Thursday, October 13, 2011

മഴയുടെ ക്രൂരത.

അന്ന്‌ പതിവുപോലെത്തന്നെ രാവിലെ എണീറ്റു. കാലത്തെ കൊടുക്കല്‍വാങ്ങലുകള്‍ കഴിഞ്ഞ്‌ പതിവ്‌ ഷട്ടില്‍ കളിയ്ക്കാന്‍ പോയി. പോകുമ്പോള്‍ സെപ്റ്റംബര്‍ മാസം എത്തിയിട്ടും നന്നായി വിയര്‍ത്തു. നേരിയ മഴക്കാര്‍ വിയര്‍പ്പ്‌ കൂട്ടാന്‍ മാത്രമേ ഉതകിയുള്ളൂ.

കഴിഞ്ഞ ഒരാഴ്ചയായി ഇതു തന്നെയാണ്‌ അവസ്ഥ. കേരളത്തിലെ പതിവിലും നീണ്ട മഴക്കാലം ഫോണിലൂടെ നിരന്തരം പെയ്യുന്നുണ്ടായിരുന്നു. കേട്ടപ്പോള്‍ ഇത്തിരി പോലും കുളിരുന്നുണ്ടായിരുന്നില്ല. പകരം വിയര്‍പ്പിണ്റ്റെ പശിമ ഇത്തിരി കൂടി അലോസരപ്പെടുത്തി. പെയ്യാത്ത മഴയില്‍ വിയര്‍ത്ത്‌ കുളിച്ചുകൊണ്ടേയിരുന്നു.

പുറത്തെ ഈര്‍പ്പവും ഷട്ടില്‍ കോര്‍ട്ടിലെ ചൂടും ഒക്കെ കൂടി അരക്കാലുറയും ബനിയനും അലക്കി ഒലുമ്പിയെടുത്തതുപോലായി. പെട്ടെന്നാണ്‌ ആകാശം ഇരുണ്ടത്‌. കോര്‍ട്ടിണ്റ്റെ ആസ്ബസ്റ്റോസ്‌ ഷീറ്റില്‍ നിരന്തരമായ കല്ലേറ്‌ കൊണ്ട പോലെ ശബ്ദം കേട്ടുതുടങ്ങി. ഈ വര്‍ഷം ചെന്നൈയില്‍ കിട്ടിയ ഏറ്റവും നല്ല മഴ. ഒന്ന്‌ ഒന്നര മണിക്കൂറ്‍ മഴ നിന്നുപെയ്തു.

ഒരു മണിക്കൂറോളം കാത്ത്നിന്നെങ്കിലും മഴ തോര്‍ന്നില്ല. പിന്നെ ധൈര്യപൂര്‍വം മഴയില്‍ തന്നെ ബൈക്കോടിച്ച്‌ തിരിച്ചു പോന്നു (എണ്റ്റെ ഒരു ധൈര്യമേ..). മീനമ്പാക്കം സബ്‌വേയില്‍ വെള്ളം നിറഞ്ഞിരുന്നു. ഒരുവിധത്തില്‍ ബൈക്ക്‌ നിന്നുപോകാതെ വീടെത്തി. നല്ല മഴയില്‍ വന്നതുകൊണ്ട്‌ കുളി എളുപ്പമായി. നാലുദിവസം മുമ്പ്‌ പിടിച്ചുവെച്ച വെള്ളം കൂടുതല്‍ ഉപയോഗിക്കാതെ കഴിഞ്ഞു.

ഏറെ ദിവസങ്ങള്‍ക്കുശേഷം നടത്തിയ ഒരു സമ്പൂര്‍ണ കുളിയുടെ ആലസ്യത്തില്‍ ഒരു ചുടുചായയും മൊത്തിക്കൊണ്ട്‌ 'ഹിന്ദു' പത്രം തുറന്നു. രണ്ടാമത്തെ പേജില്‍ വലിയ അക്ഷരത്തില്‍ കാലാവസ്ഥാവകുപ്പിണ്റ്റെ പ്രസ്താവന ഉണ്ടായിരുന്നു. 'കൊടും ചൂട്‌ നാലഞ്ച്‌ ദിവസങ്ങള്‍ കൂടി നീളും.' നനഞ്ഞ്‌കുളിര്‍ത്ത എണ്റ്റെ ദേഹം വീണ്ടും വിയര്‍ക്കാന്‍ തുടങ്ങി. കാലാവസ്ഥാ വകുപ്പിണ്റ്റെ മുന്നറിയിപ്പിന്‌ തെല്ലും വിലകല്‍പ്പിയ്ക്കാത്ത മഴയുടെ നേരെ എണ്റ്റെ രോഷം തിളച്ചതിണ്റ്റെ ഫലമായിരുന്നു, ഇപ്പോഴത്തെ വിയര്‍പ്പ്‌.

4 comments:

  1. 'ഇന്ത്യന്‍ കാലവസ്ഥാ പഠനത്തിന്‌ വങ്കുതിപ്പേകിക്കൊണ്ട്‌ പി.എസ്‌.എല്‍. വി സി-൧൮ ഭ്രമണപഥത്തില്‍' വാര്‍ത്ത

    ReplyDelete
  2. ഈതോന്നു കേട്ട് പോകൂ....

    ReplyDelete
  3. മനുഷ്യനു തെറ്റിയതോ അതോ മെഷിനു തെറ്റിയതോ അതോ ഇനി എല്ലാം തെറ്റിക്കാന്‍ മഴ തുനിഞ്ഞിറങ്ങിയതോ? രണ്ടു മൂന്നു വര്‍ഷം മുമ്പ്‌ ഡല്‍ഹിയിലും ഇതു പോലൊന്നു നടന്നതു മറന്നു പോയോ? മഴ പ്രവചനങ്ങള്‍ ജൂലായ്‌, ആഗസ്റ്റ്‌, സപ്തംബര്‍ വരെ നടത്തി അവര്‍ തോറ്റു. ഒരു തുള്ളി പോലും വീണില്ല. ഒടുവില്‍ ഒക്ടോബറില്‍ പേപ്പറുകളില്‍ വലിയ വെണ്ടക്കയില്‍ വന്നു "ഇക്കൊല്ലം ഇനി മഴയില്ല." അടുത്ത ദിവസം തൊട്ട്‌ നവംബര്‍ പാതി വരെ മഴ തകറ്‍ക്കുകയും ചെയ്തു. എന്തായാലും ഒരു മഴ ആസ്വദിച്ചില്ലേ, അതും തമിഴ്‌ നാട്ടില്‍ വെച്ച്‌. ആഴ്ച്ചയിലൊരിക്കല്‍ പൈപ്പില്‍ വെള്ളം വരുമ്പോള്‍ തിരുപ്പൂരുകാര്‍ അതു ഉത്സവം പോലെ ആഘോഷിക്കുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌. അതു നോക്കിയാല്‍ ചെന്നൈ ക്കാരൊക്കെ ഭാഗ്യവാന്‍മാരാണു കേട്ടോ.

    ReplyDelete
  4. മഴയുടെ ഒളിച്ചുകളിയും
    കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മണ്ടത്തരങ്ങളും കേട്ട് വളര്‍ന്ന മലയാളിക്ക് ഇതു കണ്ടു ചിരിക്കുന്നതല്ലേ നല്ലത് ...? ഏതയാലും എഴുത്ത് നന്നായി. ഒരു മഴ കൊണ്ട സുഖം. നന്ദി വിനോദ് .

    ReplyDelete