Friday, December 26, 2014

ചരിത്രത്തില്‍ ഇടം നഷ്ടപ്പെട്ടവര്‍

"ഭൂകമ്പം...ഭൂകമ്പം..." ആരാണ്‌ അയക്കുന്നതെന്നോ ആര്‍ക്കാണെന്നോ വ്യക്തമാക്കാത്ത വളരെ നേരിയ ശബ്ദത്തിലുള്ള ഈ സന്ദേശം ചെന്നൈ വിമാനത്താവളത്തിലെ കമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ കിട്ടുന്നത്‌ 2004 ഡിസംബര്‍ 26-ന്‌ രാവിലെ ഏഴുമണി കഴിഞ്ഞ്‌ മൂന്നുമിനുട്ട്‌ പിന്നിട്ടപ്പോഴാണ്‌. ഈ സന്ദേശം കിട്ടിയ ഉദ്യോഗസ്ഥന്‍ തണ്റ്റെ ഡ്യൂട്ടിയില്‍ അപ്പോള്‍ ചേര്‍ന്നതേ ഉണ്ടായിരുനുള്ളൂ. സന്ദേശത്തിണ്റ്റെ ഉറവിടം അറിയുന്നതിനുവേണ്ടി അദ്ദേഹം ആ ഫ്രീക്വന്‍സിയില്‍ ഉള്ള മറ്റെല്ലാ വിമാനത്താവളങ്ങളിലേക്കും വിളിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ ഒരു മറുപടി സന്ദേശവും ലഭിക്കുകയുണ്ടായില്ല. കൃത്യം 7-13-ന്‌ അതേ ഫ്രീക്വന്‍സിയില്‍ കമ്യൂണിക്കേഷന്‍ നടാത്തുന്ന കാര്‍ നിക്കോബാര്‍ ദ്വീപിലെ എയര്‍ഫോഴ്സ്‌ വിമാനത്താവളത്തില്‍ നിന്ന്‌ അദ്ദേഹത്തിന്‌ വ്യക്തമായ സന്ദേശം ലഭിച്ചു. അതിങ്ങനെയായിരുന്നു. "കാര്‍ നിക്കോബാര്‍ ദ്വീപില്‍ ഭൂകമ്പം. ദ്വീപില്‍ വെള്ളപ്പൊക്കം. ഞങ്ങള്‍ മുങ്ങിത്താഴുകയാണ്‌. അടിയന്തരസഹായം ആവശ്യം. " 



വളരെ അപൂര്‍വമായി സംഭവിക്കുന്നതെങ്കിലും ഇത്തരം ആപല്‍ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട നടപടികളില്‍ പരിശീലനം സിദ്ധിച്ച ആ ഉദ്യോഗസ്ഥന്‍ കമ്പ്യൂട്ടര്‍ ശൃംഘല വഴി ആ സന്ദേശം വിമാനത്താവളത്തിലെ മറ്റുവിഭാങ്ങളിലേക്കും എയര്‍പോര്‍ട്ടിലെ എയര്‍ഫോഴ്സ്‌ യൂനിറ്റിലേക്കും അയച്ചു. അതോടൊപ്പം അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാര്‍ നിക്കോബാര്‍ ദ്വീപുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അദ്ദേഹം അപ്പോള്‍ അറിഞ്ഞിരുന്നില്ല ലോകത്തെ നടുക്കിയ വലിയൊരു പ്രകൃതി ദുരന്തത്തെക്കുറിച്ചുള്ള ആദ്യ വിവരമാണ്‌ താന്‍ അപ്പോള്‍ സ്വീകരിച്ചതെന്ന്‌. 

700 കി. മീ. ചുറ്റളവില്‍ നീണ്ടുപരന്നുകിടക്കുന്ന ആന്തമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിലെ നിക്കോബാര്‍ സ്വീപുകളില്‍ പ്രധാനപ്പെട്ടതാണ്‌ കാര്‍ നിക്കോബാര്‍ ദ്വീപ്‌. പോര്‍ട്ട്‌ ബ്ളെയറില്‍ നിന്ന്‌ 275 കി. മീ. തെക്കുമാറി സ്ഥിതിചെയ്യുന്ന ദ്വീപിലെത്താന്‍ എയര്‍ ഫോഴ്സ്‌ വിമ്മാനത്തില്‍ 45 മിനിറ്റ്‌ പറക്കണം. ദ്വീപിണ്റ്റെ ആകെ വിസ്തീര്‍ണ്ണം 49 ച.കി. മീ. ഉള്ളിലെ നിബിഡവനത്തിലും ചുറ്റിലും മറ്റുമരങ്ങള്‍ക്കൊപ്പം ധാരാളം തെങ്ങുകള്‍. ആന്തമാന്‍ ദ്വീപ്‌ സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ ഇളനീരിണ്റ്റെ വലിപ്പവും ഉള്ളിലെ നീരിണ്റ്റെ അളവും കണ്ട്‌ അത്ഭുതപ്പെട്ടിട്ടുണ്ട്‌. കടല്‍ തീരത്ത്‌ വീട്‌ കെട്ടി താമസിക്കുമ്പോള്‍ മറ്റ്‌ പ്രദേശങ്ങളില്‍ ധനാഡ്യരുടെ മാത്രം സൌഭാഗ്യമായ സുന്ദര സായഹ്നങ്ങളെ സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ സാധാരണക്കാരില്‍ സാധാരണക്കാരായ ഇവിടത്തുകാര്‍ ആഹ്ളാദിച്ചിരിക്കണം, ആ അഭിശപ്തദിനത്തിനുമുമ്പ്‌. 

ഭൂഗര്‍ഭശാസ്ത്രജ്ഞരുടെ പഠനവിവരമനുസരിച്ച്‌ കാര്‍ നിക്കോബാര്‍ ദ്വീപിണ്റ്റെ കിടപ്പ്‌ തികച്ചും വിചിത്രമാണ്‌. കടലിന്നടിയിലുള്ള ഒരു മലയുടെ മുനമ്പില്‍ ഏറെക്കുറെ ഒരു കൂണ്‍ വിരിഞ്ഞുനില്‍ക്കുന്നതുപോലെയാണത്‌. ദ്വീപിണ്റ്റെ മുകള്‍ ഭാഗം കൂണിണ്റ്റെ ഉപരിതലം പോലെ തന്നെ പരന്നതാണ്‌. ഭൂമികുലുക്കം പോലുള്ള പ്രതിഭാസങ്ങള്‍ സംഭവിക്കുമ്പോള്‍ അപകടസാദ്ധ്യത ഏറെ നിലനില്‍ക്കുന്നതാണ്‌ ദ്വീപിണ്റ്റെ ഈ കിടപ്പ്‌. ദ്വീപാകെത്തന്നെ മലമുകളില്‍ നിന്ന്‌ തെന്നിമാറി കടലില്‍ ആണ്ടുപോകാന്‍ കൂടി സാദ്ധ്യത ഏറെയാണ്‌. 

ഹുല്‍ചൂസ്‌ എന്ന്‌ വിളിക്കുന്ന മംഗോളിയന്‍ വംശജരാണ്‌ ദ്വീപിലെ ആദ്യകാല നിവാസികള്‍. പിന്നീട്‌ കുടിയേറിപാര്‍ത്ത ചെറിയ ശതമാനം തമിഴ്‌ വംശജരുമുണ്ട്‌. നാഗരിക ജീവിതത്തിണ്റ്റേതായി നിലനിന്നിരുന്നത്‌ ദ്വീപ്‌ ഭരണത്തിണ്റ്റേതായ ചില ഓഫീസുകളും എയര്‍ഫോഴ്സ്‌ കേന്ദ്രവും ഒരു കേന്ദ്രീയ വിദ്യാലയവും. എല്ലാം ചേര്‍ന്ന്‌ ദ്വീപിലെ മൊത്തം ജനസംഖ്യ 10000-ല്‍ താഴെ മാത്രം. ഓഫീസ്‌ കെട്ടിടങ്ങളും കേന്ദ്രീയ വിദ്യാലയക്കെട്ടിടവും ക്വാട്ടേസ്ഴ്സുകളും എല്ലാം ഇന്ന്‌ ഓര്‍മ്മ മാത്രം. ഭൂമി കുലുങ്ങുന്നതറിഞ്ഞ്‌ വീടിനു പുറത്തുവന്നു നിന്നവരെയാണ്‌ തിരകള്‍ നക്കിക്കൊണ്ട്‌ പോയത്‌. കൂട്ടം കൂടിനിന്നവരില്‍ ചിലര്‍ കടലിലെ അസാധാരണമായ ചലനം കണ്ട്‌ എയര്‍ഫോഴ്സ്‌ വിമാനങ്ങളുടെ റണ്വേയിലേക്ക്‌ ഓടിക്കയറിയതുകാരണം പകുതി പേരെങ്കിലും രക്ഷപ്പെട്ടു. അല്ലായിരുന്നെങ്കില്‍ തിരമാലകളുടെ സംഹാരയാത്രയുടെ നിനവ്‌ പോലുമില്ലാതെ അവരെല്ലാം കടലിണ്റ്റെ ആഴങ്ങളിലേക്ക്‌ വലിച്ചെടുക്കപ്പെടുമായിരുന്നു. 

അസാമാന്യശക്തിയുള്ള ആ വലിച്ചെടുക്കലിനെ പറ്റി രക്ഷപ്പെട്ട ചിലരെങ്കിലും ഓര്‍ക്കുന്നു. സുനാമി തിരമാലകളുടെ വേഗത്‌ മണിക്കൂറില്‍ 900 കി. മീ. എന്ന്‌ രേഖപ്പെടുത്തപ്പെട്ടപ്പോള്‍ തിരകള്‍ തിരിച്ചിറങ്ങിയപ്പോഴുണ്ടായ വലിവിണ്റ്റെ ശക്തിതിരകള്‍ പിന്നോട്ട്‌ വലിഞ്ഞപ്പോള്‍ തീരത്ത്‌ അനേകം ചുഴികള്‍ രൂപപ്പെട്ടതിണ്റ്റേയും ചുഴിഞ്ഞിറങ്ങുന്ന ചതുപ്പില്‍ ആളുകള്‍ ക്രമേണ അപ്രത്യക്ഷ്രായതിണ്റ്റേയും ഓര്‍മ്മകള്‍ അവരെ ഇപ്പോഴും നടുക്കുന്നു. 

മരിച്ചുപോയ ബന്ധുവിണ്റ്റേയോ സുഹൃത്തിണ്റ്റേയോ പേര്‌, അവരുടേ ആത്മാവ്‌ പേരിലൂടെ ആകര്‍ഷിക്കപ്പെട്ടേക്കുമോ എന്ന ഭയം കാരണം അടുത്ത തലമുറയില്‍പെട്ട കുഞ്ഞുങ്ങള്‍ക്ക്‌ നല്‍കാറില്ല ഇവിടെ നിക്കോബാരികളുടെ വിശ്വാസപ്രകാരം. ജനസംഖ്യയില്‍ പകുതിയോളം മരിച്ചുകഴിഞ്ഞ സുനാമി ദുരന്തത്തിനുശേഷം അടുത്ത തലമുറയില്‍പെട്ട കുഞ്ഞുങ്ങള്‍ക്ക്‌ നല്‍കാന്‍ പുതിയ പേരുകള്‍ കണ്ടുപിടിക്കേണ്ടിവരുമെന്ന്‌ ക്രൂരമായ ഒരു കുസൃതിചിന്തയായി ഉള്ളിലെത്തുന്നു.

പ്രശസ്ത ഇന്ത്യന്‍-ഇംഗ്ളീഷ്‌ നോവലിസ്റ്റ്‌ അമിതാവ്‌ ഘോഷ്‌ ഇങ്ങനെ നിരീക്ഷിക്കുന്നുട്‌. "മദ്ധ്യവര്‍ഗത്തില്‍ ആയിരിക്കുക എന്നാല്‍ കടലാസുകളാല്‍ തീര്‍ത്ത ചങ്ങാടത്തില്‍ നിരന്തര്‍മായി യാത്ര ചെയ്യുക എന്നാണ്‌.തിരിച്ചറിയല്‍ രേക്ഷകള്‍, ലൈസന്‍സുകള്‍, റേഷന്‍ കാര്‍ഡുകള്‍, സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഇന്‍ഷുറന്‍സ്‌ പോളിസികള്‍, സ്ഥിരനിക്ഷേപരേഖകള്‍ അങ്ങനെ... അങ്ങനെ. ആന്തമാന്‍ നിക്കോബാര്‍ ദ്വീപ്‌ നിവാസികളെ ഇവയില്‍ പലതും അവര്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നതിണ്റ്റെ അടയാളങ്ങള്‍ കൂടിയായിരുന്നു. ദ്വീപിലെ ആദ്യകാല വാസികളെ ജീവിതത്തിണ്റ്റെ പൊിതുധാരയിലെത്തിക്കുന്നതിണ്റ്റെ ഭാഗമായി അവര്‍ക്ക്‌ ഭൂമി പതിച്ചുകൊടുക്കുകയും അതിണ്റ്റെ രേഖകള്‍ തിരിച്ചറിയല്‍ രേഖകള്‍ തുടാങ്ങിയവ നല്‍കുകയും ചെയ്തിരുന്നു. ആഞ്ഞടിച്ച സുനാമിത്തിരമാലകള്‍ നക്കിത്തുടച്ചുമാറ്റിയത്‌ അവരുടേ വീടുകളും ആളുകളേയും മാത്രമല്ല. അവര്‍ക്ക്‌ അവര്‍ ഇവിടെ ജീവിച്ചിരുന്നു എന്ന്‌ കാണിക്കുന്ന അടയാളങ്ങള്‍ കൂടിയാണ്‌. 

സുനാമിത്തിരമാലകള്‍ ഈ ദ്വീപില്‍ നടത്തിയ നശീകരണയജ്ഞത്തിനൊരു പ്രത്യേകതയുണ്ട്‌. മനുഷ്യനിര്‍മ്മിതമായ എല്ലാറ്റിനേയും നിശ്ശേഷം തുടച്ചുമാറ്റിയപ്പോള്‍ പ്രകൃതിദത്തമായവയെ ഏറെക്കുറേ നിലനിര്‍ത്തിയിരിക്കുന്നു. കെട്ടിടങ്ങളെ ഏതോ മൂര്‍ച്ചയുള, ശക്ത്യേറിയ ആയുധം കൊണ്ട്‌ കടയോടെ അറുത്തുമാറ്റിയതുപോലെ. ഇങ്ങനെ തുടച്ചുനീക്കപ്പെട്ട കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കപ്പുറത്ത്‌ കാടിണ്റ്റെ മേലാപ്പ്‌ ഒരു നാശവും ഏല്‍ക്കാതെ. ഇടയില്‍ നിസ്സംഗമായ തലയെടുപ്പോടെ നിലകൊള്ളുന്ന തെങ്ങുകള്‍ നമ്മളോടെന്തോ പറയാന്‍ ശ്രമിക്കുന്നില്ലേ.. ? 

കാര്‍ നിക്കോബാര്‍ ദ്വീപുവാസികള്‍ ഇന്നൊരുകാര്യം മനസ്സിലാക്കിയിരിക്കുന്നു. ദ്വീപിണ്റ്റെ ഭൂമിശാസ്ത്രപരമായ കിടപ്പുപോലെത്തന്നെ ഏതുനിമിഷവും തെന്നി നഷ്ടപ്പെടാവുന്നതാണ്‌ തങ്ങളുടെ നിലനില്‍പ്പുപോലും എന്ന്‌. ഇതുകൊണ്ടുതന്നെയാവണം പേനയും കടലാസുമായെത്തുന്ന ആരുടെ മുന്നിലും അവരാവശ്യപ്പെടുന്നത്‌ തങ്ങളുടെ പേരും വിവരങ്ങളും രേഖപ്പെടുത്താനാണ്‌. ഇങ്ങനെ ആരെങ്കിലും എവിടെയെങ്കിലും രേഖപ്പെടുത്തുന്നതിലൂടെ ചരിത്രത്തില്‍ തങ്ങള്‍ക്ക്‌ നഷ്ടപ്പെട്ടുപോയിരിക്കാവുന്ന ഇടം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയോടെ...

Monday, December 1, 2014

ഇടതുപക്ഷ സമസ്യ: അടവുനയങ്ങള്‍ പറയാത്തത്‌

ഇന്ത്യയിലെ ഇടതുപക്ഷം അതിണ്റ്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഒരു കാലഘട്ടത്തിലാണ്‌ നാമിന്ന്‌. ഇത്‌ സി.പി.എം എന്ന പാര്‍ട്ടിയുടെ രൂപീകരണത്തിണ്റ്റെ അമ്പതാം വാര്‍ഷികാഘോഷവേളയിലാണെന്നത്‌ ചരിത്രത്തിണ്റ്റെ ഒരു കുസൃതിയായി വേണം കാണാന്‍. അമ്പതാം വര്‍ഷം ആഘോഷിക്കണമെന്ന്‌ പാര്‍ട്ടിയും അതില്‍ ആഘോഷിക്കാനൊന്നുമില്ലെന്ന്‌ സി.പി.ഐയും തര്‍ക്കത്തിലുമാണ്‌. തര്‍ക്കിക്കേണ്ട ഒരു വിഷയമാണോ ഇത്‌ എന്ന കാര്യത്തില്‍ സംശയമുണ്ട്‌. അല്ലെങ്കിലും എവിടെയുമെത്താത്ത തര്‍ക്കത്തിലായിരുന്നൂ, രണ്ട്‌ പാര്‍ട്ടികളും എപ്പോഴും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാലിന്നടിയിലെ മണ്ണ്‌ ഏറെ ഒലിച്ചുപോയെന്ന്‌ തിരിച്ചറിഞ്ഞ രണ്ട്‌ പാര്‍ട്ടികളും 

കൂടുതല്‍ സഹകരണത്തിണ്റ്റെ ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങിയതായിരുന്നു. സി.പി.ഐ കുറേക്കാലമായി ഇത്‌ പറയുന്നുണ്ട്‌. പക്ഷേ സി.പി.ഐ(എം)-ണ്റ്റെ ഭാഗത്തുനിന്ന്‌ ആദ്യമായിട്ടാണ്‌ ചെറിയ തോതില്‍ ഒരു അനുകൂലപരാമര്‍ശം വന്നത്‌. ഇന്ത്യയിലേയും കേരളത്തിലേയും, പാര്‍ട്ടി സംഘടാനാരൂപത്തിന്‌ പുറത്തുള്ള ലക്ഷക്കണക്കിന്‌ അനുയായികള്‍ കുറച്ചെങ്കിലും സന്തോഷിച്ചിരിക്കും, തീര്‍ച്ച. പക്ഷേ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. ആ വിഷയം നനഞ്ഞ പടക്കം പോലെ തൂറ്റിപ്പോയി. കടുത്ത തോല്‍വി സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന്‌ അപ്പോഴേക്കും രണ്ട്‌ പാര്‍ട്ടികളുടേയും നേതൃത്വം പുറത്തു വന്നുകഴിഞ്ഞിരുന്നു, എന്ന്‌ വേണം കരുതാന്‍. ആ വിഷയം വീണ്ടും ഉയര്‍ന്ന്‌ വരാതിരിക്കാന്‍ രണ്ട്‌ പാര്‍ട്ടി നേതാക്കളും ശ്രദ്ധിച്ചു. 

അപ്പോഴാണ്‌ അമ്പതാം വാര്‍ഷികം കൊണ്ടാടാന്‍ സി.പി.ഐ(എം) നേതൃത്വം തീരുമാനിക്കുന്നത്‌. തര്‍ക്കത്തിന്‌ ഒരു കാരണം കിട്ടാതെ വിഷമിക്കുകയായിരുന്നൂ, രണ്ട്‌ പാര്‍ട്ടികളും എന്ന രീതിയില്‍ അവര്‍ ഈ വിഷയം ഏറ്റെടുത്തു. ദൃശ്യ മാധ്യമങ്ങള്‍ക്ക്‌ ചാകര തന്നെ. എന്നും എന്തെങ്കിലുമൊരു വിഷയത്തിലൊരു തര്‍ക്കം ഇല്ലാതിരുന്നാല്‍ നാട്ടുകാര്‍ക്ക്‌ മുന്നില്‍ ഒന്നും കാണിക്കാനില്ലാതെ അവര്‍ വിഷമിച്ചുപോകുമല്ലോ. കുരുക്ഷേത്രയുദ്ധത്തില്‍ അമ്പുകളെന്ന പോലെ വാക്ശരങ്ങള്‍ തലങ്ങും വിലങ്ങും പറന്നു. തൊട്ടുകൂട്ടാന്‍ ഒരു വിവാദമെങ്കിലുമില്ലാതെ ഭക്ഷണമിറങ്ങാന്‍ വയ്യാത്ത മലയാളിക്ക്‌ ഒരാഴ്ചക്ക്‌ കുശാല്‍. 

ഇടതുപക്ഷത്തിനും സി.പി.എം-നുമേറ്റ തിരിച്ചടിക്ക്‌ കാരണം കണ്ടുപിടിക്കാന്‍ സി.പി.എം പോളിറ്റ്ബ്യൂറോവും കേന്ദ്രകമ്മിറ്റിയും പലതവണ യോഗം ചേര്‍ന്നിരിക്കുന്നു. പി.ബിയുടെ ആദ്യരേഖയ്ക്ക്‌ ബദല്‍ രേഖകള്‍ തയ്യാറായി. ഒടുവില്‍ കൃത്യമായ വിശകലനം നടത്താനും കാരണം കണ്ടുപിടിക്കാനും കഴിയാതെ വിഷയം തല്‍ക്കാലത്തേക്ക്‌ മാറ്റിവെച്ചിരിക്കുന്നു. ബൂര്‍ഷ്വാ മാധ്യമങ്ങള്‍ പറയുന്നതുപോലെ ഇതൊരു പ്രതിസന്ധിയൊന്നുമല്ല. എന്നാല്‍ അത്ര എളുപ്പത്തില്‍ വിശകലനം നടത്തി കാരണം കണ്ടുപിടിക്കാന്‍ കഴിയുന്ന ഒരു കാര്യവുമല്ല. ആലോചിക്കട്ടെ, വീണ്ടും വീണ്ടും ആലോചിക്കട്ടെ. അങ്ങനെയെങ്കിലും ഇടതുപക്ഷപാര്‍ട്ടികള്‍ അകപ്പെട്ടിട്ടുള്ള കുഴിയില്‍ നിന്ന്‌ കരകയറാന്‍ അവര്‍ക്ക്‌ കഴിയട്ടേ എന്ന്‌ നമുക്ക്‌ ആഗ്രഹിക്കാം. തുടക്കത്തില്‍ പറഞ്ഞ ലക്ഷക്കണക്കായ സാധാരണക്കാര്‍ അതാഗ്രഹിക്കുന്നു. പക്ഷേ ഈ ആഗ്രഹത്തിണ്റ്റെ തീവ്രത മനസ്സിലാക്കാന്‍ പാര്‍ട്ടിനേതൃത്വങ്ങള്‍ക്ക്‌ കഴിയുന്നുണ്ടോ എന്ന്‌ സംശയമുണ്ട്‌. 

പി.ബിയില്‍ വന്ന രേഖകളില്‍ വ്യത്യസ്ത അഭിപ്രായമുള്ളത്‌ രണ്ട്‌ കാരണങ്ങളിലാണെന്ന്‌ ഇതിനകം നമുക്ക്‌ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. അടവുനയത്തിണ്റ്റെ പേരില്‍ ബൂര്‍ഷ്വാ ജനാധിപത്യപാര്‍ട്ടികളുമായി കൂട്ടുകൂടാനുള്ള തീരുമാനം ശരിയായിരുന്നോ എന്നുള്ളതാണാ തര്‍ക്കവിഷയം. അത്‌ തെറ്റാണെന്ന്‌ ഒരഭിപ്രായം. അതല്ല ആ നയമല്ല അത്‌ നടപ്പിലാക്കിയ രീതിയിലായിരുന്നൂ തെറ്റെന്ന്‌ മറ്റൊരഭിപ്രായം. ഇതിലേതാണ്‌ ശരിയെന്ന്‌ പറയാന്‍ ഞാന്‍ ഒരു പ്രത്യയശാസ്ത്ര വിശാരദനല്ല. എന്നാല്‍ ഒരു സാധാരണ പൌരനെന്ന നിലക്ക്‌, ഇടതുപക്ഷത്തിന്‌ ഇന്ത്യന്‍ സമൂഹത്തില്‍ കാതലായ മാറ്റമുണ്ടാക്കാന്‍ കഴിയണം എന്ന്‌ ഇനിയും വിശ്വാസമുള്ള ഒരാളെന്ന നിലക്ക്‌ എണ്റ്റെ അഭിപ്രായം പറയണം എന്ന്‌ ഞാന്‍ കരുതുന്നു. 

വെറും സാധാരണക്കാരനായ ഒരാള്‍ക്ക്‌ അതും മാര്‍ക്സിയന്‍ രീതികളെക്കുറിച്ച്‌ അജ്ഞനായ ഒരാള്‍ക്ക്‌ ഇത്‌ പറയാന്‍ എന്തര്‍ഹത എന്നൊരു ചോദ്യം പാര്‍ട്ടി സംഘടനയുടെ വിവിധ തലങ്ങളില്‍ നിന്ന്‌ ഉയരുന്നത്‌ ഞാനറിയുന്നു. ഏറെ കാലമായി സംഘടനാ ചട്ടക്കൂടിന്‌ പുറത്തുള്ള ഒരാള്‍ക്ക്‌ പാര്‍ട്ടിയുടെ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ അര്‍ഹതയില്ല, പറയാന്‍ പാടില്ല എന്നൊരു അലിഖിതനിയം നിലവിലുള്ളതായി തോന്നിയിട്ടുണ്ട്‌. പാര്‍ട്ടിയുടെ നിലപാടുകളില്‍ തെറ്റെന്ന്‌ തോന്നിയിട്ടുള്ള ചില കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ നിര്‍ബന്ധിതനായിട്ടുള്ള ചില അവസരങ്ങളില്‍ അങ്ങനെയൊരു വിമര്‍ശനം എനിക്ക്‌ കേള്‍ക്കേണ്ടിവന്നിട്ടുണ്ട്‌. ഒരു സാധാരണ മനുഷ്യനെന്ന നിലക്ക്‌, ഇപ്പോഴും കമ്യൂണിസ്റ്റ്‌ അനുഭാവി എന്ന നിലക്ക്‌ എനിക്ക്‌ ഇതുപറയാന്‍ അവകാശമുണ്ടെന്നാണ്‌ അതിനുള്ള എണ്റ്റെ ഉത്തരം. ഇങ്ങനെയൊരു വിമര്‍ശനം എന്നെപ്പോലൊരാള്‍ക്ക്‌ കേള്‍ക്കേണ്ടിവരുന്നതുപോലും പാര്‍ട്ടികള്‍ ഇന്ന്‌ വന്നുപെട്ടിട്ടുള്ള പ്രതിസന്ധി കാരണമാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. 

സി.പി.ഐ (എം)-ല്‍ ഉടലെടുത്തിട്ടുള്ള രണ്ട്‌ അഭിപ്രായങ്ങളില്‍ ഏതെങ്കിലും ഇന്നത്തെ പ്രതിസന്ധിക്ക്‌ കാരണമായിട്ടുണ്ടാകാം. പക്ഷേ അതിനേക്കാള്‍ പ്രധാനമായ കാരണങ്ങള്‍ ഈ രേഖകള്‍ക്ക്‌ പുറത്താണെന്നാണ്‌ എണ്റ്റെ തോന്നല്‍. ഈ രണ്ട്‌ കാര്യങ്ങളും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ക്ക്‌ വേണ്ടത്ര വേരോട്ടമുണ്ടാക്കാന്‍ കഴിയാതിരുന്ന മേഖലകളില്‍ കടന്നുകയറുന്നതില്‍ നിന്ന്‌ വിഘാതമായിട്ടുണ്ടാകാം. എന്നാല്‍ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്ക്‌ സാമാന്യം ശക്തിയുള്ള, അല്ലെങ്കില്‍ ഉണ്ടായിരുന്ന പ്രദേശങ്ങളില്‍ പാര്‍ട്ടികള്‍ ദുര്‍ബലമാകാന്‍ ഈ കാരണങ്ങള്‍ നിരത്തിയാല്‍ അത്‌ എത്രമാത്രം ശരിയാകും? 

പശ്ചിമബംഗാളില്‍ ഇടതുപക്ഷം ശോഷിക്കാന്‍ കാരണം മേല്‍പറഞ്ഞ കാരണങ്ങളാണോ? അതോ നന്ദിഗ്രാം പോലുള്ള സംഭവങ്ങള്‍ മാത്രമാണോ? ഇത്രകാലം ചെയ്തത്‌ ശരിയായിരുന്നെങ്കില്‍ നന്ദിഗ്രാം എന്ന ഒരു തെറ്റിന്‌ ഇത്രയും വലിയ ശിക്ഷ അര്‍ഹിക്കുന്നുണ്ടോ? അത്ര അറിവില്ലാത്തവരാണോ അവിടത്തെ ജനങ്ങള്‍? പിന്നെന്താണ്‌ കാരണം? കാരണം കണ്ടെത്താനാവശ്യമായ ഒരു ആത്മപരിശോധന പാര്‍ട്ടിക്കുള്ളില്‍ നടന്നിട്ടുണ്ടോ അല്ലെങ്കില്‍ നടക്കുന്നുണ്ടോ എന്ന്‌ അറിയില്ല. ഒരു പക്ഷേ പാര്‍ട്ടി സംഘടനയ്ക്ക്‌ പുറത്തുനില്‍ക്കുന്ന ഒരാള്‍ക്ക്‌ അറിയാന്‍ കഴിയാത്തതായിരിക്കും. പി.ബി അടക്കമുള്ള ഓരോ കമ്മിറ്റി കൂടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ടെങ്കിലും അവയുടെ ആധികാരികത സംശയാതീതമല്ല. 

ഇടതുപക്ഷ പാര്‍ട്ടികളുടെ ഇന്നത്തെ ശോച്യാവസ്ഥ കേവലം സീറ്റുകളുടെ എണ്ണത്തില്‍ വന്ന കുറവ്‌ മാത്രമല്ല എന്നാണെണ്റ്റെ അഭിപ്രായം. ആഴത്തിലുള്ള പ്രതിസന്ധിയുടെ പ്രതിഫലനം മാത്രമാണ്‌ സീറ്റുകളുടെ എണ്ണത്തില്‍ വന്ന കുറവ്‌. ശക്തി കുറഞ്ഞ മറ്റ്‌ സംസ്ഥാനങ്ങളില്‍ ഈ കുറവിന്‌ കാരണം കൂട്ടുകെട്ടുകളുടെ ദൌര്‍ബല്യം തുടങ്ങി മറ്റുപലതുമാണ്‌. പക്ഷേ ബംഗാളില്‍ അതങ്ങനെയല്ല. ഇടതുപക്ഷത്തിന്‌ വിശിഷ്യാ സി.പി,എം-ന്‌ സ്വന്തമായി ശക്തിയുള്ള ബംഗാളില്‍ ഇത്തരം എന്ത്‌ കാരണങ്ങല്‍ നിരത്തിയാലും അത്‌ സത്യത്തെ പുറത്തുകാണിക്കുന്നില്ല. തൃണമൂല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയ്ക്ക്‌ ഉറച്ച അസ്തിത്വമില്ലാത്ത ഒരു കൂട്ടം മാത്രമാണ്‌. അതിന്‌ ഇപ്പോഴത്തെ അവസ്ഥ നിലനിര്‍ത്താന്‍ ഏറെക്കാലം കഴിയില്ല എന്ന്‌ ഉറപ്പാണ്‌. അതിണ്റ്റെ സൂചനകള്‍ കണ്ടുതുടങ്ങിയിട്ടുമുണ്ട്‌. പക്ഷെ അതുപോലും ഇടതുപക്ഷത്തിന്‌ ആശ്വാസത്തിന്‌ വക നല്‍കുന്നില്ല. കാരണം തൃണമൂല്‍ ക്ഷയിക്കുന്നിടത്ത്‌ ഉയര്‍ന്ന്‌ വരുന്നത്‌ ബി.ജെ.പി-യാണ്‌. 

ഇത്രകാലമായി ഇടതുപക്ഷത്തിന്‌ ശക്തമായ വേരോട്ടമുള്ള ഒരിടത്ത്‌, പഞ്ചായത്തീരാജും മറ്റും വളരെ ഫലപ്രദമായി നടപ്പാക്കിയിട്ടുള്ള ഒരു സംസ്ഥാനത്തില്‍, ഹിന്ദുമുസ്ളീം ലഹളകള്‍ കാരണം മതപരമായ ധ്രുവീകരണം നടന്നിട്ടില്ലാത്ത മതനിരപേക്ഷ സമൂഹത്തില്‍ ബി.ജെ.പിയ്ക്ക്‌ ഇടതുപക്ഷത്തെ കടന്നുമുന്നേറാന്‍ കഴിയുന്നുണ്ടെങ്കില്‍ കാര്യങ്ങള്‍ പറയുന്നത്ര ലളിതമല്ലെന്ന്‌ നമുക്ക്‌ സംശയിക്കേണ്ടിവരുന്നുണ്ട്‌. വിഷയം തൃണമൂലും, നന്ദിഗ്രാമും ഒന്നും അല്ലെന്നും അതിലും പിറകോട്ട്‌ അന്വേഷണം സഞ്ചരിക്കേണ്ടതുണ്ടെന്നും തോന്നുന്നത്‌ അതുകൊണ്ടാണ്‌. നീണ്ടകാലത്തെ ഇടതുപക്ഷഭരണത്തിന്‌ ബദലായിട്ടാണ്‌ തൃണമൂല്‍ ഉയര്‍ന്നുവന്നത്‌. വളരെ ചെറിയ കാലം കൊണ്ട്‌ തന്നെ അവിടത്തെ ജനങ്ങള്‍ തൃണമൂലിന്‌ ബദല്‍ തേടാന്‍ തുടങ്ങിയിരിക്കുന്നു. സ്വാഭാവികമയും ഈ അവസ്ഥ ഇടതുപക്ഷത്തിന്‌ അനുകൂലമായി വരേണ്ടതാണ്‌. എന്നാല്‍ ഒരു ബദലായിപ്പോലും ഇടതുപക്ഷത്തെ കാണാന്‍ ബംഗാളിലെ ജനങ്ങള്‍ തയ്യാറാകുന്നില്ല എന്നത്‌ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്‌. 

ദീര്‍ഘകാലം സി.പി.എം-ണ്റ്റെ മന്ത്രിയായിരുന്ന, സാമ്പത്തികവിദഗ്ദ്ധന്‍ സ:അശോക്‌ മിത്ര പറഞ്ഞത്‌ പാര്‍ട്ടിക്ക്‌ വിശ്വാസ്യത നഷ്ടപ്പെട്ടു എന്നാണ്‌. തൃണമൂല്‍ ജനങ്ങള്‍ക്ക്‌ നല്‍കിയ വ്യാമോഹം വളരെ പെട്ടെന്ന്‌ തന്നെ നഷ്ടപ്പെട്ടുതുടങ്ങിയിട്ടും പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിക്കാന്‍ ബംഗാളിലെ ജനങ്ങള്‍ തയ്യാറാകുന്നില്ല. ഇത്‌ അടവുനയത്തിണ്റ്റേയോ അത്‌ നടപ്പാക്കുന്നതില്‍ വന്ന വീഴ്ചയോ ആണോ കാണിക്കുന്നത്‌? കറകളഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും ഒരു സ്വതന്ത്ര ചിന്ത നടത്തിയാല്‍ ഈ വിലയിരുത്തലിലെ വിഡ്ഡിത്തം ബോദ്ധ്യപ്പെടും എന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌. 

ഇന്ത്യയില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ ജനകീയ അടിത്തറ വിശാലമാക്കിയതില്‍ കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയുടേയും ദാസ്‌ കാപ്പിറ്റലിണ്റ്റേയും പങ്കെന്താണ്‌? കാലാകാലങ്ങളില്‍ പാര്‍ട്ടി എടുത്തിട്ടുള്ള നയങ്ങളുടേയും അത്‌ നടപ്പാക്കാന്‍ പ്രയോഗിച്ചിട്ടുള്ള അടവുകളുടേയും പങ്കെന്താണ്‌? ലെനിണ്റ്റെ സംഘടനാതത്വങ്ങള്‍ വായിച്ച്‌ മനസ്സിലാക്കി അതനുസരിച്ച്‌ സംഘടനാപ്രവര്‍ത്തനം നടത്തുന്ന എത്ര സഖാക്കള്‍ നമ്മുടെ നാട്ടിന്‍ പുറങ്ങളിലുണ്ട്‌? കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ ശക്തി പ്ര്‍കടമാകുന്നത്‌ എണ്ണത്തില്‍ തുലോം കുറഞ്ഞ അതിണ്റ്റെ അംഗങ്ങളിലാണോ? നാട്ടിന്‍പുറങ്ങളിലെ ധാരാളം പാര്‍ട്ടി സഖാക്കള്‍ അവരുടെ മക്കള്‍ക്ക്‌ ലെനിനെന്നും സ്റ്റാലിനെന്നും ഹോചിമിനെന്നും ജ്യോതി ബാസുവെന്നും പേരിട്ട്‌ വിളിച്ചതുപോലും ഇവരാരാണെന്ന്‌ മനസ്സിലാക്കിയിട്ടല്ല. ഈ പേരുകള്‍ക്ക്‌ പിന്നിലെ വലിയ സഖാക്കളെ അവര്‍ കണ്ടത്‌ തങ്ങളുടെ മുന്നിലുള്ള, അല്ല കൂടെയുള്ള സഖാക്കളുടെ വലിയ ആള്‍രൂപങ്ങളായിട്ടാണ്‌. ഈ സഖാക്കള്‍ ഉള്ളില്‍ ഇത്രമാത്രം നന്‍മയും സ്നേഹവുമുള്ളവരാണെങ്കില്‍ ഇവരുടെ നേതാക്കളായവര്‍ തീര്‍ച്ചയായും ദൈവത്തിണ്റ്റെ പ്രതിരൂപങ്ങളായിരിക്കുമെന്നവര്‍ നിനച്ചു. അങ്ങനെ ദൈവത്തിണ്റ്റെ പേരുകളായ രാമന്‍, കൃഷ്ണന്‍, സുബ്രഹ്മണ്യന്‍ തുടങ്ങിയവ പോലെ മുദ്രാവാക്യങ്ങളിലൂടെയും സഖാക്കളുടെ സംസാരത്തിലൂടെയും കേട്ടറിഞ്ഞ ഈ നേതാക്കളുടെ പേരുകളും അവര്‍ മക്കള്‍ക്ക്‌ സമ്മാനിച്ചു. അങ്ങനെ പാര്‍ട്ടിയോടുള്ള സ്നേഹം അവര്‍ പ്രകടിപ്പിച്ചു. 

ഇത്‌ പറയുന്നത്‌ പ്രത്യയശാസ്ത്രങ്ങളെ തള്ളിപ്പ്രറയാനോ അതിനുള്ള പ്രാധാന്യം കുറച്ചുകാണാനോ അല്ല. പ്രത്യയശാസ്ത്രം ഒരു മതഗ്രന്ഥം പോലെ കാണേണ്ടതുണ്ടോ എന്ന ഒരു സംശയം പങ്കുവെക്കാന്‍ വേണ്ടി മാത്രം. സമകാലിക സമൂഹത്തില്‍, ഇനിയും ശൈശവം താണ്ടിയിട്ടില്ലാത്ത ജനാധിപത്യം പുലരുന്ന ഇന്ത്യന്‍ സമൂഹത്തില്‍ താത്വികാചാര്യന്‍മാര്‍ പറഞ്ഞ അടവുനയങ്ങള്‍ക്കാളേറെ ജനങ്ങള്‍ക്കുപകരിക്കുക സംശുദ്ധമായ പ്രായോഗികരാഷ്ട്രീയമാണ്‌. അവര്‍ക്ക്‌ മനസ്സിലാവുന്നത്‌ ജാര്‍ഗണുകളുടെ അകമ്പടിയില്ലാത്ത ഭാഷയാണ്‌. ജനകീയ ജനാധിപത്യവിപ്ളവവും അതിലൂടെ സമ്പൂര്‍ണവിപ്ളവവും സ്വപ്നം കാണുന്ന, അതിണ്റ്റെ അനിവാര്യമായ വരവില്‍ വിശ്വസിക്കുന്ന, എത്ര പാര്‍ട്ടിപ്രവര്‍ത്തകരുണ്ട്‌ ഇടതുപക്ഷപ്രസ്ഥാനങ്ങളില്‍? ഉറച്ച പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കില്ലാത്ത ഈ വിശ്വാസം പൊതുജനങ്ങള്‍ക്കുണ്ടാവണമെന്ന്‌ ശഠിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? 

ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ പ്രത്യയശാസ്ത്രം ഒരു അമ്മിക്കല്ലുപോലെ കഴുത്തില്‍ കെട്ടിത്തൂക്കിയിട്ടുള്ള പ്രസ്ഥാനങ്ങള്‍ക്ക്‌ കഴിയുന്നില്ല എന്നതാണ്‌ ഇടതുപക്ഷത്തിണ്റ്റെ പരാജയത്തിണ്റ്റെ കാരണം. പരാജയം എന്നതുകൊണ്ട്‌ ഈ തിരഞ്ഞെടുപ്പിലുണ്ടായ പരാജയം എന്നല്ല ഞാനുദ്ദേശിക്കുന്നത്‌. അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണം കൂടിയാലും ഈ പരാജയം നിലനില്‍ക്കുകതന്നെ ചെയ്യും എന്നെണ്റ്റെ വിചാരം. 

മറ്റൊരു പ്രധാനകാരണം ഇതിനകം ഈ പാര്‍ട്ടികള്‍ മനസ്സിലാക്കിയിട്ടുണ്ട്‌. പാര്‍ട്ടികള്‍ ജനങ്ങളില്‍ നിന്നകന്നുപോകുന്നു എന്ന കാര്യം പാര്‍ട്ടി വേദികളില്‍ നിന്നുയര്‍ന്ന്‌ കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ കാലം കുറച്ചായി. സംഘടനാപരമായ ദൌര്‍ബല്യം ചര്‍ച്ച ചെയ്യാനും പരിഹരിക്കാനും ഉദ്ദേശിച്ചുകൊണ്ട്‌ സി.പി.എം സംസ്ഥാനപ്ളീനം തന്നെ നടത്തുകയുണ്ടായി എന്നതു കാണിക്കുന്നത്‌ വിഷയം ഗൌരവമായി എടുക്കുന്നു എന്നുള്ളതാണ്‌. അതിണ്റ്റെ വിജയപരാജയങ്ങളെക്കുറിച്ചൊന്നും ഞാന്‍ പറയുന്നില്ല. ഒരു ശരാശരി പാര്‍ട്ടിപ്രവര്‍ത്തകന്‍ ദിവസത്തിണ്റ്റെ ഭൂരിഭാഗം സമയവും ജനങ്ങള്‍ക്കൊപ്പമാണ്‌ എന്നത്തെയും പോലെ ഇന്നും. ആരാണീ ജനങ്ങള്‍ എന്നതു മാത്രമാണ്‌ സംശയം. 

പാര്‍ട്ടിയുടെ ഏരിയാതലത്തിലുള്ള ഒരു നേതാവിണ്റ്റെ ജീവിതം യോഗങ്ങളും ഒരു യോഗത്തില്‍ നിന്ന്‌ മറ്റൊന്നിലേക്കുള്ള യാത്രയുമാണ്‌. കൃത്യമായി ചേരുന്ന അദ്ദേഹത്തിണ്റ്റെ ഏരിയാ കമ്മിറ്റി, അതുപോലെത്തന്നെ കൃത്യമായി ചേരുന്ന മേല്‍ക്കമ്മിറ്റി, തനിക്ക്‌ ചാര്‍ജുള്ള ലോക്കല്‍ കമ്മിറ്റികള്‍ ഒക്കെ അദ്ദേഹം കൃത്യമായി പങ്കെടുക്കേണ്ടതാണ്‌. ഇതിനുപുറമെ അദ്ദേഹം ഒരേ സമയം പല പോഷക സംഘടനകളുടെ ഭാരവാഹിയായിരിക്കും. ഈ പോഷകസംഘടനകള്‍ പാര്‍ട്ടി ലൈനില്‍ നിന്ന്‌ വ്യതിചലിക്കാതെ നോക്കേണ്ടത്‌ ഇദ്ദേഹത്തിണ്റ്റെ ഉത്തരവാദിത്വമാണ്‌. ഈ സംഘടനകളുടെ ഭാരം വഹിച്ചുകൊണ്ടാണ്‌ അദ്ദേഹത്തിണ്റ്റെ നടപ്പ്‌ എന്നും എപ്പോഴും. 

ഇദ്ദേഹം ഒരു നല്ല സംഘാടകനും നല്ല വ്യക്തിത്വത്തിനുടമയുമാണെങ്കില്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള കലാസമിതികള്‍, വായനശാലകള്‍ എല്ലാത്തിണ്റ്റെ കമ്മിറ്റിയിലും ഇദ്ദേഹമുണ്ടാകും. അഴിമതിയുടെ കറപുരളാത്തയാളുമാണെങ്കില്‍ നേരത്തെ പറഞ്ഞവയുടെ പുറമെ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സഹകരണ സംഘങ്ങള്‍, അവ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആശുപത്രികള്‍ ഇവയുടെയൊക്കെ ഭരണസമിതിയില്‍ ഇദ്ദേഹം ഒഴിച്ചുകൂടാന്‍ വയ്യാത്തയാളായിരിക്കും. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ അംഗത്വം, അതിലെ ഭാരവാഹിത്വം ഇവ തരം പോലെയുണ്ടാകും. ഇത്രയും ജനങ്ങളുടെയിടയില്‍ ഓടിക്കളിക്കുന്ന ഒരാളോട്‌ നിങ്ങള്‍ ജനങ്ങളില്‍ നിന്നകന്നുപോകുന്നു എന്ന്‌ പറഞ്ഞാല്‍ അതിണ്റ്റെ അര്‍ത്ഥം എന്താണ്‌? 

ഒരാള്‍ക്ക്‌ താങ്ങാവുത്തിലധികം ഭാരം വഹിക്കാന്‍ നിര്‍ബ്ബന്ധിതനാവുന്ന ഒരാള്‍ ഇവയോട്‌ എങ്ങനെ പൊരുത്തപ്പെട്ടുപോകുന്നതെങ്ങനെ. വാര്‍ഡ്‌ മെംബറും പഞ്ചായത്ത്‌ പ്രസിഡണ്റ്റും ഒക്കെ ആയ പാര്‍ട്ടി നേതാക്കള്‍ ഭരണതലത്തിലുള്ള ഉത്തരവാദിത്വത്തിനോട്‌ നീതിപുലര്‍ത്താനാവാതെ പില്‍ക്കാല തെരഞ്ഞെടുപ്പുകളില്‍ തോറ്റുപോയ ധാരാളം അനുഭവങ്ങള്‍ നേരിട്ടറിഞ്ഞിട്ടുണ്ട്‌. പാര്‍ട്ടിയാണ്‌ വലുത്‌ എന്നത്‌ ഒരു മന്ത്രം പോലെ കൊണ്ട്‌ നടക്കുന്ന ഒരാള്‍ പാര്‍ട്ടി ഉത്തരവാദിത്വങ്ങള്‍ക്ക്‌ കൂടുതല്‍ പ്രാധാന്യം കൊടുക്കുകയും മറ്റ്‌ ഉത്തരവാദിത്വങ്ങള്‍ പിന്നിലേക്ക്‌ പോകുകയും ചെയ്യുന്നു. വ്യക്തിയേക്കാള്‍ വലുത്‌ പാര്‍ട്ടിയാനെന്ന്‌ സമ്മതിക്കുമ്പോഴും പാര്‍ട്ടിയ്ക്കും മീതെയാണ്‌ ജനങ്ങള്‍ എന്ന സത്യം പലപ്പോഴും മറന്നുപോകുന്നു. ഫലത്തില്‍ അദ്ദേഹം ഒരു നല്ല പാര്‍ട്ടിക്കാരനാവുമ്പോഴും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരാളെന്നനിലക്ക്‌ അവരുടെ പ്രശ്നങ്ങളില്‍ കൂടെനില്‍ക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ഇങ്ങനെ പരാജയപ്പെട്ടുപോയ ധാരാളം പേരെ കാണാന്‍ കഴിയും. 

തൊണ്ണൂറുകളില്‍ മുന്‍കാല നക്സലൈറ്റ്‌ ആയ കെ. വേണു സി.പി.എം-നെക്കുറിച്ച്‌ നടത്തിയ ഒരു പാരാമര്‍ശം ഓര്‍മ്മ വരുന്നു. 'ജനാധിപത്യം എന്ന ആശയം ഒരു വിശ്വാസപ്രമാണമായി അംഗീകരിക്കാതിരിക്കുകയും എന്നാല്‍ ജനാധിപത്യത്തില്‍ ആണ്ടിറങ്ങുകയും ചെയ്യുന്ന വൈരുദ്ധ്യമാണ്‌ പാര്‍ട്ടി അനുഭവിക്കുന്നത്‌ എന്നായിരുന്നു, അത്‌. ഇതിനാല്‍ ജനാധിപത്യത്തിണ്റ്റെ നല്ല വശങ്ങള്‍ സ്വായത്തമാക്കാതിരിക്കുകയും ചീത്ത കാര്യങ്ങള്‍ പാര്‍ട്ടിയെ ഗ്രസിക്കുകയും ചെയ്യുന്നു, എന്നും അദ്ദേഹം പറഞ്ഞു (ഓര്‍മയില്‍ നിന്നെടുത്ത്‌ എഴുതുന്നത്‌). ശ്രീ വേണുവിണ്റ്റെ പില്‍ക്കാല രാഷ്ട്രീയത്തോട്‌ അനുഭാവമില്ലാതിരിക്കുമ്പോഴും ആ പരാമര്‍ശം സത്യമാണെന്ന്‌ എന്നും തോന്നിയിട്ടുണ്ട്‌. 

കൊല്ലത്തില്‍ മുന്നൂറ്ററുപത്തഞ്ച്‌ ദിവസങ്ങളും ഓട്ടത്തിലായ ഒരാള്‍ക്ക്‌ വിശ്രമിക്കാന്‍ സമയമെവിടെ? വായിക്കാന്‍ സമയമെവിടെ? സ്വസ്ഥമായൊന്ന്‌ ആലോചിക്കാന്‍ സമയമെവിടെ? ഒരു പാട്ട്‌ കേള്‍ക്കാന്‍, ഏതെങ്കിലും രീതിയിലുള്ള കലകള്‍ ആസ്വദിക്കാന്‍ സ്മയമെവിടെ? ഇതൊന്നുമില്ലാതെ ഒരാള്‍ക്ക്‌ പൂര്‍ണനായ ഒരു മനുഷ്യനാവാന്‍ കഴിയുമോ? മനുഷ്യരൂപമുള്ള യന്ത്രങ്ങളായി മാറുകയാണ്‌ ഇക്കാലത്ത്‌ ഇടതുപക്ഷ പാര്‍ട്ടികളുടെ താഴേ തട്ടിലുള്ള പ്രവര്‍ത്തകര്‍. മാനവികതയിലൂന്നിയ ഒരു പ്രത്യശാസ്ത്രം പ്രാവര്‍ത്തികമാക്കാന്‍ ഓടിനടക്കുന്ന സാധാരണ പ്രവര്‍ത്തകര്‍ക്ക്‌ മാനവികതയുടെ അര്‍ത്ഥം മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നില്ലേ എന്ന സംശയമാണ്‌ എന്നെ കൊണ്ട്‌ ഇങ്ങനെ ചിന്തിപ്പിക്കുന്നത്‌. 

ബംഗാളില്‍ നീണ്ടകാലത്തെ ഭരണകാലത്ത്‌ സര്‍ക്കാരിണ്റ്റെ പുറത്ത്‌ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സമാന്തര സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിരുന്നതായി അവിടെ നിന്നുള്ള സുഹൃത്തുക്കള്‍ പറഞ്ഞറിഞ്ഞിട്ടുണ്ട്‌. സര്‍ക്കാരിണ്റ്റെ പരിപാടികള്‍, സഹായങ്ങള്‍ ഒക്കെ ജനങ്ങളിലെത്തിയിരുന്നത്‌ പാര്‍ട്ടിയുടെ പ്രാദേശികനേതാക്കളിലൂടെയായിരുന്നു. നീണ്ടകാലത്തെ ഈ അവസ്ഥ ഒരു തരം അപ്രമാദിത്വം താഴേക്കിടയിലുള്ള നേതാക്കളിലുണ്ടാക്കിയിരിക്കാം. പഞ്ചായത്തീരാജ്‌ വഴി വികേന്ദ്രീകരിച്ച അധികാരങ്ങളും ഫണ്ടുകളും വഴി അഴിമതിയുടെ വികേന്ദ്രീകരണവും നടന്നിട്ടുണ്ട്‌ എന്നും ബംഗാളികള്‍ പറഞ്ഞറിഞ്ഞിട്ടുണ്ട്‌. ഇന്ത്യയിലെ അഴിമതിയുടെ വൈപുല്യവും വലിപ്പവും വെച്ചുനോക്കിയാല്‍ ഇത്‌ വളരെ ചെറുതാണെന്നത്‌ ശരി. പക്ഷേ ഇത്‌ നടക്കുന്നത്‌ സാധാരണജനങ്ങളുടെ കണ്‍മുന്നിലാണെന്നത്‌ കൊണ്ട്‌ തന്നെ ഒരു പ്രചാരണവും ആവശ്യമില്ലാതെ തന്നെ അവര്‍ക്കത്‌ മനസ്സിലാകും. ബംഗാളിലെ ഗ്രാമങ്ങള്‍ എത്ര ദരിദ്രമാണെന്നും അവിടത്തെ ജനങ്ങള്‍ എത്ര പാവങ്ങളാണെന്നും കേരളത്തില്‍ അങ്ങോളമിങ്ങോളം സാധാരണ തൊഴിലെടുക്കാനെത്തുന്ന ബംഗാളികള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്‌. 

കേരളീയ സമൂഹത്തില്‍ നിരന്തരം ഉണ്ടാകുന്ന ചെറിയ ചെറിയ പ്രശ്നങ്ങളേറ്റെടുത്തുകൊണ്ട്‌ പ്രാദേശിക പ്രതിരോധങ്ങള്‍ തീര്‍ക്കാന്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക്‌ ഇപ്പോള്‍ കഴിയാറില്ല. കൊണ്ടാടപ്പെടുന്ന വലിയ വലിയ സമരങ്ങള്‍ മാത്രമാണ്‌ നടക്കുന്നത്‌. അതുപോലും സംസ്ഥാന കേന്ദ്ര കമ്മിറ്റികളുടെ തീരുമാനത്തിണ്റ്റെ ഭാഗമായി മാത്രം നടക്കുന്നവ. പരപ്പനങ്ങാടിയില്‍ ഏറെ നാള്‍ നടന്ന ടോള്‍ വിരുദ്ധസമരത്തിണ്റ്റെ ആദ്യഘട്ടത്തിലൊന്നും പാര്‍ട്ടിയുടെ പിന്തുണ ഉണ്ടായിരുന്നില്ല എന്ന മനസ്സിലായിട്ടുണ്ട്‌. പിന്നീട്‌ പ്രാദേശിക പാര്‍ട്ടി ഘടകത്തിണ്റ്റെ നിര്‍ബ്ബന്ധത്തിന്‌ ജില്ലാ ഘടകം വഴങ്ങുകയായിരുന്നൂ, എന്നാണറിയാന്‍ കഴിഞ്ഞത്‌. ഇതുപോലത്തെ അനുഭവങ്ങള്‍ കേരളത്തിണ്റ്റെ മറ്റുഭാഗങ്ങളിലും നുണ്ടായിട്ടുണ്ടെന്ന്‌ അറിയാന്‍ കഴിഞ്ഞിട്ടുണ്ട്‌. ആഗോളീകരണം ജീവിതത്തിണ്റ്റെ സമസ്തമേഖലകളിലും പിടിമുറുക്കുന്ന ഈ കാലഘട്ടത്തില്‍ പ്രാദേശികചെറുത്തുനില്‍പുകളുടെ പ്രാധാന്യം എന്താണ്‌ പാര്‍ട്ടികള്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിയാത്തത്‌? 

പാര്‍ലിമെണ്റ്ററി പ്രവര്‍ത്തനം പാര്‍ട്ടിയുടെ അടവുനയത്തിണ്റ്റെ ഭാഗം മാത്രമാണെന്നും അനിവാര്യമായ വിപ്ളവത്തിണ്റ്റെ പാതയിലെ വഴിയമ്പലങ്ങള്‍ മാത്രമാണെന്നും ഇടതുപക്ഷപാര്‍ട്ടികള്‍ ആണയിടുന്നുണ്ട്‌. പക്ഷേ കേരളത്തിലെയെങ്കിലും രീതികള്‍ പരിശോധിച്ചാല്‍ ഇത്‌ ശരിയല്ലെന്ന്‌ ബോദ്ധ്യപ്പെടും. കാലാകാലങ്ങളായി ന്യൂനപക്ഷസമുദായങ്ങളോടെടുത്തിട്ടുള്ള നിലപാടുകളില്‍ ഒരു തെരഞ്ഞെടുപ്പിനപ്പുറം കാണാന്‍ കഴിയാത്ത രീതികള്‍ അവലംബിച്ചിട്ടുണ്ടെന്ന്‌ നിസ്സംശയം പറയാം. ലീഗിനെ എതിര്‍ക്കാനെന്ന രീതിയില്‍ മുസ്ളീം സമുദ്ദായത്തിലെ ഏറ്റവും യാഥാസ്ഥിതികരായ കാന്തപുരം സുന്നിയെ എതിര്‍ക്കാതിരിക്കാന്‍ സി.പി.എം എന്നും ശ്രമിച്ചിട്ടുണ്ട്‌. ഹിന്ദുസമുദായങ്ങളിലെ അനീതിക്കെതിരെ പോരാടിക്കൊണ്ടാണ്‌ ആദ്യകാല കമ്യൂണിസ്റ്റ്‌ നേതക്കളൊക്കെ ഉയര്‍ന്നുവന്നത്‌ എന്ന കാര്യം മുസ്ളീം സമുദായത്തിണ്റ്റെ കാര്യത്തില്‍ പാര്‍ട്ടി മറന്നുപോയി. മുസ്ളീം സമുദായത്തില്‍ നിന്നുയര്‍ന്നുവന്നിട്ടുള്ള ചെറിയ ചെറിയ പര്‍ക്ഷ്കരണ പ്രവര്‍ത്തനങ്ങളെ പ്രത്യക്ഷമായി എതിര്‍ത്തിട്ടില്ലെങ്കിലും കണ്ടില്ലെന്ന്‌ നടിക്കുകയെങ്കിലും പാര്‍ട്ടി ചെയ്തിട്ടുണ്ട്‌. ഈ നിഷ്ക്രിയതയ്ക്ക്‌ ഒറ്റ കാരണമേ ഉള്ളൂ, വോട്ട്‌ നഷ്ടപ്പെടുമോ എന്നുള്ള ഭയം. ഉറച്ച കമ്യൂണിസ്റ്റ്‌ കുടുംബങ്ങളൂടെ ഇടനാഴികളില്‍ പോലും പഴമയുടെ, യാഥസ്ഥിതികത്വത്തിണ്റ്റെ, കനത്ത ഇരുട്ടാണ്‌ നിറഞ്ഞുനില്‍ക്കുന്നതെന്ന്‌ മലപ്പുറം ജില്ലക്കാരനായ എനിക്ക്‌ നേരിട്ട്‌ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്‌. 

ഗാഡ്ഗില്‍ റിപ്പൊര്‍ട്ടിനെതിരെ നിലപാടെടുക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചതും മലയോരമേഖലയിലെ വോട്ടുകളെക്കുറിച്ചുള്ള പേടി മാത്രമായിരുന്നില്ലേ? ഒരു തെരഞ്ഞെടുപ്പിനപ്പുറത്തേക്ക്‌ നീളുന്ന ആലോചനകളും നിലപാടുകളും പാര്‍ട്ടിക്ക്‌ എടുക്കാന്‍ കഴിയാതിരിക്കുന്നു, എന്നുള്ളതല്ലേ സത്യം? നാട്ടിലാണെങ്കില്‍ തെരഞ്ഞെടുപ്പൊഴിഞ്ഞുള്ള നേരവുമില്ല. പാര്‍ലമണ്റ്റ്‌, തുടര്‍ന്ന്‌ നിയമസഭ, പഞ്ചായത്ത്‌, ജില്ല ഭരണസമിതികള്‍ അങ്ങനെ അങ്ങനെ എന്നും എപ്പോഴും തെരഞ്ഞെടുപ്പു തന്നെ. ഇതിനിടയില്‍ പ്രാദേശിക സഹകരണസംഘങ്ങളിലേക്കുള്ളവ വേറേയും. തെരഞ്ഞെടുപ്പൊഴിഞ്ഞിട്ടു വേണ്ടേ കാതലായ വിഷയങ്ങളില്‍ ശക്തമായ നിലപാടുകളെടുക്കാന്‍! 

ഇത്തരം വാക്കുകളിലും പ്രവര്‍ത്തികളിലും വൈരുദ്ധ്യം കാണുന്നവരില്‍ പാര്‍ട്ടി അനുഭാവികള്‍ക്കൊപ്പം അംഗങ്ങളുമുണ്ട്‌. ഇത്തരം ചോദ്യങ്ങള്‍ ഉയരുമ്പോള്‍ അവയില്‍ നിന്ന്‌ ഒഴിഞ്ഞുമാറാന്‍ അവര്‍ ശ്രമിക്കുന്നത്‌ ഉറച്ച ബോദ്ധ്യത്തിണ്റ്റെ കുറവുകൊണ്ട്‌ തന്നെയാണെന്നാണ്‌ എണ്റ്റെ തോന്നല്‍. ഈ കാരണങ്ങള്‍ കൊണ്ട്‌ തന്നെയാണ്‌ പാര്‍ട്ടികളുടെ വിശ്വാസ്യത തകരുന്നത്‌. അത്‌ കണ്ടുനില്‍ക്കേണ്ട ഗതികേടിലാണ്‌ നമ്മള്‍ സാധാരണക്കാരായ ഇടതുപക്ഷ അനുഭാവികള്‍. നഷ്ടപ്പെട്ട ഈ വിശ്വാസ്യത വീണ്ടെടുക്കാന്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളോ സംവാദങ്ങളോ ഒന്നും (അങ്ങനെ നടക്കുന്നുണ്ടെങ്കില്‍) പര്യാപ്തമല്ലതന്നെ. അതിന്‌ സമഗ്രമായ പൊളിച്ചെഴുത്ത്‌ തന്നെ വേണ്ടിവരും എന്ന്‌ എണ്റ്റെ ഉറച്ച വിശ്വാസം. 

അതിന്‌ അടിസ്ഥാനപരമായി വേണ്ടത്‌ ജനങ്ങള്‍ ഇടതുപക്ഷത്തില്‍ ഇപ്പോഴും അര്‍പ്പിക്കുന്ന വിശ്വാസത്തെക്കുറിച്ചുള്ള ബോധം നേതൃത്വത്തിനുണ്ടാവുക എന്നതാണ്‌. അതുണ്ടായാല്‍ ഇപ്പോഴുണ്ടാകുന്നതുപോലെ അണ്ടിയോ മാങ്ങയോ മൂത്തത്‌ എന്നരീതിയില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ ഇല്ലാതെവരും. കൂടുതല്‍ ആഴത്തിലുള്ള പരസ്പരവിശ്വാസം ഇടതുപക്ഷകക്ഷികള്‍ക്കിടയില്‍ ഉരുത്തിരിയും. കൂടുതല്‍ സ്ത്രീപക്ഷപാതിത്വമുള്ള, പരിസ്ഥിതി പക്ഷപാതിത്വമുള്ള, ദലിത്‌ അനുകൂല നിലപാടുകള്‍ എടുക്കാന്‍ ധൈര്യവും ഇഛാശക്തിയുമുള്ള സംശുദ്ധ പ്രായോഗികരാഷ്ട്രീയം ഇടതുപക്ഷത്തില്‍ നിന്ന്‌ ഉണ്ടായിവരും. 

ഇങ്ങനെയൊരു സഹകരണം ഉണ്ടാവാത്തതിണ്റ്റെ പ്രധാനകാരണം പരസ്പരമുള്ള സംശയമാണ്‌. ഒരിക്കലെങ്കിലും ഏതെങ്കിലും തരത്തിലുള്ള അഭിപ്രായവ്യത്യാസമുണ്ടായി പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ മാറിനിന്ന ഒരാളെ, അല്ലെങ്കില്‍ പുറത്താക്കിയ ഒരാളെ എന്നും വര്‍ഗശത്രു ആയിട്ടാണ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ കണ്ടിട്ടുള്ളത്‌. ഇങ്ങനെ വര്‍ഗശത്രുക്കള്‍ ആയവരില്‍ ഗൌരി അമ്മ, എം.വി.ആര്‍ തുടങ്ങിയ വലിയ നേതാക്കള്‍ക്കൊപ്പം കേരളത്തിലങ്ങോളമിങ്ങോളം ധാരാളം സാധാരണപ്രവര്‍ത്തകരുമുണ്ട്‌. അവരാരും വര്‍ഗവഞ്ചകരായിരുന്നില്ല. വര്‍ഗവും പാര്‍ട്ടിയും പരസ്പരം മാറിപ്പോകുന്നതിണ്റ്റെ പ്രശ്നം മാത്രമാണിത്‌. സി.പി.എം-ഉം സി.പി.ഐ-യും തമ്മിലുള്ള വിശ്വാസമില്ലായ്മയും ഇതിനോട്‌ ചേര്‍ത്ത്‌ വായിക്കാവുന്നതാണ്‌. ഈ വിശ്വാസരാഹിത്യം വെടിഞ്ഞ്‌ രണ്ട്‌ പാര്‍ട്ടികളും ഒന്നിക്കാന്‍ തയ്യാറായാല്‍ ഇപ്പോള്‍ പുറത്തുനില്‍ക്കുന്ന ആയിരക്കണക്കിന്‌ പ്രവര്‍ത്തകര്‍ പുതിയൊരു ഊര്‍ജത്തോടെ അതിനെ സ്വാഗതം ചെയ്യും തീര്‍ച്ച. ഇന്ത്യയിലെ ഇടതുപക്ഷത്തിന്‌ പുത്തനുണര്‍വുണ്ടാക്കാന്‍ അതിന്‌ കഴിയും. 

ഈ എഴുത്തിണ്റ്റെ പേരില്‍ എന്നെ ചിലപ്പോള്‍ പാര്‍ട്ടി വിരുദ്ധനായി കണ്ടേക്കാം. ഏറെ നാളായി മനസ്സില്‍ നീറി നില്‍ക്കുന്ന ചില കാര്യങ്ങളാണ്‌ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്‌. ആരെങ്കിലും ഇതൊക്കെ എഴുതും എന്ന്‌ കരുതിയിരുന്നു. പക്ഷെ എഴുതുന്നത്‌ ഒന്നുകില്‍ ഭത്സനങ്ങള്‍ അല്ലെങ്കില്‍ സ്തുതിഗീതങ്ങള്‍. സത്യം ഇതിണ്റ്റെ രണ്ടിണ്റ്റേയും ഇടയിലെവിടെയോ ആണെന്ന്‌ എണ്റ്റെ വിശ്വാസം. ഒരു സാധാരണക്കാരണ്റ്റെ തോന്നലുകള്‍ മാത്രമാണ്‌ ഇവ. ഇതില്‍ ശരിയുണ്ടായിരിക്കും, ശരികേടുകളും ഉണ്ടായിരിക്കാം. അത്‌ കാലം തെളിയിക്കട്ടെ. ഇപ്പോഴും ഇടതുപക്ഷത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന വലിയ വിഭാഗം ജനങ്ങള്‍ക്കുമുമ്പില്‍ ഇത്‌ ഞാന്‍ സമര്‍പ്പിക്കുന്നു. 

പിന്‍കുറിപ്പ്‌: ചുംബനസമരത്തോട്‌ കേരളത്തിലെ ഇടാതുപക്ഷ പാര്‍ട്ടികള്‍ എടുത്ത നിലപാട്‌ ഏറെ സന്തോഷം തരുന്നുണ്ട്‌. കുറേ കാലമായുള്ള അനുഭവം വെച്ച്‌ നോക്കിയാല്‍ ഇത്തരം നിലപാടിന്‌ ഒരു സാധ്യതയുമുണ്ടായിരുന്നില്ല. ഇതൊരു മാറ്റത്തിണ്റ്റെ സൂചനയായിരുന്നെങ്കില്‍ എന്ന്‌ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുപോകുന്നു.

Tuesday, October 21, 2014

അപാരതയില്‍നിന്നൊരു തുള്ളി


എണ്റ്റെ പുസ്തകം 'സ്പന്ദിക്കുന്ന കരിയിലകള്‍' പുറത്തിറങ്ങി രണ്ടുമൂന്ന്‌ മാസമായിരിക്കുന്നു. എണ്റ്റെ ആദ്യ പുസ്തകം വായിച്ചിട്ട്‌ പലരും, എന്നെ നേരിട്ടറിയുന്നവരും അറിയാത്തവരുമായി ധാരാളം പേര്‍ നേരിട്ട്‌ വിളിച്ചും മറ്റുള്ളവരിലൂടെയും നല്ല വാക്കുകള്‍ അറിയിക്കുന്നുണ്ട്‌. പുസ്തകം വിതരണം ചെയ്യാന്‍ ഒരു തുടക്കക്കാരനായ എനിക്ക്‌ നന്നായി ബുദ്ധിമുട്ടേണ്ടിവരുന്നു. പ്രസാധകരായ നവജീവന്‍ വായനശാലാപ്രവര്‍ത്തകര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. 

അതിണ്റ്റെ മറുവശത്ത്‌ കേരളത്തിലെ എഴുത്തില്‍, സാംസ്കാരികപ്രവര്‍ത്തനത്തില്‍ സജീവമായി നില്‍ക്കുന്ന പലര്‍ക്കും പുസ്തകത്തിണ്റ്റെ കോപ്പി എത്തിച്ചുകൊണ്ടുത്തിട്ടുണ്ട്‌. ഇതുവരെ കാര്യമായി ആരും പുസ്തകം വായിച്ചതായി അറിയില്ല. അങ്ങനെ ഒന്നിണ്റ്റെ സൂചന എനിക്ക്‌ കിട്ടിയിട്ടില്ല. വായിക്കാന്‍ ധാരാളം നല്ല പുസ്തകങ്ങള്‍, സ്ഥിരപ്രതിഷ്ഠ നേടിയ എഴുത്തുകാരുതേതടക്കം മുന്നില്‍ കിടക്കുമ്പോള്‍ എണ്റ്റെ പുസ്തകം പിന്നോട്ട്‌ പോയതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഖേദിക്കാന്‍ എനിക്ക്‌ അര്‍ഹതയില്ല. 

അങ്ങനെയിരിക്കുമ്പൊള്‍ അവിചാരിതമായി എണ്റ്റെ സുഹൃത്ത്‌ കോഴിക്കോട്‌ വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന രാജേഷ്‌ അരവിന്ദിണ്റ്റെ ഒരു ഫോണ്‍ വിളി. ഫോണെടുത്ത ഉടനെ രാജേഷ്‌ പറഞ്ഞു, "ഞാന്‍ എം.ടി-യുടെ വീട്ടില്‍ നിന്നാണ്‌ വിളിക്കുന്നത്‌, കാര്യം എം.ടി. നേരിട്ട്‌ പറയും". അതും പറഞ്ഞ്‌ ഫോണ്‍ എം.ടി.-യ്ക്ക്‌ കൊടുത്തു. എം.ടി. പറഞ്ഞു, "പുസ്തകം ഞാന്‍ വായിച്ചു. നന്നായിരിക്കുന്നു. നിങ്ങള്‍ക്ക്‌ എഴുതാന്‍ കഴിയും, നന്നായിരിക്കുന്നു". 

ഞാന്‍ അത്ഭുതത്തിണ്റ്റെ കൊടുമുടി കയറി. ഇഷ്ടപ്പെടുന്ന എഴുത്തുകാരനാണ്‌ എം.ടി. അദ്ദേഹത്തിണ്റ്റെ പുസ്തങ്ങളില്‍ 'മഞ്ഞ്‌' ഏറെ ഇഷ്ടം. കഥകളില്‍ 'വാനപ്രസ്ഥവും' 'ഷെര്‍ലകും' വളരെ ഇഷ്ടം. കുറെ മുമ്പൊരിക്കല്‍ കോഴിക്കോട്‌ വിമാനത്താവളത്തില്‍ ജോലി ചെയ്യുമ്പോള്‍ നേരില്‍ കാണാനും സംസാരിക്കാനും അവസരം കിട്ടിയിരുന്നു. എയര്‍പോര്‍ട്ടിണ്റ്റെ അന്നത്തെ ഡയറക്ടര്‍ കുട്ടിക്കൃഷ്ണന്‍ സാറാണ്‌ അതിന്‌ കാരണക്കാരനായത്‌. 

അതിനുശേഷം എണ്റ്റെ മകളുടെ വിദ്യാരംഭം കുറിക്കുമ്പോള്‍ നാവില്‍ എഴുതുന്നത്‌ എം.ടി. ആവണമെന്ന്‌ ആഗ്രഹമുണ്ടായിരുന്നു. അതും ഒരു വിധത്തില്‍ സാധിച്ചു. വിദ്യാരംഭം വിജയദശമി ദിവസം തന്നെ വേണമെന്ന്‌ എനിക്ക്‌ നിര്‍ബ്ബന്ധമൊന്നുമില്ല. അന്ന്‌ അങ്ങിനെ ഒരു ചടങ്ങ്‌ നടക്കുന്നതുകൊണ്ട്‌ തുഞ്ചന്‍ പറമ്പില്‍ പോയി. ജനനത്തിണ്റ്റെ മഹിമ കൊണ്ട്‌ മാത്രം എഴുത്തച്ചഛനായ ഒരാളെക്കൊണ്ട്‌ മകളുടെ വിദ്യാരംഭം കുറിക്കാന്‍ ഒരു താല്‍പര്യവുമുണ്ടായിരുന്നില്ല. 

അന്ന്‌ എം.ടി. യും അതുപോലുള്ള എഴുത്തുകാരും വിദ്യാരംഭം കുറിക്കാന്‍ തുടങ്ങിയ കാലമായിരുന്നു. അങ്ങനെയാണ്‌ എം.ടി. മതിയെന്ന്‌ ഞാന്‍ ആലോചിച്ചത്‌. മലയാളത്തിലെ ഏറ്റവും വായിക്കപ്പെടുന്ന എഴുത്തുകാരന്‍ മാത്രമല്ല എം.ടി. ഒരു തലമുറയെ കൂടെ നടത്തിയ എഴുത്തുകാരനാണ്‌. തിരക്കഥകള്‍ക്ക്‌ അതുവരെ ഇല്ലാതിരുന്ന മാനം അദ്ദേഹം കൊടുത്തു. സ്വയം വരച്ച വരയില്‍ നിന്ന്‌ അദ്ദേഹം ഇപ്പുറം വന്നതേയില്ല. എന്നും സ്വന്തമായൊരു ഉയരം എഴുത്തില്‍ പുലര്‍ത്തി. അങ്ങനെയുള്ള എം. ടി. യെക്കൊണ്ട്‌ മകളുടെ നാവില്‍ എഴുതിക്കാനുള്ള കാര്യത്തില്‍ എനിക്കൊരു സംശയവുമുണ്ടായില്ല. 


കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ മാധ്യമത്തിലെ രാധാകൃഷ്ണനുമൊത്ത്‌ എം.ടി-യുടെ വീട്ടില്‍ പോയിരുന്നു. എണ്റ്റെ പുസ്തകത്തിണ്റ്റെ ഒരു കോപ്പി എം.ടി-യ്ക്ക്‌ കൊടുക്കാന്‍. അദ്ദേഹത്തിണ്റ്റെ വീടിനടുത്തുള്ള ഫ്ളാറ്റില്‍ ചെന്നപ്പോള്‍ അദ്ദേഹം എഴുത്തിലാണ്‌. നേരത്തെ സമയം തന്നിരുന്നതുകൊണ്ട്‌ അകത്തേക്ക്‌ പ്രവേശനം കിട്ടി. പുസ്തകത്തിണ്റ്റെ കോപ്പി കൊടുത്തു. പരിമിതമായ രീതിയില്‍ എണ്റ്റെ വിവരങ്ങള്‍ ചോദിച്ചു. ആ മുഖത്തുണ്ടായിരുന്നത്‌ ചിരിയായിരുന്നോ? അറിയില്ല. അദ്ദേഹം ചിരിക്കാറുണ്ടോ എന്ന്‌ പോലും അറിയില്ല. കൂടുതലൊന്നും സംസാരിക്കാന്‍ കഴിയാഞ്ഞതുകൊണ്ട്‌ ഞങ്ങള്‍ക്ക്‌ കുറച്ച്‌ നിരാശ തോന്നി. തിരിച്ചു പോന്നു. 

പക്ഷേ എല്ലാ നിരാശയും ആ ഒരൊറ്റ ഫോണ്‍ സംഭാഷണത്തില്‍ തീര്‍ന്നു. എണ്റ്റെ പുസ്തകം ഞാന്‍ കൊടുത്തിട്ടും ഇതുവരെ വായിക്കാന്‍ സമയം കാണാത്തവരുണ്ട്‌. എന്നോടുള്ള അടുപ്പം കാരണം പുസ്തകം വായിക്കാതെ അഭിപ്രായം അറിയിച്ചവരുമുണ്ട്‌. അപ്പോഴാണ്‌ എം.ടി-യെപ്പോലെ ഒരെഴുത്തുകാരന്‍ പുസ്തകം വായിക്കാന്‍ തയ്യാറാവുന്നത്‌. മാത്രമല്ല നേരിട്ട്‌ അഭിപ്രായം പറയാനും തയ്യാറാവുന്നത്‌. 

പുസ്തകം അദ്ദേഹത്തിന്‌ കൊടുക്കാന്‍ നിമിത്തമായ രാധാകൃഷ്ണന്‌ നന്ദി. അദ്ദേഹത്തിണ്റ്റെ വീട്ടില്‍ പോയപ്പോള്‍ പുസ്തകത്തെപ്പറ്റി ചോദിക്കാന്‍ തയ്യാറായ രാജേഷ്‌ അരവിന്ദിന്‌ നന്ദി. പുസ്തകം വായിക്കാനുള്ള ആ വലിയ മനസ്സിന്‌ ഞാന്‍ നന്ദി പറയുന്നില്ല. അത്‌ അവിവേകമായിരിക്കും എന്നുള്ളതുകൊണ്ട്‌.

Wednesday, September 17, 2014

കെ.എസ്‌.ജോര്‍ജിനേയും കെ.പി.എ.സി. സുലോചനയേയും എന്തിനാണ്‌ സിനിമ തള്ളിക്കളഞ്ഞത്‌?


സിനിമാഗാനങ്ങള്‍ക്ക്‌ ഇന്ത്യയിലാകെയും കേരളത്തില്‍ വിശേഷിച്ചും മറ്റൊരു കലാരൂപത്തിനുമില്ലാത്ത ജനപ്രീതി ഉണ്ട്‌. പണ്ഡിതപാമരഭേദമില്ലാതെ, പ്രായവ്യത്യാസമില്ലാതെ, സ്ത്രീപുരുഷഭേദമില്ലാതെ, സമൂഹത്തിണ്റ്റെ മുഖ്യധാരയിലെന്നോ പാര്‍ശ്വങ്ങളിലെന്നോ വ്യത്യാസമില്ലാതെ എല്ലാവരും സിനിമാഗാനങ്ങള്‍ ഒരുപോലെ ആസ്വദിക്കുന്നു. സിനിമ കാണാത്തവരും അതിലെ ഗാനങ്ങള്‍ ഇഷ്ടപ്പെടുവരാണ്‌. ഇത്രയില്ലെങ്കിലും പഴയ നാടകഗാനങ്ങള്‍ക്കും മോശമല്ലാത്ത ജനപ്രീതി ഉണ്ട്‌. പുതിയകാലത്തെ മാറിയ നാടകം ഗാനങ്ങള്‍ക്ക്‌ പ്രാധാന്യം ഇല്ലാത്തതായതുകൊണ്ട്‌ നാടകഗാനങ്ങള്‍ മാറിയ കാലത്ത്‌ ഒരു വിലയിരുത്തലിന്‌ അവസരം തരുന്നില്ല. 

പാട്ടുകളുടെ സാങ്കേതികമികവിണ്റ്റെ കാര്യത്തില്‍ സിനിമാഗാനങ്ങളും നാടകഗാനങ്ങളും തമ്മിലൊരു താരതമ്യം സാധ്യമല്ല. ഇങ്ങനെയൊരു താരതമ്യം അസാദ്ധ്യമാക്കുന്നത്‌ ഒരര്‍ത്ഥത്തില്‍ സിനിമയും നാടകവും തമ്മിലുള്ള അന്തരം തന്നെയണ്‌. സാങ്കേതികത്വത്തിണ്റ്റെ കലയാണ്‌ സിനിമ. നാടകം ഒട്ടും കലര്‍പ്പില്ലാത്ത, സാങ്കേതികതയുടെ സഹായമില്ലാതെ തന്നെ നിലനില്‍ക്കാന്‍ കഴിയുന്ന കലയാണ്‌. സിനിമ കളവാണ്‌, നാടകം സത്യവും. സിനിമ ഇല്ലാത്തതൊന്നിനെ ഉണ്ടെന്ന്‌ വരുത്തിത്തീര്‍ക്കുകയാണ്‌ ചെയ്യുന്നത്‌. നാടകം യഥാര്‍ത്ഥത്തില്‍ നമ്മുടെ കണ്‍മുന്നില്‍ സംഭവിക്കുന്നു. 

സിനിമയില്‍ കാണി ഒരു സാക്ഷി മാത്രമാണ്‌. ക്യാമറ എന്ന മൂന്നാം കണ്ണിലൂടെയാണ്‌ സിനിമ നമ്മുടെ കണ്ണിലെത്തുത്‌. നാടകത്തില്‍ അയാള്‍ കാണുകയല്ല, അനുഭവിക്കുകയാണ്‌. ഉയര്‍ന്നുനില്‍ക്കുന്ന സ്റ്റേജില്‍ ആണ്‌ നടക്കുന്നതെങ്കിലും കാണികളെ നാടകത്തിണ്റ്റെ ഭാഗമാക്കാന്‍ പോന്ന ശക്തി നാടകത്തിനുണ്ട്‌. പിന്നീട്‌ വന്ന നാടകങ്ങള്‍ സ്റ്റേജ്‌ തന്നെ വേണ്ട എന്ന രീതിയില്‍, കാണികളും നാടകവും വേറെയല്ല എന്ന രീതിയിലേക്ക്‌, വളരുന്നുമുണ്ട്‌. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' നാടകത്തിണ്റ്റെ അവസാന രംഗത്ത്‌ പരമുപിള്ള ചെങ്കൊടി പിടിച്ചുവാങ്ങിയപ്പോള്‍ അതോടൊപ്പം കേരളത്തിലെ വലിയൊരു ജനവിഭാഗം ഉള്ളില്‍ ആ ചെങ്കൊടി ഏറ്റുവാങ്ങുകയായിരുന്നു. കേരളത്തിലെ ഭൂരിഭാഗം ജനങ്ങളേയും ഒപ്പം നിര്‍ത്താന്‍ ആ നാടകത്തിലൂടെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ കഴിഞ്ഞു. നാടകത്തിലെ കഥാപാത്രവും കാണിയും തമ്മിലുള്ള ഈ താദാത്മ്യം ഒരു സിനിമയില്‍ സാധ്യമല്ല തന്നെ. 

നാടകത്തിലെ ഗാനങ്ങളും സിനിമാ ഗാനങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചോര്‍ത്തപ്പോള്‍ മനസ്സിലെത്തിയ കാര്യങ്ങളാണ്‌ മുകളില്‍ പറഞ്ഞത്‌. മുന്നില്‍ നിരന്നിരിക്കുന്ന വലിയൊരു സമൂഹത്തിനെ ചലനം കൊണ്ടും ശബ്ദം കൊണ്ടും ഉണര്‍ത്തി തങ്ങള്‍ പറയുന്നതിലേക്ക്‌, ചെയ്യുതിലേക്ക്‌, ആകര്‍ഷിച്ച്‌ അവരെ അനുഭവിപ്പിക്കുകയാണ്‌ നാടകത്തില്‍. ഗാനങ്ങള്‍ അതിന്‌ യോജിച്ച രീതിയില്‍ വൈകാരികാംശം നിറഞ്ഞതായിരിക്കണം. പാട്ടിണ്റ്റെ വരികളിലെ ആശയം പെട്ടെന്ന്‌ പകരുന്ന രീതിയില്‍ ലളിതമായിരിക്കണം. രണ്ടാമതൊരു കേള്‍വിക്ക്‌ സാദ്ധ്യത ഇല്ല തന്നെ. പാട്ടിണ്റ്റെ ഈണവും ആലാപനവും കാര്യങ്ങള്‍ പെട്ടെന്ന്‌ ആളുകളുടെ ഉള്ളിലേക്ക്‌ കയറിച്ചെല്ലുന്ന തരത്തിലായിരിക്കണം. 

ഇതില്‍ നിന്ന്‌ വിരുദ്ധമായി സിനിമയില്‍ നടീനടന്‍മാര്‍ സ്വാഭാവികമായി പെരുമാറുകയാണ്‌ ചെയ്യുത്‌. എത്ര മോശമായി പെരുമാറിയാലും ക്യാമറയ്ക്ക്‌ അതിനെ മാറ്റിയെടുക്കാന്‍ കഴിയും. ഗാനങ്ങള്‍ റിക്കാര്‍ഡിംഗും റീറിക്കാഡിംഗും കഴിഞ്ഞാണ്‌ സിനിമ കാണുവണ്റ്റെ കാതിലെത്തുത്‌. അതില്‍ വൈകാരികാംശം നാടകത്തെ അപേക്ഷിച്ച്‌ നോക്കുമ്പോള്‍ കുറച്ചുമതി. വരികള്‍ തീരെ ലളിതമാവണമെന്ന്‌ നിര്‍ബ്ബന്ധമില്ല, ഈണവും ആലാപനവും കുറച്ചുകൂടി റിഫൈന്‍ഡ്‌ ആകാം. നാടകം ഒരാള്‍ക്കൂട്ടം ഒരുമിച്ച്‌ കാണുമ്പോള്‍ സിനിമ കാണുന്ന കാണി ഒറ്റയ്ക്കാണ്‌. കൂടെയിരിക്കുന്ന ഭാര്യയും മക്കളുമൊന്നും കൊട്ടകയിലെ വിളക്കണഞ്ഞാല്‍ അയാള്‍ക്കൊപ്പമില്ല. അയാളുടെ സ്വകാര്യ ശ്രവണേന്ദ്രിയങ്ങളിലെത്തുന്ന പാട്ടിണ്റ്റെ കേള്‍വിസുഖമാണ്‌ അയാളെ ആകര്‍ഷിക്കുന്നത്‌. 

'ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ..' എന്ന്‌ അശ്വമേധത്തിലെ കുഷ്ഠരോഗി പാടുമ്പോള്‍ അത്‌ വളരെ പെട്ടെന്ന്‌ തന്നെ കാണികളുടെ മനസ്സിലേക്ക്‌ കയറിച്ചെന്നു. വയലാറിണ്റ്റെ വരികളിലെ തീവ്രദുഖം ഇത്തിരി പോലും ചോര്‍ന്നുപോകാതെയാണ്‌ രാഘവന്‍ മാസ്റ്റര്‍ ഈണം തീര്‍ത്തത്‌. പക്ഷേ കെ.എസ്‌. ജോര്‍ജിണ്റ്റെ ശബ്ദത്തിലെ വിലാപം ഇല്ലായിരുന്നെങ്കില്‍ ആ പാട്ട്‌ ഇത്ര നമ്മുടെ ഉള്ളിലെത്തുമായിരുന്നോ? ഇല്ല എന്ന്‌ തന്നെയാണ്‌ എണ്റ്റെ പക്ഷം. മറ്റൊരു ഗായകന്‍ തണ്റ്റെ മധുരമനോജ്ഞ ശബ്ദത്തില്‍ ആ പാട്ട്‌ പാടിയിരുന്നെങ്കില്‍... അങ്ങനെ ഒരു ചിന്ത പോലും അപ്രസക്തമാക്കും വിധം കെ.എസ്‌. ജോര്‍ജിണ്റ്റെ ഒട്ടും മധുരമല്ലാത്ത ശബ്ദം നമ്മുടെ ഉള്ളില്‍ മായാത്ത മുറിവുണ്ടാക്കിയിരിക്കുന്നു. ഇതുപോലെത്തയൊണ്‌ 'തലയ്ക്കുമീതെ ശൂന്യാകാശം' എന്ന്‌ സുലോചന പാടുമ്പോഴുമുള്ള അനുഭവം. 

എന്നാല്‍ ഈ നാടകം സിനിമ ആക്കിയപ്പോള്‍ പാട്ടുകളിലുണ്ടായ മാറ്റം ശ്രദ്ധിക്കുക. 'ഒരിടത്തു ജനനം ഒരിടത്തു മരണം' എ പാട്ട്‌ മുകളില്‍ പറഞ്ഞ ആദ്യത്തെ പാട്ടിനുപകരം സിനിമയില്‍ ഉപയോഗിച്ചിട്ടുള്ളതാണ്‌. വയലാറിണ്റ്റെ വരികള്‍ ഡയറക്റ്റ്‌ അല്ല, ധ്വന്യാത്മകമാണ്‌. ഇത്തിരി തത്വചിന്താപരവും. ഈണം തീവ്രമല്ല, മൈല്‍ഡ്‌ ആണ്‌. ശബ്ദത്തിലെ വിലാപം തീരെയില്ല, ശ്രുതിമധുരമാണ്‌. മുകളില്‍ പറഞ്ഞ രണ്ടാമത്തെ പാട്ടിനുപകരം സിനിമയില്‍ വരു പാട്ടാണ്‌ സുശീലാമ്മ പാടിയ 'കറുത്ത ചക്രവാളമതിലുകള്‍ ചൂഴും' എന്ന ഗാനം. ഈ പാട്ടും ആദ്യത്തേതില്‍ നിന്ന്‌ ഭിന്നമായി തത്വചിന്താപരമായ വരികളിലാണ്‌ എഴുതിയിരിക്കുന്നത്‌. ആലാപനം കുറച്ചു കൂടി ഉള്ളില്‍തട്ടുന്നതരത്തിലാക്കാന്‍ സുശീലാമ്മയ്ക്ക്‌ കഴിഞ്ഞിരിക്കുന്നു. എങ്കിലും നമ്മുടെ ഉള്ളിലേക്ക്‌ തുളച്ചുകയറുന്നില്ല, തന്നെ. 'നിങ്ങളെെ കമ്യൂണിസ്റ്റാക്കി' എന്ന നാടകത്തിലെ പാട്ടുകളും ആ നാടകം സിനിമയാക്കിയപ്പോള്‍ ഉപയോഗിച്ച പാട്ടുകളും ഇതേ രീതിയില്‍ വിശകലനം ചെയ്യാവുതാണ്‌. ഫലം ഒട്ടും വ്യത്യസ്ഥമാകില്ല എന്ന്‌ എണ്റ്റെ ശക്തമായ അഭിപ്രായം. 

'കരളിലെ ചെപ്പില്‍ സ്വപ്നമെന്നൊരു കള്ളനാണയം ഇട്ടതാര്‌' എന്ന്‌ സിനിമയിലെ കുഷ്ഠരോഗി ചോദിക്കുന്നു. 'മോഹങ്ങള്‍ മരവിച്ചു, മോതിരക്കൈ മുരടിച്ചു' എന്ന്‌ നാടകത്തില്‍ വിലപിക്കുന്നു. 'തലയ്ക്കുമീതെ ശൂന്യാകാശം താഴേ മരുഭൂമി' എന്ന്‌ നാടകത്തില്‍ സുലോചന കേഴുമ്പോള്‍ സുശീലാമ്മ 'തലയ്ക്കുമീതെ ശൂന്യാകാശം താഴേ നിഴലുകളിഴയും നരകം' എന്ന്‌ പാടുകയാണ്‌ ചെയ്യുത്‌. വരികളുടെ ട്രീറ്റ്മെണ്റ്റിലും ആലാപനത്തിലും ഉള്ള അന്തരം നാടകവും സിനിമയും തമ്മിലുള്ള വ്യത്യാസമാണ്‌. 

നാടക ഗാനങ്ങളിലൂടെ കേരളം മുഴുവന്‍ ഒഴുകിനടപ്പോഴും കെ.എസ്‌.ജോര്‍ജിണ്റ്റേയും സുലോചനയുടേയും ശബ്ദങ്ങള്‍ സിനിമയ്ക്ക്‌ വേണ്ടാതായതും ഇതിനോട്‌ ചേര്‍ത്ത്‌ വായിക്കാം. 'എങ്ങിനെ നീ മറക്കും' എന്ന ഗാനം പാടി അനശ്വരമാക്കിയ കോഴിക്കോട്‌ അബ്ദുല്‍ഖാദറിണ്റ്റെ ശബ്ദത്തിലെ ഭാവതീവ്രത തയൊണ്‌ സിനിമയ്ക്ക്‌ അദ്ദേഹത്തിനെ വേണ്ടാതാക്കിയത്‌ എന്ന്‌ പറയാം. ചിന്തേരിട്ട്‌ മിനുക്കിയ ശബ്ദമാണ്‌ സിനിമയ്ക്ക്‌ വേണ്ടത്‌. അസംസ്കൃതമായ ശബ്ദം സിനിമയ്ക്ക്‌ ആവശ്യമില്ല. മെഹ്ബൂബും ഉദയഭാനുവും കമുകറയും തുടങ്ങി ബ്രഹ്മാനന്ദന്‍ വരെ സിനിമയില്‍ എത്തിയിട്ടും തോറ്റുപോയതും ഇക്കാരണം കൊണ്ട്‌ തന്നെ. 

നാടകത്തിന്‌ ഒരു സമരകലയാകാന്‍ കഴിയുന്നത്‌ അതൊരു ഉണര്‍ത്തുപാട്ടിണ്റ്റെ ധര്‍മം നിര്‍വഹിക്കുന്നതുകൊണ്ടാണ്‌. ലോകത്തെങ്ങും വ്യവസ്ഥിതിയ്ക്കെതിരായ പോരാട്ടങ്ങളില്‍ നാടകം അതിണ്റ്റേതായ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. ഇതിനുവിരുദ്ധമായി സിനിമ ഒരുതരം മയക്കത്തിലേക്ക്‌ കാണിയെ തള്ളിവിടുന്നു. അത്‌ കൊണ്ടാണ്‌ ഗോദാര്‍ദ്‌ സിനിമയ്ക്കിടയില്‍ ചെറിയ ബ്രെയ്ക്‌ കൊടുത്തിട്ട്‌ 'ഇത്‌ സിനിമയാണ്‌' എന്ന്‌ പറയാന്‍ നിര്‍ബന്ധിതനാകുന്നത്‌. 

ബാബുരാജ്‌ തണ്റ്റെ പാട്ടുകള്‍ സിനിമയില്‍ ഉപയോഗിച്ചപ്പോഴും സ്വയം പാടിയപ്പോഴും ഉള്ള അന്തരം ഉണ്ടായത്‌ സിനിമയുടെ രൂപം അതാവശ്യപ്പെടുതുകൊണ്ടാണ്‌. യേശുദാസിണ്റ്റെ ശബ്ദത്തിലെ മാധുര്യവും മായികതയും സിനിമയുടെ ഈ ചട്ടക്കൂടിനകത്ത്‌ കൃത്യമായി ചേരുന്നതുകൊണ്ടാണ്‌ അദ്ദേഹത്തിന്‌ മറ്റൊരു ഗായകനോ ഗായികയ്ക്കോ ഇല്ലാത്ത പ്രാധാന്യം കൈവന്നത്‌. തണ്റ്റെ ശബ്ദത്തിണ്റ്റെ ശ്രവണസുഖം ഒട്ടും ചോര്‍ന്നുപോകാതെ ആലാപനം നടത്താന്‍ ഒരു ഗായകന്‍ എന്ന നിലയ്ക്ക്‌ അദ്ദേഹത്തിനായി. ഇതുകൊണ്ടാണ്‌ മലയാളത്തിലെ എക്കാലത്തേയും മികച്ച പാട്ടുകള്‍ നമുക്ക്‌ കിട്ടിയത്‌. 

പക്ഷേ പില്‍ക്കാലത്ത്‌ സന്ദര്‍ഭം എന്തായാലും പാടുന്ന കഥാപാത്രം ആരായാലും പാട്ടുകള്‍ ഗായകണ്റ്റേതോ ഗായികയുടേതോ മാത്രമായി നിന്നു എത്‌ സിനിമയിലെ ഗാനങ്ങളെക്കുറിച്ചുള്ള ഗൌരവതരമായ ആലോചനയില്‍ വെളിപ്പെടുന്നുണ്ട്‌. പാട്ടിണ്റ്റെ ശ്രവണസുഖം മാത്രം നോക്കി പാട്ടുകള്‍ തീര്‍ക്കുന്ന രീതിയിലേക്ക്‌ സംഗീതസംവിധായകരും എത്തിച്ചേര്‍ന്നു. ഈ കാലഘട്ടത്തിലിറങ്ങിയ, വ്യത്യസ്ത ആലാപനരീതി ആവശ്യപ്പെടുന്ന, ചില പാട്ടുകളെങ്കിലും മറ്റൊരു ശബ്ദത്തില്‍ കേട്ടിരുന്നെങ്കില്‍ എന്ന ഒരു ചിന്ത തീര്‍ച്ചയായും ഉള്ളിലുയരുന്നുണ്ട്‌.

Tuesday, July 1, 2014

കെജ്രിവാളിണ്റ്റേതല്ലാത്ത ദെല്‍ഹി

പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവന്നിട്ട്‌ ഒന്നരമാസം കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ രണ്ട്‌ ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ഒട്ടുമിക്ക എക്സിറ്റ്‌ പോള്‍ പ്രവചനങ്ങളെ തെറ്റിച്ചുകൊണ്ടായിരുന്നു, അന്തിമ ഫലങ്ങള്‍. രണ്ട്‌ തവണയും യു. പി. എ അധികാരത്തിലെത്തി. ഇത്തവണയും പ്രവചനങ്ങള്‍ തെറ്റിയിട്ടുണ്ട്‌, ബി.ജെ.പിയുടെ വിജയത്തിണ്റ്റെ വലിപ്പം പ്രചിക്കുന്നതിലാണെന്ന്‌ മാത്രം. തൂക്ക്‌ ലോക്സഭയോ എന്‍.ഡി.എ കേവലഭൂരിപക്ഷത്തിനോടടുത്തോ എത്തുമെന്നായിരുന്നല്ലോ പ്രവചനം. ഫലം വന്നപ്പോള്‍ ബി.ജെ.പിയ്ക്ക്‌ ഒറ്റയ്ക്ക്‌ തന്നെ കേവലഭൂരിപക്ഷം. 

 നരേന്ദ്ര മോഡി എന്ന അതികായണ്റ്റെ എതിരാളിയായി മാധ്യമങ്ങളൊന്നും രാജീവ്‌ ഗാന്ധിയെ ഉയര്‍ത്തി കാട്ടിയിരുന്നില്ല. ഗോലിയാത്തിനെതിരെ ഉയര്‍ന്നത്‌ കെജ്രിവാള്‍ എന്ന ദാവീദിണ്റ്റെ പേരാണ്‌. മോഡിയോട്‌ പ്രാസപ്പൊരുത്തത്തോടെ ദീദിയും ലേഡിയും ഡാഡിയും ഒക്കെ പരാമര്‍ശിക്കപ്പെട്ടെങ്കിലും ഉയര്‍ന്നുകേട്ടത്‌ കെജ്രിവാളെന്ന്‌ ദാവീദിണ്റ്റെ പേര്‌ മാത്രം. ഈ ദ്വന്ദ്വത്തിന്‌ വസ്തുതകളേക്കാളേറെ വൈകാരികതയോടായിരുന്നു, അടുപ്പം. ഷീലാ ദീക്ഷിതിനെ മലര്‍ത്തിയടിച്ച കെജ്രിവാള്‍ വീണ്ടും ഒരു ജയണ്റ്റ്‌ കില്ലിംഗ്‌ നടത്തുമോ എന്ന സംശയം അങ്ങനെ ഒരു ആഗ്രഹം. പക്ഷേ ബൈബിള്‍ കഥയല്ല സമകാലിക ഇന്ത്യന്‍ രഷ്ട്രീയം എന്ന്‌ തെരഞ്ഞെടുപ്പ്‌ ഫലം തെളിയിച്ചു. 

തെരഞ്ഞെടുപ്പ്‌ ഫലം കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തെ ദുര്‍ഭരണത്തിനെതിരായ വിധി തന്നെയാണെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല. അതിണ്റ്റെ ഫലം ബി.ജെ.പി. കൊയ്തു എന്ന്‌ മാത്രം. ഇതിണ്റ്റെ സൂചനകള്‍ ധാരാളം നേരത്തെ കണ്ടിരുന്നു. ആ സൂചനകള്‍ മനസ്സിലാക്കാന്‍ കഴിയാത്ത വിധം കോണ്‍ഗ്രസിണ്റ്റെ കണ്ണില്‍ തിമിരം ബാധിച്ചിരിക്കുകയായിരുന്നു. ഈ സൂചന പ്രകടമായും പ്രസക്തമായും കണ്ടത്‌ ദില്ല്‌ നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു. കോണ്‍ഗ്രസ്‌ അല്ലെങ്കില്‍ ബി.ജെ.പി എന്ന ദ്വന്ദ്വങ്ങള്‍ക്കിടയില്‍ എ.എ.പി എന്ന ഒരു പ്രതിഭാസം എവിടെനിന്നറിയാതെ പൊങ്ങിവരികയായിരുന്നു. കപ്പിനും ചുണ്ടിനുമിടയില്‍ നിന്നാണ്‌ അന്ന്‌ ബി.ജെ.പിക്ക്‌ വിജയം നഷ്ടമായത്‌. 

അഴിമതിയുടെ നീരാളിക്കൈകളില്‍ കുടുങ്ങിക്കിടന്ന ഭരണകൂടത്തിനെതിരെ അസംഭവ്യമെന്ന്‌ കരുതിയ ഒരു കാര്യമാണ്‌ കെജ്രിവാളും കൂട്ടരും ചെയ്തത്‌. ഇന്നലെ പെയ്ത മഴയില്‍ കുനുത്ത തകര മാത്രമെന്ന്‌ ദേശീയ പാര്‍ട്ടികള്‍ ഒന്നടങ്കം എഴുതി തള്ളിയ എ.എ.പി കാണിച്ചത്‌ എന്നും തകരകള്‍ മാത്രമെന്ന്‌ കരുതി പോന്ന സാധാരണക്കാരണ്റ്റെ വീര്യം തന്നെയാണ്‌. എന്നാല്‍ ഒരു മഴയില്‍ കിളിര്‍ക്കുകയും അടുത്ത വെയിലില്‍ വാടുകയും ചെയ്യുന്ന തരത്തില്‍ ഈ പരീക്ഷണം പാളിയതെങ്ങനെ? അപ്രതീക്ഷിതമായി കൈവന്ന വിജയത്തില്‍ അമ്പരന്നുപോയ കെജ്രിവാളിണ്റ്റേയും കൂട്ടരുടേയും പല പ്രവര്‍ത്തികളും അവര്‍ക്ക്‌ വിനയായി മാറിയത്‌ ഒരു കാരണമാണ്‌. അതോടൊപ്പം തന്നെ ദില്ലി നഗരത്തിണ്റ്റെ രാഷ്ട്രീയസാമൂഹ്യമനസ്സ്‌ കെജ്രിവാളിനെ ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ളതാണോ എന്ന്‌ എനിക്ക്‌ സംശയമുണ്ട്‌. 

എണ്റ്റെ സംശയത്തിണ്റ്റെ കാരണം തേടുമ്പോള്‍ നമുക്ക്‌ ദില്ലിയുടെ ചരിത്രത്തിലേക്കും സ്വഭാവത്തിലേക്കും സംസ്കാരത്തിലേക്കും നോക്കേണ്ടിവരും. 'ദില്ലി ദില്‍വാലോം കി' എന്നത്‌ ദില്ലിവാസികള്‍ മേനി പറയുന്ന ഒരു കാര്യമാണ്‌. എന്നാല്‍ ഇത്‌ യാഥാര്‍ത്ഥ്യവുമായി ബന്ധമൊന്നുമില്ലാത്ത ഒരു പ്രസ്താവന മാത്രമാണെന്നതാണ്‌ എണ്റ്റെ തോന്നല്‍. ഏറെ കാലം ബോംബെ വിമാനത്താവളത്തില്‍ ജോലിചെയ്ത, ഇപ്പോള്‍ ദില്ലിയിലിരിക്കുന്ന, ചണ്ഡിഗഡുകാരനായ എണ്റ്റെ സുഹൃത്ത്‌ നരേന്ദര്‍ സിംഗ്‌ എപ്പോഴും പറയുന്ന ഒരു കാര്യം ദില്ലിക്ക്‌ ഹൃദയവും മാനുഷികതയും ഒട്ടുമില്ലെന്നാണ്‌. അതിന്‌ അവന്‍ കാരണവും പറയും, വിശാലമായ കടലിണ്റ്റെ സാമീപ്യമില്ലാത്തതാണെന്ന്‌. 

മഹാഭാരതത്തിലെ പാണ്ഡവരുടെ തലസ്ഥാനമായിരുന്ന ഇന്ദ്രപ്രസ്ഥമാണ്‌ ഇന്നത്തെ ദില്ലിയായി മാറിയതെന്ന്‌ വിശ്വാസികള്‍ കരുതുന്നു. നഗരത്തിണ്റ്റെയും കൊട്ടാരത്തിണ്റ്റെയും നിര്‍മാണത്തിനുശേഷം അവിടം സന്ദര്‍ശിച്ച കൌരവര്‍ സ്ഥലജലവിഭ്രാന്തിയില്‍ പെട്ടതും അത്‌ കണ്ട്‌ ദ്രൌപദി ചിരിച്ചതും അതില്‍ അപമാനം കൊണ്ടാണ്‌ ഇന്ദ്രപ്രസ്ഥം പിടിച്ചെടുക്കാന്‍ കൌരവര്‍ മുന്നിട്ടിറങ്ങിയതെന്നും മഹാഭാരതത്തിണ്റ്റെ ആദ്യവായനയായ ചിത്രകഥയില്‍ കണ്ടത്‌ ഓര്‍ത്തെടുക്കാം. പല സാമ്രാജ്യങ്ങളുടേയും തലസ്ഥാനമായി പിന്നീട്‌ മാറിയ ദില്ലിയുടെ ആദ്യത്തെ അധിനിവേശം ഇവിടെ നിന്ന്‌ തുടങ്ങുന്നു. 

ബി.സി.300 മൌര്യ കാലഘട്ടം മുതല്‍ നിലനിന്നിരുന്നു എന്ന്‌ വിശ്വസിക്കപ്പെടുന്നെങ്കിലും ദില്ലി നഗരത്തിണ്റ്റെ രേഖപ്പെടുത്തപ്പെട്ട ചരിത്രം തുടങ്ങുന്നത്‌ 12-ആം നൂറ്റാണ്ടില്‍ മാത്രമാണ്‌. ഇതിനിടയിലെ കാലഘട്ടം നഷ്ടപ്പെട്ട ചരിത്രമായി നിലനില്‍ക്കുന്നു. അല്ലെങ്കില്‍ ചരിത്രനഷ്ടത്തില്‍ നിന്നാണ്‌ നമ്മളറിയപ്പെടുന്ന ദില്ലിയുടെ ഉത്ഭവം. അതിനുശേഷം ദില്ലി മാറിമാറിവന്ന ചക്രവര്‍ത്തിമാരുടെ തലസ്ഥാനമായിരുന്നു. ഇക്കാരണം കൊണ്ട്‌ തന്നെ നിരന്തരമായ അധിനിവേശങ്ങളും ആക്രമണങ്ങളും പിടിച്ചടക്കലുകളും ദില്ലി അനുഭവിച്ചു. അവസാനം മുഗള്‍ രാജാവായിരുന്ന ബഹാദുര്‍ ഷാ സഫറിനെ കീഴടക്കി ദില്ലി പിടിച്ചെടുത്ത ബ്രിട്ടീഷുകാരില്‍ ഈ അധിനിവേശം അവസാനിച്ചു, എന്ന്‌ പറയാം. 

സ്വതന്ത്രഭാരതത്തിണ്റ്റെ ഉത്ഭവം ദില്ലിയ്ക്ക്‌ സമ്മാനിച്ചത്‌ വിഭജനത്തിണ്റ്റെ ഉണങ്ങാത്ത മുറിവുകളാണ്‌. ഇരുവശത്തേക്കുമുള്ള അഭയാര്‍ത്ഥികളുടെ ഒഴുക്ക്‌ ദൂരെ നിന്ന്‌ ദില്ലി കണ്ടു, അതിണ്റ്റെ തീവ്രത നേരിട്ട്‌ അനുഭവിച്ചു. പാകിസ്താനില്‍നിന്ന്‌ ഓടിപ്പോന്ന ആയിരക്കണക്കിന്‌ പഞ്ചാബി ഹിന്ദുക്കളേയും സിക്കുകാരേയും അഭയം നല്‍കി സഹായിച്ചത്‌ ഇതേ ദില്ലി തന്നെ. ഈ ഓര്‍മ്മകള്‍ കാരണം തന്നെയായിരിക്കണം രണ്ട്‌ തലമുറകള്‍ക്കുശേഷവും പാക്കിസ്ഥാനോടുള്ള വിരോധവും മുസ്ളീങ്ങളോടുമുള്ള അവിശ്വാസവും ദില്ലി ഇന്നും ഉള്ളില്‍ സൂക്ഷിക്കുന്നു. 

ദില്ലിയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രം 12-ആം നൂറ്റാണ്ടിലെ മാംളുക്‌ രാജവംശത്തില്‍ തുടങ്ങുന്നു. തുടര്‍ന്ന്‌ ഖില്‍ജി, തുഗ്ളക്‌, സയ്യിദ്‌, ലോധി രാജവംശങ്ങള്‍ ദില്ലി ഭരിച്ചു. ഒടുവില്‍ മുഗള്‍ രാജവംശത്തിണ്റ്റെ അവസാനം വരെ ദില്ലി മുസ്ളീം ഭരണത്തിണ്റ്റെ കീഴിലായിരുന്നു. ബഹാദുര്‍ ഷാ സഫറിനെ നാടുകടത്തി ദില്ലിയുടെ ഭരണം എന്നെന്നേക്കുമായി പിടിച്ചടക്കുന്നതുവരെ പല പല മുസ്ളീം രാജവംശങ്ങളാണ്‌ ഭരണം കൈയാളിയത്‌. ഈ മുസ്ളീം ഭരണങ്ങള്‍ അതില്‍ തന്നെ നീണ്ട കാലത്തെ മുഗള്‍ ഭരണം സമ്മൃദ്ധമായൊരു സാംസ്കാരിക പാരമ്പര്യം ദില്ലിയ്ക്ക്‌ നല്‍കിയിട്ടുണ്ട്‌. വാസ്തുകലയുടെ ഗാംഭീര്യം പ്രകടമാക്കി ഇന്ന്‌ തലയുയര്‍ത്തി മിക്ക സൌധങ്ങളും സമ്മാനിച്ചത്‌ മുഗള്‍ ഭരണമായിരുന്നെന്ന്‌ നമുക്കറിയാം. ഇവയില്‍ നല്ലൊരു ഭാഗവും അന്നത്തെ ഭരണസിരാകേന്ദ്രങ്ങളായിരുന്ന പുരാതന ദില്ലിയിലാണുള്ളത്‌. 

ഈ ദില്ലിയെ പുറകോട്ട്‌ തള്ളിക്കൊണ്ടാണ്‌ ബ്രിട്ടീഷ്‌ ആര്‍ക്കിട്ടെക്റ്റ്‌ ആയിരുന്ന എഡ്വിന്‍ ലുത്യന്‍ ന്വൂ ദെല്‍ഹി പണിതുയര്‍ത്തിയത്‌. ദില്ലിയുടെ പാരമ്പര്യമായുള്ള എല്ലാത്തിനേയും ന്യൂ ദെല്‍ഹി പിന്നിലേക്ക്‌ തള്ളി. മുസ്ളീം ഭൂരിഭാഗമായ ദില്ലി വാസികള്‍ക്കൊപ്പം അവരുടെ സമ്പന്നമായ കലയും സംസ്കാരവും ഒക്കെ പുറമ്പോക്കിലേക്ക്‌ തള്ളിമാറ്റപ്പെട്ടു. ന്യൂ ദെല്‍ഹി ദെല്‍ഹിയായും അതുവരെ നിലനിന്നിരുന്ന ദെല്‍ഹി പുരാതന ദെല്‍ഹിയായും മാറാന്‍ അധികസമയം വേണ്ടിവന്നില്ല. ഇന്ന്‌ ദെല്‍ഹിയുടെ മുഖത്തെ കളങ്കമാണ്‌ പുരാതന ദില്ലി പ്രദേശങ്ങള്‍. 

യഥാര്‍ത്ഥ ദെല്‍ഹി വാസികള്‍ ഓള്‍ഡ്‌ ദില്ലിവാസികളായ ദരിദ്രരും വൃത്തിഹീനരുമാണ്‌ ഇന്ന്‌.
പുതിയ ദെല്‍ഹിയോടൊപ്പം പുതിയ അവകാശികളും ദെല്‍ഹിക്കുണ്ടായി. വിഭജനത്തിനുശേഷം അഭയാര്‍ത്ഥികളായെത്തി ദില്ലിയില്‍ കുടിയിരുത്തിയ പഞ്ചാബികള്‍ ഇന്ന്‌ ദില്ലിയുടെ പ്രബല വിഭാഗമാണ്‌. ഒരു സമൂഹമെന്ന നിലയ്ക്ക്‌ വ്യാപാരികളാണിവര്‍. ന്യൂ ദെല്‍ഹിയില്‍ കുടിയേറി ജീവിതം കരുപ്പിടിപ്പിച്ചവരില്‍ നല്ലൊരു വിഭാഗം പഞ്ചാബികളാണ്‌. ഇതില്‍ സിക്കുകാരും ഹിന്ദുക്കളുമുണ്ട്‌. ക്രമേണ ഇവരുടെ സംസ്കാരം ദില്ലിയുടെ പൊതു സംസ്കാരമായി മാറി. 

ദില്ലിയോടടുത്തുകിടക്കുന്ന യു.പിയില്‍ നിന്നും ഹരിയാനയില്‍ നിന്നും എത്തി ദില്ലി സ്വന്തം നാടാക്കിമാറ്റിയ എല്ലാവരും വളരെ പെട്ടെന്ന്‌ തന്നെ പഞ്ചാബി സംസ്കാരത്തിണ്റ്റെ ഭാഗമായി മാറുകയായിരുന്നു. ചില്ലറ തൊഴില്‍ തേടി ബീഹാറില്‍ നിന്നും ഝാര്‍ക്കണ്ഡില്‍ നിന്നുമൊക്കെ ധാരാളം പേര്‍ ദില്ലിയെ അഭയം പ്രാപിച്ചു. കുറഞ്ഞകൂലിയില്‍ അവരുടെ സേവനം അനുഭവിക്കുമ്പോഴും അവരെ ദെല്‍ഹിയുടെ ഭാഗമാകാന്‍ ദെല്‍ഹി അനുവദിച്ചിട്ടില്ല. വീട്ടുജോലിക്കാരായി വരുന്നവരില്‍ ഭൂരിഭാഗവും ഇവരാണ്‌. ചില്ലറ ജോലിചെയ്യുന്നവരിലും കൂടുതല്‍ ഇക്കൂട്ടര്‍ തന്നെ. ലോകത്തിലെ തന്നെ ചെലവേറിയ നഗരങ്ങളില്‍ ഒന്നായിരിക്കുമ്പോഴും ഏറ്റവും കുറഞ്ഞ കൂലിക്ക്‌ ജോലിക്ക്‌ ആളുകളെ കിട്ടുന്ന നഗരവും ദെല്‍ഹി തന്നെ. 

ഭരണ സിരാകേന്ദ്രമായതുമൊണ്ട്‌ ധാരാളം ദക്ഷിണേന്ത്യക്കാരും ദില്ലിയിലെത്തി. പക്ഷേ സാംസ്കാരികമായി അവര്‍ ഒരിക്കലും ദില്ലിയുടെ ഭാഗമായില്ല. അവിടെ ജനിച്ചുവളര്‍ന്ന കുട്ടികള്‍ വീട്ടില്‍ പോലും ഹിന്ദി സംസാരിക്കുന്നതൊഴിച്ചാല്‍ ഒരകലം എന്നും ഈ ദക്ഷിണേന്ത്യക്കാര്‍ ദില്ലിയോട്‌ പുലര്‍ത്തുന്നതായാണ്‌ എണ്റ്റെ അനുഭവം. ഇതിനൊരു കാരണം ഒരു പക്ഷേ പഞ്ചാബികള്‍ക്ക്‌ ദക്ഷിണേന്ത്യക്കാരോടുള്ള മനോഭാവം ആണെന്ന്‌ തോന്നുന്നു. 

ദക്ഷിണേന്ത്യക്കാരുടെ നേരെ ചൊവ്വേ എന്ന ഭാവത്തോട്‌ പഞ്ചാബികള്‍ക്ക്‌ പുഛമാണ്‌. ബൌദ്ധികനിലവാരത്തിലും ജോലിയിലുള്ള ആത്മാര്‍ത്ഥതയിലും ദക്ഷിണേന്ത്യക്കാര്‍ വളരെ മുകളിലാണ്‌. ദില്ലിയിലെ സര്‍ക്കാരാഫീസുകളില്‍ പ്രചരിക്കുന്ന ഒരു സംസാരമുണ്ട്‌. പഞ്ചാബി ബോസും ദക്ഷിണേന്ത്യക്കാരനായ കീഴ്ജീവനക്കാരനുമാണെങ്കില്‍ കാര്യങ്ങള്‍ നന്നായി നടക്കും. മറിച്ചാണെങ്കില്‍ കട്ടപ്പൊക. പഞ്ചാബിയായ കീഴ്ജീവനക്കാരനില്‍ നിന്ന്‌ ജോലി വാങ്ങാന്‍ മേലധികാരിക്കാവില്ല. 

ആദ്യത്തെ യാത്രയില്‍ തന്നെ ദെല്‍ഹിയോട്‌ എനിക്ക്‌ വെറുപ്പ്‌ തോന്നി. നമ്മളേക്കാള്‍ ഉയര്‍ന്നവരാണെന്ന മട്ടിലുള്ള പെരുമാറ്റം അസഹ്യമായിരുന്നു. എനിക്കാണെങ്കില്‍ ഇരുണ്ട നിറവും. റോഡില്‍, ബസ്സില്‍ ഒക്കെ ഞാന്‍ അവഹേളിക്കപ്പെടുന്നതായി തോന്നി. ഒരിക്കലും ദെല്‍ഹി എനിക്ക്‌ ആത്മവിശ്വാസം തന്നില്ല. മദ്രാസി എന്ന സംബോധന ഓരോ തവണയും എണ്റ്റെ ആത്മാഭിമാനത്തില്‍ കുത്തിമുറിവേല്‍പിച്ചുകൊണ്ടിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ദെല്‍ഹി വിമാനത്താവളത്തില്‍ സ്ഥലം മാറ്റമായി എത്തി അടുത്തിടപഴകിയപ്പോഴാണ്‌ കുറച്ചെങ്കിലും ഈ അവസ്ഥയ്ക്ക്‌ വ്യത്യാസമുണ്ടായത്‌. 

വംശീയമായ ചിന്തകള്‍ ഒരു ശരാശരി ദില്ലിക്കാരണ്റ്റെ മനസ്സില്‍ വളരെ ആഴത്തില്‍ വേരൂന്നിയതാണെന്ന്‌ എനിക്ക്‌ തോന്നുന്നു. ദക്ഷിണേന്ത്യകാരോടുള്ള മനോഭാവത്തില്‍ ഇതിണ്റ്റെ സൂചനകള്‍ ധാരാളം. ഇതിന്‌ കാരണം തൊലിയുടെ നിറമാണെന്നാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌. എന്നാല്‍ ഈ അടുത്ത കാലത്ത്‌ വടക്ക്കിഴക്കന്‍ സംസ്ഥാനക്കാരോട്‌ കൂടിവരുന്ന ആക്രമണങ്ങള്‍ തൊലിയുടെ നിറം മാത്രമല്ല വംശീയതയുടെ അടിസ്ഥാനം എന്ന്‌ നമ്മളോട്‌ പറയുന്നുണ്ട്‌. 

ഇന്നത്തെ ഒരു ശരാശരി ദെല്‍ഹി വാസിയുടെ മനോഭാവം ഒരു കച്ചവടക്കാരണ്റ്റേതാണ്‌. കച്ചടത്തെ ഭരിക്കുന്നത്‌ ലാഭം എന്ന ഒരു ചിന്ത മാത്രം. എങ്ങനെയും ലാഭം വര്‍ദ്ധിപ്പിക്കുക എന്നതാണ്‌ അത്‌ മാത്രമാണ്‌ ഇവരുടെ ചിന്ത. അത്‌ സര്‍ക്കാരിനെ വെട്ടിച്ചായാലും, മറ്റുള്ളവരെ പറ്റിച്ചായാലും കൊള്ളാം. ഇവരുടെ വ്യവഹാരങ്ങളെല്ലാം ബാങ്കിനു പുറത്താണ്‌. ബാങ്കിലൂടെയായാല്‍ എപ്പോഴെങ്കിലും കണക്ക്‌ പുറത്താകും എന്ന പേടിയാണ്‌ ബാങ്കിനെ ഒഴിവാക്കാന്‍ പ്രേരിപ്പിക്കുന്നത്‌. 

ദില്ലിയിലെ സരോജിനി നഗര്‍ മാര്‍ക്കറ്റ്‌ ഇന്ത്യയിലെ തന്നെ വലിയൊരു മാര്‍ക്കറ്റാണ്‌. അവിടെ വളരെ വലിയ കടകളിലല്ലാതെ ക്രെഡിറ്റ്‌ കാര്‍ഡ്‌ ആരും സ്വീകരിക്കുകയില്ല. ഇവിടെ ചെന്നൈയില്‍ പരചരക്കുകടകളില്‍ വരെ ക്രെഡിറ്റ്‌ കാര്‍ഡ്‌ സ്വീകാര്യമാണ്‌. അത്‌ മാത്രമല്ല ദില്ലിയിലെ മാര്‍ക്കറ്റില്‍ വരുന്നവരും പണം പണമായിട്ടുതന്നെ കൊടുക്കാന്‍ താല്‍പര്യപ്പെടുന്നു. ഇത്രയും വലിയ മാര്‍ക്കറ്റ്‌ ആയ സരോജിനി നഗര്‍ മാര്‍ക്കറ്റില്‍ രണ്ടോ മൂന്നോ എ.ടി.എം. മെഷീനേ ഉള്ളു. 

ദില്ലിയിലെ ഐ.എന്‍.എ മാര്‍ക്കറ്റ്‌ വളരെ പേരെടുത്തതാണ്‌. ചാണക്യപുരിയ്ക്കടുത്തായതിനാല്‍ മിക്ക രാജ്യങ്ങളുടേയും നയതന്ത്ര ഉദ്യോഗസ്ഥര്‍ മീനും ഇറാച്ചിയും പലവ്യഞ്ജനങ്ങളും വാങ്ങാനെത്തുന്നത്‌ ഇവിടെയാണ്‌. ഇന്ത്യയില്‍ ഏറെക്കാലം ജോലി ചെയ്ത ഒരു റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ തിരിച്ചുപോയതിനുശേഷം ഐ.എന്‍.എ. മാര്‍ക്കറ്റിനെ ഓര്‍മ്മിച്ചെഴുതിയത്‌ വായിച്ചതോര്‍മ്മയുണ്ട്‌. ഇത്രയും പുകള്‍പെറ്റ ഈ മാര്‍ക്കറ്റില്‍ ഒരു എ.ടി.എം കൌണ്ടര്‍ കൂടിയില്ല. ഇത്‌ കാണിക്കുന്നത്‌ ഇവിടങ്ങളിലെ കച്ചവടത്തില്‍ 99 ശതമാനവും കറുത്ത പണമാണെന്നാണ്‌. അതായത്‌ ലക്ഷക്കണക്കിന്‌ രൂപയുടെ കച്ചവടം ഒരു ദിവസം നടക്കുന്ന ഇവിടങ്ങളില്‍ ഇന്ന്‌ ഒരു രൂപ പോലും സര്‍ക്കാര്‍ ഖജനാവിലേക്ക്‌ കിട്ടുന്നില്ല എന്ന്‌. ഇത്‌ തന്നെയാണ്‌ ദില്ലിയിലെ ഓരോ മാര്‍ക്കറ്റിണ്റ്റേയും സ്ഥിതി. ദില്ലിയുടെ പൊതുമനസ്സാക്ഷി ഈ കച്ചവടക്കാരുടേതാണ്‌. 

ദില്ലിയിലെത്തിയപ്പോള്‍ എനിക്ക്‌ ആദ്യം വീട്‌ കിട്ടിയത്‌ വസന്ത്കുഞ്ചില്‍ ആയിരുന്നു. മൂന്നുവര്‍ഷത്തേക്കാണ്‌ കമ്പനി ലീസിനെടുത്തത്‌. വീട്ടുടമ പഞ്ചാബിയായ ഒരു ബാങ്ക്‌ ഓഫീസര്‍. തികച്ചും മാന്യമായ പെരുമാറ്റം. ആദ്യമായി വീട്ടില്‍ വന്നപ്പോള്‍ എണ്റ്റെ മകണ്റ്റെ പത്താം ക്ളാസ്സിലെ മാര്‍ക്ക്‌ കേട്ട്‌ കാല്‌ തൊട്ട്‌ വന്ദിക്കാന്‍ തോന്നുന്നെന്ന്‌ പറഞ്ഞു ഇദ്ദേഹം. രണ്ട്‌ വര്‍ഷം കഴിഞ്ഞപ്പോള്‍, പുറത്ത്‌ പൊതുമാര്‍ക്കറ്റില്‍ ഇത്തിരി വാടക കൂടിയെന്നറിഞ്ഞപ്പോള്‍ ഒരു ദാക്ഷിണ്യവുമില്ലാതെ എന്നോട്‌ വീടൊഴിയാന്‍ പറഞ്ഞു. മുമ്പ്‌ കാല്‌ തൊട്ട്‌ വന്ദിക്കാന്‍ തോന്നുന്നു എന്ന പറഞ്ഞ കുട്ടിയുടെ സ്കൂളിണ്റ്റെ കാര്യം ഒക്കെ പറഞ്ഞുനോക്കിയെങ്കിലും ഒരു ഫലവുമുണ്ടായില്ല. ലീസിണ്റ്റെ കാലാവധി കഴിഞ്ഞിരുന്നില്ലെങ്കിലും ഒഴിയുക അല്ലാതെ നിവര്‍ത്തിയുമില്ലായിരുന്നു. അയാളോട്‌ പിടിച്ചുനില്‍ക്കാന്‍ ആവുമായിരുന്നില്ല. കുറച്ച്‌ കാശ്‌ കൂടുതല്‍ കിട്ടുമെങ്കില്‍ എന്തിനും മടിക്കാത്തവരണ്‌ ഇക്കൂട്ടര്‍. 

ദില്ലി യാത്രകളുടെ തുടക്കത്തില്‍ ഒരിക്കല്‍ ലാജ്പത്നഗറില്‍ താമസിക്കുന്ന സുഹൃത്തിണ്റ്റെ കൂടെ അവണ്റ്റെ വീട്ടിലേക്ക്‌ പോയി. ഐ.എന്‍.എ മാര്‍ക്കറ്റില്‍ നിന്ന്‌ കോട്ള വഴി ഒരെളുപ്പവഴിയുണ്ട്‌. അതുവഴി അവണ്റ്റെ ബൈക്കില്‍ ഇരുന്നാണ്‌ യാത്ര. അവണ്റ്റെ പിന്നിലിരുന്ന്‌ ചുറ്റും നോക്കുമ്പോള്‍ തലയ്ക്ക്‌ മുകളിലുള്ള വൈദ്യുതകമ്പിയില്‍ നിന്ന്‌ കൊളുത്തിട്ട വയറുകള്‍ ഒട്ടുമിക്ക വീടുകളിലേക്കും നീളുന്നത്‌ കണ്ടു. ചോദിച്ചപ്പോള്‍ അവനാണ്‌ പറഞ്ഞത്‌ വീടുകളിലേക്ക്‌ കള്ളത്തരത്തില്‍ കറണ്റ്റ്‌ വലിക്കുകയാണെന്ന്‌. ഇതിന്‌ പാകത്തില്‍ കൊളുത്തുള്ള വയറുകള്‍ മാര്‍ക്കറ്റില്‍ സുലഭമായി വാങ്ങിക്കാന്‍ കിട്ടുമായിരുന്നു. ദില്ലിയിലെ വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിച്ചപ്പോഴാണ്‌ ഈ തട്ടിപ്പ്‌ നിന്നത്‌. 

ഒരു ശരാശരി ദെല്‍ഹി നിവാസി ഇങ്ങനെ പലതരം തട്ടിപ്പുകള്‍ നിത്യജീവിതത്തില്‍ ചെയ്യുന്നുണ്ട്‌. അത്‌ തികച്ചും സ്വാഭാവികമായ ഒരു കാര്യമായി അവര്‍ മനസ്സിലാക്കുന്നു. വില്‍പന നികുതി വെട്ടിക്കുന്നതുപോലെ മറ്റൊരു വെട്ടിപ്പ്‌. ദെല്‍ഹിയിലെ മിക്ക സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എന്തെങ്കിലും സൈഡ്‌ ബിസിനസ്സ്‌ ഉണ്ടാവും. ഒന്നുമില്ലെങ്കില്‍ ഷെയര്‍ മാര്‍ക്കറ്റിലെങ്കിലും കളിക്കുന്നുണ്ടാവും. ഓഫീസില്‍ വന്നാലും ഇതൊക്കെ കഴിഞ്ഞതിനുശേഷം സമയമുണ്ടെങ്കിലേ ഓഫീസ്‌ കാര്യം ചെയ്യുകയുള്ളൂ. 

ഒരു ശരാശരി ദില്ലിക്കാരന്‍ പെരുമാറ്റത്തില്‍ തീരെ മാന്യത കാണിക്കാത്തവനാണെന്ന്‌ ഒരു പത്രപ്രവര്‍ത്തക എഴുതിയത്‌ ഓര്‍ക്കുന്നു. പണത്തിണ്റ്റെ പ്രദര്‍ശന നഗരിയാണ്‌ ദില്ലി. റോഡില്‍ വലിയ വലിയ കാറുകള്‍ മിക്കതിലും ഒരാള്‍ മാത്രം. എഴുത്തുകാരന്‍ ആനന്ദ്‌ ഒരിക്കല്‍ നിരീക്ഷിച്ചതുപോലെ ഈ ആള്‍ ഇത്രയും വലിയ കാറിനെ വഹിച്ചുകൊണ്ടുപോവുകയാണെന്ന്‌ തോന്നും, മറിച്ചാണ്‌ വേണ്ടതെങ്കിലും. അവന്‍ ധിക്കാരപരമായി നിങ്ങളുടെ വഴിമുടക്കും. ചോദ്യം ചെയ്താല്‍ അമ്മയേയും പെങ്ങളേയും ചേര്‍ത്ത്‌ പച്ച തെറി കേള്‍ക്കാം നിങ്ങള്‍ ഭാഗ്യവാനാണെങ്കില്‍. അല്ലെങ്കില്‍ ഒരു വെടിയുണ്ടയായിരിക്കും സംസാരിക്കുക. 'റോഡ്‌ റേജ്‌' എന്ന ഒരു പ്രയോഗം തന്നെ ദില്ലി നമുക്ക്‌ സമ്മാനിച്ചു. 

ഇന്നത്തെ ദില്ലി കഴുത്തറപ്പന്‍ കച്ചവടക്കാരുടേതാണ്‌. ബീഹാറികളേയും ബംഗാളികളെയും കുറഞ്ഞ കൂലിക്ക്‌ വീട്ടുജോലിക്ക്‌ വെച്ച്‌ ചൂഷണം ചെയ്യുന്ന മധ്യവര്‍ഗ്ഗക്കാരുടേതാണ്‌. ദക്ഷിണേന്ത്യക്കാരോട്‌ ഉള്ളില്‍ പുഛം സൂക്ഷിക്കുന്ന പഞ്ചാബികളൂടേതാണ്‌. പഴയ പ്രതാപകാലം അയവിറക്കി നെടുവീര്‍പ്പിടുന്ന പുരാതന ദില്ലിയിലെ മുസ്ളീം സമുദായക്കാരുടേതാണ്‌. ഇതില്‍ ഏതാണ്‌ കെജ്രിവാളിണ്റ്റെ ദില്ലി എന്ന്‌ മനസ്സിലാകാതെ ഞാന്‍ മിഴിച്ചു നിന്നു, ദില്ലിയിലെ നിയമസഭാതെരഞ്ഞെടുപ്പിനുശേഷം. 

അഴിമതിക്കെതിരായ ഒരു സമരത്തിണ്റ്റെ നേതൃത്വത്തില്‍ നിന്നാണ്‌ കേജ്രിവാള്‍ വന്നത്‌. ദില്ലി എന്ന നഗരത്തിന്‌ അഴിമതിക്കെതിരായ ഒരു മനസ്സുണ്ടോ? എനിക്ക്‌ ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല. വീണ്ടും ഒരു തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ ബി.ജെ.പി ദില്ലിയിലെ എല്ലാ സീറ്റുകളിലും വിജയിച്ചുനില്‍ക്കുമ്പോള്‍ മാസങ്ങള്‍ക്ക്‌ മുമ്പ്‌ കണ്ടത്‌ ഒരു സ്വപ്നം മാത്രമായിരുന്നുവെന്ന്‌ തിരിച്ചറിയുന്നു. ദില്ലി ഒരിക്കലും കെജ്രിവാളിണ്റ്റേതായിരുന്നില്ല, ആവാന്‍ സാദ്ധ്യതയുമില്ല.

Thursday, March 6, 2014

പിണത്തിന്‌ താരാട്ട്‌ പാടുന്ന ഒരാള്‍

ഒരു മരണവീട്‌. വീട്ടമ്മ മരിച്ചു കിടക്കുന്നു. ചന്ദനത്തിരിയുടെയും കുന്തിരിക്കത്തിണ്റ്റെ നേരിയ ഗന്ധത്തിനൊപ്പം ചെറിയ ശബ്ദത്തില്‍ ഉയരുന്ന വീട്ടുകാരുടെ കരച്ചില്‍.അവിടവിടെ കൂടിയിരിക്കുന്ന അടുത്ത ബന്ധുക്കളും നാട്ടുകാരും പരസ്പരം ശബ്ദം പുറത്തുവരാതെ സംസാരിക്കുന്നുണ്ട്‌. പെട്ടെന്ന്‌ തൊണ്ട പൊട്ടുമാറ്‌ ഒരു ശബ്ദം ഉയരുന്നു. 

'ഇണയാണ മുത്തുലച്മി അമ്മാള്‍.... 
എന്‍ അമ്മാവേ...എന്‍ അമ്മാവേ'. 
പതറി പോണവേ കുതറി അഴുതോമേ 
മയക്കം തീരലയേ 
എന്‍ കലക്കം മാറലയേ
*മാണ്ട്‌ താന്‍ പോണിയേ അമ്മാ... ' *മരിച്ച്‌ 

തുടര്‍ന്ന്‌ കേട്ടത്‌ ഒരു പാട്ടാണ്‌. 
"ഇന്തമനിതന്‍ ഉയിരോ 
കണ്‍കളുക്ക്‌ തെരിയാത കാത്ത്‌* *കാറ്റ്‌ 
മണ്ണില്‍ ഇരിക്കും വരെയ്‌ക്ക്‌ 

ഉലകത്തില്‍ എത്തനൈ കൂത്ത്‌ 

കാലത്തേവന്‍ കണക്ക്‌ മുടിന്താല്‍ 
 പോയിടുമേ ചത്ത്‌ 
നീ ചത്ത പിന്നൈ 
ഉനക്ക്‌ ഉതവും പച്ചൈ ഓലൈ കീത്ത്‌ (കീറി) 
മച്ചാന്‍ ഉന്നൈ തൂക്കിക്കിട്ട്‌
നാലുപേര്‍ ആടുവാന്‍ കൂത്ത്‌. " 

തികച്ചും അസംസ്കൃതമായ ശബ്ദത്തില്‍ ഒരാളിരുന്ന്‌ തപ്പട്ട കൊട്ടി പാടുകയാണ്‌. വെയിലില്‍ കരുവാളിച്ചുപോയ ദേഹം. പോളിയോ ബാധിച്ച്‌ തളര്‍ന്നകാലുകള്‍. നിരന്തരമായ പുകയില ഉപയോഗം നിമിത്തം മഞ്ഞച്ച പല്ലുകള്‍. കറുത്ത വസ്ത്രം. കഴുത്തില്‍ തലയോട്ടി ചിഹ്നം ലോക്കറ്റാക്കിയ സ്റ്റീല്‍ മാല. ഇത്‌ മരണഗാന വിജി. ആരെങ്കിലും മരിച്ചാല്‍ അവരുടെ ഉറ്റവര്‍ക്കായി അവരെപ്പറ്റി പാടി ഉപജീവനം കഴിക്കുന്ന വിജി. 

വിജി എന്നത്‌ സ്വന്തം പേരല്ല. സ്വന്തമായി ഒരു പേരില്ലാത്തവനാണ്‌ താനെന്ന്‌ വിജി പറയും. പേര്‌ മാത്രമല്ല, അഛനും അമ്മയും ഒന്നുമില്ലാത്തവന്‍. ഓര്‍മ്മ വെച്ച കാലം മുതല്‍ മറീന കടപ്പുറത്തായിരുന്നു. ഒരു സ്ത്രീ തന്നെ മറീന കടപ്പുറത്തിരുത്തി പോകുന്നതിണ്റ്റെ അവ്യക്തമായ ഓര്‍മ്മയുണ്ട്‌ വിജിയ്ക്ക്‌. പോകാനിടമില്ലാതിരുന്ന ഒരു ഘട്ടത്തില്‍ കൂടെ താമസിപ്പിച്ചത്‌ വിജി എന്ന പേരുള്ള ഒരു വേശ്യയായിരുന്നു. വിജിയുടെ കൂടെ കഴിഞ്ഞവനെ വിജി എന്ന്‌ നാട്ടുകാര്‍ വിളിച്ചു. 

ജീവിതം മറീന കടപ്പുറത്തായിരുന്നെങ്കില്‍ ഉറക്കം അടുത്തുള്ള ചുടുകാട്ടില്‍. ഒരിക്കല്‍ ചുടുകാട്ടില്‍ ഉറങ്ങുമ്പോഴാണ്‌ ശവം എരിക്കുന്നയാള്‍ ശവവുമായി സംസാരിക്കുന്നത്‌ കേള്‍ക്കാനിടയായത്‌. അപ്പോള്‍ അയാള്‍ സംസാരിക്കുന്നത്‌ തികഞ്ഞ തത്വജ്ഞാനം ആയിരിക്കും. അയാള്‍ ഇടയ്ക്കിടയ്ക്ക്‌ പാടുമായിരുന്നു. അതിന്‌ ശ്രുതിയും താളവുമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ എല്ലാം അവസാനിക്കുന്ന ചുടുകാട്ടില്‍ ശവമെരിക്കുന്നവന്‍ അറിഞ്ഞ ആത്യന്തികമായ സത്യം ആ പാട്ടിലുണ്ടായിരുന്നു. ജീവിതത്തിണ്റ്റെ നിസ്സാരതയും മരണമെന്ന മഹാ സത്യവുമുണ്ടായിരുന്നു. 

ഹരിശ്ചന്ദ്ര എന്ന സിനിമയിലെ 'ആത്മവിദ്യാലയമേ' എന്ന പാട്ടിണ്റ്റെ രംഗം ഓര്‍ക്കാം. 

'തിലകം ചാര്‍ത്തി ചീകിയുമഴകായ്‌ 
പലനാള്‍പോറ്റിയ പുണ്യശിരസ്സേ 
ഉലകം വെല്ലാന്‍ ഉഴറിയ നീയോ 
വിലപിടിയാത്തൊരു തലയോടായി' 

മനുഷ്യണ്റ്റെ നിസ്സാരത എന്ന വലിയ സത്യം അതാണ്‌ തിരുനൈനാര്‍ കുറിച്ചി ഈ പാട്ടിലൂടെ വിളിച്ചുപറഞ്ഞത്‌. രാജാവായാലും വെറും സാധാരണക്കാരനായാലും ഒടുവില്‍ ഒരു പിടി ചാരം ആയി മാറുമെന്ന അനിവാര്യമായ, എന്നാല്‍ എന്നും എല്ലാവരും മറക്കുന്ന സത്യം. മരണമെന്ന അനിവാര്യതയെക്കുറിച്ച്‌ പാടിയ പാട്ട്‌ ഇന്നും മരണമില്ലാതെ നില്‍ക്കുന്നു, ഇപ്പോഴും നിരന്തരമായി കേട്ടുകൊണ്ടിരിക്കുന്നു. 

ഇതേ സത്യം തന്നെയാണ്‌ തീരെ സംസ്കൃതമല്ലാത്ത തെരുവിണ്റ്റെ ഭാഷയില്‍ അന്ന്‌ ആ പറയനാര്‍ പാടിയത്‌. ആ പാട്ട്‌ കേട്ട്‌ കേട്ട്‌ ക്രമേണ വിജിയും പാടാന്‍ തുടങ്ങി. അന്ന്‌ പറയനാര്‍ പാടി വിജി പഠിച്ച്‌ ഇപ്പോഴും പാടിക്കൊണ്ടിരിക്കുന്ന ഒരു പാട്ട്‌ ഇതാണ്‌. 

"വാഴ്‌വ്‌ എണ്റ്റ്രാല്‍ മായമാണ വാഴ്‌വ്‌ താനെടാ 
ഉന്‍ ആട്ടമെല്ലാം മുടിന്ത പിന്നെ ഓട്ടം താനെടാ 
മണ്ണൈ വിട്ട്‌ഓട്ടം താനെടാ. 
സാവ്‌ ഇല്ലാ മനിതന്‍ ഉലകില്‍ ആരെടാ 
അവന്‍ ഇങ്കിരുന്താല്‍ എന്നെതിരൈ നില്ലെടാ 

*ഇരൈവന്‍ കെട്ടും ഉയിരൈ ആരും മറുക്കമുടിയുമാ 
അന്ത യമന്‍ പോടും പാശക്കയറൈ അറുക്കമുടിയുമാ" *ദൈവം 

ചെറിയ കുട്ടിയായിരിക്കെ, സമപ്രായക്കാരായ കുട്ടികള്‍ക്കൊപ്പം കുപ്പ പെറുക്കി തുടങ്ങി. കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍, കഞ്ചാവ്‌ വില്‍പന. മോഷണം, കൂട്ടിക്കൊടുപ്പ്‌ എല്ലാം ചെയ്തു. കൂട്ടത്തില്‍ മറ്റുള്ളവര്‍ക്ക്‌ വേണ്ടി അവരുടെ കുറ്റം ഏറ്റെടുത്ത്‌ ജയിലില്‍ പോകുന്നത്‌ ഒരു വരുമാന മാര്‍ഗമായിരുന്നു. ഇങ്ങനെ പല തവണ വിജി ജയിലിലും പോയി. പറയനാരില്‍ നിന്ന്‌ കിട്ടിയ പാട്ടുകള്‍ വൈകുന്നേരങ്ങളില്‍ മറ്റുള്ളവരെ രസിപ്പിക്കാന്‍ വിജി പാടുമായിരുന്നു. ജയിലിലായിരിക്കുമ്പോഴും ഈ ശീലം തുടര്‍ന്നു. ജയിലില്‍ തടവുകാര്‍ വിജിയ്ക്ക്‌ സമ്മാനമായി പണം കൊടുക്കാന്‍ തുടങ്ങി. അങ്ങനെയാണ്‌ ഇതൊരു ജീവിതമാര്‍ഗമാക്കാന്‍ വിജി തീരുമാനിക്കുന്നത്‌. ചുടുകാട്ടില്‍ വളര്‍ന്നവന്‍ മരണഗാനം തണ്റ്റെ തൊഴിലായി സ്വീകരിക്കുന്നതില്‍ ഒരു കാവ്യനീതി ഉണ്ടെന്നത്‌ തീര്‍ച്ച. 

രാജസ്ഥാനില്‍ സവര്‍ണജാതിയില്‍ പെട്ട ആളുകള്‍ മരിക്കുമ്പോള്‍ അവര്‍ക്ക്‌ വേണ്ടി പാടാന്‍ അവര്‍ണ സ്ത്രീകള്‍ എത്താറുണ്ട്‌. വലിയ വീട്ടിലെ സ്ത്രീകള്‍ കരയാന്‍ പാടില്ല. ഒരര്‍ത്ഥത്തില്‍ കരച്ചിലിണ്റ്റെ ഔട്‌ സോര്‍സിംഗ്‌. ഇങ്ങനെയുള്ള സ്ത്രീകള്‍ 'കരയുന്ന സ്ത്രീ' അല്ലെങ്കില്‍ 'കരച്ചിലുകാരി' എന്ന അര്‍ത്ഥം വരുന്ന 'രുദാലി' എന്ന പേരില്‍ അറിയപ്പെടുന്നു. കല്‍പനാ ലജ്മി ഈ സ്ത്രീകളുടെ കഥ ഒരു ശക്തമായ സിനിമയിലൂടെ നമുക്ക്‌ പറഞ്ഞുതന്നിട്ടുണ്ട്‌. തമിഴ്‌ നാടിണ്റ്റെ ചില ഭാഗങ്ങളില്‍ ഇത്‌ പോലെ ഒരു പാട്ടുണ്ട്‌. 'ഒപ്പാരി' പാട്ടെന്ന്‌ പറയും. ഉറക്ക്പാട്ട്‌ താരാട്ടെന്നതുപോലെ മരിക്കുമ്പോള്‍ പാടുന്ന പാട്ട്‌ 'ഒപ്പാരി'. അതുപോലെ ചിലയിടങ്ങളില്‍ മരിച്ച്‌ പതിനാറാം നാള്‍ 'കൂത്ത്‌' എന്ന പേരില്‍ ഒരു പാട്ട്‌ ഉണ്ടാവാറുണ്ട്‌. 

കേരളത്തിലെ മുക്കുവ സമുദായത്തില്‍ ചിലയിടങ്ങളില്‍ ഇതുപോലെ ഒരു രീതി ഉണ്ട്‌. ചെറിയ തോതില്‍ സംഗീത ഉപകരണങ്ങള്‍ ഒക്കെ ഉപയോഗിച്ച്‌ പാട്ടുകള്‍ പാടാറുണ്ട്‌. കോയമ്പത്തൂറ്‍ ഭാഗത്ത്‌ മരിച്ച വീട്ടില്‍ ഹിജഡകള്‍ വന്ന്‌ നെഞ്ചത്തടിച്ച്‌ പാടുന്ന ഒരു രീതി ഉണ്ട്‌. അതുപോലെ ദ്രാവിഡ മുറയില്‍ പെട്ട സമുദായങ്ങള്‍ക്കിടയില്‍ 'തേവാരം', 'തിരുവാസഗം' തുടങ്ങിയ കൃതികള്‍ പാടാറുണ്ട്‌. പക്ഷേ ഇവയൊക്കെ ശിവസ്തുതികളോ രാമ ഭക്തിഗാനങ്ങളോ ഒക്കെ ആണ്‌. ഹിന്ദു കുടുംബങ്ങളിലെ രാമായണ പാരായണം പോലെ. 

എന്നാല്‍ വിജി പാടുന്നത്‌ ഒപ്പാരി പാട്ടും കൂത്തും ഒന്നും അല്ല. മറ്റൊരു കൃതിയില്‍ നിന്നുള്ള വരികള്‍ പാടാറില്ലെന്ന്‌ വിജി പറയുന്നു. കറുപ്പ്‌ പറയനാര്‍ പാടിയ പാട്ടുകളും അതോടൊപ്പം സ്വന്തം പാട്ടുകളും മാത്രമേ പാടാറുള്ളൂ എന്നും അദ്ദേഹം. താന്‍ പാടുന്നത്‌ പിണത്തിനുള്ള താരാട്ടാണെന്നും ഇവയില്‍ ഭക്തി തീരെ ഇല്ലെന്നും. ഒരു കോവിലിലും പോവാറില്ലെന്ന്‌ പറയുന്ന വിജി അതിണ്റ്റെ കാരണം ഇങ്ങനെ പറഞ്ഞു. 

'നാന്‍ നമ്പും കടവുള്‍ പേര്‌ ഇയര്‍ക്കൈ 
നീങ്കള്‍ നമ്പും ഇയര്‍ക്കൈ പേര്‌ കടവുള്‍" 

ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിണ്റ്റെ പേരാണ്‌, പ്രകൃതി. 
നിങ്ങള്‍ വിശ്വസിക്കുന്ന പ്രകൃതിയുടെ പേര്‌ ദൈവം 

ഇങ്ങനെ പറയുമ്പോഴും തണ്റ്റെ പാട്ടുകളില്‍ കടവുള്‍ കടന്നുവരുന്നതെന്തേ എന്ന എണ്റ്റെ ചോദ്യത്തിന്‌ എണ്റ്റെ ഗുരുവിണ്റ്റെ പാട്ടുകളില്‍ കാണും പക്ഷേ എണ്റ്റെ സ്വന്തം പാട്ടുകളില്‍ കാണില്ല എന്ന്‌ പറഞ്ഞു. ചിലപ്പോള്‍ പാട്ടിണ്റ്റെ താളവും ലയവും കിട്ടാന്‍ യമന്‍ എന്നൊക്കെ ഉപയോഗിക്കാറുണ്ടെന്നും അതിന്‌ ചില വാക്ക്‌ എന്നതില്‍ കൂടുതല്‍ അര്‍ത്ഥം കൊടുക്കേണ്ടതില്ലെന്നും വിജി പറഞ്ഞു. താളവും പ്രാസവും ഒപ്പിക്കാന്‍ ഭാഷയെന്തെന്നോ അര്‍ത്ഥമെന്തെന്നോ നോക്കാതെ വാക്കുകള്‍ ഉപയോഗിക്കുന്നരീതി ഗാനാപാട്ടിണ്റ്റെ സ്വഭാവമാണ്‌. 

തണ്റ്റെ ജോലി കൃത്യമായി ചെയൂന്ന യമനെ കണ്ട്‌ കിട്ടിയാല്‍ നെഞ്ചില്‍ ഒരു കോവില്‍ കെട്ടി കുടിയിരുത്തും എന്ന്‌ ഒരു പാട്ടില്‍ പറയുന്നുണ്ട്‌. യമന്‍ തണ്റ്റെ ജോലി കൃത്യമായി ചെയ്യുന്നത്‌ കൊണ്ടാണല്ലോ താന്‍ ഭക്ഷണം കഴിച്ച്‌ ജീവിച്ച്‌ പോരുന്നത്‌ എന്നാണ്‌ താന്‍ പറയാന്‍ ഉദ്ദേശിച്ചത്‌ എന്ന്‌ വിജി. 

യമന്‍ എന്ന ജനങ്ങളുടെ വിശ്വാസത്തെ, ആ ബിംബത്തെ പാട്ടില്‍ ഉപയോഗിച്ചു, എന്ന്‌ മാത്രം. സ്കൂളില്‍ പോകാത്ത, എഴുത്തും വായനയും അറിയാത്ത വിജി എങ്ങനെ ഇത്രയും ഗഹനമായ കാര്യങ്ങള്‍ പറയുന്നു, എന്ന എണ്റ്റെ ചോദ്യത്തിന്‌ വിജി പറഞ്ഞ മറുപടി ഇതായിരുന്നു. 

നിങ്ങള്‍ പുസ്തകം പഠിക്കുന്നു. 
പുസ്തകം പഠിച്ചുവരുന്ന നിങ്ങളെ ഞാന്‍ പഠിക്കുന്നു. 

'നിങ്ങള്‍ എഴുത്ത്‌ പഠിക്കുന്നു, ഞാന്‍ എലുമ്പ്‌ (എല്ല്‌) പഠിക്കുന്നു' എന്നും വിജി. 

മരണത്തില്‍ നിന്ന്‌ എന്ത്‌ പഠിച്ചു എന്ന്‌ ചോദിച്ചാല്‍ വിജി പറയും, 'ഞാന്‍ മരണത്തില്‍ നിന്ന്‌ ജീവിക്കാന്‍ പഠിച്ചു' എന്ന്‌. ക്രച്ചസ്‌ ഇല്ലാതെ നടക്കാന്‍ കഴിയാത്ത വിജിയ്ക്ക്‌ ആദ്യമായി ക്രച്ചസ്‌ കിട്ടിയതിനെ പറ്റി വിജി പറഞ്ഞു. ഒരിക്കല്‍ ഒരു ശവം ചുടുകാട്ടില്‍ കൊണ്ട്‌ വന്നപ്പോള്‍ ആ മാന്യദേഹം ഉപയോഗിച്ച ക്രച്ചസും ഉണ്ടായിരുന്നു. ബന്ധുക്കള്‍ പോയ ഉടനെ കൂട്ടുകാര്‍ ചിതയില്‍ നിന്ന്‌ ക്രച്ചസ്‌ ഊരിയെടുത്ത്‌ വിജിയ്ക്ക്‌ സമ്മാനിച്ചു. മരണത്തില്‍ നിന്ന്‌ ജീവിക്കാന്‍ പഠിച്ചു എന്ന്‌ വിജി പറയുന്നതിന്‌ ഒരു ഉദാഹരണം. 

പതിനാലാം വയസ്സില്‍ നടുക്കുപ്പം ചേരിയില്‍ ഒരു കുട്ടിയുടെ മരണത്തിന്‌ ആദ്യമായി പാടിയ വിജിയ്ക്ക്‌ അന്ന്‌ കൂലിയായ്‌ കിട്ടിയത്‌ ഭക്ഷണം മാത്രം. അന്നത്‌ വലിയൊരു കാര്യമായിരുന്നെന്ന്‌ വിജി ഓര്‍മ്മിക്കുന്നു. അതിന്‌ ശേഷം മൂവായിരത്തോളം പിണങ്ങളെ താരാട്ട്‌ പാടി ഉറക്കിയിട്ടുണ്ട്‌ വിജി. പണക്കാരുടെ വീട്ടില്‍ നിന്ന്‌ പ്രതിഫലം ചോദിച്ച്‌ വാങ്ങുന്ന വിജി പാവപ്പെട്ടവരില്‍ നിന്ന്‌ കണക്ക്‌ പറഞ്ഞ്‌ വാങ്ങാറില്ല എന്ന്‌ പറയുന്നു. 

എല്ലാവരിലും ഭയമോ സങ്കടമോ ഉണ്ടാകുന്നതാണ്‌ മരണം. പക്ഷേ മരണത്തെ വളരെ നിസ്സംഗമായി നോക്കിക്കാണാന്‍ വിജിയ്ക്ക്‌ കഴിയുന്നു. ഒരു വാഴ കുലച്ചുകഴിഞ്ഞാല്‍ നമ്മള്‍ അത്‌ വെട്ടിക്കളയുന്നു. പക്ഷേ അപ്പോഴേക്കും പുതിയ ഒരു കന്ന്‌ മുളച്ചുകഴിഞ്ഞിരിക്കും. ഇത്‌ തന്നെയാണ്‌ മനുഷ്യണ്റ്റേയും കഥ എന്ന്‌ വിജി പറയുന്നു. മനുഷ്യ ജീവന്‌ തള്ളവിരലിണ്റ്റെ നീളമേ ഉള്ളൂ, എന്നും വിജി. കാരണം മൂക്കിണ്റ്റെ നീളം അത്രയാണ്‌. ഇത്‌ പറഞ്ഞ്‌ വിജി ഒരു പാട്ട്‌ പാടി. 

ഒരു തുള്ളി വിന്തോ* മൂലധനം 
പല സൊട്ട്‌ രത്തമോ** ഉയിരാധാരം 
പിറക്കും പോതോ അഴുകിണ്റ്റ്രായ്‌ മനിതാ 
ഇറപ്പൈ*** തെരിന്തോ സിരിക്കിണ്റ്റ്രായ്‌ 

മനിതാ മനിതാ മരണം ഇത്‌ താനാ 
മായൈ വാഴ്കൈ തന്തതോ 
മാറി നിണ്റ്റ്ര മന്നവനെയോ 
മാറിലടിത്ത്‌ അഴുവും മണൈവിയോ**** 
ഉയിരേ പോണത്‌ ഉടലിലേ 
നാളൈ എരിച്ച്‌ കളൈന്താന്‍ കടലിലേ 

* രേതസ്സ്‌     ** രക്തം    *** മരണം   ****സഹധര്‍മ്മിണി 

ഒരുതുള്ളി ശുക്ളത്തില്‍ തുടങ്ങി, മരിച്ച്‌ മണ്ണോട്‌ ചേരുന്നതുവരെയുള്ള ഒരു മനുഷ്യണ്റ്റെ യാത്ര മരണസിദ്ധാന്തം എന്ന പേരില്‍ ഗാനാപാട്ട്‌ രൂപത്തില്‍ ആവിഷ്കരിച്ചിട്ടുണ്ടെന്ന്‌ വിജി പറയുന്നു. ഇത്‌ പാടി തീര്‍ക്കാന്‍ ഒമ്പത്‌ മണിക്കൂറ്‍ വേണമെന്നും. ഇതില്‍ നിന്നുള്ള പല പാട്ടുകളും മരണ വീടുകളില്‍ പാടാറുണ്ടെന്ന്‌ വിജി പറയുന്നു. 

"പത്തില്‍ 'പ്രായം' 
ഇരുപതില്‍ 'കൌമാരം' 
മുപ്പതില്‍ 'പൂര്‍ണ്ണത' 
നാല്‍പതില്‍ 'നായഗുണം' 
അമ്പതില്‍ 'അനുഭവം' 
അറുപതില്‍ 'മോഹം' 
എഴുപതില്‍ 'പ്രതീക്ഷ' 
എണ്‍പതില്‍ 'നിദ്ര' 
തൊണ്ണൂറില്‍ 'ജാഗ്രത' 
നൂറില്‍ 'മരണം' 

ഇത്‌ അതില്‍ ഒരു പാട്ട്‌ മാത്രം. പാട്ടില്‍ പറയുന്ന കാര്യങ്ങള്‍ക്ക്‌ സ്വന്തം ന്യായവും ന്യായീകരണവും വിജിയ്ക്കുണ്ട്‌. മരണസിദ്ധാന്തത്തെപ്പറ്റി വിജി പറയുന്ന കാര്യങ്ങള്‍ വിചിത്രമാണ്‌. നമ്മുടെ മാത്രമല്ല വിജിയുടെ തന്നെ വിശ്വാസമോ വിശ്വാസരാഹിത്യമോ ആയി ഒത്തുപോകുന്നതല്ല. മരണസിദ്ധാന്തം തണ്റ്റേതല്ലെന്നും താന്‍ ഒരു നിമിത്തം മാത്രമാണെന്നും അദ്ദേഹം. ഈ സിദ്ധാന്തം പ്രചരിപ്പിയ്ക്കാന്‍ താന്‍ എത്തുമെന്ന്‌ മുമ്പ്‌ തന്നെ തീരുമാനിക്കപ്പെട്ടതാണെന്നും വിജി പറയുന്നു. ഒരു അവതാര കഥ പോലെ. വിജയ്‌ ടി. വി. യിലെ മുന്‍ജന്‍മം എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട്‌ വിജി ഇക്കാര്യം പറയുകയുണ്ടായി. 

വിജിയുടെ ഇനിയൊരു പാട്ട്‌ ഇങ്ങനെയാണ്‌. 

"ഏഴെല്ലും 
മുപ്പത്തിയാറ്‌ മുഴം കുടലും 
കുടലില്‍ മേലെ ഭൌതിക ഉടലും 
ചര്‍മ്മത്താല്‍ പൊതിഞ്ഞ്‌ 
നവദ്വാരങ്ങള്‍ നല്‍കി 
എണ്‍ചാണ്‍ ശരീരം സൃഷ്ടിച്ച പ്രകൃതി 
ഒരു കൈപ്പിടി അളവില്‍ ഹൃദയവും 
അതില്‍ ഒരു കോടി മോഹങ്ങളും 
വിതച്ചത്‌ എന്തിനോ?" 

ചെന്നൈ നഗരത്തിണ്റ്റെ സ്വന്തം മക്കളായ ഞങ്ങള്‍ക്ക്‌ പാര്‍ക്കാന്‍ ഒരു വീടുപോലുമില്ല എന്ന്‌ വിജി പറയുന്നു. ഇങ്ങനെ സ്വന്തം വീടും കുടിയും ഇല്ലാതെ ചേരികളിലും പുറമ്പോക്കിലും ചുടുകാട്ടിലും വളര്‍ന്നുവന്നവര്‍, അവരുടെ സ്വന്തം പാട്ടാണ്‌ ഗാനാപാട്ട്‌. ലോകമെമ്പാടും നഗരങ്ങള്‍ വളര്‍ന്നുവന്നത്‌ തദ്ദേശീയരെ പുറമ്പോക്കിലേക്ക്‌ തള്ളിമാറ്റിക്കൊണ്ടാണെന്നതാണ്‌ സത്യം. എങ്കിലും തണ്റ്റെ മോഹം മരണസിദ്ധാന്തവും മരണഗാനവും ലോകമെമ്പാടും കേള്‍ക്കുന്ന ഒരു കാലമാണെന്ന്‌ വിജി പറയുന്നു. 

തണ്റ്റെ മരണ സിദ്ധാന്തവും ഗാനങ്ങളും സൂക്ഷിച്ചുവെക്കണമെന്ന്‌ വിജിയ്ക്ക്‌ ആഗ്രഹമുണ്ട്‌. പക്ഷേ അതിനുള്ള സഹായം ചെയ്യാന്‍ ആരും മുന്നോട്ട്‌ വരുന്നില്ല എന്ന്‌ വിജി സങ്കടപ്പെടുന്നു. അത്‌ മാത്രമല്ല അങ്ങനെ റെക്കോര്‍ഡ്‌ ചെയ്തു വെച്ചാല്‍ കൂടി ആരും അത്‌ വാങ്ങി വീട്ടില്‍ സൂക്ഷിക്കാന്‍ തയ്യറാവുകയില്ലെന്ന്‌ വിജിയ്ക്കറിയാം. അത്‌ വീടിന്‌ അശുഭമാണെന്ന്‌ സാധാരണക്കാര്‍ കരുതുന്നു. ഈ ലേഖനത്തിനുവേണ്ടി വിജിയുമായുള്ള സംഭാഷണവും ഡോക്യുമെണ്റ്ററി സിനിമയും സുഹൃത്ത്‌ സടഗോപനെ ഏല്‍പിച്ചിരുന്നു, ചില തമിഴ്‌ പ്രയോഗങ്ങളും മറ്റും വിശദീകരിച്ച്‌ തരാന്‍ വേണ്ടി. വീട്ടില്‍ വെച്ച്‌ സി. ഡി. കേട്ട അവന്‌ ശകാരം കേള്‍ക്കേണ്ടിവന്നു. മരണഗാനവിജിയെപറ്റി എഴുതാന്‍ പോകുന്നതറിഞ്ഞ്‌ ഓഫീസിലെ ചില സുഹൃത്തുക്കള്‍ നെറ്റിചുളിച്ചതിണ്റ്റേയും കാരണം ഈ മനോഭാവം തന്നെ. 

സ്വന്തം ജീവിതത്തെ വിജി എങ്ങനെ നോക്കിക്കാണുന്നു, എന്ന എണ്റ്റെ ചോദ്യത്തിന്‌ ഉത്തരമായി വിജി ഒരു പാട്ട്‌ പാടി. 

" അമ്മാ അപ്പാ സേരവെച്ചാന്‍ 
അതിലൈ എന്നൈ പിറക്കവെച്ചാന്‍ 
നായാ പേയാ അലയവെച്ചാന്‍ 
നടുറോട്ടിലേ തിന്നവെച്ചാന്‍ 
മൂക്കിലൈ രണ്ട്‌ സന്തൈ* വെയ്ത്ത്‌ 
നാക്കൈയും പടൈത്ത കടവുളേ 
നാന്‍ ഗാനാ പാടി പിഴക്കിറേന്‍ 
മരണങ്കളുക്ക്‌ നടുവിലൈ" 

* ദ്വാരം 

വിജിയുടെ ജീവിതം വൈരുദ്ധ്യങ്ങളുടെ ഒരു കൊളാഷ്‌ ആണെന്ന്‌ പറയാം. പേര്‌ മരണഗാനവിജി. പാടുന്നത്‌ പിണത്തിനുള്ള താരാട്ട്‌. വിസിറ്റിംഗ്‌ കാര്‍ഡില്‍ സില്‍ക്‌ സ്മിത. ആല്‍ബത്തിണ്റ്റെ ചട്ടയില്‍ അപ്സരസ്സുകള്‍. സില്‍ക്‌ സ്മിതയെ മറീന ബീച്ചില്‍ വെച്ച്‌ കാണുമായിരുന്നുവെന്നും തന്നെ ധാരാളം സഹായിച്ചിട്ടുണ്ടെന്നും വിജി പറഞ്ഞു. അവര്‍ മരിച്ചപ്പോള്‍ ശരിക്കും വിഷമം തോന്നി. ആ ഓര്‍മ്മയ്ക്കാണ്‌ വിസിറ്റിംഗ്‌ കാര്‍ഡില്‍ അവരുടെ ചിത്രം ചേര്‍ത്തത്‌. വിജി പറയുന്നത്‌ രതിയും മരണവും തമ്മില്‍ ബന്ധമുണ്ടെന്നാണ്‌. സ്ത്രീപുരുഷ ബന്ധത്തിണ്റ്റെ പാരമ്യത്തില്‍ ൧൫ സെക്കണ്റ്റോളം ഹൃദയസ്പന്ദനം നിലക്കും. ഒരര്‍ത്ഥത്തില്‍ ഒരു ചെറിയ മരണം. 

'കാമത്തിന്‍ മുടിവ്‌ കടവുളിന്‍ തുടക്കം. 
കടവുളിന്‍ മുടിവ്‌ മരണത്തിന്‍ തേടല്‍' 

പെണ്ണും മരണവും തമ്മില്‍ വേറെയും ഉണ്ട്‌ സാമ്യം എന്ന്‌ വിജി. 

'പെണ്ണുക്കുള്‍ പിറക്കവെച്ചാന്‍ 
മണ്ണുക്കുള്‍ മറയ്ക്കവെയ്ച്ചാന്‍'. 

തണ്റ്റെ ജീവിതം ഇതിന്‌ രണ്ടിനും ഇടയിലാണെന്ന്‌ വിജി പറയുന്നു. മരണഗാനം തൊഴിലാണെങ്കിലും മറ്റു വിഷയങ്ങളും തണ്റ്റെ പാട്ടിന്‌ വിജി വിഷയമാക്കിയിട്ടുണ്ട്‌. ഭോപ്പാല്‍ ദുരന്തത്തിണ്റ്റെ ഒരു വാര്‍ഷിക ചടങ്ങില്‍ ഇരകളോട്‌ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട്‌ വിജി പാടിയിട്ടുണ്ട്‌. പെപ്സി കമ്പനി ഭൂഗര്‍ഭജലം ഊറ്റുന്നതിനെതിരെ നടത്തിയ ഒരു പരിപാടിയില്‍ വിജി പാടിയ പാട്ട്‌ ഇങ്ങനെ. 

"ഊരെങ്കും തേടിയേ തണ്ണിയേ ഇല്ലയേ 
അന്ത തണ്ണിയേ വിക്കും കൂട്ടത്ത്ക്ക്‌ വെക്കമേ ഇല്ലയേ 
താമരഭരണിയാര്‍ കൂടെ സരിയാ ഓട്ത്‌ 
അന്ത തരംകെട്ട മനിതന്‍ സെയ്യലാല്‍ ഊരേ നാര്‍ത്‌ 
സ്വന്തമണ്ണില്‍ പിറന്നവങ്കള്‍ക്ക്‌ തണ്ണി ഇല്ലെടാ 
അന്ത സൊര്‍ണൈ* കെട്ട്‌ പുളയ്ക്കവന്തത്‌ കൊക്കകോളയെടാ" 

*നാണം കെട്ട്‌ 

2007-ല്‍ കാലാവസ്ഥ പ്രതിസന്ധി വിഷയത്തില്‍ 'ലിവ്‌ എര്‍ത്‌' എന്ന ഒരു പരിപാടി ചെന്നൈയില്‍ നടത്തിയിരുന്നു. 'കാമറ്റ്രിക്സ്‌ ഏണ്റ്റ്‌ ആര്‍റ്റ്‌ സീക്‌' എന്ന സംഘടനയാണ്‌ അത്‌ നടത്തിയത്‌. ഇന്ത്യയില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ധാരാളം സംഗീതജ്ഞര്‍ പങ്കെടുത്ത പരിപാടി പാട്ട്‌ പാടി ഉല്‍ഘാടനം ചെയ്തത്‌ വിജി ആയിരുന്നു. 

ഗാനാപാട്ട്‌ ചെന്നൈയുടെ സ്വന്തം പാട്ടാണ്‌. ചെന്നൈയുടെ സംഗീതഭൂമികയെപ്പറ്റി പറയുമ്പോള്‍ കടന്നുവരാറില്ലെങ്കിലും. കര്‍ണ്ണാടകസംഗീതത്തിന്‌ പേരുണ്ട്‌, പ്രശസ്തിയുണ്ട്‌, പണമുണ്ട്‌. ഗാനാപാട്ടിന്‌ ഇതൊന്നുമില്ല. എന്നിട്ടും ഇത്‌ നിലനില്‍ക്കുന്നു. വിജി മനുഷ്യരോട്‌ പറയുന്നത്‌, കര്‍ണാടക സംഗീതത്തിനും ബാധകമാണ്‌. 

'പണമിരുന്താല്‍ ആണവം* നീ കൊള്ളാതെ
ഉന്നൈ നാല്‌ പേര്‌ മതിക്കണന്നാല്‍ കൊള്ളാതെ 
പോകുമ്പോത്‌ എറച്ചിടുവാന്‍ ചില്ലറതാന്‍ടാ**
നീയും നാനും ചേരുമിടം കല്ലറതാന്‍ടാ 

 *അഹങ്കാരം
**ശവഘോഷയാത്ര പോവുമ്പോള്‍ ചില്ലറ എറിയുന്ന ഒരു രീതി ഇവിടങ്ങളില്‍ ഉണ്ട്‌. 

കണ്ണദാസന്‍ പോലെ നാന്‍ എഴുതലൈ 
 അന്ത ഇളയരാജ പോലെ നാനും പാടലൈ 
ഊര്‌ പൂരാ സാവ്ക്കാക പാടുവേന്‍ടാ 
നാന്‍ മാണ്ട്‌വിട്ടാല്‍* എനക്ക്‌ യാര്‌ പാടുവാങ്ക്ടാ' 

*മരണപ്പെട്ടാല്‍ 

ബ്രാഹ്മണ്യം കൊടികുത്തിവാഴുന്ന ഒരു മേഖലയാണ്‌ കര്‍ണ്ണാടക സംഗീതം. ഒരു പക്ഷേ മറ്റൊരു കലാരൂപത്തിലും ഉള്ളതിനേക്കാള്‍ കൂടുതല്‍. വീണയ്ക്ക്‌ കൊടുക്കുന്ന സ്ഥാനം 'പറ' (പറ ചെണ്ട) യ്ക്ക്‌ കൊടുക്കാത്തതെന്തേ? സരസ്വതിയുടെ മടിയില്‍ വീണയാണുള്ളതെന്ന്‌ പറയുന്നു. 600 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ സരസ്വതിയുടെ കൈയില്‍ വീണ ഉണ്ടായിരുന്നില്ലെന്നും അത്‌ പിന്നീട്‌ ആരോ ച്ചുകൊടുക്കുകയായിരുന്നെന്നും ഇവര്‍ക്കറിയില്ലെന്ന്‌ വിജി പറയുന്നു. സംഗീതത്തിലെ ബ്രാഹ്മണ്യത്തിന്‌ ബദലാണ്‌ ദളിതണ്റ്റെ ഗാനാപാട്ട്‌. അവര്‍ പറയും 'ശ്രുതി മാതാ ലയ പിതാ' എന്ന്‌. ഗാനാപാട്ടിന്‌ 'അജല മാതാ കുജല പിതാ' എന്ന്‌ ഞാനും. അജല എന്നാല്‍ ഉലകം എന്നും കുജല ഏന്നാല്‍ മനുഷ്യന്‍ എന്നുമാണ്‌ അര്‍ത്ഥം എന്ന്‌ വിജി. 

ചെന്നൈയില്‍ 'ഇയല്‍ ഇശൈ നാടക മണ്റ്റ്രം' എന്നൊരു സംഘടന ഉണ്ട്‌. വിവിധ കലാ രൂപങ്ങള്‍ പ്രചരിപ്പിക്കുക, കലാകാരന്‍മാര്‍ക്ക്‌ അവസരം കൊടുക്കുക എന്നതാണ്‌ ഉദ്ദേശം. 'കൂത്ത്‌ പട്ടരൈ' എന്ന സംഘടനയുടെ ശുപാര്‍ശയോടെ ഞാന്‍ സംഘടനാ ഭാരവാഹികളെ സമീപിച്ചു. ശ്രീ. കുന്നക്കുടി വൈദ്യനാഥന്‍ ആയിരുന്നു, അന്ന്‌ അതിണ്റ്റെ  തലപ്പത്ത്‌. പുനിതമായ (പരിശുദ്ധമായ) ഈ ഇടത്തിന്‌ ചേര്‍ന്നതല്ല, നിണ്റ്റെ പാട്ട്‌ എന്ന്‌ പറഞ്ഞ്‌ അന്ന്‌ തന്നെ അപമാനിച്ചയച്ചതായി വിജി. എന്നാല്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ കീഴിലുള്ള 'തമിഴ്നാട്‌ മുര്‍പ്പോക്ക്‌ എഴുത്താളര്‍ സംഘം' ആണ്‌ ആദ്യമായി ഒരു വേദി ഒരുക്കി തന്നതെന്ന്‌ വിജി ഓര്‍ക്കുന്നു. അതിണ്റ്റെ പ്രവര്‍ത്തകനായ രാമുവാണ്‌ വിജിയെ പറ്റിയുള്ള ഡോക്യുമെണ്റ്ററി സിനിമ ചെയ്തത്‌. 

മരണഗാനം എന്ന ഒന്ന്‌ ഇല്ലെന്ന്‌ പ്രൊ. അരസു പറയുന്നുണ്ട്‌. ഗാനാപാട്ട്‌ എന്ന ഗാനരൂപത്തിണ്റ്റെ ചട്ടക്കൂടില്‍ ജീവിതവും മരണവും എന്ന ദ്വന്ദ്വം വിഷയമാക്കി പാടുകയാണ്‌ വിജി ചെയ്യുന്നത്‌. ഇത്തരത്തില്‍ മരണഗാനം ഉപജീവിനമായി പാടുന്നതായി ഒരു പക്ഷേ വിജി മാത്രം. മറ്റുള്ളവരുടെ വിമര്‍ശനങ്ങള്‍ കാര്യമാക്കാതെ വിജി പാടിക്കൊണ്ടേയിരിക്കുന്നു. മരണഗാനങ്ങള്‍ പാടുമ്പോഴും വിജി യഥാര്‍ത്ഥത്തില്‍ പാടുന്നത്‌ തണ്റ്റേയും തന്നെപ്പോലുള്ളവരുടേയും ജീവിതം തന്നെയാണല്ലോ.

Thursday, February 27, 2014

തെരുവിണ്റ്റെ പാട്ടുകള്‍


ഇംഗ്ളീഷിലെ 'മ്യൂസിക്‌' എന്ന വാക്ക്‌ ഗ്രീക്ക്‌ ഭാഷയിലെ 'മ്യൂസസിണ്റ്റെ കല' എന്നര്‍ത്ഥം വരുന്ന 'മ്യൂസികേ' എന്ന വാക്കില്‍ നിന്ന്‌ ഉരുത്തിരിഞ്ഞതാണ്‌. 'മ്യൂസസ്‌' എന്നത്‌ കലയുടേയും സാഹിത്യത്തിണ്റ്റേയും ശാസ്ത്രത്തിണ്റ്റേയും ദേവതകളാണ്‌. ക്ളാസ്സിക്കല്‍ ഭാരതീയ ചിന്ത സംഗീതത്തെ വാദ്യം, ഗാനം, നൃത്തം ഇവയുടെ സമന്വയമായി കാണുന്നു. സാമവേദത്തിണ്റ്റെ ഉപവേദമായും സംഗീതത്തെ പ്രതിഷ്ഠിച്ചിരിക്കുന്നു. പരമ്പരാഗതമായ ശാസ്ത്രീയ സംഗീതം ദൈവങ്ങളുമായി അല്ലെങ്കില്‍ ഭക്തിയുമായി ബന്ധപ്പെട്ടുകിടക്കുന്നതിണ്റ്റെ ഒരു കാരണം ദൈവീകതയുമായുള്ള ഈ ബന്ധത്തില്‍ കാണാം. ഭാരതീയ ശാസ്ത്രീയ സംഗീതത്തിണ്റ്റെ കാര്യത്തില്‍ ഇത്‌ വളരെ കൃത്യമാണ്‌. 

'മ്യൂസ്‌' എന്ന വാക്കിണ്റ്റെ മറ്റൊരര്‍ത്ഥം അഗാധമായ ചിന്ത എന്നാണ്‌. ഇങ്ങനെ തീവ്രമായ ധ്യാനത്തില്‍ നിന്ന്‌ വരുന്ന നിമന്ത്രണങ്ങളാണ്‌ 'മ്യൂസിങ്ങ്സ്‌'. 'മ്യൂസിക്‌' എന്ന വാക്കിനെ 'മ്യൂസിങ്ങ്സ്‌'-മായി ബന്ധപ്പെടുത്തി പറഞ്ഞാലും അത്‌ തെറ്റാകാന്‍ വഴിയില്ല. സംഗീതത്തെ കുറിച്ചുള്ള ഗൌരവമേറിയ ചിന്തകളൊക്കെ തുടങ്ങുന്നതും അവസാനിക്കുന്നതും ശാസ്ത്രീയസംഗീതത്തിണ്റ്റെ വിവിധ ശാഖകളിലാണ്‌. ശാസ്ത്രീയേതര സംഗീതം വിരളമായേ ഈ ചിന്തകളില്‍ കടന്നുവരാറുള്ളൂ. തലമുറകളില്‍ നിന്ന്‌ തലമുറകളിലേക്ക്‌ പകര്‍ന്നു പോന്ന, ലിഖിതമായ ചട്ടക്കൂടില്ലാത്ത നാടന്‍ ശീലുകളിലാണ്‌ എല്ലാ ശാസ്ത്രീയ സംഗീതത്തിണ്റ്റേയും വേരുകള്‍ എന്നതാണ്‌ സത്യമെങ്കിലും. അസംസ്കൃതമായ ഒന്നിനെ സംസ്കരിച്ചാണ്‌ ഏത്‌ ശാസ്ത്രീയകലാരൂപവും ഉണ്ടാകുന്നത്‌ എന്ന സത്യം സംഗീതത്തിണ്റ്റെ കാര്യത്തിലും ശരി തന്നെ. 

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക്‌ വിരുദ്ധമായ ഒരു സംഗീതരൂപത്തെക്കുറിച്ചാണ്‌ ഇനി പറയുന്നത്‌. ഗാഡമായ ഏകാന്തധ്യാനത്തില്‍ നിന്നല്ല ഈ സംഗീതവും അതിണ്റ്റെ വരികളും വരുന്നത്‌. ഇതില്‍ ഭക്തി തീരെയില്ല, വിഭക്തിയുമില്ല. ചടുലമായ ഈണത്തിലും താളത്തിലുമുള്ള ഈ പാട്ട്‌ ആത്മരതി പോലെ സ്വയം അനുഭവിക്കാനുള്ളതല്ല. സ്വയം പാടി രസിക്കാനുള്ളതല്ല, മറ്റുള്ളവരെ രസിപ്പിക്കാനുള്ളതാണ്‌. ഇതാണ്‌ ചെന്നൈയുടെ സ്വന്തം 'ഗാനാപാട്ട്‌'. പ്രധാനമായും നഗരത്തിണ്റ്റെ വടക്കന്‍ പ്രദേശങ്ങളിലുള്ള ചേരി നിവാസികള്‍ പാടുന്ന 'തെരുവിണ്റ്റെ പാട്ടാണ്‌' ഗാനാപാട്ടെന്ന്‌ മദ്രാസ്‌ സര്‍വ്വകലാശാലയുടെ തമിഴ്‌ വിഭാഗം മേധാവി പ്രൊ. അരസു പറയുന്നു. 

ചെന്നൈ ഇന്ന്‌ കര്‍ണ്ണാടക സംഗീതത്തിണ്റ്റെ ഏറ്റവും വലിയ കേന്ദ്രമാണ്‌. ഡിസംബര്‍-ജനവരി മാസങ്ങളില്‍ ഇവിടെ ചെറുതും വലുതുമായി ആയിരക്കണക്കിന്‌ കച്ചേരികള്‍ അരങ്ങേറുന്നു. ലക്ഷക്കണക്കിന്‌ ആളുകള്‍ സംഗീതപരിപാടികള്‍ കേള്‍ക്കാന്‍ എത്തുന്നു. ഒരു പക്ഷേ ലോകത്തൊരിടത്തും ഇത്രയും വിപുലവും വ്യാപകവുമായ സംഗീത പരിപാടികള്‍ നടക്കുന്നുണ്ടാവില്ല. കര്‍ണ്ണാടക സംഗീതത്തിണ്റ്റെ പിതാവ്‌ എന്നറിയപ്പെടുന്നത്‌ പുരന്ദരദാസന്‍ ആണ്‌. കര്‍ണ്ണാടക സംസ്ഥാനത്തില്‍ ജനിച്ചുവളര്‍ന്ന അദ്ദേഹം കൃതികള്‍ രചിച്ചത്‌ കന്നട ഭാഷയിലും സംസ്കൃതത്തിലും ആയിരുന്നു. അങ്ങനെ നോക്കിയാല്‍ കര്‍ണ്ണാടക സംഗീതത്തിണ്റ്റെ ഇന്ത്യയിലെ ഏറ്റവും പ്രധാന കേന്ദ്രമായ ചെന്നൈ ഈ സംഗീതരൂപത്തിണ്റ്റെ പോറ്റമ്മ മാത്രമാണ്‌. എന്നാല്‍ ചെന്നൈ നഗരം പെറ്റമ്മയാകുന്നത്‌ ഗാനാപാട്ടിനാണ്‌. 

ഗാനാപാട്ടിന്‌ വിഷയം അവര്‍ നിത്യേന അനുഭവിക്കുന്ന കാര്യങ്ങള്‍, സന്തോഷങ്ങളും വിഷമങ്ങളും, ഒക്കെ തന്നെ. പാട്ടിണ്റ്റെ രീതികള്‍ തികച്ചും അസംസ്കൃതമാണ്‌. കൃത്യമായ വരികള്‍ ഉണ്ടാകാറില്ല. ഭാഷയുടെ കാര്യത്തിലും നിര്‍ബ്ബന്ധമില്ല. പക്ഷേ ഒന്നുണ്ട്‌. വന്യമായ ഒരു താളം. കേള്‍വി സുഖത്തിനായ്‌ പാട്ടിണ്റ്റെ വരികളിലെ ഒടുവിലത്തെ പ്രാസം. ഇതിനുവേണ്ടി ചിലപ്പോഴെങ്കിലും അര്‍ത്ഥമില്ലാത്ത വാക്കുകളും ഉപയോഗിക്കും. പലപ്പോഴും അപ്പോള്‍ മനസ്സില്‍ തോന്നുന്ന വരികള്‍ പോലും പാട്ടില്‍ ചേര്‍ക്കാറുണ്ട്‌. 

ഇപ്പോള്‍ അറിയപ്പെടുന്ന ഗാനാപാട്ടുകാരനാണ്‌ 'ഗാനാ ബാല'. ഒരിക്കല്‍ ബാലയെ ചെന്നൈ സെണ്റ്റ്രല്‍ ജയിലില്‍ ഒരു പരിപാടിയ്ക്കായി ക്ഷണിച്ചു. തണ്റ്റെ കൂടെ വരാനുള്ള ഒരു സുഹൃത്തിനെ കാത്തുനില്‍ക്കുമ്പോള്‍ ജയിലിലെ ഒരു അന്തേവാസി ഗാനാ പാട്ട്‌ പാടി തകര്‍ക്കുകയായിരുന്നു. ജയില്‍ സൂപ്രണ്ട്‌ ബാലയോട്‌ ഒരു പാട്ട്‌ പാടാന്‍ പറയുന്നു. പരിപാടി നടക്കുന്ന സ്റ്റേജിനു താഴെ ഇരുന്നു കൊണ്ട്‌ ബാല ഒരു പാട്ട്‌ എഴുതിയുണ്ടാക്കി പാടി. പാട്ട്‌ ഇങ്ങനെയാണ്‌. 

'എത്തനൈയോ സിരയെ* കണ്ടേന്‍ കണ്ണമ്മാ 
അന്ത സെണ്റ്റ്രല്‍ ജയില്‍ പക്കം പോണതില്ലമ്മാ 
എടുത്ത്‌ സൊല്ലമ്മാ 
അമ്പാണ മണൈവി മക്കളെ പാക്കമുടിയലൈ 
നാന്‍ വ്യാഴക്കെഴമൈ** പേസ വരുവാ മിസാ മണവിലൈ*** 

തമിഴകത്ത്‌ മക്കളുക്ക്‌ 
വാഴ പല വഴിയിരുക്ക്‌ 
കുറ്റങ്ങളും കുറയവില്ലൈ ഇന്നും 
തിരുന്തി വാഴ്‌വത്‌ താന്‍ എന്നുടെയ എണ്ണം (നിശ്ചയം) 

നേര്‍മ്മയാണൈ വാഴ്‌വത്ക്ക്‌ ആസങ്ക
കൂലി വേലൈ ചെയ്ത്‌ സമ്പാതിച്ചേന്‍ കാസ്ങ്ക
തവറാണ*** വഴിയില്‍ സെണ്റ്റ്രാല്‍ മോസങ്ക 
ഇന്ത ഊര്‌ ഉലകും ഇരു വാക്ക്‌ പേസ്ങ്ക 

*ജെയില്‍ ** വ്യാഴാഴ്ച *** അടിയന്തരാവസ്ഥയിലെ 'മിസാ' നിയമം ആയിരിക്കാം ഉദ്ദേശിച്ചത്‌. ****തെറ്റായ 

തടവറയില്‍ കഴിയേണ്ടിവരുന്ന സാധാരണക്കാരായിരുന്നൂ, പാട്ടെഴുതുമ്പോള്‍ ബാലയുടെ മനസ്സിലെന്ന്‌ നിസ്സംശയം പറയാം. നേര്‍വഴിയില്‍ ജീവിക്കാന്‍ ആഗ്രഹമുള്ളതായും തെറ്റ്‌ തിരുത്തി തിരിച്ചുവരുവാനുള്ള ആഗ്രഹവും പാട്ടില്‍ പറയുന്നു. ജെയില്‍ കൊണ്ട്‌ കുറ്റങ്ങള്‍ ഒട്ടും കുറഞ്ഞിട്ടില്ലെന്നുള്ള സത്യവും ബാല ഈ പാട്ടില്‍ കൊണ്ടുവരുന്നു. 

ചെന്നൈ നഗരത്തിണ്റ്റെ ആദ്യകാലത്ത്‌ മറ്റു പല ഭാഗത്തുനിന്നും ധാരാളം പേര്‍ തൊഴില്‍ നേടി വന്നുകൊണ്ടിരുന്നു. ഇത്‌ ഏറ്റവും കൂടുതല്‍ നടന്നത്‌ ബ്രിട്ടീഷ്‌ ഭരണത്തിന്‍ കീഴില്‍ പത്തൊമ്പതാം നൂറ്റാണ്ടിണ്റ്റെ അവസാന കാലത്ത്‌ ചെന്നൈയിലെ സെണ്റ്റ്‌. ജോര്‍ജ്‌ കോട്ടയുടെ നിര്‍മ്മാണ കാലത്താണ്‌. ആന്ധ്ര സംസ്ഥാനത്തിണ്റ്റെ അതിര്‍ത്തി ചെന്നൈയില്‍ നിന്ന്‌ വെറും 40 കിലൊമീറ്ററായത്‌ കാരണം ഇങ്ങനെ എത്തിയവര്‍ കൂടുതലും തെലുഗു സംസാരിക്കുന്നവര്‍ ആയിരുന്നു. ആര്‍ക്കോട്ട്‌ നവാബിണ്റ്റെ ഒക്കെ സ്വാധീനം കാരണം കുറെ മുസ്ളീം മതക്കാരും കൂട്ടത്തില്‍ ഉണ്ടായിരുന്നു. താമസിയ്ക്കാന്‍ ഇടമില്ലാതിരുന്ന ഇവര്‍ സര്‍ക്കാരിണ്റ്റെ പുറമ്പോക്ക്‌ ഭൂമികളിലും ചുടുകാട്ടിലുമൊക്കെ താമസമാക്കി. 

 തീര്‍ത്തും ദരിദ്രരായ ഇവര്‍ അവരുടെ സങ്കടങ്ങളും മറന്നത്‌ വൈകുന്നേരങ്ങളില്‍ തീ കൂട്ടി അതിനു ചുറ്റുമിരുന്ന്‌ വീട്ടുസാധനങ്ങള്‍ സംഗീതോപകരണങ്ങള്‍ ആക്കി പാട്ട്‌ പാടിക്കൊണ്ടായിരുന്നു. സ്വാഭാവികമായും അവരുടെ സംഗീതങ്ങളില്‍ അവരുടെ ദാരിദ്യ്രവും കഷ്ടപ്പാടുകളും ഒക്കെ തന്നെയാണ്‌ വിഷയമായത്‌. വിദ്യാഭ്യാസം തീരെ ഇല്ലാതിരുന്ന ഇവര്‍ അവര്‍ സംസാരിച്ചിരുന്ന, തെലുഗു, തമിഴ്‌, ഹിന്ദി ഇവ മൂന്നും ചേര്‍ന്ന സങ്കര ഭാഷയില്‍ ആണ്‌ ഈ പാട്ടുകളും ഉണ്ടാക്കി പാടിയത്‌. 

പശുവിണ്റ്റെ വിശുദ്ധിയേക്കാള്‍ പശുമാംസത്തിണ്റ്റെ രുചിയെപ്പറ്റി അവര്‍ പാടി. സ്വര്‍ഗത്തിലെ സുഖസൌകര്യങ്ങളെക്കാള്‍ നിത്യജീവിതത്തിലെ ദുരിതങ്ങള്‍ അവര്‍ക്ക്‌ വിഷയമായി. മദ്യത്തിണ്റ്റെ ലഹരിയെക്കുറിച്ചും സ്ത്രീശരീരത്തെക്കുറിച്ചും ഒട്ടും മറയില്ലാതെ അവര്‍ പാടി. അപരണ്റ്റെ ഭാര്യയെക്കുറിച്ച്‌ പാടുന്നതില്‍ ഒരപാകതയും അവര്‍ കണ്ടില്ല. ചേരിയില്‍ വസിക്കുന്നവര്‍ക്ക്‌ മദ്ധ്യവര്‍ഗ്ഗത്തിണ്റ്റെ കപടസദാചാരത്തിണ്റ്റെ മാറാപ്പ്‌ ചുമക്കേണ്ടതില്ലല്ലോ. 

ഈ പറഞ്ഞതിണ്റ്റെ ഒരു ഉദാഹരണമാണ്‌ ഉലകനാഥന്‍ എന്ന ഗാനാപാട്ടുകാരണ്റ്റെ ഈ പാട്ട്‌. 

ഒന്നാ കുടിയ്ക്ക കറ്റ്ര്‍ക്കണം* 
ഇന്ത ഊര്‌ വമ്പ്‌ വാങ്കിക്കണം 
പോലീസ്‌ സ്റ്റേഷനെ പാര്‍ങ്കെ 
അത്ക്ക്‌ കേസ്‌ കൊടുക്കത്‌ നാംങ്കെ 

പൊഴുത്‌** പോറ നന്‍പരെല്ലാം ഗഞ്ചാ വാങ്കലാം 
 ഒരു കുന്ത്ക്ക്ന്ന്‌ വലിച്ച പിന്നൈ കവലൈ മറക്കലാം 
ശിവന്‍ കുടിത്ത വസ്ത്‌ എണ്റ്റ്ര്‌ തത്വം പേസലാം
അന്ത യമന്‍ക്കുമേ ടി. ബി. വന്ത്‌ കുഴിയില്‍ പുതയ്ക്കലാം 

കൊഞ്ചനേരം ജോളിയ്ക്കാക കാതല്‍ സെയ്യലാം 
അന്ത പെണ്ണ്‍ക്കാക പണത്തെയെല്ലാം അള്ളി വീസലാം 
പാതിയിലേ അന്‍പ്‌ കാതല്‍ പിരിയ നേരലാം 
അന്ത പൈത്തിയത്തില്‍****ദിശൈ മാറിയ പറവൈ ആകലാം 

*പഠിക്കണം  **കഴിഞ്ഞുകൂടുന്ന  ***ഭ്രാന്ത്‌ 

പാട്ടിണ്റ്റെ വിഷയം മദ്യവും മയക്കുമരുന്നുമാണ്‌. എങ്കിലും അവയെ പാട്ടില്‍ മഹത്വവല്‍ക്കരിക്കുന്നില്ല. മദ്യപണ്റ്റെ ന്യായീകരണത്തെ കളിയാക്കുന്ന പാട്ടുകാരന്‍ മദ്യമുണ്ടാക്കുന്ന ആരോഗ്യപ്രശ്നത്തെക്കുറിച്ച്‌ ബോധവാനുമാണ്‌. പാട്ട്‌ അവസാനിക്കുന്നത്‌ ഒരുമിച്ച്‌ കുടിക്കാന്‍ പഠിക്കണം എന്നാല്‍ സത്യം പറഞ്ഞാല്‍ അംഗീകരിക്കണം എന്ന്‌ പറഞ്ഞുകൊണ്ടാണ്‌. 

തമിഴില്‍ ഗാന എന്നൊരു വാക്കില്ല. ഈ സംഗീതരൂപത്തിണ്റ്റെ ആദ്യകാലത്ത്‌ ബോംബെയില്‍ നിന്ന്‌ സോന്‍പാപ്ടി എന്ന മിഠായി വില്‍ക്കാന്‍ ധാരാളം പേര്‍ തമിഴ്‌ നാടിണ്റ്റെ ഈ ഭാഗത്ത്‌ എത്താറുണ്ടായിരുന്നു. ഇവര്‍ പാടിനടന്നിരുന്ന പാട്ടിന്‌ സ്വാഭാവികമായും അവരുടെ ഭാഷയില്‍ ഗാനാ എന്ന്‌ പറഞ്ഞുവന്നു. ഈ 'ഗാനാ' യും തമിഴിലെ 'പാട്ടും' ചേര്‍ന്നാണ്‌ ഗാനാ പാട്ട്‌ ഉണ്ടായത്‌. 

തങ്ങളുടെ സങ്കടവും കഷ്ടപ്പാടുകളും മറക്കാനാണ്‌ ഇവര്‍ പാട്ടിനെ ഉപയോഗിച്ചിരുന്നത്‌ എന്ന്‌ പറഞ്ഞു. സ്വാഭാവികമായും സ്വന്തത്തില്‍ ആരെങ്കിലും മരണപ്പെട്ടാലും അവര്‍ പാടി. ചുടുകാട്ടിലും പരിസരത്തും അന്തിയുറങ്ങിയിരുന്ന അവര്‍ അതെ ഇടത്തെ തന്നെ തങ്ങളുടെ പാട്ടിനും വേദിയാക്കി. മുസ്ളീം സമുദായക്കാരുടെ ഇടയിലും മരിച്ചവരുടെ ഖബറിടത്തില്‍ കൂടിയിരുന്ന്‌ പാടുന്ന രീതി നിലനിന്നിരുന്നു. അതുപോലെ പൂര്‍ണ്ണചന്ദ്രന്‍ ഉദിക്കുന്ന രാവുകളില്‍ ഇവര്‍ കൂട്ടം കൂടി പാട്ടുകള്‍ പാടി. 

പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കുന്നത്ത്‌ മസ്താന്‍ സാഹിബ്‌ എന്ന മുസ്ളീം കവി ഗാനാപാട്ടിണ്റ്റെ ആദ്യകാല പ്രചാരകരില്‍ ഒരാളായിരുന്നു. അതുപോലെ മായൂരം മുന്‍സിഫ്‌ വേദനായകം പിള്ളൈ.1826-ല്‍ ജനിച്ച്‌ 1899-ല്‍ മരണമടഞ്ഞ ഇദ്ദേഹം ബ്രിട്ടീഷ്‌ ഭരണത്തിന്‍ കീഴില്‍ മുന്‍സിഫ്‌ ആയി ജോലി ചെയ്തു. ഇന്നു കാണുന്ന രീതിയില്‍ ഗാനാപാട്ട്‌ എന്ന്‌ പറയാന്‍ കഴിയില്ലെങ്കിലും അതിണ്റ്റെ വേരുകള്‍ തേടി ചെന്നാല്‍ നമ്മള്‍ അദ്ദേഹത്തിലെത്തും. സമരസ സങ്കീര്‍ത്തനങ്ങള്‍ ആണ്‌ അദ്ദേഹം രചിച്ചത്‌ എന്ന്‌ ഗാനാപാട്ടില്‍ ഗവേഷണം നടത്തിയ പ്രൊ. രാമകൃഷ്ണന്‍ പറയുന്നു. തികഞ്ഞ സ്വദേശാഭിമാനം പുലര്‍ത്തിയിരുന്ന അദ്ദേഹത്തിണ്റ്റെ ഗാനങ്ങളില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ ധാരാളമുണ്ട്‌. 

'ഇന്ത ഉദ്യോഗം എന്ന പെരിതാ നെഞ്ചൈ 
ഇത്‌ പോണാല്‍ നാന്‍ പിഴൈപ്പത്‌ അരിതാ 

എന്തയിടം പോണാലും കന്ത പൊടി വാസിയ്ക്കും 
അന്തവിധമായ്‌ നമ്മൈ അഖിലമെല്ലാം പൂസിയ്ക്കും 

നല്ല പ്രഭുക്കളെല്ലാം നാട്ടൈ വിട്ട്‌ അകണ്റ്റ്രാര്‍ 
ജ്ഞാനശൂന്യരെല്ലാം നമുക്ക്‌ അധിപതി എണ്റ്റ്രാല്‍ 

ആകാത കാലം ഇതില്‍ അസടര്‍* തലൈ എടുത്താര്‍ 
അറും ഗുണശീലര്‍കള്‍ അധികാരം കൈവിടുത്താര്‍ 

പോകാമര്‍ കൊള്ളും പൊയ്യറും വന്തടുത്താര്‍ 
പൂ വിറ്റ്ര കടയിലൈ പുല്‍ വില്‍ക്ക തൊടുത്തുവിട്ടാര്‍ 

ഇന്ത ഉലക്ക്കെല്ലാം ഇവരേ അധിപതിയാ 
ഇവര്‍ക്ക്‌ ഉഴക്കൈ നമുക്ക്‌ തലൈവിധിയാ 

ഊരില്‍ ഉദ്യോഗം പോണാല്‍ ഒഴിയും പിടിത്ത പീടൈ 
ഉയര്‍ വേദനായകന്‍ ഉതവുവാന്‍ അന്നം ആടൈ' 

*വിഡ്ഡികള്‍ 

നാട്ടിലെ നല്ല പ്രഭുക്കളെല്ലാം പോയി വെളുത്ത പ്രഭുക്കള്‍ വന്നതില്‍ പിന്നെ അനുഭവിച്ച വിഷമങ്ങളാണ്‌ പാട്ടില്‍. ഈ ലോകത്തിന്‌ അധിപതിയായിരിക്കുന്ന ഇവര്‍ക്ക്‌ കീഴില്‍ ജോലി ചെയ്യുന്നത്‌ സ്വന്തം തലവിധിയെന്ന്‌ പാട്ട്‌ പറയുന്നു. ഈ ഉദ്യോഗം പോയാലും വേദനായകന്‍ ജീവിച്ചുപോകും എന്ന്‌ സ്വയം ആത്മവിശ്വാസം കൊള്ളുന്നു. 

പത്തൊമ്പതാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന തമിഴ്‌ പ്രയോഗങ്ങളാണ്‌ ഈ പാട്ടില്‍. ചില വാക്കുകളുടെയൊക്കെ അര്‍ത്ഥം മനസ്സിലാക്കാന്‍ ആവുന്നില്ല. കര്‍ണ്ണാടക സംഗീതത്തിലെ കൃതികളുടെ ചുവട്‌ പിടിച്ച്‌ എഴുത്തുകാരണ്റ്റെ പേര്‌ അവസാനത്തെ വരിയില്‍ ചേര്‍ത്തിരിക്കുന്നു. ഈ രീതി ഗസലിണ്റ്റെ മക്തയിലും (അവസാനത്തെ ശ്ളോകം) കാണാറുണ്ട്‌. 

ആദ്യ കാല സൂഫിസത്തിണ്റ്റെ സ്വാധീനം കാരണം ജീവിതത്തേയും മരണത്തേയും പറ്റിയുള്ള തത്വചിന്തകളും ഗാനാപാട്ടില്‍ പിന്നീട്‌ കണ്ടുവന്നു. കുന്നക്കുടി മസ്താന്‍ സാഹിബ്‌ സ്വയം ഒരു സൂഫി സിദ്ധനായിരുന്നു എന്ന്‌ പറയപ്പെടുന്നു. വേദനായകം പിള്ളൈയുടെ ഇനിയൊരു പാട്ട്‌ സ്വന്തം പുരുഷനെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ സ്ത്രീകള്‍ക്കുള്ള ഉപദേശമാണ്‌. 

 മാതൈ എന്‍ വാര്‍ത്തൈ തള്ളാതെ 
അന്ത മാപ്പിളൈ ധനൈ കൊള്ളാതെ 
ആദരവാക അറവൈയെ* തൊടലാമോ 
ആഴം അറിയാമല്‍ കാലൈ ഇടലാമോ 
* പാമ്പ്‌ 

ഇങ്ങനെ പോകുന്ന പാട്ട്‌ തണ്റ്റെ കാന്തി കെടും മുമ്പ്‌ നല്ല തീരുമാനം എടുക്കാന്‍ സ്ത്രീകളെ ഉപദേശിക്കുന്നു. 

ഗാനാപാട്ടിനെ നമ്മുടെ നാടന്‍പാട്ടുകളോട്‌ താരതമ്യം ചെയ്യാനാവില്ല. നമ്മുടെ നാട്ടിലെ നാടന്‍ പാട്ടുകള്‍ കാര്‍ഷികവൃത്തിയുമായി അല്ലെങ്കില്‍ വടക്കന്‍പാട്ടുകളെപ്പോലെ പ്രാദേശിക ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടതാണ്‌. മാപ്പിളപ്പാട്ടിണ്റ്റെ പശ്ചാത്തലവും വ്യത്യസ്ഥമാണ്‌. ഈ രീതിയിലുള്ള നാടന്‍പാട്ടുകള്‍ മറ്റെല്ലാ നാടുകളിലുമെന്ന പോലെ തമിഴ്നാടിണ്റ്റെ ഭാഗങ്ങളിലും നിലനില്‍ക്കുന്നുണ്ട്‌. ചെന്നൈ നഗരത്തിണ്റ്റെ ചിലഭാഗങ്ങളില്‍ മാത്രം നിലനില്‍ക്കുന്ന ഗാനാപാട്ടിന്‌ സമാനമായ ഒരു രീതി ഇന്ത്യയില്‍ മറ്റെവിടെയുമില്ല. ചില ആഫ്രിക്കന്‍ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന 'റാപ്‌' സംഗീതവുമായി ഒരു വിദൂരബന്ധം ഈ ഗാനശാഖക്കുണ്ടെന്ന്‌ തോന്നുന്നു. അതുപോലെ അമേരിക്കന്‍ നീഗ്രോസിണ്റ്റെ ഇടയില്‍ നിലവിലുള്ള ഹിപ്‌-ഹോപ്‌ സംഗീതം. ഇവിടത്തെ തെരുവ്‌ ജീവിതത്തിനോട്‌ സമാനമായ ഭൌതിക അവസ്ഥയില്‍ തന്നെയാണ്‌ ഒരര്‍ത്ഥത്തില്‍ അവരുടെ ജീവിതവും. 

ശ്രീലങ്കന്‍ തമിഴരുടെ ഇടയില്‍ 'പപ്‌ ഇസൈ' എന്നൊരു പാട്ടുണ്ട്‌. ഇംഗ്ളീഷിലെ പോപ്‌-ഉം തമിഴിലെ ഇസൈ-യും (സംഗീതം) ചേര്‍ന്നുണ്ടായതാണ്‌ പപ്‌ ഇസൈ. തമിഴിലെ ഗാനാപാട്ടില്‍ നിന്നാകണം ശ്രീലങ്കന്‍ തമിഴരുടെ ഇടയില്‍ ഈ രീതി ഉണ്ടായതെന്ന്‌ വിചാരിക്കുന്നതില്‍ തെറ്റില്ലെന്ന്‌ തോന്നുന്നു. ഇതിനെക്കുറിച്ചറിയാതെ നമ്മളിലൊരുപാടുപേര്‍ ഇത്തരം പാട്ടുകള്‍ പാടിയിട്ടുണ്ട്‌. വര്‍ഷങ്ങളായി കോളേജ്‌ വിദ്യാര്‍ത്ഥികള്‍ കൂടിപാടുന്നിടത്തെല്ലാം കേട്ടിട്ടുള്ള പാട്ടാണ്‌ 'സുറാംഗനി'. പാടിനടക്കുമ്പോഴും ഇതേത്‌ ഭാഷ എന്ന്‌ ഉള്ളില്‍ കൌതുകം തോന്നിയിട്ടുണ്ട്‌. ഓരോതവണ കേള്‍ക്കുമ്പോഴും അതില്‍ പുതിയ വരികള്‍ ചേര്‍ന്നിട്ടുണ്ടായിരുന്നു. അത്‌ ശ്രീലങ്കന്‍ പപ്‌ ഇസൈയുടെ ഏറ്റവും നല്ല ഉദാഹരണമാണെന്ന്‌ പിന്നീട്‌ അറിഞ്ഞു. 

കര്‍ണ്ണാടകസംഗീതത്തിണ്റ്റെ അല്ലെങ്കില്‍ ബ്രാഹ്മണീയമായ എല്ലാത്തിണ്റ്റേയും ബദല്‍ ആണ്‌ ഗാനാപാട്ട്‌. ഭാഷയും പാട്ടിണ്റ്റെ വരികളും പാരമ്പര്യ കാവ്യരീതിയെ പുഛിക്കുന്നുണ്ട്‌. ഒരിക്കല്‍ 'മരണഗാന വിജി' യുമായി സംസാരിക്കുമ്പോള്‍ ഗാനാപാട്ടിനെ പരാമര്‍ശിക്കവേ സംഗീതം എന്ന്‌ പറഞ്ഞുപോയി. ഉടനെ വിജി എന്നെ തിരുത്തിക്കൊണ്ട്‌ പറഞ്ഞു, "ദയവു ചെയ്ത്‌ ഇതിനെ സംഗീതം എന്ന്‌ വിളിച്ച്‌ കളിയാക്കരുതേ. ഇത്‌ പാട്ടാണ്‌, ഗാനാപാട്ട്‌". 

അടുത്ത കാലത്ത്‌ ഗാനാ പാട്ടുകള്‍ ധാരാളം മുഖ്യധാരയിലും സിനിമയിലും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്‌. ഏറ്റവും ഒടുവില്‍ 'കൊലവെറി' വരെ ഗാനാപാട്ടിണ്റ്റെ രൂപം പേറുന്നവയാണ്‌. സിനിമയില്‍ 'ഗാനാപാട്ടിണ്റ്റെ പിതാവ്‌' എന്നറിയപ്പെടുന്നത്‌ സംഗീതസംവിധായകന്‍ ദേവാ ആണ്‌. തൊണ്ണൂറുകളില്‍ 'രസികന്‍' എന്ന തമിഴ്‌ സിനിമയില്‍ ഗാനാപാട്ടിണ്റ്റെ ചുവടുപിടിച്ചുള്ള പാട്ടുകള്‍ ഉള്‍ക്കൊള്ളിക്കുമ്പോള്‍ അദ്ദേഹം സ്വന്തം വേരുകളിലേക്ക്‌ തിരിച്ചുപോവുകയായിരുന്നു. മൈലാപ്പൂരിനടുത്തുള്ള വിശാലാക്ഷിത്തോട്ടം എന്ന ചേരിയില്‍ ജനിച്ച്‌, ഗാനാപാട്ടില്‍ വളര്‍ന്നാണ്‌ ദേവ സിനിമാസംഗീത സംവിധായകനായ ദേവ ആയത്‌. രസികന്‍ സിനിമയിലെ 'ബോംബെയ്‌ സിറ്റി സൂക്കാ റൊട്ടി വിട്ടാ പാറ്‌ സെവന്ത കുട്ടി' എന്നപാട്ടും ദേവ തന്നെ പാടിയ 'തമ്പി കൊഞ്ചം നില്ലപ്പാ തപ്പിരുന്താ സൊല്ലപ്പ' ഒക്കെ ഗാനാപാട്ടില്‍ നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ട്‌ ചെയതവയാണ്‌. 

ഇപ്പോള്‍ ഏറ്റവും അറിയപ്പെടുന്ന ഗാനാപാട്ടുകാര്‍ ബാലയും ഉലകനാഥനും ആണ്‌. ഉലകനാഥന്‍ 'ചിത്തിരം പേസുതെടി' എന്ന സിനിമയില്‍ പാടിയ 'വാള മീനുക്കും വെളങ്ക്‌ മീനുക്കും കല്യാണം' എന്ന്‌ പാട്ട്‌ വളരെ ജനപ്രിയമായിരുന്നു. ഈ പാട്ടിണ്റ്റെ രംഗത്ത്‌ അഭിനയിച്ചതും ഉലകനാഥന്‍ തന്നെ. വിവിധതരം മീനുകളെക്കുറിച്ചാണ്‌ ഈ പാട്ട്‌. ഈ ഒരൊറ്റ പാട്ട്‌ കൊണ്ട്‌ ആരുമറിയാതിരുന്ന, ഒമ്പതാം ക്ളാസ്സില്‍ പഠനം നിര്‍ത്തിയ ഉലകനാഥന്‍ തമിഴ്നാട്ടില്‍ ഒരു സെലിബ്രിറ്റി ആയി മാറി. മറ്റ്‌ പാട്ടുകള്‍ പാടാറുണ്ടെങ്കിലും ഏറ്റവും സംതൃപ്തി തരുന്നത്‌ ഗാനാപാട്ടാണെന്ന്‌ ഒരിക്കല്‍ ഉലകനാഥന്‍ പറഞ്ഞു. കാരണം തങ്ങളുടെ സന്തോഷവും വേദനയും വിഷമങ്ങളും എളുപ്പത്തില്‍ പാട്ടില്‍ കൊണ്ടുവരാനും ജനങ്ങളിലേക്കെത്തിക്കാനും കഴിയുന്നു. ഇപ്പറഞ്ഞതിന്‌ ഏറ്റവും നല്ല ഉദാഹരണമാണ്‌ തീവണ്ടിയാത്ര വിഷയമാക്കിയുള്ള ഉലകനാഥണ്റ്റെ ഈ പാട്ട്‌. 

'വെള്ളാക്കാരന്‍ കണ്ട്പിടിച്ച്‌ വന്തതൊരു റെയില്‌ 
നമ്മ നാട്ടുകാരന്‍ ടിക്കറ്റടിച്ച്‌ വിട്ടാന്‍ പാറ്‌ മെയില്‌ 

കണ്ണിലാത കുരുടന്‍ പാട്ട്‌ കേക്കയിലേ ഇടിയ്ക്ക്ത്‌ 
കരുവാട്ട്‌* കൂടയാലൈ റെയില്‍ പെട്ടി മണക്ക്ത്‌ 
കൊയ്യാപ്പഴം കൂടക്കാരി കൊഴല്‍ക്കാകെ കിഴിയ്ക്ക്ത്‌ 
വിത്‌ ഔട്ട്‌ കേസ്‌ എല്ലാം ചെക്കിംഗ്‌ പാത്ത്‌ മുഴിയ്ക്ക്ത്‌ 

വേലയ്ക്കാകെ പോകും പെണ്ണ്‌ കൂട്ടത്തിലേ തവിയ്ക്ക്ത്‌ 
അവള്‍ കെട്ടി വന്ത സേലൈ കളകളത്താല്‍ നസ്ങ്ക്ത്‌ 
വാലിബര്‍ കൂട്ടമെല്ലാം വഴിയിലേ താന്‍ നിക്ക്ത്‌ 
ഏറി ഇറങ്കി പോകുമ്പോത്‌ മുന്നൈ പിന്നൈ ഇടിയ്ക്ക്ത്‌ 

വീട്ടില്‌ പോട്ട മേക്കപ്‌ വേര്‍വെയിലേ കലഞ്ചിടും 
പാക്കറ്റില്‌ ഇരിക്കും പണം അന്തരമാ മറഞ്ചിടും 
റെയില്‍ വളഞ്ച്‌ ആട്മ്പോത്‌ ഒടമ്പ്‌ എല്ലാം നെളിഞ്ചിടും 
അസന്ത്‌ കൊഞ്ചം തൂങ്കിവിട്ടാല്‍ അടുത്ത സ്റ്റേഷന്‍ പറന്തിടും 

* ഉണക്കമീന്‍ 

ഗാനാപാട്ടിന്‌ ഇന്ന്‌ കിട്ടുന്ന ജനപ്രിയത കൂടുതല്‍ ഈ സംഗീതരൂപം മുഖ്യധാരയിലേക്ക്‌ വരാന്‍ സഹായിക്കും തീര്‍ച്ച. ശരീരം മാത്രമുള്ള ഗാനാപാട്ടുകള്‍ നമ്മള്‍ കൂടുതല്‍ കേട്ടുതുടങ്ങും, 'കൊലവെറി' പോലെ പാടിനടക്കുകയും ചെയ്യും. സിനിമയില്‍ ഗാനാപാട്ടുകള്‍ കൂടുതല്‍ കൂടുതല്‍ വരാന്‍ ഒരും കാരണം അതിനെ ദൃശ്യവല്‍ക്കരിക്കാനുള്ള സാദ്ധ്യതയാണ്‌. ഇക്കാലത്ത്‌ സിനിമാപാട്ടുകള്‍ കൂടുതലും കാണാനുള്ളതാണല്ലൊ. ചടുലമായ താളത്തിലുള്ള ഇത്തരം പാട്ടുകള്‍ക്ക്‌ നൃത്തരൂപം ചമയ്ക്കാന്‍ വളരെ എളുപ്പമാണ്‌. എന്തിനേയും വളരെ ലൈറ്റ്‌ ആയി കാണാനാഗ്രഹിക്കുന്ന പുതിയ തലമുറ അത്തരം കേള്‍വിക്ക്‌ സഹായിക്കുന്നതിനാലാണ്‌ ഇത്തരം പാട്ടുകളില്‍ ആകൃഷ്ടരാകുന്നത്‌. കൂടിയിരുന്ന്‌ പാടാനുള്ള ഒരു സാദ്ധ്യതയാണ്‌ ചെറുപ്പക്കാര്‍ക്കിടയില്‍ ഇത്‌ വളരെ പോപുലര്‍ ആകാന്‍ കാരണം. ഇതേ സമീപനം കാരണം ഗാനാപാട്ടിണ്റ്റെ ഉത്ഭവം, അതിണ്റ്റെ സാമൂഹ്യ ഭൂമിക ഇതിലൊന്നും അവര്‍ക്ക്‌ താല്‍പര്യം ഉണ്ടാകാനിടയില്ല. 

എന്നാല്‍ ഇക്കാലത്തെ ഗാനാപാട്ടുകാര്‍ സമൂഹത്തിനെ മൊത്തം ബാധിക്കുന്ന വിഷയങ്ങളിലേക്ക്‌ കൂടി ശ്രദ്ധ തിരിക്കുന്നുണ്ട്‌. മരണഗാന വിജി കൊക്കക്കോള കമ്പനിയുടെ ജലചൂഷണവിഷയത്തില്‍ പാട്ടുണ്ടാക്കി പാടിയിട്ടുണ്ട്‌. ബാലയുടെ ഒരു പാട്ട്‌ വയലെല്ലാം നികത്തി കെട്ടിടം പണിയുന്ന സമീപകാല യാഥാര്‍ത്ഥ്യത്തില്‍ ഊന്നുന്നു. 

'നഞ്ചൈ പുഞ്ചൈ നിലങ്ങളിപ്പോള്‍ നാട്ടിലില്ലെടാ 
നന്‍പാ തെരിയുമാ 
നടുറോട്ടില്‍ കൂടെ അട്ക്ക്‌ മാടി കെട്ട്‌റാങ്കെ സൊന്നാ പുരിയുമാ 

ഉഴുത നിലത്തൈ ഫ്ളാറ്റ്‌ പോട്ട്‌ വിക്ക്‌റാങ്ക പാറ്‌ 
ഇന്ത നിലമൈ കൊഞ്ചം മാറിപോണാല്‍ കിടയ്ക്കാതെടാ സോറ്‌ 
കടനൈ വാങ്കി നിലത്തൈ ഉഴുത്‌ പയറ്‌ പോട്ടാ 
വ്യവസായത്തില്‍* ഗൌനം വെച്ചാല്‍ മുന്നേറും പാറ്‌ 
ഇന്ത്യാ മുന്നേറും പാറ്‌ 

* കൃഷി 

ഗാനാപാട്ടിണ്റ്റെ ആത്മാവ്‌ തെരുവിലാണ്‌, ദളിത്‌ ജീവിതത്തിലാണ്‌. അവിടെനിന്ന്‌ അടര്‍ത്തിമാറ്റുന്ന മരണഗാനം അമ്മയില്‍ നിന്ന്‌ അടര്‍ത്തിമാറ്റുന്ന കുട്ടിയെപ്പോലെയാണെന്ന്‌ മരണഗാന വിജി ഒരിക്കല്‍ പറഞ്ഞു. പക്ഷേ തെരുവിന്‌ പുറത്ത്‌ മൊത്തം മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളില്‍ ഗാനാപാട്ടുണ്ടാകുന്നത്‌ ആ വിഷയങ്ങളില്‍ സാധാരണ മനുഷ്യരുടെ ശ്രദ്ധ പതിയാന്‍ കാരണമാകും എന്നതൊരു ശുഭസൂചകമായി തോന്നുന്നു. ഭക്തിയും ദൈവീകതയുമായി ബന്ധപ്പെട്ട്‌ നില്‍ക്കുന്ന വരേണ്യ സംഗീത ഭൂമികയില്‍ കീഴാളണ്റ്റേതായ ഒരു ബദലായി നിലനില്‍ക്കാന്‍ കഴിയുന്നു എന്നുള്ളതാണ്‌ ഗാനാപാട്ടിണ്റ്റെ സമകാലിക പ്രസക്തി. അത്‌ തന്നെയാണ്‌ അത്‌ നിലനില്‍ക്കേണ്ടതിണ്റ്റെ ആവശ്യകതയും.