Thursday, September 24, 2015

പണത്തിനു മേലെ പറക്കാത്ത പരുന്തുകള്‍

മാഗി വിഷയം മറ്റുപല വിഷയങ്ങള്‍ പോലെ തന്നെ ആളുകള്‍ മറന്നിരിക്കുന്നു. വിഷയത്തിണ്റ്റെ പുതുമ അത്‌ നല്‍കുന്ന കാഴ്ചക്കാരിലെ എണ്ണത്തിലെ വര്‍ദ്ധനവ്‌ ഇനി തരില്ല എന്ന്‌ ദൃശ്യമാധ്യമങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു. പത്രങ്ങളും ഏറെക്കുറെ ഈ വിഷയത്തിണ്റ്റെ വായനാസാദ്ധ്യത കുറഞ്ഞത്‌ അറിയുന്നു. മാഗി നൂഡിത്സിലെ ഈയത്തിണ്റ്റേയും മോണോസോഡിയം ഗ്ളൂടമേറ്റ്‌ എന്ന രാസവസ്തുവിണ്റ്റേയും സാന്നിദ്ധ്യം ഇതിനകം കുറഞ്ഞിരിക്കണം. ഈ രണ്ട്‌ വസ്തുക്കളും ഒരു വിധം എല്ലാ പാക്ക്ഡ്‌ ജ്യൂസുകളിലും പാക്ക്ഡ്‌ ഭക്ഷണങ്ങളിലും ഉണ്ട്‌. ഇതിണ്റ്റെ അളവ്‌ വര്‍ദ്ധിക്കുന്നത്‌ പല രോഗങ്ങള്‍ക്കും കാരണമാവാമെന്ന്‌ ഗൂഗിള്‍സ്‌ അന്വേഷണം പറയുന്നു. ഈ കേസുകള്‍ നിലനില്‍ക്കുന്നുണ്ടോ എങ്കില്‍ തന്നെ എത്രകാലം എന്നതൊരു വിഷയം. അതുപോലെ നിരോധനങ്ങളുടെ ഇന്നത്തെ അവസ്ഥ കണ്ടറിയേണ്ട കാര്യമാണു താനും. 

എണ്റ്റെ വിഷയം അതല്ല. ഇതുപോലെ നമ്മള്‍ ദിവസവും കഴിക്കുന്ന ഏതെങ്കിലും സാധനം വിഷാംശമില്ലാതെ ഉണ്ടോ? സംശയമാണ്‌. നമുക്കറിയാം പച്ചക്കറികളിലും പഴവര്‍ഗ്ഗങ്ങളിലും ഒരു വിധത്തിലും മനുഷ്യണ്റ്റെ വയറ്റില്‍ എത്താന്‍ പാടില്ലാത്ത പല കീടനാശിനികള്‍ അടങ്ങിയിട്ടുണ്ടെന്ന്‌. ഒരു വര്‍ഷം കൊണ്ട്‌ വലുതാവേണ്ടുന്ന കോഴി ഒന്നോ രണ്ടൊ മാസങ്ങള്‍ കൊണ്ട്‌ പൂര്‍ണവളര്‍ച്ചയെത്തുവാന്‍ പാകത്തില്‍ ഹോര്‍മോണുകള്‍ നിറച്ച തീറ്റ കൊടുക്കുന്നു എന്ന്‌. അടുത്ത കാലത്തെ വിവരം കോഴികള്‍ക്ക്‌ അസുഖം വരാതെയിരിക്കാനും ചത്തുപോകാതെയിരിക്കാനും വലിയ തോതില്‍ ആണ്റ്റി ബയോട്ടിക്കുകള്‍ കുത്തിവെക്കുന്നു എന്നാണ്‌. 

മാഗിക്കെതിരെ കേസെടുത്തതുപോലെ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്കെതിരേയും കേസെടുക്കേണ്ടതല്ലേ? മാഗിയുടെ നിര്‍മ്മാതാക്കള്‍ നെസ്‌ലെ എന്ന അന്താരാഷ്ട്രഭീമന്‍ ആണെന്നതും പിന്നീട്‌ പറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്നത്‌ നമ്മുടെ തന്നെ നാട്ടുകാര്‍ ആണെന്നതും ഒരേ കുറ്റത്തിനെതിരെയുള്ള സമീപനത്തില്‍ വ്യത്യസ്ഥത ഉണ്ടാവാന്‍ കാരണമായിക്കൂട. ഇനി അതിനുമപ്പുറം വെറും പണം മാത്രം മുന്നില്‍ കണ്ട്‌ ഇവയുടെ പരസ്യത്തിന്‌ മോഡലാകാന്‍ തയ്യാറാകുന്ന സെലിബ്രിറ്റികള്‍ വിചാരണ ചെയ്യപ്പെടേണ്ടതുതന്നെ. അതുപോലെ ഇത്തരം സാധനങ്ങളുടെ പരസ്യം കൊടുക്കുന്ന മാധ്യമങ്ങള്‍ ശിക്ഷ അര്‍ഹിക്കുന്നില്ലേ? 

വിക്സ്‌ ആക്ഷന്‍ 500 ലോകത്തിലുള്ള നല്ലൊരു ശതമാനം വികസിത രാഷ്ട്രങ്ങളും നിരോധിച്ച മരുന്നാണ്‌. ഇന്ത്യയില്‍ ഇതിണ്റ്റെ വില്‍പന ഇപ്പോഴും നിര്‍ബ്ബാധം തുടരുന്നുണ്ട്‌. മാത്രമല്ല, അതിണ്റ്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌ ഇന്ത്യന്‍ യുവത്വത്തിണ്റ്റെ രോമാഞ്ചമായ ക്രിക്കറ്റര്‍ വിരാട്‌ കോഹ്‌ലി. ജലദോഷം കൊണ്ട്‌ പരിശീലനം ചെയ്യാന്‍ കഴിയാതെ വിഷമിക്കുന്ന കോഹ്‌ലി ഒരു വിക്സ്‌ ആക്ഷന്‍ 500 കഴിക്കുന്നതോടെ ഊര്‍ജസ്വലനായി പരിശീലനം തുടരുവാനെത്തുന്നു. മാഗി വിഷയത്തില്‍ ഇത്ര ശക്തമായ തീരുമാനമെടുത്ത സംസ്ഥാനങ്ങള്‍ ഈ മരുന്നിനെതിരെ നടപടി എടുക്കുമോ? ഈ പരസ്യത്തില്‍ മോഡല്‍ ചെയ്ത കോഹ്‌ലിക്കെതിരെ നടപടി എടുക്കുമോ? 

 കുട്ടികള്‍ എളുപ്പം വളരാന്‍ കോംപ്ളാന്‍ കൊടുക്കൂ എന്ന്‌ പരസ്യത്തിലെ അമ്മമാര്‍ പറയുന്നു. മറ്റ്‌ കുട്ടികളെ അപേക്ഷിച്ച്‌ കൊംപ്ളാന്‍ കഴിക്കുന്ന കുട്ടികള്‍ എളുപ്പം വളരുന്നു, എന്നും പരസ്യം. കുട്ടികള്‍ക്കാവശ്യമായ മൂന്ന്‌ ഗുണങ്ങള്‍ ഹോര്‍ലിക്സില്‍ അടങ്ങിയിരിക്കുന്നെന്ന്‌ പരസ്യം. പരീക്ഷ നാളെയല്ലേ ഹോര്‍ലിക്സ്‌ നാളെ കൊടുക്കാം എന്നും പ്രാതലും ഉച്ചഭക്ഷണവും കഴിച്ച കുട്ടിക്ക്‌ ഹോര്‍ലിക്സ്‌ കൊടുക്കേണ്ട എന്നും പറയുന്ന അമ്മമാരെ പരസ്യം കളിയാക്കുന്നു. ക്രിക്കറ്റ്‌ ക്യാപ്റ്റന്‍ എം. എസ്‌. ധോനിയും വിരാട്‌ കോഹ്‌ലിയും ചേര്‍ന്ന്‌ നമ്മെ ഉദ്ബോധിപ്പിക്കുന്നു, 'ഞങ്ങളുടെ ഊര്‍ജത്തിണ്റ്റെ രഹസ്യം ബൂസ്റ്റ്‌ ആണെന്ന്‌'. ഇന്ത്യയിലെ സ്ത്രീകളില്‍ പകുതി പേര്‍ക്കും ബോണ്‍ ഡെന്‍സിറ്റി കുറവാണെന്നും അത്‌ കൂട്ടാന്‍ വിമന്‍സ്‌ ഹോര്‍ലിക്സ്‌ കഴിക്കൂ എന്നും പരസ്യം. സ്ത്രീകളുടെ എല്ലിനെ മാത്രം ബലപ്പെടുത്തുന്ന എന്ത്‌ ശക്തിയാണ്‌ വിമന്‍സ്‌ ഹോര്‍ലിക്സില്‍ അടങ്ങിയിരിക്കുന്നതെന്ന്‌ ഇതിനുള്ള വകുപ്പ്‌ അന്വേഷിക്കുമോ? അതുപോലെ കുട്ടികളുടെ വളര്‍ച്ചാക്കശ്യമായ എന്തൊക്കെ മൂലകങ്ങളാണ്‌ കുട്ടികള്‍ക്കുള്ള ഹോര്‍ലിക്സിലും കോംപ്ളാനിലും അടങ്ങിയതെന്നും ഒന്ന്‌ കണ്ടെത്തി പറയാമോ? കളിക്കാരുടെ ഊര്‍ജം വര്‍ദ്ധിപ്പിക്കാനുള്ള എന്തൊക്കെ മൂലകങ്ങളാണ്‌ ബൂസ്റ്റില്‍ അടങ്ങിയിരിക്കുന്നതെന്ന്‌ പൊതുജനങ്ങളോട്‌ പറയേണ്ട ബാധ്യത കമ്പനിയ്ക്കില്ലേ? 

ചില സോപ്പ്‌ തേച്ചാല്‍ തൊലിയ്ക്ക്‌ പ്രായം ബാധിക്കുകയേ ഇല്ല എന്ന്‌ ഒരു പരസ്യം. ചില ക്രീം പുരട്ടിയാല്‍ ഏത്‌ കറുത്ത തൊലിയും വെളുക്കും എന്ന്‌ മറ്റൊന്ന്‌. (തൊലിപ്പുറമെ തേക്കുന്ന എല്ലാ ക്രീമുകളുടേയും പരസ്യങ്ങള്‍ വര്‍ണവിവേചനത്തിലൂന്നിയതാണെന്ന്‌ കാണാന്‍ കഴിയും.) കഷണ്ടിയില്‍ പോലും മുടി വളരും എന്ന്‌ തലയില്‍ തേക്കുന്ന എണ്ണയുടെ പരസ്യം. മുടി കൊഴിയുകയില്ലെന്ന്‌ മാത്രമല്ല, വെളുത്ത മുടി കറക്കുമെന്ന്‌ ഇനിയൊരു പരസ്യം. ഈ പരസ്യത്തിനൊക്ക്ക്കെ മോഡലായി വരുന്നത്‌ നമ്മുടെ ആദര്‍ശധീരായ സൂപ്പര്‍ താരങ്ങള്‍. 

ആക്സ്‌ എന്ന സുഗന്ധദ്രവ്യത്തിണ്റ്റെ പരസ്യത്തില്‍ അതുപയോഗിക്കുന്ന പുരുഷണ്റ്റെ പിന്നാലെ സ്ത്രീകള്‍ കാമവെറി പിടിച്ച്‌ ഓടുകയാണ്‌. ഇത്ര അനിയന്ത്രിതമായ ലൈംഗിക തൃഷ്ണയുള്ളവരാണോ സ്ത്രീകള്‍? അങ്ങേയാറ്റം സ്ത്രീവിരുദ്ധമാണ്‌ ഈ പരസ്യം എന്ന്‌ പറയേണ്ടിവരുന്നു. അതുപോലെ തികച്ചും പ്രകൃതിവിരുദ്ധവും മനുഷ്യവിരുദ്ധവുമാണ്‌ ചില സോപ്പുകളുടേയും ക്ളീനിംഗ്‌ ഏജണ്റ്റുകളുടേയും പരസ്യങ്ങള്‍. വീട്ടില്‍ നിലത്തിറങ്ങിയാല്‍, വീട്ടിന്‌ പുറത്തിറങ്ങിയാല്‍ ഒക്കെ അണുബാധ, വെള്ളത്തില്‍ മൊത്തം അണുക്കള്‍. മറ്റൊരു മനുഷ്യനെ തൊട്ടുപോയാല്‍ അണുബാധ. ഇത്രമാത്രം വാസ്തവവിരുദ്ധമായ പരസ്യങ്ങള്‍ നിത്യവും നമ്മുടെ മുന്നിലെത്തുന്നു. കോള്‍ഗേറ്റ്‌ പറയുന്നത്‌ പല്ലുകള്‍ക്കിടയില്‍ പോടുകള്‍ ഉണ്ടാകാതെയിരിക്കാന്‍ അവരുടെ ടൂത്പേസ്റ്റ്‌ സഹായിക്കുമെന്നാണ്‌. അതെങ്ങനെയെന്നുകൂടി കമ്പനി പറയേണ്ടതല്ലേ? 

കേരളത്തില്‍ മൊത്തം ഷോ റൂമുകളുള്ള ഒരു ജൌളി ശൃംഘലയുടെ പരസ്യം പറയുന്നത്‌ അതിണ്റ്റെ ഉടമസ്ഥന്‍ ലോകത്തിണ്റ്റെ ഏതുകോണിലും പോയി ഏറ്റവും നല്ല പട്ട്‌ തിരഞ്ഞെടുക്കുന്നു. (പട്ട്‌ കൈ കൊണ്ട്‌ തൊട്ട്‌ സാക്ഷ്യപ്പെടുത്തുന്നതിണ്റ്റെ വിഷ്വല്‍). എന്നിട്ട്‌ സ്വന്തം നെയ്ത്തുശാലയില്‍ അത്‌ നെയ്ത്‌ സാരിയാക്കുന്നു. ഈ നെയ്ത്തു ശാലകള്‍ എവിടെയാണാവോ? കേരളത്തിലോ അതോ പുറത്തോ? അത്‌ നേരിട്ട്‌ പോയി നോക്കാനുള്ള സൌകര്യം അദ്ദേഹം ചെയ്തു തരുമോ ആവോ? ഇത്‌ പറയുന്നത്‌ നമ്മുടെ വളര്‍ന്നുവരുന്ന സൂപര്‍ സ്റ്റാര്‍. 

ജ്വല്ലറി പരസ്യങ്ങള്‍ കോടികളുടെ കാര്യമാണ്‌. മലയാളത്തിലെ താരങ്ങള്‍ക്ക്‌ ഇതില്‍ വലിയ കാര്യമില്ല. ഉണ്ടെങ്കില്‍ തന്നെ ബോളിവുഡിലേയും കോളിവുഡിലേയും താരങ്ങള്‍ക്ക്‌ ഒപ്പം നില്‍ക്കുകയോ അവരുടെ ഉപഗ്രഹങ്ങളാവുകയോ ആണ്‌ അവരുടെ ദൌത്യം. ചില പരസ്യങ്ങളില്‍ അര ഡസന്‍ താരങ്ങള്‍ ഒന്നിച്ച്‌ പങ്കെടുക്കുന്നു. കേരളത്തിലെ ജ്വല്ലറി ഗ്രൂപ്പുകളൊക്കെ ഇപ്പോള്‍ മള്‍ട്ടി സ്റ്റേറ്റ്‌ കമ്പനികളായതുകൊണ്ട്‌ ഒരു പാന്‍ ഇന്ത്യന്‍ കാഴ്ചയ്ക്ക്‌ സഹായിക്കാനാണ്‌, ബോളിവുഡ്‌, കോളിവുഡ്‌ മുഖങ്ങള്‍. ഇവര്‍ പറയുന്നത്‌ പണിക്കൂലിയും പണിക്കുറവും ഇല്ലാതെയാണ്‌ അവരവരുടെ ജ്വല്ലറികള്‍ ആഭരണങ്ങള്‍ നല്‍കുന്നതെന്നാണ്‌. (അകത്തുകയറി നോക്കിയാല്‍ പരസ്യത്തിലുള്ളതെല്ലാം ശരിയല്ലെന്ന്‌ ബോധ്യപ്പെടും എന്നത്‌ വേറെ കാര്യം.) അപ്പോള്‍ ന്യായമായും ഒരു ചോദ്യം ആവശ്യമായിവരുന്നു. അപ്പോള്‍ പിന്നെ ഇവര്‍ നഷ്ടം സഹിച്ചാണോ ഇത്രയും വലിയ കച്ചവടം നടത്തുന്നത്‌? ഇത്രയും നഷ്ടം സഹിച്ച്‌ കച്ചവടം നടത്തിയിട്ടും കുറഞ്ഞ കാലം കൊണ്ട്‌ ഇത്രയും വലിയ ബിസിനസ്സ്‌ സാമ്രാജ്യം കെട്ടിപ്പൊക്കാന്‍ ഇവര്‍ക്കെങ്ങിനെ സാധിച്ചു? കേരളത്തില്‍ സ്വന്തമായി വിമാനം ഉള്ള രണ്ടോ മൂന്നോ ബിസിനസ്സുകാരേ ഉല്ലൂ, അതില്‍ രണ്ടും ജ്വല്ലറി ഉടമകളാണ്‌. കൊല്ലങ്ങളായി ഈ രംഗത്തുണ്ടെങ്കിലും കഴിഞ്ഞ ഒരു പത്തുവര്‍ഷം കൊണ്ടാണ്‌ ഇവരുടെ വളര്‍ച്ച ഇത്ര ദ്രുതഗതിയിലായതെന്ന്‌ കാണാന്‍ കഴിയും. തട്ടാന്‍മാരുടെ കുലത്തൊഴില്‍ നിശ്ശേഷം ഇല്ലാതാക്കിക്കൊണ്ടാണ്‌ വന്‍കിട ജ്വല്ലറിക്കാര്‍ ഈ രംഗം കയ്യടക്കിയത്‌. ഒരു കാലത്ത്‌ പ്രതാപശാലികളായിരുന്ന തട്ടാന്‍മാര്‍ കോണ്‍ക്രീറ്റ്‌ പണിയും പെയിണ്റ്റിംഗ്‌ പണിയും ചെയ്ത്‌ കുടുംബം പോറ്റുന്നു. പണ്ട്‌ തട്ടാന്‍മാര്‍ ആഭരണങ്ങള്‍ ഓര്‍ഡര്‍ അനുസരിച്ച്‌ പണിതിരുന്ന കാലത്ത്‌ 8 ഗ്രാം സ്വര്‍ണത്തിന്‌ ഏറ്റവും കൂടിയ പണിക്കുറവ്‌ 400 മി.ഗ്രാം ആയിരുന്നു. എന്ന്‌ പറഞ്ഞാല്‍ 5%. എണ്റ്റെ നാടായ പരപ്പനങ്ങാടിയില്‍ ഇത്‌ 200 മി. ഗ്രാം ആയിരുന്നു. എന്ന്‌ പറഞ്ഞാല്‍ 2.5%. ഇന്നിപ്പോള്‍ 13 മുതല്‍ 19 ശതമാനം വരെ കൂടുതല്‍ എടുക്കുന്നുണ്ട്‌ ജ്വല്ലറിക്കാര്‍. നേരിട്ടല്ലാത്ത പിടുത്തം വേറെയും.

ഇപ്പോള്‍ മലയാളം ടി.വി. ചാനലുകളിലെ പുതിയ താരങ്ങള്‍ കറിപൌഡറുകളാണ്‌. മഞ്ഞളിലെ കുര്‍കുമിണ്റ്റെ അളവ്‌ എത്രയാണെന്ന്‌ ചോദിച്ചുകൊണ്ടാണ്‌ ഒരു സൂപര്‍ സ്റ്റാറിണ്റ്റെ വരവ്‌. ഒടുവില്‍ പറയുന്നത്‌ അദ്ദേഹം പറയുന്ന കറിപൌഡറില്‍ മാത്രമേ ഇത്‌ കൃത്യമായുള്ളൂ എന്നാണ്‌. മറ്റൊരു കറി പൌഡര്‍ നിത്യവും സ്വീകരണമുറിയിലെത്തുന്ന ചാനല്‍ താരങ്ങളെ വെച്ചാണ്‌ കളിക്കുന്നത്‌. അവരും പറയുന്നത്‌ അവരുടെ ഉല്‍പ്പന്നമാണ്‌ ഏറ്റവും മികച്ചതെന്ന്‌. അണുകുടുംബങ്ങളും ജോലിക്ക്‌ ഓടേണ്ടുന്ന സ്ത്രീകളും എന്ന സാമൂഹ്യയാഥര്‍ത്ഥ്യത്തിണ്റ്റെ മര്‍മ്മത്തില്‍ ചവുട്ടിയാണ്‌ കറിപൌഡറുകളുടെ പടയോട്ടം. ഏറ്റവും കൂടുതല്‍ മായം കലര്‍ന്ന സാധനങ്ങളില്‍ ഒന്ന്‌ കറിപൌഡറുകളാണെന്നാണ്‌ പറയപ്പെടുന്നത്‌. (ഈയടുത്ത കാലത്ത്‌ കേരളത്തില്‍ നന്നായി വിറ്റഴിക്കപ്പെടുന്ന ഒരു കറിപൌഡര്‍ നിരോധിക്കാന്‍ ഓര്‍ഡര്‍ ഇറങ്ങി.) ഇനിയൊരു സൂപര്‍ സ്റ്റാര്‍ പറയുന്നത്‌ മലനിരകള്‍ക്ക്‌ ഉയരം കൂടുന്തോറും ചായക്ക്‌ രുചി കൂടുമെന്നാണ്‌. നമ്മുടെ ഇഷ്ടതാരം പറയുന്നതല്ലേ നമുക്ക്‌ വിശ്വസിക്കാം. 

ഈ പരസ്യങ്ങളില്‍ വന്ന്‌ നമ്മോട്‌ ഇതൊക്കെ പറയുന്നവരോട്‌ നമുക്കൊന്ന്‌ ചോദിച്ചുകൂടെ? വിരട്‌ കോഹ്‌ലിക്ക്‌ ജലദോഷം വന്നാല്‍ അദ്ദേഹം വിക്സ്‌ ആക്ഷന്‍ 500 കഴിക്കുന്നുണ്ടോ എന്ന്‌. തങ്ങളുടെ ഊര്‍ജത്തിണ്റ്റെ ഉറവിടം ബൂസ്റ്റ്‌ ആണെന്ന്‌ പറയുന്നവരില്‍ എത്ര പേര്‍ ബൂസ്റ്റ്‌ കഴിക്കുന്നുണ്ട്‌? എത്ര പേര്‍ അവരുടെ കുഞ്ഞുങ്ങള്‍ക്ക്‌ ഹോര്‍ലിക്സ്‌ വാങ്ങി കൊടുക്കുന്നുണ്ട്‌? മമ്മൂട്ടിയുടെ വീട്ടില്‍ സാറാസ്‌ കറി പൊടികള്‍ ഉപയോഗിക്കുന്നുണ്ടോ? മോഹന്‍ലാലിണ്റ്റെ വീട്ടില്‍ കണ്ണന്‍ ദേവന്‍ ചായയാണോ കുടിക്കുന്നത്‌? മമ്മൂട്ടി തണ്റ്റെ നിറം നിലനിര്‍ത്തുന്നത്‌ ഇന്ദുലേഖ ക്രീം ഉപയോഗിക്കുന്നതുകൊണ്ടാണോ? 

ഒരു അന്വേഷണവും നടത്താതെ തന്നെ മുകളില്‍ പറഞ്ഞതൊക്കെ തെറ്റാണെന്ന്‌ നമുക്ക്‌ പറയാന്‍ കഴിയും. അപ്പോള്‍ പിന്നെ ഇവര്‍ നമ്മെ പറ്റിക്കുകയല്ലേ? മാത്രമോ പൊതുജനങ്ങളെ പറഞ്ഞുപറ്റിക്കുന്നതിന്‌ കോടികള്‍ കണക്ക്‌ പറഞ്ഞ്‌ വാങ്ങുകയും ചെയ്യുന്നു. അറിഞ്ഞുകൊണ്ട്‌ മറ്റൊരാളെ പറ്റിക്കുന്നത്‌ ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച്‌ കുറ്റമാണ്‌. മാഗി വിഷയത്തില്‍ മോഡലുകള്‍ക്കെതിരെ കേസെടുത്തതുപോലെ ഇവര്‍ക്കൊക്കെ എതിരെ കേസെടുക്കേണ്ടതല്ലെ? 

ഇനി പരസ്യത്തില്‍ മോഡലായി വരുന്നതിനുമുമ്പായി ഉല്‍പന്നങ്ങളുടെ ഗുണമേന്‍മയെക്കുറിച്ച്‌ അന്വേഷിക്കാന്‍ അവര്‍ക്ക്‌ ബാധ്യതയില്ലേ? പ്രത്യേകിച്ച്‌ അവരുടെ വാക്കുകള്‍ക്ക്‌ പൊതുജനം വിലകല്‍പ്പിക്കുമ്പോള്‍ ഉത്തരവാദിത്വത്തോടെ, ഔചിത്വത്തോടെയുള്ള തിരഞ്ഞെടുപ്പ്‌ നടത്താന്‍ അവര്‍ ശ്രദ്ധിക്കേണ്ടതല്ലെ? പണം കിട്ടുന്നതുകൊണ്ട്‌ തങ്ങള്‍ ഇത്തരം പ്രവര്‍ത്തികള്‍ക്ക്‌ തയ്യാറാവുന്നെന്ന്‌ പറഞ്ഞൊഴിയാന്‍ അവര്‍ക്കാകുമോ? കുറച്ച്‌ പണം തരാമെന്ന്‌ പറഞ്ഞാല്‍ നമ്മള്‍ സാധാരണക്കാര്‍ നമുക്ക്‌ സ്വയം ബോദ്ധ്യമില്ലാത്ത ഒരു സാധനം നല്ലതാണെന്ന്‌ പറയുമോ? പൊതുജനങ്ങളോടെന്നല്ല അയല്‍വാസിയോട്‌ പോലും പറയാന്‍ തയ്യാറാവില്ലെന്നാണ്‌ എണ്റ്റെ തോന്നല്‍. 

ഒരു പക്ഷേ പരസ്യവ്യവസായത്തില്‍ മറിയുന്ന ശതകോടികളെക്കുറിച്ചുള്ള അജ്ഞതയായിരിക്കും എണ്റ്റെ തോന്നലിന്‌ കാരണം. എല്ലാ മാധ്യമങ്ങളേയും നിലനിര്‍ത്തുന്നത്‌ പരസ്യങ്ങളാണെന്ന്‌ നമുക്കറിയാം. എന്നാല്‍ പരസ്യങ്ങള്‍ക്ക്‌ വേണ്ടി, പരസ്യങ്ങള്‍ തരുന്ന സ്ഥാപനങ്ങള്‍ക്കുവേണ്ടി ചില വാര്‍ത്തകള്‍ പൊലിപ്പിക്കാനും മറ്റുചിലവ എന്നെന്നേക്കുമായി ബ്ളാക്‌ അട്ട്‌ ചെയ്യാനും വരെ മാധ്യമങ്ങള്‍ തയ്യാറാവുന്നു. ഈയടുത്ത കാലത്ത്‌ രക്തദാനസന്ദേശവുമായി കേരളം മുഴുവന്‍ ഓടിയ ഒരു മുതലാളിയുടെ ജ്വല്ലറിയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ ഒരാള്‍ സ്വയം തീ കൊളുത്തിമരിച്ചത്‌ ഒരു മാധ്യമങ്ങളിലും വാര്‍ത്തയാവാതിരുന്നതിന്‌ കാരണം വേറെ എന്തിന്‌ തേടണം. ഹിന്ദു പത്രത്തില്‍ ഇപ്പോള്‍ മിക്കവാറും എല്ലാദിവസവും ആദ്യപേജ്‌ പരസ്യത്തിനുള്ളതാണ്‌. പരസ്യം കടന്നുമാത്രമേ വാര്‍ത്തയിലെത്താന്‍ കഴിയൂ. പണത്തിണ്റ്റെ ശക്തി അത്ര വലുതാണ്‌. 

മാഗി വിഷയം കാരണം ഇന്ത്യന്‍ പൊതുബോധത്തിലുണ്ടായിട്ടുള്ള ഒരു മാറ്റം ഈ വിഷയത്തില്‍ ഒരു നിലപാട്‌ മറ്റത്തിലേക്ക്‌ സമൂഹത്തെ എത്തിക്കുമോ? അതൊ മറ്റുപല വിഷയത്തിലുമെന്നപോലെ നനഞ്ഞ പടക്കത്തില്‍ പിടിച്ച തീ മാത്രമായി ഇതും മാറുമോ? കാത്തിരുന്ന്‌ കാണാം. 

പണത്തിനുവേണ്ടിമാത്രം ഒരു തത്വദീക്ഷയുമില്ലാതെ പരസ്യപ്പലകയാവാന്‍ സ്വയം നിന്നുകൊടുക്കുന്ന താരങ്ങളില്‍ ഒരു വിചിന്തനം ഉണ്ടാവാന്‍ ഇത്‌ കാരണമാകുമോ? സംശയമാണ്‌. കാരണം ടാപ്‌ ചെയ്യപ്പെട്ടിട്ടില്ലാത്ത ഇന്ത്യ എന്ന വലിയ കമ്പോളം തന്നെ കാരണം. ഈ കമ്പോളത്തില്‍ കടന്നുകയറാനും ഇരകളെ പിടിക്കാനും കമ്പനികള്‍ ഉപയോഗിക്കുന്ന അസംഖ്യം ചൂണ്ടകളില്‍ ഒന്ന്‌ മാത്രമാണ്‌ താരങ്ങളും മോഡലുകളും. അവര്‍ക്കാകട്ടെ തള്ളിക്കളയാവുന്നതല്ല പരസ്യം തരുന്ന പണവും മറ്റ്‌ പ്രലോഭനങ്ങളും. പരസ്യത്തില്‍ നിന്ന് ഇന്ത്യയിലെ താരങ്ങള്‍ വാങ്ങുന്ന പണത്തിണ്റ്റെ ഒരു പട്ടിക ഇതിണ്റ്റെ കൂടെ ചേര്‍ത്തിരിക്കുന്നു. 

പിന്‍കുറിപ്പ്‌: ഈ അടുത്ത ദിവസങ്ങളില്‍ ഒരു വാര്‍ത്ത വായിച്ചതോര്‍മ്മവരുന്നു. വയനാട്ടിലെ ചാത്തു എന്ന ശില്‍പി ഇന്ദുലേഖ എന്ന ക്രീമിനെതിരായും അതിണ്റ്റെ മോഡലായ മമ്മൂട്ടിക്കെതിരായും ഉപഭോക്തൃകോടതിയില്‍ കേസ്‌ കൊടുത്തിരിക്കുന്നു. ഒരു വര്‍ഷം ഉപയോഗിച്ചിട്ടും കറുത്ത തണ്റ്റെ തൊലി വെളുത്തിട്ടില്ല എന്നും അതിനാല്‍ കമ്പനിയും മോഡലായ മമ്മൂട്ടിയും നഷ്ടപരിഹാരം നലകണമെന്നുമാണ്‌ കേസ്‌. കേസിണ്റ്റെ ഗതിയെന്തായാലും ഇതൊരു കൌതുകമുളവാക്കുന്ന കാര്യം തന്നെ. വെറും കൌതുകം എന്ന നിലയ്ക്ക്‌ തള്ളിക്കളയേണ്ടുന്ന ഒന്നല്ല ഈ കേസെന്നത്‌ എണ്റ്റെ മതം.

Sunday, September 20, 2015

കാഞ്ചനമാലയുടെ പ്രണയകാലങ്ങള്‍

കാഞ്ചനമാലയുടെ കഥ (അത്‌ മൊയ്തീണ്റ്റെ കഥ എന്ന്‌ പറയുന്നതിനേക്കാള്‍ എന്തുകൊണ്ടും യുക്തം കാഞ്ചനമാലയുടെ കഥ എന്ന്‌ പറയുന്നതാവും എന്ന്‌ എനിക്ക്‌ തോന്നുന്നു) ഒരു സിനിമക്ക്‌ ധാരാളം സാധ്യത തരുന്ന ഒന്നാണ്‌. കോഴിക്കോട്‌ ജില്ലയിലെ മുക്കം എന്ന മുസ്ളീം ഭൂരിപക്ഷപ്രദേശത്തുനിന്നുള്ള ഒരു മുസ്ളീം യുവാവ്‌ അവിടെ തന്നെയുള്ള ഒരു നായര്‍ ജന്‍മികുടുംബത്തിലെ സുന്ദരിയായ പെണ്‍കുട്ടിയെ പ്രേമിക്കുന്നു. അതി തീവ്രമായ പ്രണയം. രണ്ട്‌ വീട്ടുകാരുടേയും എതിര്‍പ്പ്‌ രൂക്ഷമാണ്‌. അവര്‍ പല തവണ ഒളിച്ചോടാന്‍ ശ്രമിക്കുന്നു, പക്ഷേ ദയനീയമായി പരാജയപ്പെടുന്നു. ഒടുവില്‍ ഒരവസാനത്തെ ശ്രമമെന്ന നിലക്ക്‌ പാസ്പോര്‍ട്ടേടുത്ത്‌ ഇന്ത്യക്ക്‌ പുറത്തേക്ക്‌ കടക്കാന്‍ അവര്‍ പദ്ധതിയിടുന്നു. വീട്ടുതടങ്കലില്‍ കഴിയുന്ന കാഞ്ചനയെ ഹാജരാക്കാതെ തന്നെ പാസ്പോര്‍ട്ട്‌ ഓഫീസില്‍ ജോലിചെയ്യുന്ന സുഹൃത്തിണ്റ്റെ സഹായത്തോടെ പാസ്പോര്‍ട്ട്‌ വാങ്ങുന്നു. രണ്ടുപേരുടെയും പാസ്പോര്‍ട്ട്‌ വാങ്ങിവരുന്ന വഴിക്ക്‌ ഇലവഞ്ഞിപ്പുഴയില്‍ തോണി മുങ്ങുന്നു. കൂടെയുള്ളവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൊയ്തീന്‍ മുങ്ങിമരിക്കുന്നു. മൊയ്തീണ്റ്റെ വിധവയായി വര്‍ഷങ്ങള്‍ക്കുശേഷവും കഞ്ചനമാല ജീവിക്കുന്നു. ജീവിതം കഥയേക്കാള്‍ വിചിത്രം തന്നെ യാണ്‌ കാഞ്ചനമാലയുടേയും മൊയ്തീണ്റ്റേയും കാര്യത്തില്‍. വിധിവിശ്വാസികള്‍ക്ക്‌ അവരുടെ പ്രണയം ഈശ്വരഹിതത്തിനെതിരാണെന്ന്‌ വിധിയെഴുതാവുന്ന തരത്തിലാണ്‌ ഇവരുടെ കഥ. 

മൊയ്തീണ്റ്റെ ബാപ്പ കോണ്‍ഗ്രസ്സ്‌ നേതാവും മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബിണ്റ്റെ കൂടെ സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുത്തിട്ടുള്ള ആളുമായ മുസ്ളീം പ്രമാണി, ഇദ്ദേഹം ദീര്‍ഘനാളായി മുക്കം പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ കൂടിയാണ്‌. ഹിന്ദുക്കളുടെ അമ്പലത്തില്‍ ഉത്സവത്തിന്‌ കൂടാന്‍ മാത്രമല്ല വെളിച്ചപ്പാടിണ്റ്റെ അനുഗ്രഹം വാങ്ങാനും അത്‌ ഐശ്വര്യമാണെന്ന്‌ പറയാനും മടിയില്ലാത്ത ആളാണ്‌. ഇതിണ്റ്റെ പേരില്‍ തണ്റ്റെ സമുദായത്തില്‍ നിന്ന്‌ എതിര്‍പ്പ്‌ നേടാനും അദ്ദേഹം തയ്യാറാണ്‌. വിശ്വാസത്തില്‍ മാത്രമല്ല, വേഷത്തിലും ഭാഷയിലും ഭക്ഷണത്തില്‍ പോലും മതം കടന്നുവരുന്ന ഇന്നത്തെ കാലമായിരുന്നില്ല, അത്‌. ഇത്രയും ഉല്‍പ്പതിഷ്ണുവായ, മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന ഹാജിയാര്‍ക്ക്‌ മകണ്റ്റെ പ്രണയം അംഗീഗരിക്കാന്‍ കഴിയുന്നില്ല. തണ്റ്റെ മകണ്റ്റെ വിവാഹം രണ്ട്‌ കുടുംബങ്ങള്‍ തമ്മൈലും ഒരു ദേശത്തെ രണ്ട്‌ സമുദായങ്ങള്‍ തമ്മിലുമുള്ള സ്പര്‍ദ്ധയായി വളരാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല. അതിനുവേണ്ടി സ്വന്തം മകനെ കൊല്ലാനും കൂടി ഹാജിയാര്‍ക്ക്‌ മടിയില്ല. 

മറുവശത്ത്‌ നായര്‍ കുടുംബത്തില്‍ ഇത്‌ ഗുരുതരമായ സംഭവങ്ങള്‍ക്ക്‌ ഇടയാക്കുന്നു. ഡോക്ടര്‍ വിഭാഗത്തിന്‌ പഠിച്ചിരുന്ന മുടുക്കിയായ കാഞ്ചനയുടെ പഠിപ്പ്‌ നിര്‍ത്തുന്നു, അവള്‍ വീട്ടുതടങ്കലിലാകുന്നു. അമ്മാവണ്റ്റേയും ഏട്ടന്‍മാരുടെയും ക്രൂരമായ മര്‍ദ്ദനത്തിന്‌ വിധേയയാകുന്നു. തികഞ്ഞ പുരോഗ്മനവാദിയായ, ഹാജിയാരുടെ ഉറ്റസുഹൃത്തായ കാഞ്ചനയുടെ അഛന്‍ ഈ വിഷയത്തില്‍ രംഗത്തേ വരുന്നില്ല. ഇത്രയും ശക്തമായ മരുമക്കത്തായം മലബാറില്‍ അതും കോഴിക്കോട്‌ ജില്ലയില്‍ എഴുപതുകളില്‍ നിലനിന്നിരുന്നോ? എണ്റ്റെ അനുഭവത്തില്‍ ഇല്ല. 

ഇത്‌ ചരിത്രമാണോ, അതല്ല ചരിത്രസംഭവങ്ങളുടെ സിനിമാഭാഷ്യം ആണോ എന്നറിയില്ല. യഥാര്‍ത്ഥചരിത്രം ആണെങ്കില്‍ ഹാജിയാരുടേയും കാഞ്ചനയുടെ അഛണ്റ്റേയും കഥാപത്രങ്ങളിലെ അസ്വാഭാവികത പരാമര്‍ശിക്കുന്നതില്‍ കാര്യമില്ല. അത്‌ അവരുടെ ജീവിതത്തില്‍ തന്നെയുള്ള അസ്വാഭാവികതയാണ്‌. അതല്ല സിനിമാ ഭാഷ്യം മാത്രമാണെങ്കില്‍ ഈ കഥാപാത്രസൃഷ്ടിയില്‍ പോരായ്മയുണ്ട്‌ എന്ന്‌ പറയേണ്ടിവരുന്നു. മൊയ്തീണ്റ്റെ കഴിവുകളെ കാഞ്ചനയുടെ അഛന്‍ അംഗീകരിച്ചിരുന്നു, എന്ന്‌ സിനിമയില്‍ പറയുന്നുണ്ട്‌. എന്നാല്‍ പ്രണയത്തിണ്റ്റെ പേരില്‍ സ്വന്തം മകള്‍ ഇത്രയും ക്രൂരമായ പീഡനത്തിനിരയായിട്ടും, സ്വജീവിതം ഇരുട്ടറയില്‍ ഹോമിക്കാന്‍ തയ്യാറായിട്ടും, അഛണ്റ്റെ ഭാഗത്തുനിന്ന്‌ ഒരന്വേഷണം പോലും ഉണ്ടായതായി സിനിമ പറയുന്നില്ല. സ്വയം ഒരു പുരോഗമനവാദിയായിട്ടും ഒന്നും മിണ്ടാന്‍ കഴിയാത്ത ഒരു നിര്‍ഗുണനന്‍ ആയിരുന്നോ കാഞ്ചനയുടെ അഛന്‍? 

പരസ്പരമുള്ള സന്ദേശകൈമാറ്റത്തില്‍ ബുദ്ധിമുട്ട്‌ നേരിടുന്ന പ്രണയികള്‍ പല നൂതന മാര്‍ഗങ്ങളും ഇക്കാര്യത്തില്‍ സ്വീകരിക്കുന്നുണ്ട്‌. എഴുത്തുകള്‍ പിടിക്കപ്പെടുമ്പോള്‍ മറ്റുവഴികള്‍ തേടുന്നു. സ്വയം ഒരു ഭാഷ പോലും കണ്ടെത്തുന്നു. ഇത്‌ അങ്ങേയറ്റം നൂതനവും വിപ്ളവകരവുമായ ഒരു കാര്യമാണ്‌ തീര്‍ച്ചയായും. ഒരുപക്ഷേ കേരളചരിത്രത്തില്‍ തന്നെ ഇത്തരം ഒരു കാര്യം ആദ്യമായും അവസാനമായും ഉണ്ടായത്‌ ഈ പ്രണയകഥയിലായിരിക്കും. ഈ വിഷയം കുറച്ചുകൂടി വിശദമായി സിനിമയില്‍ പ്രതിപാദിക്കാമായിരുന്നു, എന്ന്‌ തോന്നുന്നു. സിനിമയില്‍ ഒരു നാടകം അവതരിപ്പിക്കുന്നുണ്ട്‌. നാടകത്തെ തണ്റ്റെ പ്രണയവിഷയത്തില്‍ സമൂഹത്തോട്‌, വിശിഷ്യാ കാഞ്ചനയുടെ വീട്ടുകാരോട്‌, പറയാനുള്ള കാര്യം പറയാന്‍ ഒരു മാധ്യമമായി മൊയ്തീന്‍ ഉപയോഗിക്കുന്നുണ്ട്‌. പക്ഷെ നാടകത്തെ വെറും കോമാളികളിയായി മാറ്റിയത്‌ ശരിയായില്ല. 

കലാസംവിധായകന്‍ ആ കാലത്തെ തറവാടുകളേയും പരിസരങ്ങളേയും വളരെ നന്നായി പുനസൃഷ്ടിച്ചിട്ടുണ്ട്‌. എന്നാല്‍ വേഷവിതാനങ്ങളും ചമയങ്ങളും ചിലപ്പോഴെങ്കിലും തെറ്റിപ്പോയി. അറുപതുകളില്‍ കേരളത്തില്‍ ആരും ചുരീദാറിട്ട്‌ നടന്നിരുന്നതായി ഓര്‍മ്മയില്ല. സംഭാഷണത്തിലും വേണ്ടത്ര ജാഗ്രത പുലര്‍ത്തിയിട്ടില്ല. മുസ്ളീമിണ്റ്റെ സംസാരരീതി ചിലപ്പോഴെങ്കിലും നായര്‍ സ്ത്രീകളില്‍ നിന്നുണ്ടാവുന്നുണ്ട്‌. ഗോപീസുന്ദറിണ്റ്റെ പശ്ചാത്തലസംഗീതം സംഗീതമായി തന്നെ കേള്‍ക്കുന്നുണ്ട്‌. നല്ല പശ്ചാത്തലസംഗീതം നമ്മള്‍ അറിയുകയേ ഇല്ല, അറിയാന്‍ പാടില്ല. അത്രമേല്‍ സിനിമയില്‍ ഇഴുകിച്ചേരണം. ഇവിടെ അത്‌ വേറിട്ട്‌ നില്‍ക്കുന്നു, ചിലപ്പോഴെങ്കിലും അനാവശ്യമായി ഉച്ചസ്ഥായിയിലെത്തുന്നു. 

ഇതൊക്കെയാണെങ്കിലും അതിതീവ്രമായ, തികച്ചും കാല്‍പ്പനികതലത്തില്‍ മാത്രം നിലനില്‍ക്കാന്‍ സാധ്യതയുള്ള ഒരു യാഥാര്‍ത്ഥസംഭവത്തെ മോശമല്ലാത്ത ഒരു സിനിമയാക്കി മാറ്റാന്‍ കഴിഞ്ഞുവെന്നതില്‍ അഭിമാനിക്കാന്‍ വകയുണ്ട്‌. അഭിനേതാക്കളുടെ തിരഞ്ഞെടുപ്പില്‍ ഏറെക്കുറേ കൃത്യതയുണ്ട്‌. കാഞ്ചനയായി വന്ന പാര്‍വതിയുടെ ഉന്‍മേഷദായകമായ സൌന്ദര്യം കാഞ്ചനയുടെ പ്രണയത്തിണ്റ്റെ ശക്തി മനസ്സിലേക്കെത്തിക്കാന്‍ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്‌. ഈ സിനിമ തീര്‍ച്ചയായും കാണേണ്ടതാണെന്ന്‌ എണ്റ്റെ തോന്നല്‍.