനോട്‌ പിണങ്ങി ആഞ്ചലോസ്‌ എത്തിച്ചേര്‍ന്നത്‌ അനുജണ്റ്റെ വീട്ടിലായിരുന്നു. വലിയ കമ്യൂണിസ്റ്റ്‌ കുടുംബം വിട്ട്‌ അയല്‍ക്കാരണ്റ്റെ വലിയവീട്ടില്‍ കുടിയേറിയില്ല. അത്രയും തിരിച്ചറിവ്‌ അദ്ദേഹം കാണിച്ചു.

ഓര്‍ക്കുന്നില്ലേ സ. ശിവരാമനെ. തണ്റ്റെ ഓലക്കുടിലിനുമുമ്പില്‍ എണ്ണമയമാര്‍ന്ന മുടി പറ്റിച്ചുചീകിവെച്ച്‌ ചിരിച്ചുകൊണ്ടുനില്‍ക്കുന്ന ആ ചിത്രം എങ്ങനെ മറക്കാന്‍? കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങള്‍ ഏറെക്കാലം കൊണ്ടാടി ആ ചിത്രം. ഉറച്ച കമ്യൂണിസ്റ്റ്‌ വിരുദ്ധര്‍പോലും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ധൈര്യത്തെ പ്രകീര്‍ത്തിച്ചു. ചില പത്രങ്ങള്‍ മുഖപ്രസംഗം വരെ എഴുതിയോ എന്ന്‌ സംശയം. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക്‌ രോമാഞ്ചമുണ്ടായി. മൊത്തം നാട്ടുകാരിലേക്ക്‌ പകര്‍ന്ന ആ രോമാഞ്ചം വോട്ടുകളായി മാറി. ശിവരാമന്‍ വന്‍ഭൂരിപക്ഷത്തോടെ ജയിച്ചു.

മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഈ ധൈര്യം തുടങ്ങിയത്‌ ടി.ജെ. ആഞ്ചലോസിലാണ്‌. വെറുമൊരു മുക്കുവക്കുടിലില്‍ നിന്ന്‌ വന്ന ആഞ്ചലോസിനെ സ്ഥാനാര്‍ഥിയാക്കിക്കൊണ്ട്‌ തുടങ്ങിയ പരീക്ഷണം വിജയകരമായി തുടരുകയായിരുന്നു, ഒറ്റപ്പാലത്ത്‌. അതും വമ്പിച്ച വിജയമായി. തുടര്‍ന്ന്‌ കണ്ണൂരില്‍, ഒടുവില്‍ ആലപ്പുഴയില്‍ വീണ്ടും ഡൊ. കെ. എസ്‌. മനോജിലൂടെ. കെ. എസ്‌. മനോജിണ്റ്റെ കാര്യത്തില്‍ ഒരു പ്രധാന വ്യത്യാസമുണ്ടായിരുന്നു. മുന്‍ചൊന്ന മറ്റുള്ളവരെപ്പോലെ സമൂഹത്തിണ്റ്റെ കീഴ്തട്ടില്‍ നിന്ന്‌ വന്നയാളായിരുന്നില്ല അദ്ദേഹം. അദ്ദേഹത്തിനെ പരീക്ഷിക്കാന്‍ പാര്‍ട്ടി തയ്യാറായതിന്‌ പിന്നില്‍ കാരണങ്ങള്‍ വേറെയായിരുന്നു. ഈ കുറിപ്പില്‍ പരാമര്‍ശിക്കുന്നത്‌ ഇവരില്‍ ആദ്യത്തെ മൂന്നുപേരുടെ കാര്യം മാത്രമാണ്‌.

എന്തുകൊണ്ടാണ്‌ ആഞ്ചലോസില്‍തുടങ്ങി ശിവരാമനിലൂടെ അബ്ദുള്ളക്കുട്ടിയിലെത്തിയ ഈ പരീക്ഷണം ഇത്ര പ്രസക്തമായത്‌. ഇവരെപ്പോലെയോ ഇവരില്‍ കൂടുതലായോ ലളിതമായ പശ്ചാത്തലത്തില്‍ നിന്ന്‌ വന്ന നേതാക്കന്‍മാര്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലുണ്ടായിരുന്നില്ലേ? ധാരാളം പേര്‍ അങ്ങനെയുണ്ടായിരുന്നു, എന്നല്ല ഏറെപ്പേരും അങ്ങനെയുള്ളവരായിരുന്നു. പിന്നീടാണ്‌ മധ്യവര്‍ഗത്തില്‍ നിന്ന്‌ വന്ന നേതാക്കള്‍ ഭൂരിപക്ഷമായിത്തുടങ്ങിയത്‌. അധ്യാപകരംഗത്തുനിന്ന്‌ വന്നവരും വക്കീലന്‍മാരും എന്‍.ജി.ഓ യൂണിയനില്‍ നിന്ന്‌ വന്നവരും ഒക്കെയാണ്‌ പിന്നീട്‌ എം.എല്‍.എ മാരും എം.പി. മാരും ഒക്കെ ആയിവന്നത്‌. എസ്‌.എഫ്‌.ഐ യില്‍ നിന്നും ഡി.വൈ.എഫ്‌.ഐയില്‍ നിന്ന്‌ നേരിട്ട്‌ പാര്‍ലിമെണ്റ്റിലും നിയമസഭയിലും എത്തിയവരുടെയും സാമൂഹ്യ, സാമ്പത്തിക പശ്ചാത്തലം താരതമ്യേന ഉയര്‍ന്നതായിരുന്നു. ഈ അവസ്ഥയിലാണ്‌ മേല്‍പറഞ്ഞ സ്ഥാനാര്‍ത്ഥിത്വം പ്രാധാന്യം അര്‍ഹിക്കുന്നത്‌.

ഈ മൂന്നുപേരും പാര്‍ട്ടിയിലോ പോഷകസംഘടനകളിലോ ഉന്നതസ്ഥാനങ്ങളില്‍ ഏറെക്കാലം ഇരുന്നിട്ടില്ല, സ്ഥാനാര്‍ഥിത്വത്തിന്‌ മുമ്പ്‌. എന്ന്‌ പറഞ്ഞാല്‍ ഇവരെ മൂന്നുപേരേയും പാര്‍ട്ടി ഒരു സുപ്രഭാതത്തില്‍ കണ്ടെടുക്കുകയായിരുന്നു. തിരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌ മാത്രം. അതില്‍ പാര്‍ട്ടി വിജയം കാണുകയും ചെയ്തു. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ സംഘടനാ സ്വഭാവവും അധികാര ശ്രേണിയും അറിയുന്നവര്‍ക്കറിയാം അവിടെ പാര്‍ട്ടി നേതാക്കള്‍ക്കാണ്‌ പരമമായ അധികാരം. എം.പി. സ്ഥാനവും എം.എല്‍.എ സ്ഥാനവും പാര്‍ട്ടി നല്‍കുന്ന ജോലി മാത്രം.ഇന്നലെ എം.പി. ആയിരുന്നിരിക്കാം, പക്ഷെ ഇനി കര്‍ഷകത്തൊഴിലാളി സംഘടനയുടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കണം എന്ന്‌ പാര്‍ട്ടി തീരുമാനിച്ചാല്‍ അതിന്‌ എതിര്‍വായില്ല. പാര്‍ലിമെണ്റ്ററി പ്രവര്‍ത്തനം പാര്‍ട്ടിയുടെ അടവുനയത്തിണ്റ്റെ ഭാഗമാണെന്ന്‌, അത്‌ മാത്രമാണെന്ന്‌ രേഖയിലെങ്കിലും ഇപ്പോഴും പറയുന്ന പാര്‍ട്ടിയെ സംബന്ധിച്ചേടത്തോളം ഇത്‌ ശരിയുമാണ്‌.

ഒരു സുപ്രഭാതത്തില്‍ അധികാരത്തിണ്റ്റെ കൊത്തളങ്ങളില്‍ ചെന്ന്‌ വീണ ഈ പുത്തന്‍കൂറ്റുകാര്‍ അതില്‍ സ്വല്‍പം മതിമറന്നോ? അങ്ങനെ തോന്നാന്‍ കാരണങ്ങള്‍ ധാരാളമുണ്ട്‌. ഇതില്‍ അബ്ദുള്ളക്കുട്ടിയുടേയും ശിവരാമണ്റ്റേയും കാര്യം പ്രത്യേകം കാണുകതന്നെ വേണം. രണ്ടുപേരും 'വര്‍ഗവഞ്ചന' നടത്തി ശത്രുക്കളുമായി കൂട്ടുചേര്‍ന്നിരിക്കുകയാണെന്നുള്ളതുകൊണ്ടുതന്നെ. എം.പി. സ്ഥാനം വഹിക്കുന്ന തങ്ങള്‍ക്ക്‌ വേണ്ടത്ര പരിഗണന പാര്‍ട്ടി തന്നില്ല എന്ന പരാതി ഇരുവര്‍ക്കും ഉണ്ടായിരുന്നു എന്ന്‌ വ്യക്തം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന അബ്ദുള്ളക്കുട്ടിയുടെ ദീര്‍ഘമായ അഭിമുഖത്തില്‍ അങ്ങനെ തോന്നിപ്പിക്കാന്‍ ധാരാളം സൂചനകളുണ്ട്‌. ശിവരാമണ്റ്റേതായി വന്ന ചില പ്രസ്താവനകളും അങ്ങനെ സൂചിപ്പിക്കുന്നു.

കണ്ണൂരില്‍ സ്ഥിരമായി ജയിച്ചുവന്നിരുന്ന മുല്ലപ്പള്ളിയെ മലര്‍ത്തിയടിച്ച അബ്ദുള്ളക്കുട്ടിയും കെ. ആര്‍. നാരായണണ്റ്റെ തട്ടകത്തില്‍ ഗംഭീരഭൂരിപക്ഷത്തിന്‌ വിജയിച്ച ശിവരാമനും ഇത്‌ തങ്ങളുടെ വ്യക്തിപരമായ വിജയമായി കണ്ടോ? അങ്ങനെ ഒരഹങ്കാരം ഉള്ളില്‍ മുളച്ചോ? സാധ്യതയുണ്ട്‌. അവരുടെ സ്ഥാനാര്‍ത്ഥിത്വം പ്രത്യേകിച്ചും താഴേത്തട്ടിലുള്ള അവരുടെ വേരുകള്‍ കുറേ വൊട്ടുകള്‍ അവരുടെ പെട്ടിയില്‍ വീഴ്ത്തിയിട്ടുണ്ടാവാം. അതുപോലും അവരുടെ വ്യക്തിപരമായ വോട്ടുകളായി എണ്ണാന്‍ പറ്റുന്നതല്ല. അവരെ സ്ഥാനാര്‍ത്ഥിയാക്കുവാനുള്ള പാര്‍ട്ടിയുടെ തീരുമാനത്തിനുള്ള വോട്ടുകളാണവ. അങ്ങനെ അല്ലെന്നുള്ള തോന്നല്‍ അവര്‍ക്കുണ്ടായെങ്കില്‍ അത്‌ നിര്‍ഭാഗ്യകരമാണ്‌. അത്‌ കാണിക്കുന്നത്‌ അവരുടെ ഉള്ളിലുള്ള അരാഷ്ട്രീയതയുടെ വേരോട്ടം തന്നെയാണ്‌.

ഇനി പാര്‍ട്ടിയുടെ മേലാളന്‍മാര്‍ക്ക്‌ ഇവര്‍ എന്തു തന്നെയായാലും ആ പഴയ, തങ്ങള്‍ കണ്ടുപിടിച്ച്‌ കൈപിടിച്ചുയര്‍ത്തി ഒരു സ്ഥാനത്തിരുത്തിയ ആ പഴയ ചെക്കന്‍മാര്‍ തന്നെ എന്ന തോന്നലുണ്ടായോ? നിങ്ങള്‍ ഇപ്പോഴെന്തായാലും അതിന്‌ കാരണം ഞങ്ങള്‍ തന്നെ എന്ന ഒരു ഭാവം അവര്‍ക്കുണ്ടായിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാവുന്നതല്ല. പാര്‍ട്ടിക്കൂറും വിനീത വിധേയത്വവും തമ്മില്‍ മാറിപ്പോകുന്നുണ്ടോ? അവിടെ നിന്നും മുന്നോട്ട്‌ (?) പോയി അത്‌ നേതാക്കന്‍മാരോടുള്ള കൂറായി എവിടെയോ പരിണാമപ്പെടുന്നുണ്ടോ? അറിയില്ല. എന്തായാലും പാര്‍ട്ടിയില്‍ ഒരു കാലത്തുണ്ടായിരുന്ന സഹവര്‍ത്തിത്തം നഷ്ടപ്പെട്ടതിനെയാണ്‌ ഇങ്ങനെയുള്ള സംഭവങ്ങള്‍ വെളിപ്പെടുത്തുന്നത്‌.

ഇങ്ങനെയുള്ള മറുകണ്ടം ചാടലുകള്‍ ഇതിനു മുമ്പും നടന്നിട്ടുണ്ട്‌. വളര്‍ത്തി, പഠിപ്പിച്ച്‌ വലുതാക്കിയ പാര്‍ട്ടിയെ പുറം കാല്‍ കൊണ്ട്‌ ചവുട്ടി പുറത്തുപോയവരുമുണ്ട്‌. അഡ്വ. കെ. എന്‍. എ ഖാദര്‍ വളര്‍ന്നത്‌ സി.പി.ഐ ആപ്പീസിലായിരുന്നു. കിടക്കാനിടം കൊടുത്തതും പഠിക്കാന്‍ എല്ലാ സൌകര്യങ്ങളും ചെയ്തുകൊടുത്തത്‌ പാര്‍ട്ടി സഖാക്കളായിരുന്നു. അന്നത്തെ സ്വാധീനം ഉപയോഗിച്ച്‌ റഷ്യയില്‍ അയച്ചാണ്‌ പഠിപ്പിച്ചത്‌. വക്കീലായി, സി.പി.ഐ. യുടെ നേതാവുമായി. ഒന്നുരണ്ടുതവണ നിയമസഭയിലേക്കും ലോക്സഭയിലേക്കും മത്സരിപ്പിക്കുകയും ചെയ്തു. മത്സരിക്കുന്ന മണ്ഡലങ്ങളുടെ എണ്ണം പറയുമ്പോള്‍ മാത്രം കടന്നുവരാറുള്ള പൊന്നാനി പോലെയുള്ള മണ്ഡലങ്ങളിലേക്കായിരുന്നു, മത്സരം. ഒരിക്കല്‍ പോലും ജയിച്ചില്ല. ഒരു സുപ്രഭാതത്തില്‍ സ. കെ.എന്‍.എ ഖാദര്‍ പാണക്കാട്‌ ശിഹാബ്‌ തങ്ങളുടെ കാല്‍ക്കല്‍ സമസ്ഥാപരാധവും ഏറ്റുപറഞ്ഞ്‌ നല്ല മുസ്ളീമായി. കേരളത്തില്‍ നല്ല മുസ്ളീമാവാനുള്ള ലളിതമായതും എളുപ്പമുള്ളതുമായ വഴി മുസ്ളീം ലീഗില്‍ ചേരുക എന്നതാണ്‌. സ. കെ എന്‍.ഇ ഖാദര്‍ അങ്ങനെ ജ. കെ.എന്‍.ഇ. ഖാദര്‍ സാഹിബായി. ലീഗിണ്റ്റെ നേതാവും എം.എല്‍.ഇ യുമായി. സി.പി.ഐ യില്‍ ഏറെ നാളിരുന്നും സാധിക്കാത്ത കാര്യം കുറച്ചുനാളത്തെ ലീഗ്‌ വാസം കൊണ്ട്‌ സാധ്യവുമായി.

അധികാരത്തിണ്റ്റെ ഇടനാഴികളില്‍ അലഞ്ഞ്‌ മതിമറന്നു പോയതാണെന്ന്‌ പറയാന്‍ കഴിയില്ല. ഒരു പക്ഷേ ആ ഇടനാഴികളിലെത്തന്‍ തന്നെ താനാക്കിയ സി.പി.ഐ യില്‍ നിന്നാല്‍ കഴിയില്ലെന്നുള്ള തോന്നല്‍ കാരണമായിരിക്കാന്‍ സാധ്യത ഏറെ ഉണ്ട്‌ താനും. പാര്‍ട്ടി തന്നെ ജയിക്കാന്‍ സാധ്യതയുള്ള സീറ്റില്‍ മത്സരിപ്പിക്കാത്തതിണ്റ്റെ കെറുവാണോ ഇങ്ങനെ തന്നെ താനാക്കിയ പാര്‍ട്ടി വിടാന്‍ അദ്ദേഹത്തിനെ പ്രേരിപ്പിച്ചത്‌? അതും ഒരു കാരണം ആയിരിക്കാം.

പരപ്പനങ്ങാടിയില്‍ ഒരു മജീദുണ്ടായിരുന്നു. കേരളത്തിലെ മുസ്ളീംകള്‍ക്ക്‌ വളരെ പ്രാധാനപ്പെട്ട ഒരു പ്രദേശത്തുനിന്ന്‌ വന്ന്‌ ഞങ്ങളുടെ നാട്ടില്‍ താമസമാക്കിയവരായികുന്നു, അവനും ഉമ്മയും. ഞങ്ങളുടെ ഗ്രാമത്തിലെ ചേരിയെന്ന്‌ പറയാന്‍ പറ്റുന്ന ഒരു കോളനിയില്‍ അവര്‍ ഒരു കുടിലില്‍ താമസമാക്കി. ഒരുപാട്‌ മജീദുമാര്‍ ഉള്ള പരപ്പങ്ങാടിയില്‍ അവന്‍ അവണ്റ്റെ ജന്‍മസ്ഥലപ്പേര്‌ വെച്ചാണറിയപ്പെട്ടിരുന്നത്‌. ആ കോളനിയില്‍ അക്കാലത്ത്‌ താമസക്കാരായ സ്ത്രീകളില്‍ പലരും കല്യാണത്തിന്‌ ഒപ്പന പാടാന്‍ പോകുമായിരുന്നു. ചില സ്ത്രീകളെങ്കിലും വഴി തെറ്റി നാട്ടിലെ മുതലാളിമാരുടെ കിടപ്പറയില്‍ എത്തിയിരുന്നു, എന്ന്‌ ജനസംസാരമുണ്ടായിരുന്നു. ഏതായാലും നാട്ടില്‍ ആ കോളനിക്ക്‌ രഹസ്യമായിട്ടെങ്കിലും ....തെരു എന്ന പേരും ഉണ്ടായിരുന്നു. പുരുഷന്‍മാര്‍ തീവണ്ടിയില്‍ നാരങ്ങയും നിലക്കടലയും വിറ്റ്‌ നടന്നു. മജീദും അവരോടൊപ്പം തീവണ്ടിയില്‍ ചില്ലറ സാധങ്ങള്‍ വില്‍പ്പന നടത്തി കഴിഞ്ഞു. പാരമ്പര്യമായിക്കിട്ടിയ ഒപ്പന പാടിക്കിട്ടുന്ന വരുമാനം വെച്ച്‌ ആ ഉമ്മയ്ക്ക്‌ മകനെ പഠിപ്പിക്കാന്‍ കഴിയുമായിരുന്നില്ല.

കോളനിയ്ക്ക്‌ അടുത്ത പറമ്പ്‌ മുന്‍സീഫ്‌ കോടതിയാണ്‌. മലയാള നോവല്‍ സാഹിത്യത്തിണ്റ്റെ പിതാവെന്നറിയപ്പെടുന്ന ഓ. ചന്ദുമേനോന്‍ മുന്‍സീഫ്‌ സ്ഥാനം വഹിച്ചിരുന്ന അതേ കോടതി. കോടതിക്ക്‌ മുന്നില്‍ റോഡിണ്റ്റെ മറുവശം വക്കീലന്‍മാരുടെ ആഫീസുകള്‍ പ്രവര്‍ത്തിക്കുന്ന പഴയ ഒന്നു രണ്ട്‌ കെട്ടിടങ്ങളുണ്ടായിരുന്നു. ഒന്നിണ്റ്റെ മുകളില്‍ അന്നത്തെ ഇടതുപക്ഷ അദ്ധ്യാപക സംഘടനയുടെ ആഫീസും പ്രവര്‍ത്തിച്ചു. അതിണ്റ്റെ പിന്നില്‍ അക്കാലത്തെ എന്‍.ജി.ഓ യൂണിയണ്റ്റേയും ഇടതുപക്ഷ അധ്യാപക സംഘടനകളുടെയും സജീവ പ്രവര്‍ത്തകര്‍ താമസിച്ചിരുന്ന ലോഡ്ജ്‌. പേര്‌ 'വൈറ്റ്‌ ഹൌസ്‌'. (താമസം അടിയുറച്ച കമ്യൂണിസ്റ്റ്‌ കാരായിരുന്നിട്ടും എങ്ങനെ അമേരിക്കന്‍ പ്രസിഡണ്റ്റിണ്റ്റെ വീടിണ്റ്റെ പേര്‍ കൊടുത്തു എന്നറിയില്ല. വല്ല ക്രെംലിന്‍ കൊട്ടാരമെന്നോ മാര്‍ക്സ്‌ ബംഗ്ളാവെന്നോ ആകേണ്ടിരിരുന്നില്ലേ എന്ന്‌ സംശയം തോന്നിയിരുന്നു, പലപ്പോഴും). ആദ്യകാലത്തെ ഉറച്ച ഇടതുപക്ഷ ബോധത്തിനൂടമകളായിരുന്ന സഖാക്കള്‍ പെണ്ണും പിടക്കോഴിയുമായി ആയി വൈറ്റ്‌ ഹൌസ്‌ വിട്ടു. ചിലര്‍ സ്ഥലം മാറ്റമായി സ്വന്തം നാട്ടിലേക്കുപോയി. പിന്നീടുവന്ന അരാഷ്ട്രീയ വാദികള്‍ അതിന്‌ കഞ്ഞിപ്പുര എന്ന്‌ പേരുമാറ്റം നടത്തിയത്‌ പില്‍കാല ചരിത്രം.

കോളനിയുടെ ഇത്തിരി വടക്കോട്ട്‌ മാറി അഞ്ചാറ്‌ മുറി പീടികയില്‍ ഒന്നില്‍ പരപ്പനങ്ങാടിയിലെ സി.പി.എം ണ്റ്റെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബാലേട്ടണ്റ്റെ തയ്യല്‍ കട. വളരെ മെലിഞ്ഞിട്ടായതിനാല്‍ ഇല്ലിക്കോല്‌, ഈനാദി തുടങ്ങിയ വിശേഷണങ്ങള്‍ രാഷ്ട്രീയ പ്രതിയോഗികള്‍ ബാലേട്ടന്‌ കൊടുത്തിരുന്നു. സമൂഹത്തിണ്റ്റെ പുറമ്പോക്കില്‍ ജീവിക്കുന്നവര്‍ അന്ന്‌ സ്വാഭാവികമായും സഹായത്തിനായി ഉറ്റുനോക്കിയിരുന്നത്‌ സി.പി.എം നേതാക്കളെയായിരുന്നു. ഈ കോളനിവാസികളും അവരുടെ സാമൂഹ്യ ആവശ്യങ്ങള്‍ക്ക്‌ ആശ്രയിച്ചിരുന്നത്‌ ബാലേട്ടനെയായിരുന്നു. വിവിധ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷ തയ്യാറാക്കല്‍, അതിണ്റ്റെ തുടര്‍ നടപടികള്‍ തുടങ്ങി പെറ്റി കേസ്സുകളില്‍ പോലീസ്‌ പിടിക്കുന്ന കോളനിക്കാരെ ഇറക്കിക്കൊണ്ടുവരുന്നതുപോലുള്ള എല്ലാ കര്യങ്ങള്‍ക്കും ആശ്രയം ബാലേട്ടന്‍ തന്നെയായിരുന്നു. മജീദും ഉമ്മയും സ്വാഭാവികമായും പാര്‍ട്ടി അനുഭാവികളായി.

മജീദ്‌ പത്താംക്ളാസ്സ്‌ പാസ്സായി. വൈറ്റ്‌ ഹൌസില്‍ താമസക്കാരായിരുന്ന സഖാക്കളൂടെ ശ്രദ്ധയില്‍ മജീദ്‌ പെടുന്നു. അവര്‍ അവനെ പഠിക്കാനുള്ള പ്രേരണയും പ്രചോദനവും നല്‍കി. ഇരുന്ന്‌ പഠിക്കാന്‍ വീട്ടില്‍ സൌകര്യമില്ലാതിരുന്നതിനാല്‍ അദ്ധ്യാപക സംഘടനയുടെ ആഫീസ്‌ അനുവദിച്ചു കൊടുത്തു. എം കോം പാസ്സായി ജോലിയില്ലാതെയിരിക്കുന്ന മണിയേട്ടന്‍ ട്യൂഷന്‍ എടുക്കുന്ന കൂട്ടത്തില്‍ മജീദിനേയും ഇരുത്തി, സൌജന്യമായി പഠിപ്പിച്ചു. മജീദ്‌ ബി കോം പാസ്സായി. പാര്‍ട്ടിയുടെ കീഴില്‍ സഹകരണാടിസ്ഥാനത്തില്‍ തുടങ്ങിയ ഓട്ടുകമ്പനിയില്‍ അവന്‍ താല്‍ക്കാലിക സിക്രട്ടറിയായി. അതിനിടക്ക്‌ അവണ്റ്റെ കല്യാണവും കഴിഞ്ഞു.

ആയിടക്കാണ്‌ ജില്ലാ കൌണ്‍സില്‍ തിരഞ്ഞെടുപ്പും സ്ത്രീകള്‍ക്ക്‌ സംവരണവും വരുന്നത്‌. പരപ്പനങ്ങാടി പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ മുസ്ളീം ഭൂരിപക്ഷമുള്ള ഒരു വാര്‍ഡില്‍ സ്ഥാനാര്‍ഥിയായി പാര്‍ട്ടി നിശ്ചയിച്ചത്‌ സാമാന്യം പഠിപ്പും വിവരവുമുള്ള മജീദിണ്റ്റെ ഭാര്യയേയും. മുസ്ളീം വീടുകളില്‍ നിന്ന്‌ സ്ത്രീകള്‍ തിരഞ്ഞെടുപ്പ്‌ രംഗത്തേക്ക്‌ കടന്നു വരാന്‍ തുടങ്ങിയിരുന്നില്ല, അന്ന്‌. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായതിണ്റ്റെ പേരില്‍ ഒരുപാട്‌ പഴി ആ കുടുംബം കേട്ടു. അവന്‍ വളര്‍ന്നു തെരുവിനേയും ആ പാവം സ്ത്രീയെയും ബന്ധപ്പെടുത്തി അനാവശ്യമായ അപവാദ പ്രചരണം വരെ നടന്നു. അവര്‍ തോറ്റെന്നത്‌ വേറെ കാര്യം.

എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട്‌ അവന്‍ പിന്നീടു മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയില്‍ നിന്ന്‌ രാജി വെച്ചു. മാത്രമല്ല മുസ്ളീം ലീഗില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. തന്നെ എവിടെ നിന്നോ ഉയര്‍ത്തിക്കൊണ്ടുവന്ന്‌ എന്തായിരുന്നില്ലയോ അതൊക്കെ ആക്കിയ പാര്‍ട്ടിയേയും അതിണ്റ്റെ പ്രവര്‍ത്തകരേയും അവന്‍ മറന്നു. അതുപോലെ തന്നെപ്പോലെയുള്ളവരെ എന്നും അധികാരത്തിണ്റ്റെ ഇടനാഴികളിലേക്ക്‌ എത്തിനോക്കാന്‍ പോലും അനുവദിക്കാതിരിക്കുന്ന മുസ്ളീം ലീഗിനോട്‌ അവന്‍ പൊറുത്തു. അതിണ്റ്റെ ഭാഗമായി.

മജീദ്‌ എണ്റ്റെ ജൂനിയറായിരുന്ന്‌. കോളേജിലും സംഘടനയിലും. എന്നും ഒരുതരം അരക്ഷിതത്വം അവന്‍ അനുഭവിച്ചിരുന്നതായി തോന്നിയിട്ടുണ്ട്‌. തണ്റ്റെ ഭൂതകാലം ഒരു മാറാപ്പ്‌ പോലെ അവണ്റ്റെ തോളില്‍ തൂങ്ങിക്കിടന്നിരുന്നു. അതിണ്റ്റെ ഭാഗമായി തോന്നുന്ന ഒരുതരം അപകര്‍ഷത അവനെ വിടാതെ പിടികൂടിയിരിക്കുമോ? എന്തിലും ഏതിലും താന്‍ അവഗണിക്കപ്പെടുകയാണോ എന്ന തോന്നല്‍ ഇത്തരം വ്യക്തികളില്‍ ഉണ്ടാകുക സാധാരണമാണ്‌. ആ തോന്നലിണ്റ്റെ പാരമ്യത്തില്‍ ഇന്നലെകള്‍ മറവിയിലാകുകയും ഇന്ന്‌ മാത്രം പ്രസക്തവും ആയി മാറുന്നോ? ഉത്തരവാദിത്വമുള്ള ഒരു കൂട്ടായ്മ എന്ന നിലയില്‍ അവരിലെ അരക്ഷിത ബോധത്തിനറുതി വരുത്തുന്നതില്‍ പാര്‍ട്ടി പരാജയപെട്ടതിണ്റ്റെ കൂടി ഫലമല്ലേ ഈ വിട്ടുപോകലുകള്‍? ഇതിണ്റ്റെ മറുപുറത്ത്‌ ഇങ്ങനെയുള്ളവരില്‍ നിന്ന്‌ നന്ദി മാത്രം പ്രതീക്ഷിച്ച്‌ നില്‍ക്കുന്നതിലേക്ക്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ താഴ്‌ന്നുപോകുന്നോ? ഒന്നു മാത്രം അറിയാം എന്തുകൊണ്ടും കൂടെ നില്‍ക്കേണ്ട ഒരു പാടു പേര്‍ അകന്നുപോകുന്നു. ഇരു കൂട്ടര്‍ക്കും നഷ്ടത്തിണ്റ്റെ കഥകള്‍ മാത്രം ബാക്കി വെച്ചുകൊണ്ട്‌.

ഈ കുറിപ്പിണ്റ്റെ തുടക്കത്തില്‍ പറഞ്ഞ മൂന്നു പേരുടെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി വിടല്‍ ഇങ്ങനെ ചില ചിന്തകള്‍ക്ക്‌ കാരണമായി. ലെവലിണ്റ്റെ കാര്യത്തില്‍ ഒരു താരതമ്യം സാധ്യമല്ലെങ്കിലും അതിനും എണ്റ്റെ സുഹൃത്തിണ്റ്റെ വിടപറയലിനും ഒരു പൊതു സ്വഭാവമുണ്ടെന്നത്‌ എണ്റ്റെ തോന്നല്‍. ചരിത്രത്തില്‍ സമാന്തരങ്ങള്‍ സംഭവിക്കുന്നത്‌ ഒരേ നിലയിലും തലത്തിലും അല്ലെന്നുള്ളതാണ്‌ സത്യം.