Friday, June 28, 2013

നാട്ടിന്‍പുറത്തെ അംബാനിമാര്‍

അംബാനി എന്നത്‌ ഗുജറാത്തില്‍ നിന്നുള്ള ഒരു കുടുംബ പേരല്ല, ഇന്ന്‌. അതൊരു പ്രസ്ഥാനമാണ്‌. രാഷ്ട്രീയപാര്‍ട്ടികള്‍ മാറി മാറി വരുമ്പോഴും വകുപ്പുകളും ഓരോന്നിനുമുള്ള മന്ത്രിമാരേയും നിശ്ചയിക്കാന്‍ കരുത്തുള്ള, അഹിതമാവുമ്പോള്‍ വലിച്ച്‌ ദൂരെ എറിയാനും കഴിവുള്ള ഒരു പ്രസ്ഥാനം. റ്റാറ്റയേയും ബിര്‍ളയേയും പോലെ ഇന്ത്യന്‍ ബിസിനസ്സ്‌ രംഗത്ത്‌ പരിചയവും പാരമ്പര്യവുമുള്ള കുടുംബങ്ങളെ പിന്തള്ളി വെറും നാല്‌ പതിറ്റാണ്ടുകൊണ്ട്‌ ഇന്ത്യയെ കാല്‍ക്കീഴിലാക്കിയ പ്രസ്ഥാനം. ധീരുഭായ്‌ അംബാനി റിലയന്‍സ്‌ ഇന്‍ഡസ്ട്രീസ്‌ ആരംഭിക്കുന്നത്‌ 1966-ല്‍ ആണ്‌. റ്റാറ്റ ഇന്‍ഡസ്ട്രീസ്‌ ആദ്യത്തെ സംരംഭം തുടങ്ങുന്നത്‌ നൂറ്‌ കൊല്ലം മുമ്പ്‌  1868-ലും. 

നമ്മുടെ നാട്ടിലുമുണ്ട്‌ അംബാനിമാര്‍. അത്‌ ചിലപ്പോള്‍ ഒരു അഹമ്മദാജിയാവാം. മറ്റ്‌ ചില നാട്ടില്‍ ഒരു നാരായണന്‍ നായരാവാം. ചിലപ്പോള്‍ വെറും നാരായണനും. കോട്ടയത്തും ഇടുക്കിയിലും ഒരു തോമസ്‌. വളരെ പെട്ടെന്ന്‌ സമ്പത്തും അതിനൊപ്പം കിട്ടുന്ന പൊതുസമൂഹത്തിലെ മാന്യതയും നേടിയെടുക്കുന്നവര്‍. കേരളത്തിലെ സാധാരണ ജനങ്ങളില്‍ ഭൂരിഭാഗവും ഒരു അംബാനിത്തം സ്വപ്നം കാണുന്നവരാണ്‌. വഴികള്‍ പലതാണെന്ന്‌ മാത്രം. ചിലര്‍ ലോട്ടറി എടുത്ത്‌ മനപ്പായസം ഉണ്ണുന്നു. മറ്റ്‌ ചിലര്‍ റിയല്‍ എസ്റ്റേറ്റ്‌ ബ്രോക്കര്‍മാര്‍ ആകുന്നു. ഇനി ചിലര്‍ ആറ്‌ മാസം കൂലി പണി എടുത്തതിനുശേഷം കുറച്ച്‌ ബംഗാളികളെയോ, ബീഹാരികളേയോ, ഝാര്‍ക്കണ്ഡ്‌ തൊഴിലാളികളേയോ വെച്ച്‌ പണിയെടുപ്പിക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ ആകുന്നു. 

പണ്ട്‌ പാര്‍ട്ടി പ്രവര്‍ത്തനവുമായി നടന്ന കാലത്ത്‌ നാട്ടില്‍ റ്റാറ്റമാരും ബിര്‍ളമാരും ഗോയങ്കമാരും ആണുണ്ടായിരുന്നത്‌. അവര്‍ വെറുക്കപ്പെട്ടവര്‍ ആയിരുന്നു. തൊഴിലാളികളുടെ ചോര കുടിച്ച്‌ ചീര്‍ക്കുന്ന ബൂര്‍ഷ്വാസികള്‍. അന്ന്‌ അംബാനി സുഗന്ധവ്യജ്ഞനങ്ങള്‍ വിറ്റു നടക്കുകയായിരുന്ന ഒരു ചെറുകിടക്കാരനായിരുന്നു. ബോംബെയിലെ ഭോലേശ്വറില്‍ രണ്ട്‌ മുറി ഫ്ളാറ്റില്‍ താമസം. റ്റാറ്റയും ബിര്‍ളയുമാവട്ടെ ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ ആള്‍രൂപങ്ങള്‍. 

എണ്റ്റെ നാട്ടില്‍ ഒരു മരമില്ല്‌ ഉണ്ടായിരുന്നു. മരം കൊണ്ടുപൊയാല്‍ നമ്മള്‍ക്കാവശ്യമുള്ള വലിപ്പത്തില്‍ ഈര്‍ന്ന്‌ കൊണ്ടുപോരാം. ആ മില്ല്‌ വരുന്നതിന്‌ മുമ്പ്‌ മരം ആളുകള്‍ ഈര്‍ച്ചവാള്‍ ഉപയോഗിച്ച്‌ ഈര്‍ന്നെടുക്കുകയായിരുന്നു. ഇതിന്‌ ഒരു സമയം രണ്ട്‌ പേര്‍ വേണം. രണ്ട്‌ കാല്‍ നാട്ടി അതിന്‍മേല്‍ ഈരാനുള്ള മരം നീളത്തില്‍ വെയ്ക്കും. ഒരാള്‍ മരത്തിന്‌ മുകളില്‍ കയറി നിന്ന്‌ ഈര്‍ച്ചവാളിണ്റ്റെ ഒരു പിടി പിടിയ്ക്കും മറ്റേയാള്‍ നില്‍ക്കുന്നയാളിന്‌ അഭിമുഖമായി മരത്തിനടിയില്‍ മുട്ടുകുത്തിയിരുന്ന്‌ വാളിണ്റ്റെ മറ്റെ പിടി പിടിയ്ക്കും. എന്നിട്ട്‌ ഒരേ താളത്തില്‍ ഈര്‍ച്ചവാള്‍ മുകളിലോട്ടും താഴോട്ടും വലിയ്ക്കും. നല്ല ശാരീരികക്ഷമതയും മെയ്‌വഴക്കവും ആവശ്യമുള്ള ഈ ജോലികണ്ട്‌ നില്‍ക്കാന്‍ നല്ല രസമായിരുന്നു. ഒരേസമയം കരുത്തും താളബോധവും ആവശ്യമുള്ള ജോലി. 

ഇങ്ങനെയുള്ള സ്ഥിതിയിലാണ്‌ നാട്ടില്‍ ഈര്‍ച്ചമില്ല്‌ വന്നത്‌. നാട്ടിലെ സാധാരണക്കാരായ ഈര്‍ച്ചപണിക്കാരുടെ വയറ്റത്തടിക്കാന്‍ മില്ല്‌ കൊണ്ട്‌ വന്നവനെ ഞങ്ങള്‍ റ്റാറ്റയായി തന്നെ കണ്ടു. ഏത്‌ വിഷയം എടുത്താലും അത്‌ തൊഴിലാളികളുടെ ജീവിതോപാധിയുമായി തട്ടിച്ചുനോക്കി പക്ഷം പിടിക്കുന്ന നയം എന്നും ഇടതുപക്ഷം എടുത്തിരുന്നു. ഒരു തൊഴിലാളി വര്‍ഗ പാര്‍ട്ടിയെ സംബന്ധിച്ചേടത്തോളം അത്‌ ശരിയുമായിരുന്നു. പക്ഷേ ബീഡി വലിയുണ്ടാക്കുന്ന ആരോഗ്യപ്രശ്നത്തെ കുറിച്ച്‌ പറയുമ്പോള്‍ ബീഡി തൊഴിലാളികളുടെ തൊഴിലുമായി ബന്ധപ്പെടുത്തിയാലുണ്ടാകുന്ന ഭവിഷ്യത്ത്‌ മനസ്സിലാക്കാന്‍ തൊഴിലാളി സംഘടനകള്‍ക്ക്‌ കഴിഞ്ഞോ എന്ന്‌ സംശയമുണ്ട്‌. 

തൊണ്ണൂറുകളില്‍ ഭാരത പുഴയിലെ മണല്‍വാരല്‍ നിയന്ത്രിക്കണമെന്ന ആവശ്യവുമായി പരിസ്ഥിതിപ്രേമികള്‍ നീണ്ട ഒരു സമരം നടത്തിയിരുന്നു. പുഴ ഇന്നത്തെ പോലെ വെറും എല്ലിന്‍കൂട്‌ ആക്കുന്നതിനുമുമ്പ്‌ ഈ അവസ്ഥ മുന്‍കൂട്ടി കണ്ട്‌ നടത്തിയതായിരുന്നൂ, ആ സമരം. അന്ന്‌ ഇടതുപക്ഷം ആ സമരത്തിനെ പരാജയപ്പെടുത്താന്‍ മണല്‍ തൊഴിലാളികളെ ആണുപയോഗിച്ചത്‌. മണല്‍വാരലിനെ ഒരു തൊഴില്‍പ്രശ്നമാക്കി ചുരുക്കി. ഇന്നിപ്പോള്‍ പുഴയുടെ മരണത്തിനുശേഷം വിലപിക്കാന്‍ അവരുമുണ്ട്‌. "ദീപങ്ങളൊക്കെ കെടുത്തി നമ്മള്‍ പ്രാര്‍ത്ഥിക്കുകയാണ്‌, ദീപമേ നീ നയിച്ചാലും." എന്ന്‌. 

നാട്ടിലെ ഈര്‍ച്ചമില്ലില്‍ ഏഴോ എട്ടോ തൊഴിലാളികള്‍ ഉണ്ടായിരുന്നു. സ്വാഭാവികമായും അവര്‍ക്ക്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ കീഴില്‍ ഒരു യൂണിയനും. ഒരിക്കല്‍ കൂലി കൂടുതലിനായി തൊഴിലാളികള്‍ ഒരു സമരം നടത്തി. മുതലാളി മില്ല്‌ പൂട്ടിയിട്ടു. ദിവസങ്ങളോളം സമരം നീണ്ടുപോയി. തൊഴിലാളികള്‍ മില്ലിനുമുമ്പില്‍ കുത്തിയിരുപ്പ്‌ സത്യാഗ്രഹം നടത്തി. കുടുംബം പട്ടിണിയിലായി. അവര്‍ പട്ടിണി കിടക്കാതിരിക്കാന്‍ സമരസഹായനിധി പിരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒന്നടങ്കം മുന്നിട്ടിറങ്ങി. പാട്ടയുമായി നിരത്തിലൂടെ പോകുന്ന ആളുകളെ ഓരോരുത്തരേയും കണ്ട്‌ സംഭാവന പിരിച്ചു, കുടുംബങ്ങളെ പോറ്റി. അത്തരത്തിലുള്ള സാഹോദര്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ അന്നുണ്ടായിരുന്നു. സമരം ചെയ്യുന്ന തൊഴിലാളികളോട്‌ സാധാരണ ജനങ്ങള്‍ക്കുമുണ്ടായിരുന്നു, അനുഭാവം. പക്ഷേ എത്ര നാള്‍..? മാസങ്ങള്‍ നീണ്ട ആ സമരം ഒടുവില്‍ വിജയം കാണാതെ അവസാനിച്ചു. ഉടമ വര്‍ഷങ്ങളോളം മില്ല്‌ തുറന്നതേയില്ല. 

ഇത്തരം പ്രാദേശിക വിഷയങ്ങള്‍ ഏറ്റെടുത്ത്‌ സാധാരണക്കാരുടെ പക്ഷത്തുനിന്നുകൊണ്ടാണ്‌ എന്നും ഇടതുപക്ഷം വളര്‍ന്നത്‌. പക്ഷേ ബൂര്‍ഷ്വാസിയുടെ നിര്‍വചനം പലപ്പോഴും തെറ്റി പോയില്ലേ എന്ന്‌ സംശയം തോന്നുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട്‌ പോയി. ഒരു ചെറുകിട സംരംഭം തുടങ്ങുന്നവന്‍ ബൂര്‍ഷ്വാസിയായി എണ്ണപ്പെട്ടു. തൊഴിലാളികള്‍ ഉണ്ടെന്നാല്‍ മറുവശത്ത്‌ മുതലാളി ഉണ്ടാവണമെന്നുള്ളത്‌ ഒരു സ്വാഭാവികത മാത്രമാണ്‌. ശരിയായ അര്‍ത്ഥത്തില്‍ ബൂര്‍ഷ്വാസി ഇല്ലാത്ത കേരളത്തില്‍ തൊഴിലാളിയുടെ മറുവശത്തുള്ളവന്‍ മുതലാളിയായി. 

സ്വന്തം വീട്ടിലേക്ക്‌ സാധനങ്ങള്‍ കൊണ്ടുവരുന്ന ഒരു സാധാരണക്കാരന്‍ മുതലാളി ആയത്‌ അങ്ങനെയാണ്‌. അവന്‍ തൊഴിലാളികളുടെ തൊഴിലെടുക്കാനുള്ള അവകാശം ഹനിക്കുന്നവന്‍, വര്‍ഗശത്രു ആയി മാറി. ക്രമേണ സ്വന്തം ആവശ്യത്തിനുള്ള സാധനങ്ങള്‍ നിങ്ങള്‍ തന്നെ ഇറക്കാനുള്ള അവകാശം ഞങ്ങള്‍ നിഷേധിക്കുന്നില്ല, പക്ഷേ ഞങ്ങള്‍ക്കുള്ള കൂലി തന്നാല്‍ മതി എന്ന അവസ്ഥയിലേക്ക്‌ കാര്യങ്ങള്‍ വഷളായി. വെറുതെ നോക്കി നില്‍ക്കുന്നതിനും കൂലി എന്ന്‌ പറയുമ്പോള്‍ കൂലിയെക്കുറിച്ചുള്ള മാര്‍ക്സിണ്റ്റെ നിര്‍വ്വചനം പോലും തൊഴിലാളി സംഘടനകള്‍ മറന്നു. 

കുറച്ചുകാലം മുമ്പ്‌ ഒരു ടി. വി. ചാനലില്‍ നടന്ന ഒരു ചര്‍ച്ച ഓര്‍മ വരുന്നു. പ്രവാസി മലയാളികള്‍ അവരുടെ സമ്പത്ത്‌ കേരളത്തിണ്റ്റെ സമ്പദ്വ്യവസ്ഥയെ പുഷ്ടിപ്പെടുത്താന്‍ ഉപയോഗിക്കാത്തത്‌ എന്ത്‌ എന്നതായിരുന്നു, വിഷയം. അന്ന്‌ കേരളത്തിനുപുറത്തുള്ള വ്യവസായികള്‍ ഭൂരിഭാഗം പേരും പറഞ്ഞത്‌ കേരളത്തിണ്റ്റെ പൊതു സമൂഹം അവരെ പിന്തിരിയാന്‍ പ്രേരിപ്പിക്കുന്നു, എന്നാണ്‌. തൊഴിലാളിസമരങ്ങള്‍ക്കൊപ്പം ഞാനും നിങ്ങളുമടങ്ങുന്നവരുടെ നിഷേധാത്മക നിലപാട്‌. അതില്‍ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരുണ്ട്‌, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുണ്ട്‌, ഒരു ചെറിയ ശബ്ദം, മണം ഒന്നും സഹിക്കാന്‍ തയ്യാറല്ലാത്ത അയല്‍ക്കാരുമുണ്ട്‌. വരവേല്‍പ്‌ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രം അനുഭവിച്ച കാര്യങ്ങള്‍ ഓര്‍ക്കാം. 

വര്‍ഷങ്ങളായി കേരളത്തിനു പുറത്ത്‌ താമസിക്കുന്ന ഞാന്‍ നാട്ടില്‍ ചെന്ന്‌ ആളുകളോട്‌ ഇടപെടുമ്പോഴാണ്‌ മനസ്സിലാകുന്നത്‌ ഞാനും ഒരു കൊച്ചു അംബാനിയാണ്‌ എന്ന വിവരം. അതില്‍ കുറച്ചൊക്കെ അഭിമാനവും ഉണ്ടെന്ന്‌ കൂട്ടിക്കോളൂ. അല്ലെങ്കില്‍ ഇങ്ങനെയുള്ള കാര്യത്തില്‍ ഇത്തിരി ഗമയില്ലാത്തവരായി ആരുണ്ട്‌ ഈ ഭൂമി മലയാളത്തില്‍, പുറത്ത്‌ പറയാന്‍ മടിയാണെങ്കില്‍ കൂടി. ഏതെങ്കിലും തരത്തിലുള്ള ചെറിയ ജോലിക്കായി ആരെയെങ്കിലും ബന്ധപെട്ടു നോക്കൂ അപ്പോള്‍ മനസ്സിലാകും മുകളില്‍ പറഞ്ഞതിണ്റ്റെ അര്‍ത്ഥം. 

കേരളത്തിലെ പൊതുജനങ്ങളില്‍ ഭൂരിഭാഗത്തേയും അംബാനിയുമായി ബന്ധപ്പെടുത്താം. കുറേ പേര്‍ എന്നെപ്പോലുള്ള അംബാനിമാര്‍. അതിലേറെ പേര്‍ അംബാനിയെ സ്വപ്നത്തില്‍ സൂക്ഷിക്കുന്നവര്‍. നിരത്തില്‍ കാണുന്ന പത്തുപേരിലൊരാള്‍ റിയല്‍ എസ്റ്റേറ്റ്‌ ബ്രോക്കര്‍ ആകുന്നത്‌ അങ്ങിനെയാണ്‌. അംബാനിത്തത്തിലേക്കുള്ള ടിക്കറ്റ്‌ വാങ്ങി ഒരു വര്‍ഷത്തില്‍ 2788.8 കോടി രൂപയുടെ വരുമാനം കേരള സര്‍ക്കാരിലേക്ക്‌ മുതല്‍ കൂട്ടുന്നതും ഇക്കാരണം കൊണ്ട്‌ തന്നെ. ഇത്‌ ഇന്ത്യയില്‍ ഒന്നോ രണ്ടോ സംസ്ഥാനത്തില്‍ മാത്രം നിലനില്‍ക്കുന്ന കാര്യമാണെന്ന്‌ കൂടി അറിയുമ്പോള്‍ മാത്രമേ മലയാളിയുടെ ഉള്ളിലെ സ്വപ്നസഞ്ചാരിയെ ശരിക്കും മനസ്സിലാക്കാന്‍ കഴിയൂ. ആര്‌ പറഞ്ഞു, നമ്മള്‍ സ്വപ്നങ്ങള്‍ നഷ്ടപ്പെട്ട സമൂഹമാണെന്ന്‌? 

7 comments:

  1. അംബാനിയാകാന്‍ അംബയെപ്പോലും തള്ളാന്‍ തയ്യാര്‍

    ReplyDelete
  2. ബാങ്കില്‍ നിന്നും അല്ലാതെയും കാശ് കടംവാങ്ങി താനും ഭാര്യയും സ്കൂള്‍ വിട്ടുവന്ന് മക്കളും കഷ്ടപ്പെട്ടുണ്ടാക്കിയ പച്ചക്കറി തലച്ചുമടായി കൊണ്ടുവന്ന് മുനിസിപ്പാലിറ്റി ഒരുക്കിയ പന്തലില്‍ ഇറക്കി കച്ചവടം ചെയ്യാന്‍ തലേക്കെട്ടഴിച്ച് ഇരുന്ന കര്‍ഷകനെ, ഹോള്‍സെയ്ല്‍ പച്ചക്കറിക്കാരില്‍ നിന്ന് നോക്കുകൂലി വാങ്ങി കക്ഷിഭേദം മറന്ന് തൊഴിലാളികള്‍ വളഞ്ഞിട്ട് പിടിച്ച് നാടുകടത്തിയ സംഭവത്തിന് സാക്ഷിയായ അന്നത്തെ കൃഷി ഓഫീസര്‍ വികാരനിര്‍ഭരനായി എന്നോട് സംസാരിച്ചത് കണ്ണുനീരോടെ ഞാന്‍ കേട്ടിരുന്നു. അത്രക്കും നിസ്സഹാനായ ഒരു കര്‍ഷകന്‍, കൃഷി ഓഫീസര്‍, കേള്‍വിക്കാരന്‍ ... ഒന്നും ചെയ്യാനില്ല എന്ന് കൈകഴുകാനല്ലാതെ എന്ത് ചെയ്യും?

    ReplyDelete
  3. ഞാന്‍ പറയാന്‍ ഉദ്ദേശിച്ച ആര്യം അത്‌ തന്നെ. ബൂര്‍ഷ്വാസിയുടെ നിര്‍വ്വചനത്തില്‍ പിശക്‌ പറ്റി എന്ന തോന്നല്‍.

    ReplyDelete
  4. ഒരു പാടു ഗഹനമായ പ്രശ്നമാണത്‌. കാമ്പുള്ളതും. ചക്രങ്ങളുള്ള ബാഗുകള്‍ ഉപയോഗിക്കുന്നവര്‍ പോലും ചുമട്ടുതൊഴിലാളികളുടെ കണ്ണില്‍ ചൂഷകരാണ്‌. എന്നുവെച്ച്‌ ഏതുവരെ നാം പിന്നോട്ടു പോകും? അങ്ങിനെ പോയാല്‍ ചക്രങ്ങള്‍ കണ്ടുപിടിക്കുന്നതിനു മുന്‍പിലത്തെ കാലം വരെ പോകേണ്ടി വരും. കമ്പ്യൂട്ടറിനെതിരെ വമ്പന്‍ സമരം നടത്തിയിരുന്ന കാലമുണ്ടായിരുന്നു. (ഞാനടക്കം) ഇന്നു അവരെല്ലാവരും കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്നു. കൊയ്തു യന്ത്രം, ടാക്ട്രര്‍, തെങ്ങു കയറാനുള്ള യന്ത്രം, ഒക്കെ വന്നു. എ ടി എം കൌണ്ടര്‍ തുടങ്ങി. ഇന്നുവരെ ഒരു ടൈപിസ്റ്റും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവണ്റ്റെ മുന്നില്‍ ചെന്നു നോക്കു കൂലി ചോദിച്ചിട്ടില്ല. ട്രാക്ടര്‍ ഉടമയെ കര്‍ഷക വൃത്തിയിലേറ്‍പെട്ടവന്‍ അടിച്ചോടിച്ചിട്ടില്ല. പാലം കെട്ടുന്നവരെ തോണിക്കാര്‍ കല്ലെറിഞ്ഞിട്ടില്ല. മിക്കവരും തോണിയിലിരുന്നു കരയാതെ, പാലത്തിലൂടെ നടക്കുന്നവണ്റ്റെ കൊങ്ങക്കു പിടിച്ചു നോക്കു (കടത്തു) കൂലിക്കു ശ്രമിക്കാതെ, മറ്റു ജോലികളിലെക്കു തിരിഞ്ഞു. എന്നാല്‍ സംഘടനാ ബലം പ്ളസ്‌ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു വെറും ഇത്തിള്‍ക്കണ്ണികളാകാനാണു ചുമട്ടു തൊഴിലാളികളുടെ ശ്രമം. പാടത്തിറങ്ങി പണിയാനോ, മറ്റു ജോലികള്‍ ക്കോ അവര്‍ തയ്യാറല്ല. നിവര്‍ത്തിയില്ലാതെ നിസ്സഹായനായി നില്‍ക്കുന്ന യാത്രക്കാരണ്റ്റെ അല്ലെങ്കില്‍ കാരിയുടെ ബാഗുമെടുത്തു നാലടി നടന്നു വായില്‍ തോന്നുന്ന കാശു ബലം പ്രയോഗിച്ചു പോലും എടുത്തിരുന്ന അവര്‍ക്കു ഇത്തരത്തിലുള്ള ജോലികളൊന്നും ചെയ്യാന്‍ കഴിയില്ല. നമ്മളിലൊക്കെ അംബാനിമാരുണ്ടെന്നു പറയുന്നതുപോലെ ഇവരിലും "മുതലാളിത്ത ചൂഷണം" ഒളിച്ചിരിക്കുന്നതു കൊണ്ടാണിതു. ഒരുപാടു സങ്കീറ്‍ണ്ണമായ ഗഹനമായ ഒരു സബ്ജക്റ്റ്‌.

    ReplyDelete
    Replies
    1. വിഷയത്തിണ്റ്റെ ആ വശത്തേക്ക്‌ ഞാന്‍ അത്ര ചുഴിഞ്ഞു നോക്കിയിട്ടില്ല. എണ്റ്റെ വിഷയം മുതലാളി - തൊഴിലാളി ദ്വന്ദ്വം എങ്ങനെ കേരളത്തിണ്റ്റെ സാമൂഹ്യവ്യവസ്ഥയില്‍ ആശാസ്യകരമല്ലാത്ത തലത്തിലേക്ക്‌ വളര്‍ന്നു എന്നുള്ള നോട്ടം ആയിരുന്നു. അതോടൊപ്പം ബൂര്‍ഷ്വാസിയുടെ നിര്‍വചനത്തില്‍ തെറ്റ്‌ പറ്റിയില്ലേ എന്നുള്ള ഒരു ആലോചനയും. എന്തായാലും ഒരു സംവാദം ആവശ്യമുള്ള (എളുപ്പം വിവാദം ഉണ്ടാക്കാനാവുന്ന) ഒരു വിഷയം ആണെന്ന്‌ ബ്ളോഗിലും അല്ലാതെയുമുള്ള പ്രതികരണത്തില്‍ നിന്ന്‌ മനസ്സിലായി

      Delete
  5. വലിയ വലിയ കോര്‍പറേറ്റ് മുതലാളിമാരെ മറ്റിനിര്‍ത്തിയാല്‍ എല്ലാവരുടെയുള്ളിലും തൊഴിലാളിയും മുതലാളിയുമുണ്ട് ജോലി ചെയ്യുന്നേടത്ത് തൊഴിലാളിയുടെ മനോഭാവം , വീട്ടിലോ മറ്റോ എന്തെങ്കുലും പണികള്‍ കൂലിക്ക് ആളെ വിളിച്ച് ചെയ്യിക്കുമ്പോള്‍ നമ്മള്‍ മുതലാളിയുടെ മനോഭാവത്തിലും ..

    ReplyDelete
  6. മജീദ്‌,

    അതും ശരിയാണ്‌. പക്ഷേ ഞാന്‍ പറയാന്‍ ശ്രമിച്ചത്‌ സ്വയം തൊഴിലാളിയായ, അല്ലെങ്കില്‍ വെറും മധ്യവര്‍ഗക്കാരനായ നമ്മളോട്‌ ഇവിടത്തെ സംഘടിതരും അല്ലാത്തവരുമായ തൊഴിലാളികള്‍ അംബാനിയോടെന്ന പോലെ പെരുമാറുന്നതിലെ വൈരുദ്ധ്യത്തെക്കുറിച്ചാണ്‌. നന്ദി, ഈ വരവിനും അഭിപ്രായത്തിനും.

    ReplyDelete