Monday, November 4, 2013

അലഹബാദ്‌

അലഹബാദ്‌ നഗരം ഇന്ത്യന്‍ ചരിത്രത്തില്‍ പല പ്രത്യേകതകളും പേറുന്നുണ്ട്‌. ഇന്ത്യന്‍ സ്വാതന്ത്യ്രസമരചരിത്ര പുസ്തകത്തില്‍ വലിയൊരു സ്ഥാനം ഈ നഗരത്തിനുണ്ട്‌. ജവഹര്‍ലാല്‍ നെഹ്രു ജനിച്ചുവളര്‍ന്നത്‌ അലഹബാദിലെ ആനന്ദഭവനത്തിലാണ്‌. കുട്ടികളായിരിക്കുമ്പോള്‍ ചാച്ചാ നെഹ്രുവിനെ പോലെ തന്നെ അദ്ദേഹം ജനിച്ചുവളര്‍ന്ന വീടും, ഒരിക്കലും കാണാതിരുന്നിട്ടുകൂടി, ഒരു തലമുറയ്ക്ക്‌ പ്രിയപ്പെട്ടതായി. 

കുറച്ചുകൂടി മുതിര്‍ന്ന്‌ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി ആയിരിക്കെ അലഹബാദ്‌ ഓര്‍മ്മയില്‍ നില്‍ക്കുന്നത്‌ സ്വാതന്ത്യ്രാനന്തര ഇന്ത്യയുടെ ചരിത്രത്തെ തന്നെ മാറ്റിമറിച്ച ഒരു കോടതി വിധിയിലൂടെ. 1971 ജൂണ്‍ മാസം 12-നാണ്‌ 1971 ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജ്‌ നാരായണനെതിരെ ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ്‌ അസാധുവാക്കികൊണ്ട്‌ അലഹാബാദ്‌ ഹൈക്കോടതി വിധി പ്രസ്താവിച്ചത്‌. ജൂണ്‍ 24-ന്‌ തന്നെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തെങ്കിലും ജൂണ്‍ 26-ന്‌ ഇന്ദിരാഗാന്ധി രാജ്യത്ത്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അങ്ങനെ പരമോന്നത നീതിപീഠത്തില്‍ നിന്ന്‌ പ്രതികൂല വിധി ഉണ്ടാകാനുള്ള സാദ്ധ്യത അവര്‍ എന്നെന്നേക്കുമായി അടച്ചു. അലഹാബാദ്‌ തികച്ചും വ്യത്യസ്തമായ കാരണങ്ങള്‍ കാരണം ചരിത്രത്തില്‍ വീണ്ടും ഇടം പിടിച്ചു. 

അലഹബാദ്‌ നഗരം അറിയപ്പെടുന്നത്‌ പ്രധാനമന്ത്രിമാരുടെ നഗരം എന്നാണ്‌. ഭാരതത്തിലെ ആദ്യത്തെ പതിമൂന്ന്‌ പ്രധാനമന്ത്രിമാരില്‍ ഏഴുപേര്‍ ഈ നഗരവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവരായിരുന്നു. ജനനം കൊണ്ട്‌, വിദ്യാഭ്യാസം കൊണ്ട്‌ (അലഹാബാദ്‌ യൂണിവേര്‍സിറ്റി) അല്ലെങ്കില്‍ അലഹബാദ്‌ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചുകൊണ്ട്‌. 

 ഈ നഗരം എണ്റ്റെ വ്യക്തിജീവിതത്തില്‍ ഇടം നേടുന്നത്‌ ഞാന്‍ സിവില്‍ ഏവിയേഷന്‍ വകുപ്പില്‍ ജോലി ചെയ്യാന്‍ ആരംഭിക്കുന്നതോടെ. ഞങ്ങളുടെ ട്രെയിനിംഗ്‌ കോളേജ്‌ അലഹബാദ്‌ നഗരത്തിലെ ബമ്രോളി എന്ന സ്ഥലത്താണ്‌. 1983-ല്‍ ജോലിയില്‍ ചേര്‍ന്നെങ്കിലും ആറ്‌ വര്‍ഷത്തോളം അലഹബാദിലെത്താതെ രക്ഷപ്പെട്ടു. ഞാന്‍ ജോലിയില്‍ ചേര്‍ന്ന 1983-ല്‍ ബോംബെ വിമാനത്താവളത്തില്‍ ഞങ്ങളുടെ വിഭാഗത്തില്‍ ആളുകളുടെ കുറവ്‌ കാരണം ഞങ്ങളെ ട്രെയിനിംഗിന്‌ അയയ്ക്കാതെ എയര്‍പോര്‍ട്ടിലെ പ്രാദേശിക പരിശീലന കേന്ദ്രത്തില്‍ ഹ്രസ്വ പരിശീലനം തന്ന്‌ നേരിട്ട്‌ ജോലിയില്‍ അയയ്ക്കുകയായിരുന്നു. ആദ്യമായി അലഹാബാദിലെത്തിയത്‌ 1989 ഫിബ്രവരിയില്‍. 

അപ്പോഴേയ്ക്കും ബോംബെയില്‍ നിന്ന്‌ സ്ഥലം മാറ്റമായി ഞാന്‍ ഗുജറാത്തിലെ ബറോഡയിലെത്തിയിരുന്നു. ബറോഡയില്‍ നിന്ന്‌ നേരിട്ട്‌ അലഹാബാദിലെത്താതെ ദില്ലി വഴി യാത്ര മാറ്റുകയായിരുന്നു. അപ്പോഴേയ്ക്കും ഉല്‍ഘാടനം കഴിഞ്ഞിരുന്ന കോഴിക്കോട്‌ വിമാനത്താവളത്തിലേക്ക്‌ ഒരു സ്ഥലം മാറ്റത്തിന്‌ അപേക്ഷ കൊടുത്ത്‌ അക്കാര്യം ഞങ്ങളുടെ ഡയരക്ടറെ നേരിട്ട്‌ കണ്ട്‌ അപേക്ഷിക്കാനാണ്‌ യാത്ര ദില്ലി വഴിയാക്കിയത്‌. ദില്ലി ആര്‍. കെ. പുരത്തുള്ള സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ഓഫീസിലെത്തി ഡയറക്റ്ററെ കണ്ട്‌ അപേക്ഷ കൊടുത്തു. അടുത്ത വര്‍ഷം ഞാന്‍ കോഴിക്കോട്‌ വിമാനത്താവളത്തില്‍ സ്ഥലം മാറ്റം കിട്ടി എത്തുകയും ചെയ്തു. 

രാത്രിയുള്ള പ്രയാഗ്‌ രാജ്‌ എക്സ്പ്രസ്സില്‍ ആണ്‌ അലഹബാദിലേയ്ക്ക്‌ യാത്ര തിരിച്ചത്‌. കാലത്ത്‌ ഏഴുമണിയോടുകൂടി അലഹബാദിലെത്തും. നേരിട്ട്‌ ട്രെയിനിംഗ്‌ സെണ്റ്ററില്‍ എത്തി ക്ളാസ്‌ തുടങ്ങാം എന്ന്‌ കരുതി. കാണ്‍പൂരില്‍ ഐതിഹാസികമായ ഒരു തൊഴിലാളി സമരം നടക്കുന്ന കാലമായിരുന്നു, അത്‌. ഈ സമരത്തിലൂടെയാണ്‌ സുഭാഷിണി അലി സി. പി. എം നേതൃത്വനിരയിലെത്തുന്നത്‌ എന്നാണോര്‍മ. പിന്നീട്‌ സുഭാഷിണി അലി കാണ്‍പൂരില്‍ നിന്ന്‌ ലോക്സഭയിലെത്തി. 

സമരത്തിണ്റ്റെ ഭാഗമായി തൊഴിലാളികള്‍ തീവണ്ടി തടയുന്ന അവസ്ഥ ഉണ്ടായി. ഞങ്ങളുടെ തീവണ്ടി വേറെ ഏതൊക്കെയോ വഴിയിലൂടെ തിരിച്ചുവിട്ടു. ഒരു രാത്രി മാത്രം ദൈര്‍ഘ്യമുള്ള യാത്രയായതിനാല്‍ തീവണ്ടിയില്‍ ഭക്ഷണത്തിനുള്ള സൌകര്യം ഉണ്ടായിരുന്നില്ല. തീവണ്ടി നിര്‍ത്തിയിട്ടിരുന്നത്‌ ഏതോ ചെറിയ സ്റ്റേഷനില്‍ ആയിരുന്നു. ഭക്ഷണവും വെള്ളവും ഒന്നും ഇല്ലാതെ കിട്ടിയ ബിസ്കറ്റും മറ്റും കഴിച്ച്‌ ഒരു ദിവസം മുഴുവന്‍ കഴിച്ചുകൂട്ടി. കേരളത്തിലേതില്‍ നിന്ന്‌ വ്യത്യസ്തമായി യു. പി. യില്‍ ഒരു സ്റ്റേഷന്‍ വിട്ടാല്‍ കിലോമീറ്ററുകളോളം മറ്റൊരു സ്റ്റേഷന്‍ ഉണ്ടാവില്ല. ഈ കാര്യത്തിലാണെങ്കില്‍ പതിവ്‌ റൂട്ടില്‍ നിന്ന്‌ മാറിയാണ്‌ വണ്ടി പൊയ്ക്കൊണ്ടിരുന്നത്‌. ഒടുവില്‍ വണ്ടി അലഹാബാദില്‍ എത്തിയത്‌ രാത്രിയോടെ. ദാഹിച്ച്‌ വിശന്ന്‌ ക്ഷീണിച്ച്‌ അലഹാബാദില്‍ വണ്ടി ഇറങ്ങി. അങ്ങനെ എണ്റ്റെ ആദ്യത്തെ ഉത്തരേന്ത്യന്‍ യാത്ര അവിസ്മരണീയമായി. 

പുറത്തിറങ്ങി ഞങ്ങളുടെ ട്രെയിനിംഗ്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കുള്ള വണ്ടി പിടിച്ചു. ഈ വണ്ടിയ്ക്ക്‌ ഞങ്ങള്‍ പറയുന്ന പേര്‍ 'ഫട്‌ ഫട്‌'. ഫട്‌ ഫട്‌ എന്ന്‌ കാതിന്‌ തീരെ ഇമ്പമില്ലാത്ത ശബ്ദം ഉണ്ടാക്കിക്കൊണ്ടാണ്‌ ഈ വണ്ടി പോകുന്നത്‌. ഷെയര്‍ ഓട്ടോ പോലെ ആളുകളെ കുത്തിനിറയ്ക്കും. ആളുകള്‍ മാത്രമല്ല, ആടുകളും കോഴികളും ഒക്കെയുണ്ടാവും സഹയാത്രക്കാരായി. ബസ്സൊന്നും ഈ റൂട്ടില്‍ ഇല്ല. അലഹബാദ്‌ സിറ്റിയില്‍ പോകാനും തിരിച്ചുവരാനും ഫട്‌ ഫട്‌ അല്ലാതെ ഒരു മാര്‍ഗ്ഗവുമില്ല. വണ്ടി കഴുകുക എന്ന ഏര്‍പ്പാടൊന്നും ഇല്ല. അത്‌ കാരണം വണ്ടിയുടെ അകവും പുറവും ഒക്കെ നല്ല വൃത്തിയില്‍ ഇരിക്കും. ഓരോ ദിവസവും ഇതേ ആവര്‍ത്തനം പ്രതീക്ഷിക്കുന്നത്‌ കാരണം എന്തിന്‌ കഴുകി വെറുതെ സമയം കളയണം എന്ന പ്രായോഗിക ചിന്തയാവാം. 

ബമ്രോളി എന്ന സ്ഥലം അലഹബാദിലൂടെ കടന്നുപോവുന്ന ദില്ലി-കൊല്‍ക്കത്ത ഹൈവേ ആയ എന്‍. എച്‌. 2-ല്‍ ആണ്‌. ഇത്രയും പ്രാധാന്യമുള്ള ഒരു ദേശീയ പാതയില്‍ ആണ്‌ ഹ്രസ്വദൂര യാത്രയ്ക്ക്‌ ഒരു ബസ്‌ പോലും ഇല്ലാത്തത്‌ എന്നോര്‍ക്കുക. പ്രദേശത്തെ പ്രധാന സ്ഥാപനം ഞങ്ങളുടെ ട്രെയിനിംഗ്‌ കോളേജ്‌ തന്നെ. പിന്നെ ഇന്ത്യന്‍ എയര്‍ ഫോഴ്സ്‌ സെണ്റ്റ്രല്‍ എയര്‍ കമാണ്റ്റിണ്റ്റെ ഹെഡ്ക്വാര്‍ട്ടേര്‍സ്‌. 

അക്കാലത്ത്‌ ട്രെയിനിംഗ്‌ സെണ്റ്റര്‍ ഓടിട്ട ബാരക്കുകളായിരുന്നു. കുളിമുറിയും കക്കൂസും പുറത്ത്‌ പ്രത്യേകം. ഏക്കറുകള്‍ നീണ്ടുകിടക്കുന്ന സ്ഥലം കാടുപിടിച്ച്‌ കിടന്നിരുന്നു. ബാരക്കിനകത്ത്‌ പാമ്പുകള്‍ കയറുന്നത്‌ പതിവായിരുന്നു. ഭക്ഷണത്തിനായുള്ള കാഫറ്റേരിയ നടത്തിയിരുന്നത്‌ മിശ്ര എന്നൊരാളായിരുന്നു. ഉണക്ക ചപ്പാത്തി, പച്ചരി ചൊറ്‌, പരിപ്പ്‌, സബ്ജി തന്നെ എന്നും. മിശ്ര വിളമ്പുന്ന ഭക്ഷണത്തെ ഞങ്ങള്‍ മിശ്രഭോജനം എന്ന്‌ വിളിച്ചു. 

ശനിയാഴ്ചയാവാന്‍ എല്ലാവരും കാത്തിരുന്നു. സിറ്റിയില്‍ പോകാമെന്നും ഹോട്ടലില്‍ കയറി നല്ല ഭക്ഷണം കഴിക്കാമെന്നും തീരുമാനിച്ചു. ശനിയാഴ്ചകളില്‍ വൈകുന്നേരം ട്രെയിനിംഗ്‌ സെണ്റ്ററില്‍ നിന്ന്‌ സിറ്റിയ്ക്ക്‌ ബസ്‌ പോകും. ജെയിലില്‍ നിന്ന്‌ പരോളില്‍ പോകുന്നത്‌ പോലെ. ഒരാഴ്ചത്തെ ജെയില്‍വാസത്തിനുശേഷം കുറച്ചു മണിക്കൂറുകളുടെ പരോള്‍. സിവില്‍ ലൈന്‍സ്‌ ആണ്‌ അലഹബാദ്‌ സിറ്റിയുടെ പ്രധാനകേന്ദ്രം. കുറച്ച്‌ സിനിമാ തിയേറ്ററുകളും ചില വലിയ ഹോട്ടലുകളും റോഡരുകില്‍ നിറയെ നാട്ടിലെ തട്ടുകടകള്‍ പോലെയുള്ള ചെറിയ കടകളും. 

തിരുവനതപുരത്തുനിന്ന്‌ വന്ന സുഹൃത്തുക്കള്‍ക്ക്‌ റോഡരുകിലുള്ള കടകളില്‍ നിന്ന്‌ ഭക്ഷണം കഴിക്കുന്നത്‌ കുറച്ചിലായി തോന്നി. ഏറെ നേരത്തെ തിരച്ചിലിനുശേഷം ഒരു ഹോട്ടല്‍ കണ്ടെത്തി ഉള്ളില്‍ കയറി. മെനു കാര്‍ഡ്‌ കണ്ടപ്പോള്‍ ഇറങ്ങി ഓടാന്‍ തോന്നി. പക്ഷേ അതും മോശം. ഹോട്ടലുകാര്‍ ഞങ്ങളെ പറ്റി എന്ത്‌ വിചാരിക്കും എന്ന തോന്നല്‍. ഒടുവില്‍ ഭക്ഷണം കഴിച്ച്‌ എല്ലാവരും കൂടി കൈയിലുള്ള പണം കൊടുത്ത്‌ രക്ഷപ്പെട്ടു. ഹോട്ടലുകള്‍ മധ്യവര്‍ഗ്ഗക്കാരെ ഉദ്ദേശിച്ചുള്ളതല്ലെന്നും ഒക്കെ പിന്നീടാണ്‌ മനസ്സിലായത്‌. മദ്ധ്യവര്‍ഗം എന്നത്‌ ഇവിടങ്ങളില്‍ ഇല്ല. ഉള്ളത്‌ പാവങ്ങള്‍ അല്ലെങ്കില്‍ പണക്കാര്‍. പാവങ്ങള്‍ക്കും ഇടത്തരക്കാര്‍ക്കും പുറമെ നിന്ന്‌ ഭക്ഷണം കഴിക്കണമെങ്കില്‍ ഉള്ളത്‌ റോഡരുകിലുള്ള ധാബകള്‍. വൃത്തിയും വെടിപ്പുമൊന്നും പ്രതീക്ഷിക്കേണ്ട. പക്ഷേ നല്ല ചൂടുള്ള, രുചിയുള്ള ഭക്ഷണം കിട്ടും. 

ബമ്രോളി അങ്ങാടി ആകെ രണ്ട്‌ ഫര്‍ലോങ്ങ്‌ നീളം. ഒരു പത്തിരുപത്‌ ചെറിയ കടകള്‍. ഒന്നുരണ്ട്‌ ചെറിയ തുണിക്കടകള്‍, ഫര്‍ണ്ണിച്ചര്‍ കടകള്‍, സ്റ്റേഷനറി കടകള്‍, പച്ചക്കറി കടകള്‍. ഹായ്‌ ലൈറ്റ്‌ ചായക്കടകളാണ്‌. ചായക്കൊപ്പം സമോസയും ചൂടുള്ള ജിലേബിയും കിട്ടും. സീസണായാല്‍ കാരറ്റ്‌ ഹല്‍വയും. ചായക്കൊപ്പം ജിലേബി തിന്നുന്നത്‌ ഇവിടത്തെ ഒരു രീതിയാണ്‌. 1989-ല്‍ ആദ്യമായി പോയപ്പോള്‍ മൂന്നുമാസം ആയിരുന്നു, പരിശീലനകാലം. ബോറടി മാറ്റാന്‍ കാര്യമായൊന്നും ചെയ്യാനില്ല. വൈകുന്നേരം രാമുവിണ്റ്റെ ചായക്കടയില്‍ പോയി ജിലേബിയും ചായയും കഴിച്ച്‌ ഏറെ നേരം നടക്കും. രാമുവിണ്റ്റെ കട അവിടെ വളരെ പേരെടുത്തതാണ്‌. ആരാണ്‌ രാമു എന്ന്‌ ഇപ്പോഴും എനിക്കറിയില്ല. കടയുടമസ്ഥന്‍ സാമാന്യം കുമ്പയുള്ള ഒരു വൃദ്ധന്‍ ചായക്കറയുള്ള ബനിയനുമിട്ട്‌ ക്യാഷ്‌ കൌണ്ടറില്‍ ഇരിപ്പുണ്ടാവും. മുന്നില്‍ ഒരു പഴയ ചില്ലലമാരയില്‍ വിവിധ തരം മില്‍ക്‌ സ്വീറ്റ്സ്‌. മുകളില്‍ ഒരു തകര തട്ടില്‍ ചൂടുള്ള സമോസ, പരന്ന വലിയ പാത്രത്തില്‍ ഗുലാബ്‌ ജാം, തണുപ്പ്‌ കാലത്താണെങ്കില്‍ കാരറ്റ്‌ ഹല്‍വ തുടങ്ങിയവ നിരത്തി വെച്ചിരിക്കും. 

ഉള്ളില്‍ രണ്ടോ മൂന്നോ മരമേശകള്‍, ഇരിക്കാന്‍ ബഞ്ചുകളും. എന്തോ ഉണങ്ങിയ ഇലകള്‍ കൊണ്ട്‌ കുമ്പിള്‍ കുത്തി അതിലാണ്‌ സമോസയും ചട്ണിയും തരുന്നത്‌. അടിയില്‍ വട്ടം വളരെ കുറഞ്ഞ, മുകളിലേയ്ക്ക്‌ വട്ടം കൂടിയ, പകുതിയില്‍ നിന്ന്‌ താഴേയ്ക്ക്‌ വീതിയില്‍ വരകളോട്‌ കൂടിയ നന്നേ ചെറിയ ഗ്ളാസ്സുകളില്‍ കൊഴുത്ത ചായ. കഷ്ടി രണ്ട്‌ ഔണ്‍സേ ഉണ്ടാവുകയുള്ളൂ. ഇത്തരം ഗ്ളാസ്സുകള്‍ ചെറിയ കുട്ടിയായിരുന്ന കാലത്ത്‌ നാട്ടിലെ ചായക്കടകളില്‍ കാണുമായിരുന്നു. കുറച്ച്‌ കൂടി വലുതായിരുന്നെന്ന്‌ മാത്രം. ഇപ്പോഴും ഇത്തരം ഗ്ളാസ്സുകള്‍ തമിഴ്നാട്ടിലെ ചായക്കടകളില്‍ കാണാം. അലഹബാദില്‍ ഇപ്പോഴും ചായ കൊടുക്കുന്നത്‌ ഇത്തരം ഗ്ളാസ്സില്‍ തന്നെ. 

കടയ്ക്ക്‌ പുറത്ത്‌ കളിമണ്ണ്‌ തേച്ച്‌ പിടിപ്പിച്ച്‌ മുകള്‍ഭാഗത്ത്‌ നടുവില്‍ കുഴിയോട്‌ കൂടിയ അടുപ്പുകള്‍, ഒന്ന്‌ വലുതും മറ്റൊന്ന്‌ ചെറുതും. അതില്‍ മരക്കരി ഇട്ട്‌ കത്തിക്കും. വലിയ അടുപ്പില്‍ രണ്ടുവശത്തും വലിയ കാതുകളോട്‌ കൂടിയ ചട്ടിയില്‍ എണ്ണ തിളച്ചുകൊണ്ടിരിക്കും. സമോസ, ജിലേബി, ഗുലാബ്‌ ജാം ഒക്കെ വറുത്തെടുക്കുന്നത്‌ ഈ പാത്രത്തില്‍. ചെറിയ അടുപ്പില്‍ നീണ്ട കൈപ്പിടിയോടുകൂടിയ ചായപ്പാത്രം സദാ. അതില്‍ കുറെ പാലും കുറച്ച്‌ വെള്ളവും ചായപ്പൊടിയും ചതച്ച ഇഞ്ചിയും പഞ്ചസാരയും ഇട്ട്‌ തിളപ്പിച്ചുകൊണ്ടേയിരിക്കും. പാത്രം ഒഴിഞ്ഞും കഴുകി വൃത്തിയാക്കിയും ഒരിക്കല്‍ പോലും കണ്ടിട്ടില്ല. വൈകുന്നേരം കടയില്‍ ചെന്നാല്‍ നല്ല തിരക്കായിരിക്കും. ഞങ്ങളുടെ ട്രെയിനികളില്‍ നല്ലൊരു ശതമാനം കടയിലെ നിത്യസന്ദര്‍ശകര്‍. 

ബമ്രോളിയില്‍ ഒരു പോസ്റ്റ്‌ ഓഫീസ്‌. സ്റ്റേറ്റ്‌ ബാങ്കിണ്റ്റെ ഒരു ബ്രാഞ്ച്‌. പോസ്റ്റ്‌ ഓഫീസിലും ബാങ്കിലും ചെന്നാല്‍ അനുഭവം ഒരു പോലെ. അവര്‍ വെറ്റില മുറുക്കും, തമ്പാക്കു ചവയ്ക്കും, ഇടയ്ക്കിടയ്ക്ക്‌ കുറുകിയ ചായ കുടിയ്ക്കും, കാണുന്നിടത്തെല്ലാം തുപ്പിവെയ്ക്കും. ഇതിനിടയില്‍ തരം കിട്ടിയാല്‍ എന്തിനാണ്‌ വന്നതെന്ന്‌ അന്വേഷിയ്ക്കും. മനസ്സുണ്ടെങ്കില്‍ കാര്യം സാധിച്ചു തരും. വളരെ ചെറിയ കാര്യങ്ങള്‍ക്കായി മണിക്കൂറുകളോളം ചിലവഴിച്ച അനുഭവം ഉണ്ടായിട്ടുണ്ട്‌. 

ഞങ്ങളുടെ ക്ളാസ്‌ കാലത്ത്‌ ഒമ്പതരമുതല്‍ വൈകീട്ട്‌ അഞ്ചര വരെ. ഉച്ചയ്ക്ക്‌ ഒന്നു മുതല്‍ രണ്ട്‌ വരെ ഭക്ഷണസമയം. കാലത്ത്‌ പതിനൊന്ന്‌ മണിയോടേയും വൈകീട്ട്‌ മൂന്നര മണിയ്ക്കും ഒരാള്‍ ചായയുമായി വരും. കറുത്ത്‌ മെലിഞ്ഞ്‌ താടിവടിയ്ക്കാതെ മുഷിഞ്ഞ ദോത്തി കൊണ്ട്‌ താറുടുത്ത്‌ കരിപിടിച്ച അലൂമിയം ജഗ്ഗില്‍ ചൂടുള്ള ചായ. ചായ ഗംഭീരം രാമുവിണ്റ്റെ കടയിലേത്‌ പോലെ തന്നെ. ശുദ്ധമായ പാലിന്‌ ക്ഷാമമില്ലാത്ത സ്ഥലമായതിനാല്‍ ബമ്രോളിയിലെ ചായ കുറുകിയിരിക്കും. ട്രെയിനിംഗ്‌ സേണ്റ്ററിന്‌ ചുറ്റുമതിലൊന്നും ഉണ്ടായിരുന്നില്ല, അക്കാലത്ത്‌. കമ്പി വേലിയ്ക്കിടയിലൂടെ നൂണ്ടാണ്‌ ഈ കിഴവണ്റ്റെ വരവ്‌. 

ശനി ഞായര്‍ ദിവസങ്ങളിലും മറ്റ്‌ അവധിദിവസങ്ങളിലും പതിനൊന്ന്‌ മണിയ്ക്ക്‌ ചായ കുടിയ്ക്കാന്‍ ഞങ്ങള്‍ ഈ കിഴവണ്റ്റെ കടയില്‍ പോയിത്തുടങ്ങി. ചായയുടെ രുചി തന്നെ കാരണം. കടയെന്ന്‌ പറയാന്‍ ഒന്നുമില്ല. നാല്‌ കമ്പുകള്‍ നാട്ടി പ്ളാസ്റ്റിക്‌ ചാക്കും തുണിയും കൊണ്ട്‌ മറച്ചിരിക്കുന്നു. ഒരാള്‍ക്ക്‌ കഷ്ടിച്ച്‌ എഴുന്നേറ്റ്‌ നില്‍ക്കാന്‍ മാത്രമുള്ള ഉയരം. അതിനകത്ത്‌ രാമുവിണ്റ്റെ കടയിലെ ചെറിയ അടുപ്പിന്‌ സമാനമായ ഒന്ന്‌. നീണ്ട പിടിയോടു കൂടിയുള്ള അലൂമിയം പാത്രം, രാമുവിണ്റ്റെ കടയില്‍ കണ്ടതിനേക്കാള്‍ ചെറുത്‌. ചായയ്ക്ക്‌ പത്തോ ഇരുപതോ പൈസയേ ഉണ്ടായിരുന്നുള്ളൂ. 

ആദ്യമായി കടയില്‍ പോയപ്പോള്‍ തന്നെ ശ്രദ്ധിച്ചു, കടയുടെ തുണിച്ചുമരില്‍ ഒരു കലണ്ടര്‍. കലണ്ടറില്‍ അരിവാള്‍ ചുറ്റികയുള്ള കൊടി. ഉള്ളില്‍ ചുരുണ്ട്‌ കിടന്നിരുന്ന ചെങ്കൊടി പെട്ടെന്ന്‌ പാറിപ്പറക്കാന്‍ തുടങ്ങിയത്‌ മറ്റാരും കണ്ടില്ല. അന്ന്‌ പക്ഷേ അയോളോട്‌ ഒന്നും ചോദിച്ചില്ല. പിന്നീട്‌ സൌകര്യപൂര്‍വം സംസാരിച്ചപ്പോള്‍ മനസ്സിലായി, അയാള്‍ സി. പി. ഐ ക്കാരനാണ്‌. വളരെ കൂടുതലൊന്നും ഇല്ലെങ്കിലും സി. പി. ഐ യുടെ പ്രവര്‍ത്തകര്‍ കുറേ പേര്‍ അവിടേയും ഉണ്ടെന്ന്‌ മനസ്സിലായി. ഉത്തര്‍പ്രദേശിലെ വികസനം തീണ്ടാത്ത ഒരു ഗ്രാമത്തിലെ വിദ്യാഭ്യാസം തീരെയില്ലാത്ത ഒരാള്‍ കമ്യൂണിസ്റ്റ്‌ പ്രവര്‍ത്തകനായി കാണപ്പെട്ടത്‌ തികഞ്ഞ അത്ഭുതമായി തോന്നി. അക്കാലത്ത്‌ ബീഹാര്‍ സി. പി. ഐ-യുടെ ഒരു ശക്തികേന്ദ്രമായിരുന്നു. സി. പി. എം-നും സാമാന്യം ശക്തിയുണ്ടായിരുന്നു, ബീഹാറില്‍. യു. പി. യിലും കാണ്‍പൂറ്‍ പോലുള്ള ചില കേന്ദ്രങ്ങളില്‍ ഇടതുപക്ഷത്തിന്‌ ശക്തിയുണ്ടായിരുന്നു. സാമൂഹ്യവസ്ഥ നോക്കിയാല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയ്ക്ക്‌ വേരോടാന്‍ പറ്റിയ മണ്ണായിരുന്നൂ, യു. പി. യിലേതും ബീഹാറിലേതും. പക്ഷേ അതൊരിക്കലും സംഭവിച്ചില്ല. 

ശനിയാഴ്ചയും ഞായറാഴ്ചയും ഒഴിവാണ്‌. ശനിയാഴ്ച പരോള്‍ ഗ്രൂപ്പിനൊപ്പവും ഞായറാഴ്ചകളില്‍ അല്ലാതെയും സിറ്റിയില്‍ പോകും. അടുത്തുള്ള എയര്‍ഫോഴ്സ്‌ ക്യാമ്പിലെ തിയേറ്ററില്‍ ഹിന്ദി സിനിമ വരും. മിക്കപ്പോഴും ഒന്നും രണ്ടും തവണ കണ്ടവ തന്നെ. ചില സായാഹ്നങ്ങള്‍ ആവഴിക്കും നീങ്ങി. ആഴ്ചകള്‍ നീങ്ങുന്നതിനനുസരിച്ച്‌ അലഹാബാദും പരിസരങ്ങളിലേയും പ്രധാനസ്ഥലങ്ങളെല്ലാം ഞങ്ങള്‍ സന്ദര്‍ശിച്ചു. ഗംഗാ, യമുന, സാങ്കല്‍പിക നദിയായ സരസ്വതി എന്നിവയുടെ സംഗമസ്ഥാനമായ തൃവേണി സംഗമം, ആനന്ദഭവനം, ഭഗത്‌ സിംഗിണ്റ്റെ സഖാവായിരുന്ന ചന്ദ്രശേഖര്‍ അസാദ്‌ വെടിയേറ്റ്‌ മരിച്ച ആസാദ്‌ പാര്‍ക്ക്‌ തുടങ്ങിയ സ്ഥലങ്ങളൊക്കെ. കൂടാതെ പത്തിരുന്നൂറ്‌ കിലോമീറ്റര്‍ ദൂരെയുള്ള വാരാണസി (ഉത്തരകാശി) ബുദ്ധമതക്കാരുടെ പുണ്യ സ്ഥലമായ സാരാനാഥ്‌ ഒക്കെ സന്ദര്‍ശിച്ചു. ദൂരെയുള്ള സ്ഥലങ്ങളിലൊക്കെ പോയത്‌ കൂടെയുണ്ടായിരുന്ന ബംഗാളി സുഹൃത്തുക്കളുടെ കൂടെ. ബംഗാളികള്‍ അന്നും ഇന്നും നല്ല ടൂറിസ്റ്റുകളാണ്‌. യാത്ര നടത്താനുള്ള അവസരം കിട്ടിയാല്‍ അവര്‍ അത്‌ കളയില്ല. കന്യാകുമാരിയിലൊക്കെ പോയാല്‍ എപ്പോഴും ധാരാളം ബംഗാളികളെ കാണാനാവും. 

ഒന്നും ചെയ്യാനില്ലാത്ത അവധി ദിവസങ്ങളില്‍ ട്രെയിനിംഗ്‌ സെണ്റ്ററിണ്റ്റെ പിന്നിലുള്ള വഴിയിലൂടെ നടന്ന്‌ അടുത്തുള്ള ഗ്രാമത്തിലുള്ള പുഴയിലെത്തും. വെള്ളമുള്ള സമയമാണെങ്കില്‍ ചിലപ്പോള്‍ കുളിയ്ക്കും. തൃവേണീ സംഗമത്തില്‍ ചേരുന്ന, ഹിന്ദുക്കളുടെ പുണ്യനദിയായ ഗംഗയുടെ കൈവഴിയാണ്‌ ഈ ചെറിയ പുഴ. പുഴയുടെ കരയില്‍ കുറച്ചുവീടുകള്‍. പ്രധാന തൊഴില്‍ കാലിവളര്‍ത്തല്‍ തന്നെ. പശുക്കളേക്കാള്‍ കൂടുതല്‍ എരുമകള്‍. ഹിന്ദുക്കള്‍ പുണ്യനദിയായി കാണുന്ന ഗംഗയുടെ ഈ ചെറുമകളെ പക്ഷേ ആരും മാനിച്ചില്ല. നദിക്കരയില്‍ ആരും ഗംഗയെ തൊഴുത്‌ നിന്നില്ല. നദിയില്‍ നിന്ന്‌ ആരും വെള്ളമെടുത്ത്‌ കുപ്പിയിലാക്കി ഭയഭക്തിയോടെ കൊണ്ടുപോയില്ല. 

തൃവേണീ സംഗമത്തിലാണ്‌ പ്രസിദ്ധമായ പൂര്‍ണകുംഭമേളയും മഹാകുംഭമേളയും നടക്കുന്നത്‌. ലോകത്തിലെ ഏറ്റവും വലിയ മതപരമായ ആള്‍ക്കൂട്ടം ആണ്‌ മഹാകും ഭമേളയുടേതെന്ന്‌ വിലയിരുത്തപ്പെടുന്നു. 2013-ല്‍ നടന്ന മഹാകുംഭമേളയില്‍ 10 കോടി ജനങ്ങള്‍ പങ്കെടുത്തെന്നാണ്‌ ഏകദേശ കണക്ക്‌. 144 വര്‍ഷത്തിലൊരിക്കലാണ്‌ മഹാകുംഭമേള നടക്കുന്നത്‌. പൂര്‍ണ കുംഭമേള 12 വര്‍ഷത്തിലൊരിക്കലും. ഇടയ്ക്കുള്ള മൂന്ന്‌ കുംഭമേളകള്‍ ഹരിദ്വാര്‍, നാസിക്‌, ഉജ്ജയിന്‍ എന്നീ സ്ഥലങ്ങളിലാണ്‌ നടക്കുന്നത്‌. മേളയിലെ ഏറ്റവും പ്രധാനപ്പെട്ട അനുഷ്ഠാനം ഗംഗയിലുള്ള മുങ്ങിക്കുളി തന്നെ. അമ്മ സര്‍വ്വ ഐശ്വര്യങ്ങളോടെ എല്ലാവരുടേയും ആദരവും ഭക്തിയും നേടി വിരാജിക്കുമ്പോള്‍ അഞ്ചാറ്‌ കിലോമീറ്റര്‍ ദൂരെയുള്ള മകള്‍ മനുഷ്യരോടൊപ്പം കന്നുകാലികള്‍ക്കും കുളിക്കാനും കുടിയ്ക്കാനും വെള്ളം നല്‍കി തണ്റ്റെ ധര്‍മ്മം നിറവേറ്റുന്നു. ഇത്രയും മഹത്തായ ഒരമ്മയുടെ മകളാണെന്ന സത്യം ഓര്‍ക്കാതെ തിരസ്കൃതയായി കഴിയുന്നു. 

വാരാണസിയില്‍ പോയപ്പോള്‍ ഗംഗയില്‍ മുങ്ങിക്കുളിച്ച ഓര്‍മ്മ ഇന്നും അറപ്പുളവാക്കുന്നതാണ്‌. പൂജാദ്രവ്യങ്ങളും മറ്റെല്ലാ ചപ്പുചവറുകളും ചിലപ്പോള്‍ ചത്ത മൃഗങ്ങളുടെ ശരീരങ്ങളും ഒഴുകി നടക്കുന്ന ഗംഗ ഇത്തിരി പോലും എന്നെ ആകര്‍ഷിച്ചില്ല. പക്ഷേ മനുഷ്യജീവിതത്തിണ്റ്റെ നാനാ മുഖങ്ങളും ഭാവങ്ങളും കൊണ്ട്‌ സമ്മൃദ്ധമാണ്‌ സദാ സജീവമാണ്‌ വാരാണസിയും അവിടത്തെ ഗംഗാ തീരവും. കൂടെയുള്ള സുഹൃത്തുക്കളുടെ നിര്‍ബ്ബന്ധത്തിന്‌ വഴങ്ങി കുളിക്കാനിറങ്ങി. വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ ചവുട്ടിയത്‌ ചളിയും ചപ്പുചവറുകളും നിറഞ്ഞ്‌ കൊഴുത്ത നിലത്ത്‌. നൂറ്‌ കണക്കിന്‌ ശവങ്ങള്‍ ദിവസവും എരിക്കുന്നതും ഇത്‌ ചെയ്യുന്നവര്‍ പാതിവെന്ത ശരീരഭാഗങ്ങള്‍ പുഴയില്‍ വലിച്ചെറിയുന്ന സംഭവങ്ങളും വായിച്ചത്‌ ഓര്‍മ്മയിലുണ്ടായിരുന്നിരിക്കണം. ഒരിക്കലേ മുങ്ങിയുള്ളൂ. അന്ന്‌ നിശ്ചയിച്ചു, ഇനിയില്ല എന്ന്‌. പിന്നീടും വാരാണസിയില്‍ പോയെങ്കിലും ഒരിക്കല്‍ പോലും ഗംഗയില്‍ കുളിക്കാന്‍ തോന്നിയിട്ടില്ല. അലഹാബാദില്‍ ഗംഗ വാരാണസിയിലെ അത്ര മലിനമല്ല. 

1989 ഫിബ്രവരിയില്‍ പൂര്‍ണകുംഭമേള നടന്നിരുന്നു. ഞങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ തൃവേണീ സംഗമത്തിലെ വിശാലമായ മണല്‍തീരം ലക്ഷക്കണക്കിനാളുകളുടെ കാലടികളേറ്റ്‌ ഉടഞ്ഞുലഞ്ഞ നിലയിലായിരുന്നു. പൂജാ സാധനങ്ങളും പൂമാലകളും കിലോമീറ്ററോളം ദൂരം നദിയിലും തീരത്തും ചിതറിക്കിടന്നു. മുതിര്‍ന്നവരോടൊപ്പം കുട്ടികളും പുഴയില്‍ മുങ്ങി തപ്പുന്നുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക്‌ പൊങ്ങിവന്ന്‌ എന്തോ സഞ്ചിയില്‍ നിക്ഷേപിക്കുന്നത്‌ കാണായി. പിന്നീടാണ്‌ മനസ്സിലായത്‌, നീണ്ട മുങ്ങിത്തപ്പലിനൊടുവില്‍ അവര്‍ കണ്ടെടുക്കുന്നത്‌ നാണയത്തുട്ടുകളാണ്‌. കുംഭമേളയ്ക്കെത്തിയ ഭക്തര്‍ ഗംഗയ്ക്ക്‌ കാണിക്കയായി ധാരാളം പണം എറിഞ്ഞുകൊടുത്തിരുന്നു. മനുഷ്യരോട്‌ സ്നേഹം കാണിക്കുന്നപോലെത്തന്നെ ദൈവത്തോടുള്ള ഭക്തി പ്രകടിപ്പിക്കുന്നതും നമ്മള്‍ സമ്മാനം കൊടുത്തുകൊണ്ടാണല്ലോ. നാണയം മുങ്ങിയെടുക്കുന്ന മനുഷ്യരോ അതോ കാണിക്കയായി നദിയ്ക്ക്‌ പണമെറിഞ്ഞുകൊടുക്കുന്ന ഭക്തരോ ആരാണ്‌ പാവങ്ങള്‍? അറിയില്ല. 

ഫെബ്രുവരിയില്‍ അലഹാബാദില്‍ എത്തിയപ്പോള്‍ തണുപ്പായിരുന്നു. ക്രമേണ തണുപ്പ്‌ കുറഞ്ഞുവന്നു. മാര്‍ച്ച്‌ മാസത്തോടെ ചൂട്‌ കൂടിത്തുടങ്ങി. ഉത്തരേന്ത്യയിലെ കാലാവസ്ഥാമാറ്റം രണ്ട്‌ ഹിന്ദു ആഘോഷങ്ങളുമായി ബന്ധപ്പെട്ട്‌ കിടക്കുന്നു. ദീപാവലിയും ഹോളിയും. ദീപാവലി കഴിഞ്ഞാല്‍ സ്വെറ്റര്‍ ധരിക്കാം. ഹോളി കഴിയുമ്പോള്‍ ഊരി മാറ്റിവെയ്ക്കാം. ഇതാണതിണ്റ്റെ ഒരു രീതി. 

ഏപ്രില്‍ ആയപ്പോഴേയ്ക്കും ചൂട്‌ കഠിനമായി തുടങ്ങി. മെയ്‌ മാസത്തില്‍ ഞങ്ങളുടെ ട്രെയിനിംഗ്‌ അവസാനിക്കും. അലഹബാദ്‌ വിടുന്നതിന്‌ മുമ്പ്‌ ഒരിക്കല്‍ കൂടി ആസാദ്‌ പാര്‍ക്കിലും ആനന്ദഭവനത്തിലും ഒക്കെ പോകാന്‍ ആഗ്രഹം തോന്നി. ചൂടിണ്റ്റെ ആധിക്യം കാരണം മറ്റുള്ളവരൊന്നും കൂടെ വരാന്‍ തയ്യാറാകാത്തതുമൊണ്ട്‌ ആന്ധ്രയില്‍ നിന്നുള്ള ഒരു സുഹൃത്തുമൊത്ത്‌ സിറ്റിയില്‍ പോയി. ആനന്ദഭവനം ഒരിക്കല്‍ കൂടി കണ്ടതിനുശേഷം പാര്‍ക്കില്‍ എത്തി. ഈ പാര്‍ക്ക്‌ 1870-ല്‍ ആല്‍ഫ്രഡ്‌ രാജകുമാരന്‍ നഗരത്തിലെത്തിയതിണ്റ്റെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ചതായിരുന്നു. ഭഗത്‌ സിംഗ്‌, സുഖ്ദേവ്‌, രാജ്ഗുരു എന്നിവരെപ്പോലെ ബ്രിട്ടീഷ്‌ കാര്‍ക്കെതിരെ ആയുധമെടുത്ത്‌ പോരാടിയ ചന്ദ്രശേഖര്‍ ആസാദിണ്റ്റെ രക്തസാക്ഷിത്വത്തിനുശേഷം പാര്‍ക്കിണ്റ്റെ പേര്‌ മാറ്റി. ഒരിക്കല്‍ ചന്ദ്രശേഖര്‍ ആസാദും സഖാക്കളും ആല്‍ഫ്രഡ്‌ പാര്‍ക്കിലുണ്ടെന്നറിഞ്ഞ ബ്രിട്ടീഷ്‌ പോലീസ്‌ പാര്‍ക്ക്‌ വളഞ്ഞു. കൂടെയുള്ള സഖാക്കളെ രക്ഷിക്കാന്‍ ആസാദ്‌ വെടിവെയ്പ്പ്‌ തുടങ്ങി. സഖാക്കള്‍ രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്‌ മുറിവേറ്റു. എന്നാല്‍ പിടികൊടുക്കാന്‍ തയ്യാറാവാതെ അവസാനത്തെ വെടിയുണ്ട ഉപയോഗിച്ച്‌ അദ്ദേഹം സ്വയം വെടിവെച്ചു മരിക്കുകയായിരുന്നു. ഈ സംഭവം നടന്നത്‌ 1931 ഫെബ്രവരി 27-ന്‌. ചെറുപ്പകാലത്തെ വീരപുരുഷന്‍മാരായിരുന്നൂ, ഭഗത്‌ സിംഗ്‌, സുഖ്ദേവ്‌, രാജ്ഗുരു എന്നിവര്‍ക്കൊപ്പം ആസാദും. പാര്‍ക്കില്‍ നില്‍ക്കുമ്പോള്‍ രക്തസാക്ഷികളുടെ ചോരവീണ്‌ ചുവന്ന മണ്ണില്‍ നില്‍ക്കുന്നതിണ്റ്റെ നിര്‍വൃതി ഞാന്‍ അറിഞ്ഞു. 

പെട്ടെന്ന്‌ പാര്‍ക്കിണ്റ്റെ ചുറ്റുമുള്ള റോഡില്‍ ആളുകളുടെ ബഹളം കേട്ടു. കടക്കാരെല്ലാം പുറത്തുനിരത്തി വെച്ചിരിക്കുന്ന സാധനങ്ങള്‍ പ്ളാസ്റ്റിക്‌ ഷീറ്റ്‌ കൊണ്ട്‌ മൂടുന്നു. ഉന്തുവണ്ടിക്കാര്‍ വണ്ടികള്‍ മൂടി കച്ചവടം അവസാനിപ്പിക്കുന്നതുപോലെ തോന്നി. ഞങ്ങള്‍ ഒന്നും മനസ്സിലാകാതെ നിന്നു. ശക്തമായ കാറ്റ്‌ വീശി തുടങ്ങി.അന്തരീക്ഷം ഒന്നും കാണാനാവത്ത വിധം പൊടി നിറഞ്ഞു. കാര്യം മനസ്സിലാക്കിയപ്പോഴേക്ക്‌ വൈകിപ്പോയിരുന്നു. ഞങ്ങള്‍ രണ്ട്‌ പേരും തിരിച്ചറിയാനാവാത്ത വിധം ചുവന്ന പൊടിയില്‍ മൂടിയിരുന്നു. രക്തസാക്ഷികളുടെ ചോര വീണ്‌ ചുവന്ന പൊടിയായിരിക്കും ഒരു പക്ഷേ ഞങ്ങളെ മൂടിയത്‌. ദേഹം നിറഞ്ഞ പൊടിയോടെ ഫട്‌ ഫട്‌ വണ്ടിയില്‍ കയറി ഞങ്ങള്‍ ട്രെയിനിംഗ്‌ സെണ്റ്ററില്‍ എത്തി. 

അടുത്ത തവണ ട്രെയിനിംഗ്‌ സെണ്റ്ററില്‍ പോയപ്പോഴേക്കും അതിണ്റ്റെ മുഖം തന്നെ മാറിയിരുന്നു. ഒരു യു. എന്‍. ഡി. പ്പി. പ്രോഗ്രാമിണ്റ്റെ ഭാഗമായി നല്ല കെട്ടിടങ്ങള്‍ വന്നു. നല്ല ഹോസ്റ്റല്‍ സൌകര്യങ്ങള്‍. അറ്റാച്ഡ്‌ ബാത്‌ റൂമുകള്‍. ശീതീകരിച്ച മുറികള്‍. മെച്ചപ്പെട്ട ഭക്ഷണം ഒക്കെ. 

പക്ഷേ ബമ്രോളി ഗ്രാമത്തിന്‌ കാര്യമായ ഒരു മാറ്റവും ഇല്ല. പുതിയ ഒന്നു രണ്ട്‌ കടകള്‍ വന്നിരിക്കുന്നു. രാമുവിണ്റ്റെ ചായക്കട അതുപോലെ തന്നെ. സമോസയ്ക്കും ജിലേബിയ്ക്കും അതേ രുചി. അതെ അലമാര, അതേ ബെഞ്ചുകള്‍, മേശകള്‍. കാഷ്‌ കൌണ്ടറില്‍ ഇരിക്കുന്നത്‌ പഴയ കിഴവന്‍ അല്ല. കുറച്ചുകൂടി പ്രായം കുറഞ്ഞ ഒരാള്‍, അയാളുടെ മകനായിരിക്കും. അതേ പോലുള്ള ദോത്തി, ചായക്കറപുരണ്ട്‌ നിറം മാറിയ ബനിയന്‍. 

ട്രെയിനിംഗ്‌ സെണ്റ്ററിനുചുറ്റും മതില്‌ വന്നു. വലിയ ഗേറ്റ്‌, ഗേറ്റില്‍ സെക്യൂറിറ്റി. മതിലിനോട്‌ ചേര്‍ന്ന്‌ പ്ളാസ്റ്റിക്‌ കൊണ്ട്‌ മറച്ച ചായക്കടകള്‍ ഒന്നല്ല രണ്ടെണ്ണം. പക്ഷേ ആ കിഴവനെ കാണാനായില്ല. കോണ്‍ഗ്രസ്സിണ്റ്റെ നേതൃത്വത്തിലുണ്ടായിരുന്ന ബ്രാഹ്മണ മേധാവിത്വത്തിനെതിരെ യാദവ ശക്തിയുമായി സോഷ്യലിസ്റ്റ്‌ ഭൂതകാലമുണ്ടായിരുന്ന മുലായം സിംഗ്‌ അധികാരത്തില്‍ വന്നിരുന്നു. പിന്നീട്‌ ദലിത്‌ മുഖവുമായി മായാവതിയും. രാഷ്ട്രീയത്തില്‍ ബ്രോക്കര്‍ വേഷത്തിണ്റ്റെ സാദ്ധ്യത പുതുതായി കണ്ടെത്താനായി എന്നതാണ്‌ ഇവരുടെ ഭരണത്തിണ്റ്റെ പ്രധാന നേട്ടം. ഏറെക്കാലം നീണ്ട കോണ്‍ഗ്രസ്സിണ്റ്റെ ദുര്‍ഭരണത്തിനും ഹിന്ദുത്വ ശക്തികളുടെ ബദലിനും എതിരായി രംഗത്തുവന്ന ചെറിയ പ്രാദേശികപാര്‍ട്ടികള്‍ വളരെ കുറഞ്ഞ കാലം കൊണ്ട്‌ തന്നെ അഴിമതിയിലും ദുര്‍ഭരണത്തിലും മുങ്ങി അപ്രസക്തമാകുന്ന കാഴ്ചയാണ്‌ സമീപകാല ഇന്ത്യന്‍ ദുരന്തം. ചരിത്രം തങ്ങളിലേല്‍പിച്ച സുപ്രധാന ദൌത്യം മറന്നുപോയവരില്‍ മുലയം സിംഗും മായാവതിയും ലലു പ്രസാദ്‌ യാദവും ചന്ദ്രബാബു നായിഡുവും കരുണാനിധിയുമുണ്ട്‌. ഇന്ത്യന്‍ ജനാധിപത്യത്തിണ്റ്റെ ശാപവും ഇത്‌ തന്നെ. 

യു. പി. യിലെ പിന്നോക്കക്കാരുടെയും ദലിതണ്റ്റേയും അവസ്ഥയില്‍ കാര്യമായ ഒരു മാറ്റവും കൊണ്ട്‌ വരാന്‍ മുലയം സിംഗിനും മായവതിയ്ക്കും കഴിഞ്ഞിട്ടില്ലെന്ന്‌ ഓരോ ബമ്രോളി യാത്രയും പറഞ്ഞുകൊണ്ടേയിരിക്കുന്നു. പക്ഷേ ഒന്നുണ്ട്‌. അന്ന്‌ കണ്ടിരുന്ന കിഴവനും അയാള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന ചെങ്കൊടിയും എന്നെന്നേക്കുമായി അപ്രത്യക്ഷമായിരിക്കുന്നു.  

6 comments:

  1. നേരിൽ കണ്ട പ്രതീതി ഉളവാക്കിയ വിവരണം.. സൂപ്പർ.. ഭാവുകങ്ങൾ.. :)

    ReplyDelete
  2. മനോഹരം.പങ്കുവച്ചതിനു ഏറെ നന്ദി.

    ReplyDelete
  3. അലഹബാദ് വിശേഷങ്ങള്‍ വായിച്ചു. പാഠപുസ്തകത്തില്‍ മാത്രം കേട്ട് പരിചയിച്ച നഗരം. ആനന്ദഭവനം ആദ്യമായിട്ടാണ് ഫോട്ടോയിലെങ്കിലും കാണുന്നത്. ആസാദിന്റെ ചിത്രവും ഓര്‍മ്മകള്‍ ഉണര്‍ത്തി

    ReplyDelete
  4. അനുഭവവിവരണം നന്നായിരിക്കുന്നു,,,

    ReplyDelete
  5. പഴയ ഓര്‍മ്മകള്‍ ... നന്നായിരിക്കുന്നു വിവരണം.
    ഗംഗയെ കുറിച്ചു പറയുമ്പോള്‍ ഋഷികേശിലെ ഗംഗ വേനല്‍ കാലത്ത് ശരിക്കും തെളിനിരും കുളിര്‍ നിരുമാണ്. നട്ടുച്ചക്ക് കുളിച്ചാലും മണിക്കുറുകളോളം ദേഹത്തു കുളിരുണ്ടാകും. പക്ഷെ നാലഞ്ചു കിലോമീറ്റര്‍ ഇപ്പുറം ഹരിദ്വാരില്‍ സ്ഥിതി വലിയ കഷ്ടമാണ്. പുജാദ്രവ്യങ്ങളും ചിതാഭസ്മവും ഒഴുക്കി കൊണ്ടേയിരിക്കും. അവിടെയും ഇത് പോലെ പുഴയില്‍ ചാടുന്നവര്‍ ഉണ്ട്, നാണയങ്ങള്‍ അല്ലാ അവരുടെ ലക്‌ഷ്യം, നാളികേരമാണ്. അതൊക്കെ ഓര്‍ത്തുപോയി.

    ReplyDelete