Monday, March 9, 2015

ഡെല്‍ഹിയില്‍ ഒരു പരപ്പനങ്ങാടിക്കാരന്‍

അവര്‍ അയാളെ കണ്ടത്‌ ന്യൂ ഡെല്‍ഹിയിലെ ജന്തര്‍ മന്തര്‍ റോഡിലായിരുന്നു. മലയാളമനോരമയിലെ ഫിറോസ്‌ അലിയുടെ ഒരു ഫോണ്‍ സന്ദേശം കിട്ടിയിട്ടാണ്‌ അവര്‍ അവിടെ പോയത്‌. എന്നും സമരങ്ങളൂം ധര്‍ണകളും പ്രകടനങ്ങളും നടക്കുന്ന ജന്തര്‍ മന്തര്‍ റോഡില്‍ അന്ന്‌ പതിവിലധികം തിരക്കുണ്ടായിരുന്നു. കാരണം നാലുവര്‍ഷം മുമ്പ്‌ ഇതേ ദിവസമാണ്‌ മുംബൈയില്‍ നൂറുകണക്കിന്‌ സാധാരണമനുഷ്യര്‍ തീവ്രവാദികളുടെ തോക്കിനിരയായത്‌. പ്രകടനക്കാരുടെ തിരക്കുള്ള കാലടികള്‍ കടന്നുപോകുന്ന തെരുവിണ്റ്റെ ഓരത്ത്‌ അയാള്‍ കിടപ്പായിരുന്നു. വലിച്ചുകെട്ടിയ പ്ളാസ്റ്റിക്‌ ഷീറ്റിനുതാഴെ മുഷിഞ്ഞുനാറിയ പുതപ്പിനുള്ളില്‍ വെറും എല്ലും തോലുമായ ഒരു ശരീരം. മുടി നരച്ചിരുന്നതുകൊണ്ട്‌ വൃദ്ധനാണെന്ന്‌ മനസ്സിലായി. രണ്ട്‌ കൈകളിലേയും പുണ്ണുകളില്‍ പുഴുക്കള്‍ പുളഞ്ഞു. പ്രകടനക്കാരെ തടയാനുയര്‍ത്തിയ ബാരിക്കേഡുകളും പോലീസുകാരുടെ കൂട്ടവും ഒന്നും ഠാക്കൂറ്‍ ദാസിനെ അലോസരപ്പെടുത്തിയില്ല. പാര്‍ലിമെണ്റ്റ്‌ ഹൌസില്‍ നിന്നും ഒരു കിലോകീറ്റര്‍ മാത്രം അകലെ അയാള്‍ കിടപ്പുതുടങ്ങിയിട്ട്‌ നാളുകളേറെയായിരുന്നു. കോണാട്ട്‌ പ്ളേസില്‍ നിന്ന്‌ പാര്‍ലിമണ്റ്റ്‌ ഹൌസ്‌ വരെ നീളുന്ന ഈ റോഡാണ്‌ ഡെല്‍ഹിയിലെ എല്ലാ പ്രകടനങ്ങള്‍ക്കും സമരങ്ങള്‍ക്കും സാക്ഷ്യം വഹിക്കുന്നത്‌. എന്നത്തേയും പോലെ അന്നും ചുറ്റും നടക്കുന്നതൊന്നും അറിയാതെ പുഴുക്കള്‍ തിന്നുതീര്‍ക്കുന്ന തണ്റ്റെ ശരീരത്തെക്കുറിച്ചുപോലും അറിയാതെ അയാള്‍ കിടന്നു. ആശുപത്രിയിലേക്ക്‌ മാറ്റാന്‍ അവര്‍ തയ്യാറായി വന്നപ്പോള്‍ പോലീസും സഹായത്തിനെത്തി. അവര്‍ അയാളെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്ക്‌ മാറ്റി. പുഴുക്കളെ കളഞ്ഞ്‌ വ്രണങ്ങള്‍ വൃത്തിയാക്കി മരുന്നു വെച്ച്‌ കെട്ടി. ആശുപത്രിയില്‍ ചേര്‍ത്തതിനുശേഷമാണ്‌ അവരെല്ലാം വീട്ടിലേക്ക്‌ തിരിച്ചുപോയത്‌. പക്ഷേ പിറ്റേദിവസം രാവിലെ പതിനൊന്ന്‌ മണിയോടെ ഠാക്കൂറ്‍ ദാസ്‌ ഈ ലോകം വിട്ടുപോയി. ആരുമറിയാതെ നിരത്തുവക്കില്‍ കിടന്ന്‌ പുഴുവരിച്ച്‌ മരിക്കാന്‍ അനുവദിക്കാതെ അയാള്‍ക്കൊരു നല്ല മരണം കൊടുക്കാന്‍ അവര്‍ക്കായി. ആരെന്നറിയില്ലെങ്കിലും അവരോടുള്ള കൃതജ്ഞത തീര്‍ച്ചയായും മരണവേളയില്‍ അയാളുടെ ഉള്ള്‌ നിറച്ചിരിക്കും, തീര്‍ച്ച. 
***** 
ഇനിയൊരു ദിവസം ഇവരുടെ സേവനരംഗമായ കാന്‍സര്‍ രോഗിക്കളുടെ സാന്ത്വനചികിത്സയുടെ ഭാഗമായി All India Institure of Medical Science-AIIMS-ല്‍ ആയിരുന്നു. കൂട്ടത്തിലാരൊ ആണ്‌ അത്‌ കണ്ടത്‌. ഇന്ത്യയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയുടെ മതില്‍ക്കെട്ടിനുള്ളില്‍ പ്രധാന കവാടത്തിനരികില്‍ ഒരാള്‍ ഇരിക്കുന്നുണ്ട്‌. ആശുപത്രിയിലുള്ള നിരവധി രോഗികളുടെ കൂടെ വന്നവര്‍, ബന്ധുക്കള്‍ ഒക്കെ ചുറ്റുപാടും നില്‍പുണ്ട്‌. ഗേറ്റിലെ പാറാവുകാരനും കാണാനാവുന്ന വിധത്തിലാണ്‌ ഈ മനുഷ്യണ്റ്റെ ഇരിപ്പ്‌. രണ്ട്‌ കാലിണ്റ്റേയും മടമ്പുകള്‍ പുഴുക്കള്‍ തിന്നു തീര്‍ത്തിരിക്കുന്നു. ശരീരത്തെ ഈച്ചകളില്‍ നിന്ന്‌ രക്ഷിക്കാന്‍ അയാള്‍ പാടുപെടുകയാണ്‌. ഒരാഴ്ചയായി ഇതേ സ്ഥലത്തിരിക്കുന്ന ഇയാളെ പറ്റി എല്ലാവരും സംസാരിച്ചിരുന്നെങ്കിലും ആരും ഒന്നും ചെയ്യാന്‍ തയ്യാറായില്ല. യഥാര്‍ത്ഥ ആതുരസേവനം ഏറ്റെടുത്തിരിക്കുന്ന അവര്‍ ഗ്ളൌസും മാസ്‌കും ധരിച്ച്‌ അയാളെ വൃത്തിയാക്കാന്‍ തുടങ്ങി. മരുന്നുകളും അണുനാശിനികളും ഉപയോഗിച്ച്‌ പുഴുക്കളെ കളഞ്ഞ്‌ അയാളെ തൊടാന്‍ കഴിയുന്ന അവസ്ഥയിലാക്കി. ആശുപത്രിയില്‍ വിവരമറിയിച്ചതനുസരിച്ച്‌ അപ്പോഴേക്കും ജീവനക്കാര്‍ എത്തി അയാളെ അത്യാഹിതവിഭാഗത്തിലാക്കി. 
***** 
AIIMS-ണ്റ്റെ അത്യാഹിത വിഭാഗത്തില്‍ അജ്ഞാതനായി കിടക്കുകയായിരുന്നു, അയാള്‍. മലയാളിയാണെന്നറിഞ്ഞ്‌ അവര്‍ അയാളുമായി ബന്ധപ്പെടുകയായിരുന്നു. അജ്ഞാതനായ രോഗി അങ്ങനെ തൃശ്ശൂരിലുള്ള കുമാരേട്ടനായി മാറി. സ്വന്തം വീടും വീട്ടുകാരുമുണ്ടായി. അയാളില്‍ നിന്ന്‌ കിട്ടിയ വിവരമനുസരിച്ച്‌ കേരളത്തിലുള്ള വീട്ടില്‍ ബന്ധപ്പെടുകയും വീട്ടുകാര്‍ ഡെല്‍ഹിയിലെത്തി കുമാരേട്ടനെ കൂട്ടിക്കൊണ്ട്‌ പോകുകയും ചെയ്തു. യാത്ര പറയുമ്പോള്‍ കുമാരേട്ടന്‍ വികാരാധീനനായി പറഞ്ഞത്‌ അജ്ഞാതനായ തനിക്ക്‌ നാടും വീടും വീട്ടുകാരും തിരിച്ചുകിട്ടാന്‍ സഹായിച്ച അവരെ ഒരിക്കലും മറക്കാനാവില്ലെന്നായിരുന്നു. നിറഞ്ഞ ഓര്‍മ്മകളുമായി നാട്ടിലേക്ക്‌ യാത്ര തിരിച്ച കുമാരേട്ടന്‍ ആ നല്ല ഓര്‍മ്മകളുമായി ആ യാത്ര അവസാനയാത്രയാക്കി. നാട്ടിലെത്തുന്നതിനുമുമ്പ്‌ ഡൊറൊന്തോ എക്സ്പ്രസ്സില്‍ വെച്ച്‌ തന്നെ കുമാരേട്ടന്‍ മരിച്ചു. 
***** 
ഡെല്‍ഹിയിലെ പെയിന്‍ ആന്‍ഡ്‌ പാലിയേറ്റിവ്‌ കെയര്‍ യൂനിട്ട്‌ പ്രവര്‍ത്തകരാണ്‌ ഈ മൂന്ന്‌ സംഭവങ്ങളിലും പരാമര്‍ശിക്കപ്പെട്ട അവര്‍. സുരേഷ്‌ തലിയാരില്‍, അനില്‍ മഹേന്ദ്രു, ഹാരിസ്‌ ബീരാന്‍, അജിത്‌ കുമാര്‍ നിയാശ്‌, ഫിറോസ്‌ അലി, ജയന്‍ കെ. ഉണ്ണുണ്ണി ഈ വളണ്ടിയര്‍മാര്‍ക്കൊപ്പം ജനറല്‍ സെക്രട്ടറി കെ. വി. ഹംസ. 2008-ലാണ്‌ Delhiites National Initiative in Palliative Care DNIPCare എന്ന ഈ സംഘടന രൂപീകൃതമാവുന്നത്‌. ഡെല്‍ഹിയില്‍ അതുവരെ നിലനിന്നിരുന്ന കാന്‍സര്‍ പലിയേറ്റീവ്‌ കെയര്‍ സംഘടനകളില്‍ നിന്ന്‌ വ്യത്യസ്ഥമായി എല്ലാതരം മാറാരോഗികള്‍ക്കുമുള്ള സാന്ത്വന പരിചരണം ആണ്‌ സംഘടന ചെയ്യുന്നത്‌. ഡെല്‍ഹി സഫ്ദര്‍ജംഗ്‌ ആശുപത്രിയിലെ പുരുഷ നഴ്സും നാഷണല്‍ ഫ്ളോറന്‍സ്‌ നൈറ്റിംഗേല്‍ പുരസ്കാര ജേതാവുമായ സുരേഷ്‌ തലിയാരില്‍ ആണ്‌ സംഘടനയുടെ സെക്രട്ടറി. ബിസിനസ്സുകാരനായ എ. ടി. സൈനുദ്ദീന്‍ പ്രസിഡണ്റ്റും ഫൈനന്‍സ്‌ മിന്‍സിട്രിയിലെ അഡീഷണല്‍ എക്കണോമിക്‌ അഡ്വൈസറായ ആണ്റ്റണി സിറിയക്‌ ട്രഷറര്‍ ആയും സേവനമനുഷ്ടിക്കുന്നു. ഇപ്പോള്‍ പാവപ്പെട്ട രോഗികള്‍ക്കായി ഒരു ക്ളിനിക്കും ഇവര്‍ നടത്തുന്നുണ്ട്‌. ഞായറാഴ്ചകളില്‍ ഇവിടെ ഡോക്ക്ടര്‍മാരുടെയും മറ്റും സേവനം ലഭ്യമാക്കുന്നുണ്ട്‌. അത്യാവശ്യം വേണ്ട മരുന്നുകള്‍ സൌജന്യമായി കൊടുക്കാനും ഇവര്‍ തയ്യാറാവുന്നു. 

ഇതിന്‌ സാന്ത്വന ചികിത്സ എന്ന്‌ പറയുന്നത്‌ തെറ്റാണ്‌. ഇവര്‍ ഒരു ചികിത്സയും ചെയ്യുന്നില്ല. മാറാരോഗങ്ങള്‍ കൊണ്ട്‌ പൊറുതിമുട്ടുന്ന ആളുകള്‍ക്ക്‌ രോഗം കൊണ്ടുള്ള ദുരിതവും വേദനയും കുറക്കാനുള്ള പരിചരണം അതോടൊപ്പം ഈ പരിചരണത്തില്‍ വീട്ടുകാര്‍ക്കുള്ള ഉപദേശനിര്‍ദ്ദേശങ്ങള്‍ കൊടുക്കുക എന്നതാണ്‌ ഇവര്‍ ചെയ്യുന്നത്‌. മുകളില്‍ പറഞ്ഞ സംഭവങ്ങളില്‍ ഇവരുടെ സേവനം സാന്ത്വന പരിചരണമെന്ന നിര്‍വ്വചനത്തില്‍ പെടുന്നതല്ലെങ്കിലും മാനുഷിക പരിഗണന വെച്ച്‌ ഇവര്‍ ഇടപെടുകയായിരുന്നു. അതിരുകള്‍ നിശ്ചയിച്ച്‌ നടത്തുന്ന സേവനമല്ല യഥാര്‍ത്ഥ സേവനം എന്ന കാര്യം ഇവര്‍ മനസ്സിലാക്കിയിരിക്കുന്നു. ഈ തിരിച്ചറിവ്‌ അതാണ്‌ ഈ വളണ്ടിയര്‍മാരെ യഥാര്‍ത്ഥസേവകരാക്കുന്നത്‌. 

മാറാരോഗികളെ സന്ദര്‍ശിക്കുന്ന വളണ്ടിയര്‍മാര്‍ക്ക്‌ കൃത്യമായ പരിശീലനം ആവശ്യമാണ്‌. രോഗികള്‍ക്ക്‌ അമിതമായ പ്രതീക്ഷയ്ക്ക്‌ വക കൊടുക്കാതിരിക്കുകയും എന്നാല്‍ തളര്‍ന്നുപോകുന്ന മനസ്സുകള്‍ക്ക്‌ ഊര്‍ജം പകരാനും ഇത്തരം സന്ദര്‍ശനങ്ങള്‍ക്ക്‌ കഴിയണം. പ്രവര്‍ത്തകര്‍ ഒരിക്കലും അമിതമായ വൈകാരിക പ്രതികരണത്തിന്‌ മുതിരരുതെന്ന്‌ പ്രവര്‍ത്തകര്‍ക്ക്‌ കര്‍ശന നിര്‍ദ്ദേശമുണ്ട്‌. നടക്കാന്‍ ആഗ്രഹമുണ്ടെങ്കിലും സാധിക്കാതെ കട്ടിലില്‍ തന്നെ കഴിയുന്ന രോഗിയുടെ കട്ടിലിനുതാഴെ ഒരു ജോഡി ചെരുപ്പ്‌ വെയ്ക്കുമ്പോള്‍ അയാളില്‍ നടക്കാനുള്ള ആഗ്രഹം വളരുമെന്നും അത്‌ തളരുന്ന മനസ്സിനെ കൂടുതല്‍ തളര്‍ച്ചയിലേക്ക്‌ വീഴാതെ താങ്ങിനിര്‍ത്തുമെന്നും ഇവര്‍ മനസ്സിലാക്കുന്നു. ഇതാണ്‌ സാന്ത്വനപരിചരണത്തിണ്റ്റെ മനശ്ശാസ്ത്രസമീപനം. 

ഡെല്‍ഹിയിലെ ഈ സാന്ത്വനപരിചരണ സംഘത്തിണ്റ്റെ സാരഥി പരപ്പനങ്ങാടിക്കാരനായ കെ. വി. ഹംസയാണ്‌. പരപ്പനങ്ങാടി ജയകേരള റോഡിലുള്ള കാപ്പാട്‌ വലിയ പീടികക്കല്‍ ഹംസ. ൧൯൮൩-ല്‍ സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷ ജയിച്ച്‌ ഡെല്‍ഹിയിലെത്തി. കൃഷി വകുപ്പില്‍ ക്ളാര്‍ക്കായി ഔദ്യോഗിക ജീവിതം തുടങ്ങി. ഇപ്പോള്‍ ധനകാര്യവകുപ്പില്‍ സീനിയര്‍ അക്കൌന്‍ഡ്സ്‌ ഓഫീസര്‍. പഞ്ചാബില്‍ നിന്നുള്ള റൂബിയെ പ്രണയവിവാഹം ചെയ്തു. ഒരു മകന്‍ ഡാനിഷ്‌ കൊച്ചിന്‍ ലോ അക്കഡമിയില്‍ പഠിക്കുന്നു. ഹംസയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടായി ഭാര്യയും മകനുമുണ്ട്‌. സംഘടനയ്ക്കുവേണ്ടി പൊതുജനങ്ങള്‍ക്ക്‌ നേരിട്ട്‌ കാണാനും പരിശോധിക്കാനും കഴിയുന്ന കാഷ്‌ ബുക്‌ ഡിസൈന്‍ ചെയ്തത്‌ മകനാണെന്ന്‌ ഹംസ പറയുന്നു. തങ്ങള്‍ക്കു ലഭിക്കേണ്ട ഹംസയുടെ സമയവും ഊര്‍ജവും പാവപ്പെട്ട രോഗികള്‍ക്കായി പകുത്തുനല്‍കാന്‍ സന്തോഷത്തോടെ തയ്യാറായിക്കൊണ്ട്‌ ഈ കുടുംബം ജീവിക്കുന്നു. 

2008 ഏപ്രില്‍ മാസം 29-അം തിയതി മലയാള മനോരമയില്‍ സാന്ത്വന ചികിത്സയെക്കുറിച്ച്‌ വന്ന ഒരു ഫീച്ചറാണ്‌ ഡെല്‍ഹിയില്‍ ഇങ്ങനെയൊരു സംരംഭം തുടങ്ങാന്‍ നിമിത്തമായതെന്ന്‌ ഹംസ ഓര്‍ക്കുന്നു. 2008  ആഗസ്റ്റ്‌ 15-ന്‌ ഉല്‍ഘാടനം ചെയ്യപ്പെട്ട ഈ സംഘടന 2009-ല്‍ ഒരു സന്നദ്ധസംഘടനായി റജിസ്റ്റര്‍ ചെയ്തു. ആദ്യ ഘട്ട ആലോചനകളില്‍ പങ്കെടുത്തത്‌ 6 പേര്‍. ഇപ്പോള്‍ 200 വളണ്ടിയര്‍മാരും 15-20 മാനേജര്‍മാരും സംഘടനയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. പണത്തിണ്റ്റേയും പ്രതാപത്തിണ്റ്റേയും അധികാരത്തിണ്റ്റേയും പ്രദര്‍ശനനഗരിയായ ഡെല്‍ഹിയില്‍ ഇത്തരമൊരു നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തിന്‌ ആളുകളെ കിട്ടാന്‍ അങ്ങേയറ്റം ബുദ്ധിമുട്ടാണെന്ന്‌ ഹംസ. എന്നാല്‍ ഡെല്‍ഹി എന്ന മനോഹരനഗരത്തിണ്റ്റെ പുറം പകിട്ടില്‍ കാണാതെ പോകുന്ന തീര്‍ത്തും നിരാശ്രയവും നിരാലംബവുമായ ഒരു ലോകമുണ്ടെന്നും അവിടെ ഇത്തരം സേവനം അത്യാവശ്യമുള്ള ദരിദ്രരോഗികളുണ്ടെന്നും അനുഭവത്തില്‍ നിന്ന്‌ ഹംസ സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ട്‌ തന്നെ സാന്ത്വനപരിചരണ പദ്ധതിക്ക്‌ പ്രസക്തി ഏറെയുണ്ടെന്നും. 

പ്രവര്‍ത്തകരെല്ലാം ജോലിക്കാരായതിനാല്‍ ഒഴിവുദിവസങ്ങളില്‍ മാത്രമേ രോഗികളെ സന്ദര്‍ശിക്കാന്‍ കഴിയാറുള്ളൂ എന്ന്‌ ഹംസയുടെ പരിദേവനം. ഡെല്‍ഹി സര്‍വ്വകലാശാല, ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാല, ജാമിയ മിലിയ, ഡെല്‍ഹി ഐ. ഐ. ടി എന്നിവിടങ്ങളിലെ എന്‍.എസ്‌.എസ്‌ ശാഖയുമായി ചേര്‍ന്നുകൊണ്ടാണ്‌ പ്രവര്‍ത്തനം. വളരെ പരിമിതമായ സാദ്ധ്യതകള്‍ക്കുള്ളില്‍ നിന്നുകൊണ്ട്‌ മെച്ചപ്പെട്ട പ്രവര്‍ത്തനം സാധിക്കുന്നുണ്ടെന്ന്‌ ഹംസ. 

സ്കൂള്‍ പഠനകാലത്ത്‌ ചെറുകഥകള്‍ എഴുതുമായിരുന്നു, ഹംസ. ഡെല്‍ഹിയിലെത്തി ഔദ്യോഗിക ജീവിതം ആരംഭിച്ചപ്പോള്‍ ധാരാളം സമയം കിട്ടി തുടങ്ങി. ഡെല്‍ഹി കേരള ക്ളബിലെ സാഹിത്യവേദിയില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു, ഹംസ അക്കാലത്ത്‌. എന്നാല്‍ മുടങ്ങിപ്പോയ എഴുത്ത്‌ പുനരാരംഭിക്കാന്‍ ഹംസ തയ്യാറായില്ല. ഒറ്റപ്പെടലില്‍ നിന്ന്‌ രക്ഷ തേടാന്‍ കേരള മുസ്ളീം വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന സംഘടന രൂപീകരിച്ചുകൊണ്ടാണ്‌ സാമൂഹ്യസേവനം തുടങ്ങുന്നത്‌. ബി.ഇ.എം ഹൈസ്കൂളില്‍ എന്‍.സി.സി കാഡറ്റ്‌ ആയിരിക്കുമ്പോള്‍ ജോണ്‍ മാഷിണ്റ്റെ നേതൃത്വത്തില്‍ നെടുമ്പറമ്പ്‌ ഇടവഴി റോഡാക്കാന്‍ നടത്തിയ സേവനം മനസ്സിണ്റ്റെ അടിത്തട്ടില്‍ ഇപ്പോഴുമുണ്ട്‌. സാമൂഹ്യസേവനത്തില്‍ ഹംസയുടെ ആദ്യ പാഠം ഇതായിരിക്കുമെന്ന്‌ തോന്നുന്നു. അതുപോലെ ചെറമഗലത്തെ കുഷ്ഠരോഗികളുടെ കോളനിനിവാസികള്‍ക്ക്‌ വസ്ത്രവിതരണം നടത്തിയതും ഹംസ ഓര്‍മ്മിക്കുന്നു. കുഷ്ഠരോഗികളെ അറപ്പോടെ അകറ്റിനിര്‍ത്തിയ കാലമായിരുന്നൂ, അത്‌. അന്ന്‌ വെട്ടിയ റോഡ്‌ ഇന്നും എന്‍. സി. സി. റോഡ്‌ എന്ന പേരില്‍ പരപ്പനങ്ങാടിയില്‍ നിലനിര്‍ത്തിയിരിക്കുന്നു. അന്നത്തെ കുട്ടികള്‍ക്ക്‌ സാമൂഹ്യസേവനത്തിണ്റ്റെ ആദ്യപാഠങ്ങള്‍ക്കൊപ്പം ജോണ്‍ മാഷെന്ന എന്‍. സി. സി. ഓഫീസറേയും ഓര്‍മ്മിക്കാനുള്ള അവസരം നല്‍കിക്കൊണ്ട്‌. 

അക്കാലത്ത്‌ പുരാതന ഡെല്‍ഹിയിലെ മദ്രസ്സകളില്‍ ഖുറാന്‍ ഒഴികെ മറ്റൊന്നും പഠിപ്പിക്കാറുണ്ടായിരുന്നില്ല. കുട്ടികളില്‍ ഭൂരിഭാഗവും വന്നിരുന്നത്‌ കിട്ടുന്ന ഭക്ഷണം ഓര്‍ത്തുമാത്രമായിരുന്നു, താനും. ചേരുന്ന 50 പേരില്‍ 10 പേര്‍ ഏതെങ്കിലും പള്ളികളില്‍ ഇമാം ആയി പോകുന്നു. ബാക്കി നാല്‍പതുപേരും പഠനം കൊണ്ട്‌ ഒരു ഒരുകാര്യമില്ലാതെ ചെറിയ ജോലികള്‍ ചെയ്തു ജീവിക്കാന്‍ നിര്‍ബ്ബന്ധിതരാകുന്നു. വെല്‍ഫെയര്‍ അസോസിയേഷണ്റ്റെ ആദ്യ പ്രവര്‍ത്തനം മദ്രസ്സകളിലെ ഈ കുട്ടികള്‍ക്ക്‌ ഇംഗ്ളീഷും കണക്കും പഠിപ്പിക്കുക എന്നതായിരുന്നു. ഞായറാഴ്ചകളില്‍ കോളേജ്‌ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചുകൊണ്ടാണ്‌ ഈ ക്ളാസ്സുകള്‍ നടത്തിയത്‌. ഇത്തരം ക്ളാസ്സുകള്‍ക്കൊപ്പം ഡെല്‍ഹിയിലെത്തിപ്പെടുന്ന മലയാളികള്‍ക്ക്‌ ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ സദാ സന്നദ്ധരായിക്കൊണ്ട്‌ ഈ സംഘടന ഇപ്പോഴും പ്രവര്‍ത്തനനിരതമാണ്‌. ഇപ്പോള്‍ ഈ സംഘടനയുടെ ഭാരവാഹിത്വമില്ലെങ്കിലും ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ സ്ഥിരം ക്ഷണിതാവാണ്‌ ഹംസ. സാന്ത്വനപരിചരണത്തിനായൂള്ള സംഘടന തുടങ്ങിയത്‌ മുസ്ളീം വെല്‍ഫെയര്‍ അസോസിയേഷണ്റ്റെ ഭാഗമായിട്ടായിരുന്നു. പിന്നീട്‌ ജാതിയുടേയും മതത്വത്തിണ്റ്റേയും തണലില്ലാതെ നിലനില്‍ക്കണമെന്നുള്ളതുകൊണ്ട്‌ സ്വതന്ത്രമായി നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

ഡെല്‍ഹിയിലായിരുന്നപ്പോള്‍ ചിലപ്പോള്‍ ഡി.നിപ്‌ കെയറിണ്റ്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നു. ഞാന്‍ ഐ.എന്‍.എ കോളനിയില്‍ താമസിക്കുമ്പോള്‍ അതിനടുത്തുള്ള കോഠ്ളയില്‍ അജയ്‌ ഭക്ത എന്ന രോഗിയെ കാണാന്‍ പല തവണ പോയിട്ടുണ്ട്‌. വെറും പതിനെട്ടുവയസ്സുണ്ടായിരുന്ന അവന്‍ താമസിയാതെ അനിവാര്യമായ മരണത്തിന്‌ കീഴടങ്ങി. ഹംസയുടേയും കൂട്ടുകാരുടേയും സമര്‍പ്പണം പരിപൂര്‍ണമായിരുന്നെന്ന്‌ നേരില്‍ കണ്ടറിഞ്ഞിട്ടുള്ളതാണ്‌. എഴുതുമ്പോള്‍ അത്‌ കൂടുതലാളുകള്‍ക്ക്‌ ഈ വിഷയത്തില്‍ താല്‍പര്യം തോന്നി മുന്നോട്ട്‌ വരാന്‍ പ്രചോദനം തരുന്ന തരത്തിലാവണമെന്നാണ്‌ ഹംസ എന്നോട്‌ ആവശ്യപ്പെട്ടത്‌. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കേരളത്തിലെ പിന്നോക്ക ജില്ലയായ മലപ്പുറത്തെ പരപ്പനങ്ങാടിയില്‍ നിന്ന്‌ ഡെല്‍ഹിയിലെത്തി കുടുംബത്തിണ്റ്റെ സുഖവും സൌകര്യങ്ങളും ത്യജിച്ചുകൊണ്ട്‌ നിര്‍ദ്ധന രോഗികള്‍ക്കായി നിസ്വാര്‍ത്ഥസേവനം നടത്തുന്ന ഈ പരപ്പനങ്ങാടിക്കാരന്‍ എനിക്കും അഭിമാനം തരുന്നു. ഞാനും ഹംസയുടെ നാട്ടില്‍ നിന്നാണ്‌ വരുന്നതെന്നുള്ള അഭിമാനം.

Wednesday, February 18, 2015

ക്യൂ നില്‍ക്കുമ്പോള്‍ അറിയാതെ പോകുന്നത്‌

പല രംഗങ്ങളിലും ഒരുപാട്‌ അഭിവൃദ്ധി കൈവരിച്ചിട്ടുള്ള നമ്മുടെ രാജ്യത്തെ പുറകോട്ട്‌ വലിക്കുന്ന ഏറ്റവും പ്രധാനമായ ഒറ്റ വിഷയം ഏതെന്ന്‌ ചോദിച്ചാല്‍ ഉത്തരം അഴിമതി എന്നായിരിക്കും. അതും ഭരണത്തിലെ ഉന്നതരംഗത്തുള്ള അഴിമതി. നമ്മള്‍ മുന്നോട്ട്‌ പോകുന്നതനുസരിച്ച്‌ അഴിമതിയുടെ തോത്‌ വര്‍ദ്ധിച്ചുവരുന്നതായി നമുക്കറിയാം. എണ്‍പതുകളില്‍ നമ്മുടെ രാഷ്ട്രീയരംഗം കണ്ട ഏറ്റവും വലിയ അഴിമതിക്കേസ്‌ ബോഫോര്‍സ്‌ ആയിരുന്നു. അത്‌ ഏതാണ്ട്‌ 64 കോടി രൂപയുടേതായിരുന്നു. കഴിഞ്ഞ യു.പി.എ സര്‍ക്കാരിണ്റ്റെ കാലത്തുണ്ടായ അഴിമതികളെല്ലാം ലക്ഷക്കണക്കിന്‌ കോടികളുടേതായിരുന്നു. നാണ്യപ്പെരുപ്പം അഴിമതിയേയും ബാധിക്കാതെ വരില്ലല്ലോ. 

ഇംഗ്ളീഷില്‍ പറയുന്ന 'കറപ്ഷന്‍' എന്ന്‌ വാക്കിണ്റ്റെ മലയാള വാക്കായാണ്‌ അഴിമതി എന്ന്‌ നമ്മള്‍ ഉപയോഗിക്കുന്നത്‌. കറപ്ഷന്‍ എന്ന വാക്കിന്‌ ട്രാന്‍സപാരന്‍സി ഇണ്റ്റര്‍നാഷണല്‍ നല്‍കുന്ന നിര്‍വ്വചനം 'തങ്ങളില്‍ നിയുക്തമായ അധികാരം സ്വകാര്യമായ നേട്ടത്തിനുവേണ്ടി ദുരുപയോഗം ചെയ്യുക' എന്നതാണ്‌. ഈ നിര്‍വ്വചനം രാഷ്ട്രീയപശ്ചാത്തലത്തില്‍ ശരിയാണ്‌. എന്നാല്‍ ആ വാക്കിനെ കുറച്ചുകൂടി വിശാലമായ അര്‍ത്ഥത്തില്‍ കാണേണ്ടതുണ്ട്‌ എന്ന്‌ തോന്നുന്നു. 

'കറപ്ഷന്‍' എന്ന വാക്ക്‌ 'കറപ്റ്റ്‌' എന്ന വാക്കില്‍ നിന്നുരുത്തിരിഞ്ഞതാണ്‌. കറപ്റ്റ്‌ എന്ന വാക്കിന്‌ മാതൃകയില്‍ നിന്നുള്ള വ്യതിയാനം, ആത്മീയമായതില്‍ അല്ലെങ്കില്‍ ആദര്‍ശപരമായതില്‍ വരുന്ന കളങ്കം എന്ന്‌ അര്‍ത്ഥം കാണാന്‍ കഴിയും. എയര്‍പോര്‍ട്ട്‌ കമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഞാന്‍ നിരന്തരം ഉപയോഗിച്ചിരുന്ന ഒരു വാക്കായിരുന്നു, 'കറപ്റ്റ്‌'. അന്ന്‌ ടെലെപ്രിണ്റ്റര്‍ ആയിരുന്നൂ, എയര്‍പോര്‍ട്ടില്‍ വാര്‍ത്താവിനിമയത്തിനായി ഉപയോഗിച്ചിരുന്നത്‌. കമ്യൂണിക്കേഷന്‍ ലൈനില്‍ തകരാറുണ്ടാകുമ്പോഴും, വോള്‍ട്ടേജില്‍ വ്യത്യാസങ്ങള്‍ സംഭവിക്കുമ്പോഴും അക്ഷരങ്ങള്‍ തെറ്റായി പതിയുകയോ അക്ഷരങ്ങള്‍ക്കുപകരം മറ്റെന്തെങ്കിലുമൊക്കെ കടലാസില്‍ പതിഞ്ഞ്‌ മെസ്സേജ്‌ വായിക്കാന്‍ കഴിയാതാകുകയോ ചെയ്യുമായിരുന്നു. ഞങ്ങള്‍ അതിന്‌ പറഞ്ഞിരുന്നത്‌ 'മെസ്സേജ്‌ കറപ്റ്റ്‌' എന്നായിരുന്നു. അപ്പോള്‍ ഞങ്ങള്‍ ഒരു സന്ദേശം മുന്‍സ്റ്റേഷനിലേക്ക്‌ അയക്കും. 'മെസ്സേജ്‌ കറപ്റ്റ്‌. വീണ്ടുമയക്കുക', എന്ന്‌. 

കറപ്ഷന്‍ എന്ന വാക്കിണ്റ്റെ മുന്‍ചൊന്ന നിര്‍വ്വചനത്തില്‍ നിന്ന്‌ പുറത്തുവന്ന്‌ അതിനെ നമ്മുടെ ദൈനംദൈന ജീവിതപരിസരത്തില്‍ നിന്ന്‌ നോക്കുമ്പോള്‍ ആ വാക്കിന്‌ വേറെ നിര്‍വ്വചനങ്ങള്‍ കൂടി കണ്ടെത്താന്‍ കഴിയുമെന്ന്‌ തോന്നുന്നു. അങ്ങനെ നോക്കുമ്പോള്‍ നമ്മളൊക്കെ ചെറിയ തോതിലെങ്കിലും ഈ അവസ്ഥയെ സഹായിക്കുന്നുണ്ടെന്ന്‌ മനസ്സിലാകും.

നമ്മള്‍ നിത്യേനയെന്നോണം അനുഭവിക്കേണ്ടിവരുന്ന ഒരു കാര്യമാണ്‌ ക്യൂവില്‍ നില്‍ക്കുക എന്നത്‌. റേഷന്‍ കടയില്‍, വിവിധ ടിക്കറ്റ്‌ കൌണ്ടറില്‍, ഡോക്ടറെ കാണാന്‍ പോകുമ്പോള്‍, ഗ്യാസ്‌ കിട്ടാനായി ഒക്കെ നമ്മള്‍ ക്യൂവില്‍ നില്‍ക്കേണ്ടിവരുന്നു. ഇപ്പോഴത്തെ ഇണ്റ്റര്‍നെറ്റ്‌ യുഗത്തില്‍ പലതര സര്‍വീസുകള്‍ക്കായി സമീപിക്കുമ്പോള്‍ ഓണ്‍ലൈന്‍ ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നത്‌ ഏറ്റവും പുതിയ കാര്യം. 

ക്യൂ എന്ന പ്രതിഭാസത്തെ ഒരു സമൂഹം ആരോഗ്യകരമായി നിലനില്‍ക്കാന്‍ അവശ്യം വേണ്ട ഒരു വ്യവസ്ഥയായി കാണാന്‍ ശ്രമിക്കുകയാണ്‌, ഇവിടെ. ജനാധിപത്യവ്യവസ്ഥ നിലവില്‍ വന്നതോടുകൂടിയാണ്‌ ഇങ്ങനെ ഒരു വ്യവസ്ഥയ്ക്ക്‌ അര്‍ത്ഥവും പ്രസക്തിയുമുണ്ടായത്‌. അതിനുമുമ്പ്‌ കൈയൂക്കുള്ളവനായിരുന്നൂ, കാര്യക്കാരന്‍. ക്യൂവില്‍ ഒരാളുടെ സ്ഥാനം ആപേക്ഷികമായതെങ്കിലും സ്ഥിരമാണ്‌. ഈ ആപേക്ഷികസ്ഥിരതയെ ലംഘിക്കുന്നത്‌, അതിന്‌ ശ്രമിക്കുന്നത്‌ കറപ്ഷണ്റ്റെ ഏറ്റവും താഴേത്തട്ടിലുള്ള രൂപമാണ്‌ എണ്റ്റെ നോട്ടത്തില്‍. അവിടെ നമ്മുടേതല്ലാത്ത അല്ലെങ്കില്‍ നമുക്കര്‍ഹതയില്ലാത്ത ഒന്ന്‌ സ്വന്തമാക്കാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. 

ക്യൂ നില്‍ക്കാന്‍ മടിയുള്ളവരാണ്‌ നമ്മളില്‍ ഭൂരിഭാഗവും. ക്യൂ എന്ന രൂപകത്തിണ്റ്റെ വ്യാപ്തി വിശാലമാക്കിയാല്‍ കറപ്ഷണ്റ്റെ ഏത്‌ രൂപത്തിനേയും അതിനുള്ളില്‍ കൊണ്ടുവരാന്‍ കഴിയും. നമുക്കര്‍ഹതയില്ലാത്ത കരാര്‍ കിട്ടാന്‍, ഔദ്യോഗികമായ കാര്യക്രമം പാലിക്കാതെ കാര്യങ്ങള്‍ എളുപ്പത്തില്‍ സാധിച്ചെടുക്കാന്‍ ഒക്കെയുള്ള ശ്രമം കറപ്ഷണ്റ്റെ വ്യാപനത്തിന്‌ വഴിവെക്കുന്നുണ്ട്‌ എന്ന്‌ നമ്മള്‍ക്കറിയാം. ഇതൊക്കെ ഒരര്‍ത്ഥത്തില്‍ ക്യൂ മറികടക്കല്‍ തന്നെയല്ലേ? 

ചെന്നൈയില്‍ താമസിക്കുന്ന ഞാന്‍ വണ്ടിയുമായി സിഗ്നല്‍ കാത്തുനില്‍ക്കുമ്പോള്‍ അനുഭവിക്കുന്ന ഒരു സ്ഥിരം കാഴ്ചയില്‍ ഈ ക്യൂവിനുള്ള വൈമനസ്യം കാണാന്‍ കഴിയും. ഒന്നിനുപിറകെ ഒന്നായി നില്‍ക്കുന്നതിനുപകരം വരുന്ന വാഹനങ്ങളൊക്കെ ഇടതുവശത്തായി വന്നുനില്‍ക്കും. സീരിയല്‍ ക്യൂവിനുപകരം പാരലല്‍ ക്യൂ. ഒടുവില്‍ സിഗ്നല്‍ കിട്ടുമ്പോള്‍ എല്ലാവാഹനങ്ങളും കൂടി ഒരു മരണപ്പാച്ചില്‍. ഈ പാച്ചിലില്‍ പലപ്പോഴും മൊത്തം ട്രാഫിക്‌ ജാം ആവുന്നു. ക്യൂ നില്‍ക്കാനുള്ള മടി തന്നെയാണ്‌ ഈ അവസ്ഥയ്ക്കുകാരണം. 

റൈറ്റ്‌ ഹാണ്റ്റ്‌ ഡ്രൈവ്‌ നിയമം നിലനില്‍ക്കുന്ന നമ്മുടെ നാട്ടില്‍ ഇടതുവശത്തുകൂടിയുള്ള മറികടക്കല്‍ അനുവദിക്കുന്നില്ല. ചെന്നൈയില്‍ ഈ നിയമത്തിന്‌ ഇത്തിരി പോലും ബഹുമാനം കൊടുക്കാതെ രണ്ടുവശത്തുകൂടിയും മറികടക്കല്‍ വ്യാപകം. വാഹനം ഓടിക്കാന്‍ ഈ അവസ്ഥയില്‍ അസാമാന്യ പാടവം വേണം, അപകടം ഒഴിവാക്കാന്‍ നല്ല ഭാഗ്യവും. ക്യൂ നില്‍ക്കാന്‍ ക്ഷമയില്ലായ്മ തന്നെയാണ്‌ ഇതിന്‌ കാരണം. ഓഫീസില്‍ പോകാന്‍ ഞാന്‍ എന്നും പോകുന്ന വഴിയില്‍ ജി.എസ്‌.ടി റോഡില്‍ കയറുന്നിടത്ത്‌ വലതുവശത്തേക്ക്‌ പോകുന്ന വാഹനങ്ങള്‍ റോഡ്‌ മുഴുവന്‍ മുന്‍പ്‌ പറഞ്ഞപോലെ പാരല്‍ ക്യൂവായി നിന്ന്‌ ഇടതുവശത്തേക്ക്‌ പോകുന്നവര്‍ക്ക്‌ തടസ്സം ഉണ്ടാക്കുന്നതും ഇക്കാരണം കൊണ്ട്‌ തന്നെ. 

ഒരു ഓഫീസില്‍ എന്തെങ്കിലും കാര്യത്തിനായി ചെന്നാല്‍ പരിചയം കാരണമോ അല്ലെങ്കില്‍ സ്വാധീനം കാരണമോ പെട്ടെന്ന്‌ ഉള്ളില്‍ കടക്കാന്‍ ശ്രമിക്കാത്തവര്‍ ആരുണ്ട്‌. ഡോക്ടറെ കാണാന്‍ ക്യൂ നില്‍ക്കുമ്പോള്‍ നേരിട്ടുള്ള പരിചയം കാണിച്ച്‌ ഡോക്ടറെ മുഖം കാണിക്കാന്‍ ശ്രമിക്കുന്നവര്‍ ഏറെയാണ്‌. വരി തെറ്റിച്ച്‌ ഡോക്ടര്‍ വിളിച്ചാല്‍ ഒരു വി.ഐ.പി. പരിവേഷത്തോടെ നമ്മള്‍ അകത്തുകയറുന്നു. ക്യൂവില്‍ നില്‍ക്കുന്ന മറ്റുള്ളവരെ പുഛത്തോടെ, കുറഞ്ഞപക്ഷം സഹതാപത്തോടെയെങ്കിലും നോക്കിക്കൊണ്ട്‌. 

കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ താനൂരിലുള്ള ആനന്ദന്‍ മാഷ്‌ക്കുണ്ടായ ഒരനുഭവം പറയാം. മാഷ്‌ അന്ന്‌ അദ്ധ്യാപകനാണ്‌, ശാസ്ത്രസാഹിത്യപരിഷത്ത്‌ പ്രവര്‍ത്തകനാണ്‌, നാടകസംവിധായകനാണ്‌, നല്ല വയലിനിസ്റ്റും. പിന്നീട്‌ ഇംഗ്ളീഷിനോടുള്ള താല്‍പര്യം മൂത്ത്‌ ജോലിയുപേക്ഷിച്ച്‌ ഹൈദരാബാദിലുള്ള ഇഫ്ളുവില്‍ ചേര്‍ന്നു. മാഷ്‌ ഒരിക്കല്‍ ഡോക്ടറെ കാണാന്‍ ക്യൂവില്‍ നില്‍ക്കുകയായിരുന്നു. മാന്യനായ ഒരാള്‍ ക്യൂ നോക്കാതെ അകത്തുകയറാന്‍ ശ്രമിച്ചപ്പോള്‍ മാഷ്‌ തടഞ്ഞു. കുറച്ചുകഴിഞ്ഞപ്പോള്‍ പോലീസ്‌ വന്ന്‌ മാഷെ പിടിച്ചുകൊണ്ടുപോയി ശരിക്കും മര്‍ദ്ദിച്ചവശനാക്കി. സ്ഥലത്തെ മജിസ്ട്രേട്ട്‌ ആയിരുന്നു, അകത്തുകയറാന്‍ ശ്രമിച്ചത്‌. ഇത്‌ പറഞ്ഞത്‌ ക്യൂ ലംഘിക്കുന്ന കാര്യത്തില്‍ സാധാരണക്കാരേക്കാള്‍ ഒരു പടി മുന്നിലാണ്‌ ഉയരത്തിലിരിക്കുന്നവര്‍ എന്ന്‌ കാണിക്കാന്‍ മാത്രം. 

മുന്നില്‍ കടക്കാന്‍ താല്‍പര്യമുള്ളവര്‍ കൂടി വരുമ്പോള്‍ അതിന്‌ സഹായം ചെയ്യാന്‍ സാദ്ധ്യതയുള്ള ആളുകള്‍, ശക്തികള്‍ ഒക്കെ തയ്യാറായി വരുന്നു. അത്‌ ഉദ്യോഗസ്ഥരംഗത്തുനിന്നാവാം, രാഷ്ട്രീയരംഗത്തുനിന്നാവാം. അനുഭവിക്കുന്ന വ്യക്തിക്ക്‌ നേട്ടമുണ്ടാവുമ്പോള്‍ അതിന്‌ പാരിതോഷികം നല്‍കാന്‍ അയാള്‍ തയ്യാറാകുന്നു. താഴേക്കിടയില്‍ ചെറിയ തോതില്‍ നിന്നാരംഭിക്കുന്ന ഈ പ്രതിഭാസം ക്രമേണ ഭീമാകാരം പൂണ്ട്‌ നമ്മുടെ രാജ്യത്തിണ്റ്റെ നിലനില്‍പിനെത്തന്നെ അപകടത്തില്‍പെടുത്തുന്ന അവസ്ഥയില്‍ എത്തിനില്‍ക്കുന്നു, ഇന്ന്‌. 

ഇങ്ങനെ ശരിയല്ലാത്ത രീതിയില്‍ കാര്യങ്ങള്‍ നേടുന്നതിനെ നമ്മള്‍ സാമര്‍ത്ഥ്യം (സ്മാര്‍ട്നെസ്സ്‌) എന്ന്‌ വിളിക്കുന്ന അവസ്ഥയാണ്‌. നിയമം അനുസരിക്കുന്നവന്‍ വിഡ്ഡിയും അനുസരിക്കാത്തവന്‍ സമര്‍ത്ഥനുമാവുന്ന അവസ്ഥ. അതിന്‌ സഹായകമായ രീതിയില്‍ ബന്ധങ്ങളും സ്വാധീനവും ഇല്ലാത്തതിനെ ഒരു കുറവായി മനസ്സിലാക്കാന്‍ നമ്മള്‍ നിര്‍ബ്ബന്ധിതരായിരിക്കുന്നു. ഉന്നതങ്ങളില്‍ നിന്ന്‌ ഇത്തരം ലംഘനങ്ങള്‍ ഉണ്ടാവുമ്പോള്‍ അത്‌ കണ്ടില്ലെന്ന്‌ നടിക്കാനാണ്‌ നമ്മളെല്ലാം ശ്രമിക്കുന്നത്‌. അല്ലെങ്കില്‍ അത്‌ നിലനില്‍ക്കുന്ന വ്യവസ്ഥയുടെ ഭാഗമായി കാണാന്‍ ശീലിച്ചിരിക്കുന്നു. ഈ സമര്‍ത്ഥന്‍മാരുടെ ഇടയില്‍ ജീവിച്ചുപോകണമെങ്കില്‍ നമ്മളും കുറച്ചെങ്കിലും സ്മാര്‍ട്‌ ആയല്ലേ പറ്റൂ. അങ്ങനെ ക്രമേണ നമ്മളും ഇതിന്‌ ശ്രമിക്കുന്നു. സാധാരണക്കാരില്‍ ഭൂരിഭാഗവും ഇത്‌ മനപ്പൂര്‍വം ചെയ്യുന്നതല്ല. എല്ലാവരും ചെയ്യുന്ന ഒരു കാര്യം എന്ന നിലയില്‍ നമ്മളും ചെയ്യുന്നെന്നേ ഉള്ളൂ. ഔദ്യോഗിക കാര്യക്രമങ്ങളിലെ അനാവശ്യ നൂലാമാലകള്‍ അതിന്‌ നമ്മളെയൊക്കെ പ്രേരിപ്പിക്കുന്നുണ്ടെന്നത്‌ സത്യമാണ്‌. അതുപോലെ ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന ഭൂരിഭാഗവും അഴിമതി ചെയ്യാന്‍ താല്‍പര്യമുള്ളവരല്ലെന്നുള്ളതും സത്യമാണ്‌. 

നിയമത്തിനെതിരായി നില്‍ക്കാനുള്ള മനോഭാവം നമ്മുടെ ഉള്ളില്‍ രൂഢമൂലമ്മയതുകൊണ്ടാണോ ഇത്തരം പെരുമാറ്റം? നമ്മുടെ രാജ്യം നിലവില്‍ വന്നത്‌ തന്നെ നിയമലംഘനം ഒരു സമരമുറയായി സ്വീകരിച്ച്‌ ബ്രിട്ടീഷുകാരെ എതിരിട്ടതുകൊണ്ടാണെന്ന്‌ നമുക്കറിയാം. നിയമലംഘനത്തില്‍ കലാപത്തിണ്റ്റെ അംശം തീര്‍ച്ചയായും ഉണ്ട്‌. വീട്ടില്‍ പാലിക്കേണ്ടുന്ന ചെറിയ നിയമങ്ങള്‍ ലംഘിക്കാനുള്ള ത്വര കുട്ടികളില്‍, പ്രത്യേകിച്ചും സ്വാതന്ത്യ്രബോധം വളര്‍ന്നുതുടങ്ങുന്ന കൌമാരപ്രായത്തില്‍, സഹജമാണ്‌. പക്ഷേ സമൂഹത്തിണ്റ്റെ നിലനില്‍പ്പിനാവശ്യമായ നിയമങ്ങള്‍ ലംഘിക്കാനുള്ള പ്രവണത കാട്ടുന്ന കലാപകാരി കണ്‍മുന്നില്‍ നടക്കുന്ന അനീതിയെ, അന്യായത്തെ ചെറുക്കാന്‍, അതിനെതിരെ പ്രതികരിക്കാന്‍ പോലും ശ്രമിക്കാറില്ല എന്നത്‌ കലാപത്തെ അര്‍ത്ഥശൂന്യമാക്കുന്നുണ്ടെന്ന്‌ എണ്റ്റെ പക്ഷം. 

ഭാരതത്തില്‍ കറപ്ഷനെതിരായ ഒരു മുന്നേറ്റം ആദ്യമായുണ്ടായത്‌ 1974-ല്‍ ജെ.പി.യുടെ നേതൃത്തിലാണ്‌. അത്‌ പിന്നീട്‌ ഇന്ദിരാഗാന്ധിയ്ക്കെതിരായ സമരമായി മാറി ആദ്യത്തെ കോണ്‍ഗ്രസ്സേതര സര്‍ക്കാരില്‍ എത്തി. പിന്നീട്‌ ബോഫോര്‍സ്‌ കുംഭകോണവിഷയത്തില്‍ വി.പി.സിംഗിണ്റ്റെ നേതൃത്വത്തില്‍ ഒരു നീക്കം ഉണ്ടായി. അതും താല്‍ക്കാലിക വിജയം മാത്രമേ തന്നുള്ളൂ. അതിനുശേഷം കറപ്ഷന്‍ എന്ന വിഷയത്തില്‍ ഒരു മുന്നേറ്റം ഉണ്ടായത്‌ ഇന്ത്യ എഗെന്‍സ്റ്റ്‌ കറപ്ഷന്‍ എന്ന ഗ്രൂപ്‌ വഴി 2011-ലാണ്‌. ഈ മുന്നേറ്റത്തിണ്റ്റെ നേതൃത്വം 2012-ല്‍ അണ്ണാ ഹസാരെയുടെ കൈകളിലെത്തി. അരവിന്ദ്‌ കേജ്രിവാള്‍, ബാബാ രാംദേവ്‌, കിരണ്‍ ബേദി തുടങ്ങിയവരൊക്കെ ഇതിണ്റ്റെ നേതൃത്വത്തിലെത്തി. 

തുടക്കത്തില്‍ നല്ല ബഹുജനപങ്കാളിത്തം, പ്രത്യേകിച്ച്‌ വിദ്യാസമ്പന്നരായ മധ്യവര്‍ഗത്തിണ്റ്റെ നല്ല പിന്തുണ ഈ മുന്നേറ്റത്തിനുണ്ടായിരുന്നു. എന്നാല്‍ ഏതൊരു ബഹുജനമുന്നേറ്റത്തില്‍ ചേരുന്നവരെല്ലാം ഒരേ ലക്ഷ്യമുള്ളവരായിരിക്കണമെന്നില്ലല്ലോ. അത്‌ തന്നെ ഇവിടേയും സംഭവിച്ചു. പലര്‍ക്കും പല താല്‍പര്യങ്ങളാണുണ്ടായിരുന്നത്‌. ഒടുവില്‍ ആ മുന്നേറ്റം അകാലചരമമടഞ്ഞു. വഴിപിരിഞ്ഞ കേജ്രിവാളിന്‌ ദെല്‍ഹി തെരഞ്ഞെടുപ്പില്‍ ദേശീയ പാര്‍ട്ടികള്‍ക്ക്‌ ഒരു ഉള്‍ക്കിടിലം സമ്മാനിക്കാനായി എന്നത്‌ നേട്ടമായി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഹാഭൂരിപക്ഷത്തോടെ കെജ്രിവാളും കൂട്ടരും അധികാരത്തില്‍ എത്തിയിരിക്കുന്നു. വാഗ്ദാനങ്ങളില്‍ നിന്ന് പിറകോട്ട്‌ പോകില്ലെന്നും അഴിമതിക്കെതിരായി ഫലപ്രദമായി ഇടപെടുമെന്നും ആഗ്രഹിക്കാം.

അഴിമതിക്കെതിരായ ആ സമരത്തിണ്റ്റെ പ്രത്യക്ഷത്തിലുള്ള ആവശ്യം അഴിമതിയെ ഫലപ്രദമായി ചെറുക്കാന്‍ പറ്റിയ ജനലോക്പാല്‍ പാസ്സാക്കി എടുക്കുക എന്നതായിരുന്നു. ഇന്ത്യയിലെമ്പാടുമുള്ള അഴിമതിയില്‍ പൊറുതിമുട്ടിയ ജനങ്ങളുടെ പിന്തുണ ജനലോക്പാല്‍ എന്ന അവരുടെ ആവശ്യത്തിനുണ്ടായിരുന്നു. മുന്നണിയില്‍ ദെല്‍ഹിയിലെ വിദ്യാസമ്പന്നരായ മദ്ധ്യവര്‍ഗമായിരുന്നെങ്കിലും അതിണ്റ്റെ വിജയം ആഗ്രഹിക്കാത്തവരായി ആരുമുണ്ടായിരുന്നിരിക്കില്ല. ജനങ്ങളുടെ മൂഡ്‌ മനസ്സിലാക്കിയ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാര്‍ക്കും അതിന്‌ ചെവി കൊടുക്കാതിരിക്കാനാവുമായിരുന്നില്ല. 

പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള കസര്‍ത്തുകള്‍ നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക്‌ നല്ല വശമുണ്ട്‌. വനിതാസംവരണബില്ലടക്കമുള്ള പല കാര്യങ്ങളിലും നമ്മള്‍ കണ്ടിട്ടുണ്ട്‌. ലോക്പാല്‍ നിയമം കൊണ്ടുവരണം എന്നാല്‍ അതിന്‌ ഫലപ്രദമായി ഒന്നും ചെയ്യാനാവരുത്‌. അങ്ങനെ ഒരു ലോക്പാല്‍ പാസ്സാക്കി അവര്‍ തടിയൂരി. അന്ന്‌ വിമര്‍ശിച്ച പാര്‍ട്ടിയാണ്‌ ഇന്ന്‌ ഭരിക്കുന്നത്‌. അവരില്‍നിന്നും വ്യത്യസ്ഥമായി ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നാത്‌ വളരെ കുറഞ്ഞ സമയം കൊണ്ട്‌ തന്നെ നമ്മള്‍ കണ്ടുകഴിഞ്ഞു. 

എണ്റ്റെ വിഷയം അതല്ല. അഴിമതിയില്‍ ഇത്രയും പൊറുതിമുട്ടുന്ന അവസ്ഥയുണ്ടായിട്ടും അതിനെതിരെ
പൊതുവികാരം രൂപപ്പെടാന്‍ ഇന്ത്യയില്‍ സാധ്യമാവുന്നില്ല. അതിനെന്താണ്‌ കാരണം എന്ന ഒരാലോചന നടത്തുമ്പോഴാണ്‌ നേരത്തെ പറഞ്ഞ നമ്മുടെ ചെറിയ ചെറിയ കറപ്ഷന്‍ മനസ്സിലെത്തുന്നത്‌. ഇങ്ങനെ നമ്മളെല്ലാം ഇത്തരം എല്ലാവരും ചെയ്യുന്ന ഇത്തരം കറപ്ഷന്‍ ഉള്ളിലുള്ളപ്പോള്‍, അത്‌ ജീവിതത്തിണ്റ്റെ ഒരു രീതിയായി മനസ്സിലാക്കപ്പെടുമ്പോള്‍ അതിനെതിരായ സ്ഥായിയായ പൊതുവികാരം രൂപപ്പെടാതെ പോകുന്നു. കറപ്ഷണ്റ്റെ നീരാളിക്കൈകള്‍ സമൂഹത്തിലെ ഓരൊരുത്തരേയും വരിഞ്ഞുമുറുക്കുമ്പോഴും അതിനെതിരായ മുന്നേറ്റം നമ്മുടെ രാജ്യത്ത്‌ സാധ്യമല്ലാതെ പോകുന്നതിന്‌ വേറെന്ത്‌ കാരണം? 

എല്ലാവരും ക്യൂ നില്‍ക്കുന്ന ഒരു കാലം, അങ്ങനെ നില്‍ക്കുമ്പോള്‍ ആരും മുന്നില്‍ കടക്കാന്‍ ശ്രമിക്കാതിരിക്കുന്ന ഒരു കാലം വരണം എന്നത്‌ നമ്മുടെ ആഗ്രഹം. അപ്പോള്‍ അഴിമതിയ്ക്കെതിരെ പൊതുബോധം ജനങ്ങളില്‍ രൂപപ്പെടും. നമ്മുടെ സമൂഹം അഴിമതിരഹിതമായി മാറും. വരുമോ അങ്ങനെ ഒരു കാലം?

Friday, December 26, 2014

ചരിത്രത്തില്‍ ഇടം നഷ്ടപ്പെട്ടവര്‍

"ഭൂകമ്പം...ഭൂകമ്പം..." ആരാണ്‌ അയക്കുന്നതെന്നോ ആര്‍ക്കാണെന്നോ വ്യക്തമാക്കാത്ത വളരെ നേരിയ ശബ്ദത്തിലുള്ള ഈ സന്ദേശം ചെന്നൈ വിമാനത്താവളത്തിലെ കമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ കിട്ടുന്നത്‌ 2004 ഡിസംബര്‍ 26-ന്‌ രാവിലെ ഏഴുമണി കഴിഞ്ഞ്‌ മൂന്നുമിനുട്ട്‌ പിന്നിട്ടപ്പോഴാണ്‌. ഈ സന്ദേശം കിട്ടിയ ഉദ്യോഗസ്ഥന്‍ തണ്റ്റെ ഡ്യൂട്ടിയില്‍ അപ്പോള്‍ ചേര്‍ന്നതേ ഉണ്ടായിരുനുള്ളൂ. സന്ദേശത്തിണ്റ്റെ ഉറവിടം അറിയുന്നതിനുവേണ്ടി അദ്ദേഹം ആ ഫ്രീക്വന്‍സിയില്‍ ഉള്ള മറ്റെല്ലാ വിമാനത്താവളങ്ങളിലേക്കും വിളിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ ഒരു മറുപടി സന്ദേശവും ലഭിക്കുകയുണ്ടായില്ല. കൃത്യം 7-13-ന്‌ അതേ ഫ്രീക്വന്‍സിയില്‍ കമ്യൂണിക്കേഷന്‍ നടാത്തുന്ന കാര്‍ നിക്കോബാര്‍ ദ്വീപിലെ എയര്‍ഫോഴ്സ്‌ വിമാനത്താവളത്തില്‍ നിന്ന്‌ അദ്ദേഹത്തിന്‌ വ്യക്തമായ സന്ദേശം ലഭിച്ചു. അതിങ്ങനെയായിരുന്നു. "കാര്‍ നിക്കോബാര്‍ ദ്വീപില്‍ ഭൂകമ്പം. ദ്വീപില്‍ വെള്ളപ്പൊക്കം. ഞങ്ങള്‍ മുങ്ങിത്താഴുകയാണ്‌. അടിയന്തരസഹായം ആവശ്യം. " 



വളരെ അപൂര്‍വമായി സംഭവിക്കുന്നതെങ്കിലും ഇത്തരം ആപല്‍ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട നടപടികളില്‍ പരിശീലനം സിദ്ധിച്ച ആ ഉദ്യോഗസ്ഥന്‍ കമ്പ്യൂട്ടര്‍ ശൃംഘല വഴി ആ സന്ദേശം വിമാനത്താവളത്തിലെ മറ്റുവിഭാങ്ങളിലേക്കും എയര്‍പോര്‍ട്ടിലെ എയര്‍ഫോഴ്സ്‌ യൂനിറ്റിലേക്കും അയച്ചു. അതോടൊപ്പം അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാര്‍ നിക്കോബാര്‍ ദ്വീപുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അദ്ദേഹം അപ്പോള്‍ അറിഞ്ഞിരുന്നില്ല ലോകത്തെ നടുക്കിയ വലിയൊരു പ്രകൃതി ദുരന്തത്തെക്കുറിച്ചുള്ള ആദ്യ വിവരമാണ്‌ താന്‍ അപ്പോള്‍ സ്വീകരിച്ചതെന്ന്‌. 

700 കി. മീ. ചുറ്റളവില്‍ നീണ്ടുപരന്നുകിടക്കുന്ന ആന്തമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിലെ നിക്കോബാര്‍ സ്വീപുകളില്‍ പ്രധാനപ്പെട്ടതാണ്‌ കാര്‍ നിക്കോബാര്‍ ദ്വീപ്‌. പോര്‍ട്ട്‌ ബ്ളെയറില്‍ നിന്ന്‌ 275 കി. മീ. തെക്കുമാറി സ്ഥിതിചെയ്യുന്ന ദ്വീപിലെത്താന്‍ എയര്‍ ഫോഴ്സ്‌ വിമ്മാനത്തില്‍ 45 മിനിറ്റ്‌ പറക്കണം. ദ്വീപിണ്റ്റെ ആകെ വിസ്തീര്‍ണ്ണം 49 ച.കി. മീ. ഉള്ളിലെ നിബിഡവനത്തിലും ചുറ്റിലും മറ്റുമരങ്ങള്‍ക്കൊപ്പം ധാരാളം തെങ്ങുകള്‍. ആന്തമാന്‍ ദ്വീപ്‌ സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ ഇളനീരിണ്റ്റെ വലിപ്പവും ഉള്ളിലെ നീരിണ്റ്റെ അളവും കണ്ട്‌ അത്ഭുതപ്പെട്ടിട്ടുണ്ട്‌. കടല്‍ തീരത്ത്‌ വീട്‌ കെട്ടി താമസിക്കുമ്പോള്‍ മറ്റ്‌ പ്രദേശങ്ങളില്‍ ധനാഡ്യരുടെ മാത്രം സൌഭാഗ്യമായ സുന്ദര സായഹ്നങ്ങളെ സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ സാധാരണക്കാരില്‍ സാധാരണക്കാരായ ഇവിടത്തുകാര്‍ ആഹ്ളാദിച്ചിരിക്കണം, ആ അഭിശപ്തദിനത്തിനുമുമ്പ്‌. 

ഭൂഗര്‍ഭശാസ്ത്രജ്ഞരുടെ പഠനവിവരമനുസരിച്ച്‌ കാര്‍ നിക്കോബാര്‍ ദ്വീപിണ്റ്റെ കിടപ്പ്‌ തികച്ചും വിചിത്രമാണ്‌. കടലിന്നടിയിലുള്ള ഒരു മലയുടെ മുനമ്പില്‍ ഏറെക്കുറെ ഒരു കൂണ്‍ വിരിഞ്ഞുനില്‍ക്കുന്നതുപോലെയാണത്‌. ദ്വീപിണ്റ്റെ മുകള്‍ ഭാഗം കൂണിണ്റ്റെ ഉപരിതലം പോലെ തന്നെ പരന്നതാണ്‌. ഭൂമികുലുക്കം പോലുള്ള പ്രതിഭാസങ്ങള്‍ സംഭവിക്കുമ്പോള്‍ അപകടസാദ്ധ്യത ഏറെ നിലനില്‍ക്കുന്നതാണ്‌ ദ്വീപിണ്റ്റെ ഈ കിടപ്പ്‌. ദ്വീപാകെത്തന്നെ മലമുകളില്‍ നിന്ന്‌ തെന്നിമാറി കടലില്‍ ആണ്ടുപോകാന്‍ കൂടി സാദ്ധ്യത ഏറെയാണ്‌. 

ഹുല്‍ചൂസ്‌ എന്ന്‌ വിളിക്കുന്ന മംഗോളിയന്‍ വംശജരാണ്‌ ദ്വീപിലെ ആദ്യകാല നിവാസികള്‍. പിന്നീട്‌ കുടിയേറിപാര്‍ത്ത ചെറിയ ശതമാനം തമിഴ്‌ വംശജരുമുണ്ട്‌. നാഗരിക ജീവിതത്തിണ്റ്റേതായി നിലനിന്നിരുന്നത്‌ ദ്വീപ്‌ ഭരണത്തിണ്റ്റേതായ ചില ഓഫീസുകളും എയര്‍ഫോഴ്സ്‌ കേന്ദ്രവും ഒരു കേന്ദ്രീയ വിദ്യാലയവും. എല്ലാം ചേര്‍ന്ന്‌ ദ്വീപിലെ മൊത്തം ജനസംഖ്യ 10000-ല്‍ താഴെ മാത്രം. ഓഫീസ്‌ കെട്ടിടങ്ങളും കേന്ദ്രീയ വിദ്യാലയക്കെട്ടിടവും ക്വാട്ടേസ്ഴ്സുകളും എല്ലാം ഇന്ന്‌ ഓര്‍മ്മ മാത്രം. ഭൂമി കുലുങ്ങുന്നതറിഞ്ഞ്‌ വീടിനു പുറത്തുവന്നു നിന്നവരെയാണ്‌ തിരകള്‍ നക്കിക്കൊണ്ട്‌ പോയത്‌. കൂട്ടം കൂടിനിന്നവരില്‍ ചിലര്‍ കടലിലെ അസാധാരണമായ ചലനം കണ്ട്‌ എയര്‍ഫോഴ്സ്‌ വിമാനങ്ങളുടെ റണ്വേയിലേക്ക്‌ ഓടിക്കയറിയതുകാരണം പകുതി പേരെങ്കിലും രക്ഷപ്പെട്ടു. അല്ലായിരുന്നെങ്കില്‍ തിരമാലകളുടെ സംഹാരയാത്രയുടെ നിനവ്‌ പോലുമില്ലാതെ അവരെല്ലാം കടലിണ്റ്റെ ആഴങ്ങളിലേക്ക്‌ വലിച്ചെടുക്കപ്പെടുമായിരുന്നു. 

അസാമാന്യശക്തിയുള്ള ആ വലിച്ചെടുക്കലിനെ പറ്റി രക്ഷപ്പെട്ട ചിലരെങ്കിലും ഓര്‍ക്കുന്നു. സുനാമി തിരമാലകളുടെ വേഗത്‌ മണിക്കൂറില്‍ 900 കി. മീ. എന്ന്‌ രേഖപ്പെടുത്തപ്പെട്ടപ്പോള്‍ തിരകള്‍ തിരിച്ചിറങ്ങിയപ്പോഴുണ്ടായ വലിവിണ്റ്റെ ശക്തിതിരകള്‍ പിന്നോട്ട്‌ വലിഞ്ഞപ്പോള്‍ തീരത്ത്‌ അനേകം ചുഴികള്‍ രൂപപ്പെട്ടതിണ്റ്റേയും ചുഴിഞ്ഞിറങ്ങുന്ന ചതുപ്പില്‍ ആളുകള്‍ ക്രമേണ അപ്രത്യക്ഷ്രായതിണ്റ്റേയും ഓര്‍മ്മകള്‍ അവരെ ഇപ്പോഴും നടുക്കുന്നു. 

മരിച്ചുപോയ ബന്ധുവിണ്റ്റേയോ സുഹൃത്തിണ്റ്റേയോ പേര്‌, അവരുടേ ആത്മാവ്‌ പേരിലൂടെ ആകര്‍ഷിക്കപ്പെട്ടേക്കുമോ എന്ന ഭയം കാരണം അടുത്ത തലമുറയില്‍പെട്ട കുഞ്ഞുങ്ങള്‍ക്ക്‌ നല്‍കാറില്ല ഇവിടെ നിക്കോബാരികളുടെ വിശ്വാസപ്രകാരം. ജനസംഖ്യയില്‍ പകുതിയോളം മരിച്ചുകഴിഞ്ഞ സുനാമി ദുരന്തത്തിനുശേഷം അടുത്ത തലമുറയില്‍പെട്ട കുഞ്ഞുങ്ങള്‍ക്ക്‌ നല്‍കാന്‍ പുതിയ പേരുകള്‍ കണ്ടുപിടിക്കേണ്ടിവരുമെന്ന്‌ ക്രൂരമായ ഒരു കുസൃതിചിന്തയായി ഉള്ളിലെത്തുന്നു.

പ്രശസ്ത ഇന്ത്യന്‍-ഇംഗ്ളീഷ്‌ നോവലിസ്റ്റ്‌ അമിതാവ്‌ ഘോഷ്‌ ഇങ്ങനെ നിരീക്ഷിക്കുന്നുട്‌. "മദ്ധ്യവര്‍ഗത്തില്‍ ആയിരിക്കുക എന്നാല്‍ കടലാസുകളാല്‍ തീര്‍ത്ത ചങ്ങാടത്തില്‍ നിരന്തര്‍മായി യാത്ര ചെയ്യുക എന്നാണ്‌.തിരിച്ചറിയല്‍ രേക്ഷകള്‍, ലൈസന്‍സുകള്‍, റേഷന്‍ കാര്‍ഡുകള്‍, സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഇന്‍ഷുറന്‍സ്‌ പോളിസികള്‍, സ്ഥിരനിക്ഷേപരേഖകള്‍ അങ്ങനെ... അങ്ങനെ. ആന്തമാന്‍ നിക്കോബാര്‍ ദ്വീപ്‌ നിവാസികളെ ഇവയില്‍ പലതും അവര്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നതിണ്റ്റെ അടയാളങ്ങള്‍ കൂടിയായിരുന്നു. ദ്വീപിലെ ആദ്യകാല വാസികളെ ജീവിതത്തിണ്റ്റെ പൊിതുധാരയിലെത്തിക്കുന്നതിണ്റ്റെ ഭാഗമായി അവര്‍ക്ക്‌ ഭൂമി പതിച്ചുകൊടുക്കുകയും അതിണ്റ്റെ രേഖകള്‍ തിരിച്ചറിയല്‍ രേഖകള്‍ തുടാങ്ങിയവ നല്‍കുകയും ചെയ്തിരുന്നു. ആഞ്ഞടിച്ച സുനാമിത്തിരമാലകള്‍ നക്കിത്തുടച്ചുമാറ്റിയത്‌ അവരുടേ വീടുകളും ആളുകളേയും മാത്രമല്ല. അവര്‍ക്ക്‌ അവര്‍ ഇവിടെ ജീവിച്ചിരുന്നു എന്ന്‌ കാണിക്കുന്ന അടയാളങ്ങള്‍ കൂടിയാണ്‌. 

സുനാമിത്തിരമാലകള്‍ ഈ ദ്വീപില്‍ നടത്തിയ നശീകരണയജ്ഞത്തിനൊരു പ്രത്യേകതയുണ്ട്‌. മനുഷ്യനിര്‍മ്മിതമായ എല്ലാറ്റിനേയും നിശ്ശേഷം തുടച്ചുമാറ്റിയപ്പോള്‍ പ്രകൃതിദത്തമായവയെ ഏറെക്കുറേ നിലനിര്‍ത്തിയിരിക്കുന്നു. കെട്ടിടങ്ങളെ ഏതോ മൂര്‍ച്ചയുള, ശക്ത്യേറിയ ആയുധം കൊണ്ട്‌ കടയോടെ അറുത്തുമാറ്റിയതുപോലെ. ഇങ്ങനെ തുടച്ചുനീക്കപ്പെട്ട കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കപ്പുറത്ത്‌ കാടിണ്റ്റെ മേലാപ്പ്‌ ഒരു നാശവും ഏല്‍ക്കാതെ. ഇടയില്‍ നിസ്സംഗമായ തലയെടുപ്പോടെ നിലകൊള്ളുന്ന തെങ്ങുകള്‍ നമ്മളോടെന്തോ പറയാന്‍ ശ്രമിക്കുന്നില്ലേ.. ? 

കാര്‍ നിക്കോബാര്‍ ദ്വീപുവാസികള്‍ ഇന്നൊരുകാര്യം മനസ്സിലാക്കിയിരിക്കുന്നു. ദ്വീപിണ്റ്റെ ഭൂമിശാസ്ത്രപരമായ കിടപ്പുപോലെത്തന്നെ ഏതുനിമിഷവും തെന്നി നഷ്ടപ്പെടാവുന്നതാണ്‌ തങ്ങളുടെ നിലനില്‍പ്പുപോലും എന്ന്‌. ഇതുകൊണ്ടുതന്നെയാവണം പേനയും കടലാസുമായെത്തുന്ന ആരുടെ മുന്നിലും അവരാവശ്യപ്പെടുന്നത്‌ തങ്ങളുടെ പേരും വിവരങ്ങളും രേഖപ്പെടുത്താനാണ്‌. ഇങ്ങനെ ആരെങ്കിലും എവിടെയെങ്കിലും രേഖപ്പെടുത്തുന്നതിലൂടെ ചരിത്രത്തില്‍ തങ്ങള്‍ക്ക്‌ നഷ്ടപ്പെട്ടുപോയിരിക്കാവുന്ന ഇടം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയോടെ...

Monday, December 1, 2014

ഇടതുപക്ഷ സമസ്യ: അടവുനയങ്ങള്‍ പറയാത്തത്‌

ഇന്ത്യയിലെ ഇടതുപക്ഷം അതിണ്റ്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഒരു കാലഘട്ടത്തിലാണ്‌ നാമിന്ന്‌. ഇത്‌ സി.പി.എം എന്ന പാര്‍ട്ടിയുടെ രൂപീകരണത്തിണ്റ്റെ അമ്പതാം വാര്‍ഷികാഘോഷവേളയിലാണെന്നത്‌ ചരിത്രത്തിണ്റ്റെ ഒരു കുസൃതിയായി വേണം കാണാന്‍. അമ്പതാം വര്‍ഷം ആഘോഷിക്കണമെന്ന്‌ പാര്‍ട്ടിയും അതില്‍ ആഘോഷിക്കാനൊന്നുമില്ലെന്ന്‌ സി.പി.ഐയും തര്‍ക്കത്തിലുമാണ്‌. തര്‍ക്കിക്കേണ്ട ഒരു വിഷയമാണോ ഇത്‌ എന്ന കാര്യത്തില്‍ സംശയമുണ്ട്‌. അല്ലെങ്കിലും എവിടെയുമെത്താത്ത തര്‍ക്കത്തിലായിരുന്നൂ, രണ്ട്‌ പാര്‍ട്ടികളും എപ്പോഴും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാലിന്നടിയിലെ മണ്ണ്‌ ഏറെ ഒലിച്ചുപോയെന്ന്‌ തിരിച്ചറിഞ്ഞ രണ്ട്‌ പാര്‍ട്ടികളും 

കൂടുതല്‍ സഹകരണത്തിണ്റ്റെ ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങിയതായിരുന്നു. സി.പി.ഐ കുറേക്കാലമായി ഇത്‌ പറയുന്നുണ്ട്‌. പക്ഷേ സി.പി.ഐ(എം)-ണ്റ്റെ ഭാഗത്തുനിന്ന്‌ ആദ്യമായിട്ടാണ്‌ ചെറിയ തോതില്‍ ഒരു അനുകൂലപരാമര്‍ശം വന്നത്‌. ഇന്ത്യയിലേയും കേരളത്തിലേയും, പാര്‍ട്ടി സംഘടാനാരൂപത്തിന്‌ പുറത്തുള്ള ലക്ഷക്കണക്കിന്‌ അനുയായികള്‍ കുറച്ചെങ്കിലും സന്തോഷിച്ചിരിക്കും, തീര്‍ച്ച. പക്ഷേ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. ആ വിഷയം നനഞ്ഞ പടക്കം പോലെ തൂറ്റിപ്പോയി. കടുത്ത തോല്‍വി സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന്‌ അപ്പോഴേക്കും രണ്ട്‌ പാര്‍ട്ടികളുടേയും നേതൃത്വം പുറത്തു വന്നുകഴിഞ്ഞിരുന്നു, എന്ന്‌ വേണം കരുതാന്‍. ആ വിഷയം വീണ്ടും ഉയര്‍ന്ന്‌ വരാതിരിക്കാന്‍ രണ്ട്‌ പാര്‍ട്ടി നേതാക്കളും ശ്രദ്ധിച്ചു. 

അപ്പോഴാണ്‌ അമ്പതാം വാര്‍ഷികം കൊണ്ടാടാന്‍ സി.പി.ഐ(എം) നേതൃത്വം തീരുമാനിക്കുന്നത്‌. തര്‍ക്കത്തിന്‌ ഒരു കാരണം കിട്ടാതെ വിഷമിക്കുകയായിരുന്നൂ, രണ്ട്‌ പാര്‍ട്ടികളും എന്ന രീതിയില്‍ അവര്‍ ഈ വിഷയം ഏറ്റെടുത്തു. ദൃശ്യ മാധ്യമങ്ങള്‍ക്ക്‌ ചാകര തന്നെ. എന്നും എന്തെങ്കിലുമൊരു വിഷയത്തിലൊരു തര്‍ക്കം ഇല്ലാതിരുന്നാല്‍ നാട്ടുകാര്‍ക്ക്‌ മുന്നില്‍ ഒന്നും കാണിക്കാനില്ലാതെ അവര്‍ വിഷമിച്ചുപോകുമല്ലോ. കുരുക്ഷേത്രയുദ്ധത്തില്‍ അമ്പുകളെന്ന പോലെ വാക്ശരങ്ങള്‍ തലങ്ങും വിലങ്ങും പറന്നു. തൊട്ടുകൂട്ടാന്‍ ഒരു വിവാദമെങ്കിലുമില്ലാതെ ഭക്ഷണമിറങ്ങാന്‍ വയ്യാത്ത മലയാളിക്ക്‌ ഒരാഴ്ചക്ക്‌ കുശാല്‍. 

ഇടതുപക്ഷത്തിനും സി.പി.എം-നുമേറ്റ തിരിച്ചടിക്ക്‌ കാരണം കണ്ടുപിടിക്കാന്‍ സി.പി.എം പോളിറ്റ്ബ്യൂറോവും കേന്ദ്രകമ്മിറ്റിയും പലതവണ യോഗം ചേര്‍ന്നിരിക്കുന്നു. പി.ബിയുടെ ആദ്യരേഖയ്ക്ക്‌ ബദല്‍ രേഖകള്‍ തയ്യാറായി. ഒടുവില്‍ കൃത്യമായ വിശകലനം നടത്താനും കാരണം കണ്ടുപിടിക്കാനും കഴിയാതെ വിഷയം തല്‍ക്കാലത്തേക്ക്‌ മാറ്റിവെച്ചിരിക്കുന്നു. ബൂര്‍ഷ്വാ മാധ്യമങ്ങള്‍ പറയുന്നതുപോലെ ഇതൊരു പ്രതിസന്ധിയൊന്നുമല്ല. എന്നാല്‍ അത്ര എളുപ്പത്തില്‍ വിശകലനം നടത്തി കാരണം കണ്ടുപിടിക്കാന്‍ കഴിയുന്ന ഒരു കാര്യവുമല്ല. ആലോചിക്കട്ടെ, വീണ്ടും വീണ്ടും ആലോചിക്കട്ടെ. അങ്ങനെയെങ്കിലും ഇടതുപക്ഷപാര്‍ട്ടികള്‍ അകപ്പെട്ടിട്ടുള്ള കുഴിയില്‍ നിന്ന്‌ കരകയറാന്‍ അവര്‍ക്ക്‌ കഴിയട്ടേ എന്ന്‌ നമുക്ക്‌ ആഗ്രഹിക്കാം. തുടക്കത്തില്‍ പറഞ്ഞ ലക്ഷക്കണക്കായ സാധാരണക്കാര്‍ അതാഗ്രഹിക്കുന്നു. പക്ഷേ ഈ ആഗ്രഹത്തിണ്റ്റെ തീവ്രത മനസ്സിലാക്കാന്‍ പാര്‍ട്ടിനേതൃത്വങ്ങള്‍ക്ക്‌ കഴിയുന്നുണ്ടോ എന്ന്‌ സംശയമുണ്ട്‌. 

പി.ബിയില്‍ വന്ന രേഖകളില്‍ വ്യത്യസ്ത അഭിപ്രായമുള്ളത്‌ രണ്ട്‌ കാരണങ്ങളിലാണെന്ന്‌ ഇതിനകം നമുക്ക്‌ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. അടവുനയത്തിണ്റ്റെ പേരില്‍ ബൂര്‍ഷ്വാ ജനാധിപത്യപാര്‍ട്ടികളുമായി കൂട്ടുകൂടാനുള്ള തീരുമാനം ശരിയായിരുന്നോ എന്നുള്ളതാണാ തര്‍ക്കവിഷയം. അത്‌ തെറ്റാണെന്ന്‌ ഒരഭിപ്രായം. അതല്ല ആ നയമല്ല അത്‌ നടപ്പിലാക്കിയ രീതിയിലായിരുന്നൂ തെറ്റെന്ന്‌ മറ്റൊരഭിപ്രായം. ഇതിലേതാണ്‌ ശരിയെന്ന്‌ പറയാന്‍ ഞാന്‍ ഒരു പ്രത്യയശാസ്ത്ര വിശാരദനല്ല. എന്നാല്‍ ഒരു സാധാരണ പൌരനെന്ന നിലക്ക്‌, ഇടതുപക്ഷത്തിന്‌ ഇന്ത്യന്‍ സമൂഹത്തില്‍ കാതലായ മാറ്റമുണ്ടാക്കാന്‍ കഴിയണം എന്ന്‌ ഇനിയും വിശ്വാസമുള്ള ഒരാളെന്ന നിലക്ക്‌ എണ്റ്റെ അഭിപ്രായം പറയണം എന്ന്‌ ഞാന്‍ കരുതുന്നു. 

വെറും സാധാരണക്കാരനായ ഒരാള്‍ക്ക്‌ അതും മാര്‍ക്സിയന്‍ രീതികളെക്കുറിച്ച്‌ അജ്ഞനായ ഒരാള്‍ക്ക്‌ ഇത്‌ പറയാന്‍ എന്തര്‍ഹത എന്നൊരു ചോദ്യം പാര്‍ട്ടി സംഘടനയുടെ വിവിധ തലങ്ങളില്‍ നിന്ന്‌ ഉയരുന്നത്‌ ഞാനറിയുന്നു. ഏറെ കാലമായി സംഘടനാ ചട്ടക്കൂടിന്‌ പുറത്തുള്ള ഒരാള്‍ക്ക്‌ പാര്‍ട്ടിയുടെ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ അര്‍ഹതയില്ല, പറയാന്‍ പാടില്ല എന്നൊരു അലിഖിതനിയം നിലവിലുള്ളതായി തോന്നിയിട്ടുണ്ട്‌. പാര്‍ട്ടിയുടെ നിലപാടുകളില്‍ തെറ്റെന്ന്‌ തോന്നിയിട്ടുള്ള ചില കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ നിര്‍ബന്ധിതനായിട്ടുള്ള ചില അവസരങ്ങളില്‍ അങ്ങനെയൊരു വിമര്‍ശനം എനിക്ക്‌ കേള്‍ക്കേണ്ടിവന്നിട്ടുണ്ട്‌. ഒരു സാധാരണ മനുഷ്യനെന്ന നിലക്ക്‌, ഇപ്പോഴും കമ്യൂണിസ്റ്റ്‌ അനുഭാവി എന്ന നിലക്ക്‌ എനിക്ക്‌ ഇതുപറയാന്‍ അവകാശമുണ്ടെന്നാണ്‌ അതിനുള്ള എണ്റ്റെ ഉത്തരം. ഇങ്ങനെയൊരു വിമര്‍ശനം എന്നെപ്പോലൊരാള്‍ക്ക്‌ കേള്‍ക്കേണ്ടിവരുന്നതുപോലും പാര്‍ട്ടികള്‍ ഇന്ന്‌ വന്നുപെട്ടിട്ടുള്ള പ്രതിസന്ധി കാരണമാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. 

സി.പി.ഐ (എം)-ല്‍ ഉടലെടുത്തിട്ടുള്ള രണ്ട്‌ അഭിപ്രായങ്ങളില്‍ ഏതെങ്കിലും ഇന്നത്തെ പ്രതിസന്ധിക്ക്‌ കാരണമായിട്ടുണ്ടാകാം. പക്ഷേ അതിനേക്കാള്‍ പ്രധാനമായ കാരണങ്ങള്‍ ഈ രേഖകള്‍ക്ക്‌ പുറത്താണെന്നാണ്‌ എണ്റ്റെ തോന്നല്‍. ഈ രണ്ട്‌ കാര്യങ്ങളും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ക്ക്‌ വേണ്ടത്ര വേരോട്ടമുണ്ടാക്കാന്‍ കഴിയാതിരുന്ന മേഖലകളില്‍ കടന്നുകയറുന്നതില്‍ നിന്ന്‌ വിഘാതമായിട്ടുണ്ടാകാം. എന്നാല്‍ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്ക്‌ സാമാന്യം ശക്തിയുള്ള, അല്ലെങ്കില്‍ ഉണ്ടായിരുന്ന പ്രദേശങ്ങളില്‍ പാര്‍ട്ടികള്‍ ദുര്‍ബലമാകാന്‍ ഈ കാരണങ്ങള്‍ നിരത്തിയാല്‍ അത്‌ എത്രമാത്രം ശരിയാകും? 

പശ്ചിമബംഗാളില്‍ ഇടതുപക്ഷം ശോഷിക്കാന്‍ കാരണം മേല്‍പറഞ്ഞ കാരണങ്ങളാണോ? അതോ നന്ദിഗ്രാം പോലുള്ള സംഭവങ്ങള്‍ മാത്രമാണോ? ഇത്രകാലം ചെയ്തത്‌ ശരിയായിരുന്നെങ്കില്‍ നന്ദിഗ്രാം എന്ന ഒരു തെറ്റിന്‌ ഇത്രയും വലിയ ശിക്ഷ അര്‍ഹിക്കുന്നുണ്ടോ? അത്ര അറിവില്ലാത്തവരാണോ അവിടത്തെ ജനങ്ങള്‍? പിന്നെന്താണ്‌ കാരണം? കാരണം കണ്ടെത്താനാവശ്യമായ ഒരു ആത്മപരിശോധന പാര്‍ട്ടിക്കുള്ളില്‍ നടന്നിട്ടുണ്ടോ അല്ലെങ്കില്‍ നടക്കുന്നുണ്ടോ എന്ന്‌ അറിയില്ല. ഒരു പക്ഷേ പാര്‍ട്ടി സംഘടനയ്ക്ക്‌ പുറത്തുനില്‍ക്കുന്ന ഒരാള്‍ക്ക്‌ അറിയാന്‍ കഴിയാത്തതായിരിക്കും. പി.ബി അടക്കമുള്ള ഓരോ കമ്മിറ്റി കൂടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ടെങ്കിലും അവയുടെ ആധികാരികത സംശയാതീതമല്ല. 

ഇടതുപക്ഷ പാര്‍ട്ടികളുടെ ഇന്നത്തെ ശോച്യാവസ്ഥ കേവലം സീറ്റുകളുടെ എണ്ണത്തില്‍ വന്ന കുറവ്‌ മാത്രമല്ല എന്നാണെണ്റ്റെ അഭിപ്രായം. ആഴത്തിലുള്ള പ്രതിസന്ധിയുടെ പ്രതിഫലനം മാത്രമാണ്‌ സീറ്റുകളുടെ എണ്ണത്തില്‍ വന്ന കുറവ്‌. ശക്തി കുറഞ്ഞ മറ്റ്‌ സംസ്ഥാനങ്ങളില്‍ ഈ കുറവിന്‌ കാരണം കൂട്ടുകെട്ടുകളുടെ ദൌര്‍ബല്യം തുടങ്ങി മറ്റുപലതുമാണ്‌. പക്ഷേ ബംഗാളില്‍ അതങ്ങനെയല്ല. ഇടതുപക്ഷത്തിന്‌ വിശിഷ്യാ സി.പി,എം-ന്‌ സ്വന്തമായി ശക്തിയുള്ള ബംഗാളില്‍ ഇത്തരം എന്ത്‌ കാരണങ്ങല്‍ നിരത്തിയാലും അത്‌ സത്യത്തെ പുറത്തുകാണിക്കുന്നില്ല. തൃണമൂല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയ്ക്ക്‌ ഉറച്ച അസ്തിത്വമില്ലാത്ത ഒരു കൂട്ടം മാത്രമാണ്‌. അതിന്‌ ഇപ്പോഴത്തെ അവസ്ഥ നിലനിര്‍ത്താന്‍ ഏറെക്കാലം കഴിയില്ല എന്ന്‌ ഉറപ്പാണ്‌. അതിണ്റ്റെ സൂചനകള്‍ കണ്ടുതുടങ്ങിയിട്ടുമുണ്ട്‌. പക്ഷെ അതുപോലും ഇടതുപക്ഷത്തിന്‌ ആശ്വാസത്തിന്‌ വക നല്‍കുന്നില്ല. കാരണം തൃണമൂല്‍ ക്ഷയിക്കുന്നിടത്ത്‌ ഉയര്‍ന്ന്‌ വരുന്നത്‌ ബി.ജെ.പി-യാണ്‌. 

ഇത്രകാലമായി ഇടതുപക്ഷത്തിന്‌ ശക്തമായ വേരോട്ടമുള്ള ഒരിടത്ത്‌, പഞ്ചായത്തീരാജും മറ്റും വളരെ ഫലപ്രദമായി നടപ്പാക്കിയിട്ടുള്ള ഒരു സംസ്ഥാനത്തില്‍, ഹിന്ദുമുസ്ളീം ലഹളകള്‍ കാരണം മതപരമായ ധ്രുവീകരണം നടന്നിട്ടില്ലാത്ത മതനിരപേക്ഷ സമൂഹത്തില്‍ ബി.ജെ.പിയ്ക്ക്‌ ഇടതുപക്ഷത്തെ കടന്നുമുന്നേറാന്‍ കഴിയുന്നുണ്ടെങ്കില്‍ കാര്യങ്ങള്‍ പറയുന്നത്ര ലളിതമല്ലെന്ന്‌ നമുക്ക്‌ സംശയിക്കേണ്ടിവരുന്നുണ്ട്‌. വിഷയം തൃണമൂലും, നന്ദിഗ്രാമും ഒന്നും അല്ലെന്നും അതിലും പിറകോട്ട്‌ അന്വേഷണം സഞ്ചരിക്കേണ്ടതുണ്ടെന്നും തോന്നുന്നത്‌ അതുകൊണ്ടാണ്‌. നീണ്ടകാലത്തെ ഇടതുപക്ഷഭരണത്തിന്‌ ബദലായിട്ടാണ്‌ തൃണമൂല്‍ ഉയര്‍ന്നുവന്നത്‌. വളരെ ചെറിയ കാലം കൊണ്ട്‌ തന്നെ അവിടത്തെ ജനങ്ങള്‍ തൃണമൂലിന്‌ ബദല്‍ തേടാന്‍ തുടങ്ങിയിരിക്കുന്നു. സ്വാഭാവികമയും ഈ അവസ്ഥ ഇടതുപക്ഷത്തിന്‌ അനുകൂലമായി വരേണ്ടതാണ്‌. എന്നാല്‍ ഒരു ബദലായിപ്പോലും ഇടതുപക്ഷത്തെ കാണാന്‍ ബംഗാളിലെ ജനങ്ങള്‍ തയ്യാറാകുന്നില്ല എന്നത്‌ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്‌. 

ദീര്‍ഘകാലം സി.പി.എം-ണ്റ്റെ മന്ത്രിയായിരുന്ന, സാമ്പത്തികവിദഗ്ദ്ധന്‍ സ:അശോക്‌ മിത്ര പറഞ്ഞത്‌ പാര്‍ട്ടിക്ക്‌ വിശ്വാസ്യത നഷ്ടപ്പെട്ടു എന്നാണ്‌. തൃണമൂല്‍ ജനങ്ങള്‍ക്ക്‌ നല്‍കിയ വ്യാമോഹം വളരെ പെട്ടെന്ന്‌ തന്നെ നഷ്ടപ്പെട്ടുതുടങ്ങിയിട്ടും പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിക്കാന്‍ ബംഗാളിലെ ജനങ്ങള്‍ തയ്യാറാകുന്നില്ല. ഇത്‌ അടവുനയത്തിണ്റ്റേയോ അത്‌ നടപ്പാക്കുന്നതില്‍ വന്ന വീഴ്ചയോ ആണോ കാണിക്കുന്നത്‌? കറകളഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും ഒരു സ്വതന്ത്ര ചിന്ത നടത്തിയാല്‍ ഈ വിലയിരുത്തലിലെ വിഡ്ഡിത്തം ബോദ്ധ്യപ്പെടും എന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌. 

ഇന്ത്യയില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ ജനകീയ അടിത്തറ വിശാലമാക്കിയതില്‍ കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയുടേയും ദാസ്‌ കാപ്പിറ്റലിണ്റ്റേയും പങ്കെന്താണ്‌? കാലാകാലങ്ങളില്‍ പാര്‍ട്ടി എടുത്തിട്ടുള്ള നയങ്ങളുടേയും അത്‌ നടപ്പാക്കാന്‍ പ്രയോഗിച്ചിട്ടുള്ള അടവുകളുടേയും പങ്കെന്താണ്‌? ലെനിണ്റ്റെ സംഘടനാതത്വങ്ങള്‍ വായിച്ച്‌ മനസ്സിലാക്കി അതനുസരിച്ച്‌ സംഘടനാപ്രവര്‍ത്തനം നടത്തുന്ന എത്ര സഖാക്കള്‍ നമ്മുടെ നാട്ടിന്‍ പുറങ്ങളിലുണ്ട്‌? കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ ശക്തി പ്ര്‍കടമാകുന്നത്‌ എണ്ണത്തില്‍ തുലോം കുറഞ്ഞ അതിണ്റ്റെ അംഗങ്ങളിലാണോ? നാട്ടിന്‍പുറങ്ങളിലെ ധാരാളം പാര്‍ട്ടി സഖാക്കള്‍ അവരുടെ മക്കള്‍ക്ക്‌ ലെനിനെന്നും സ്റ്റാലിനെന്നും ഹോചിമിനെന്നും ജ്യോതി ബാസുവെന്നും പേരിട്ട്‌ വിളിച്ചതുപോലും ഇവരാരാണെന്ന്‌ മനസ്സിലാക്കിയിട്ടല്ല. ഈ പേരുകള്‍ക്ക്‌ പിന്നിലെ വലിയ സഖാക്കളെ അവര്‍ കണ്ടത്‌ തങ്ങളുടെ മുന്നിലുള്ള, അല്ല കൂടെയുള്ള സഖാക്കളുടെ വലിയ ആള്‍രൂപങ്ങളായിട്ടാണ്‌. ഈ സഖാക്കള്‍ ഉള്ളില്‍ ഇത്രമാത്രം നന്‍മയും സ്നേഹവുമുള്ളവരാണെങ്കില്‍ ഇവരുടെ നേതാക്കളായവര്‍ തീര്‍ച്ചയായും ദൈവത്തിണ്റ്റെ പ്രതിരൂപങ്ങളായിരിക്കുമെന്നവര്‍ നിനച്ചു. അങ്ങനെ ദൈവത്തിണ്റ്റെ പേരുകളായ രാമന്‍, കൃഷ്ണന്‍, സുബ്രഹ്മണ്യന്‍ തുടങ്ങിയവ പോലെ മുദ്രാവാക്യങ്ങളിലൂടെയും സഖാക്കളുടെ സംസാരത്തിലൂടെയും കേട്ടറിഞ്ഞ ഈ നേതാക്കളുടെ പേരുകളും അവര്‍ മക്കള്‍ക്ക്‌ സമ്മാനിച്ചു. അങ്ങനെ പാര്‍ട്ടിയോടുള്ള സ്നേഹം അവര്‍ പ്രകടിപ്പിച്ചു. 

ഇത്‌ പറയുന്നത്‌ പ്രത്യയശാസ്ത്രങ്ങളെ തള്ളിപ്പ്രറയാനോ അതിനുള്ള പ്രാധാന്യം കുറച്ചുകാണാനോ അല്ല. പ്രത്യയശാസ്ത്രം ഒരു മതഗ്രന്ഥം പോലെ കാണേണ്ടതുണ്ടോ എന്ന ഒരു സംശയം പങ്കുവെക്കാന്‍ വേണ്ടി മാത്രം. സമകാലിക സമൂഹത്തില്‍, ഇനിയും ശൈശവം താണ്ടിയിട്ടില്ലാത്ത ജനാധിപത്യം പുലരുന്ന ഇന്ത്യന്‍ സമൂഹത്തില്‍ താത്വികാചാര്യന്‍മാര്‍ പറഞ്ഞ അടവുനയങ്ങള്‍ക്കാളേറെ ജനങ്ങള്‍ക്കുപകരിക്കുക സംശുദ്ധമായ പ്രായോഗികരാഷ്ട്രീയമാണ്‌. അവര്‍ക്ക്‌ മനസ്സിലാവുന്നത്‌ ജാര്‍ഗണുകളുടെ അകമ്പടിയില്ലാത്ത ഭാഷയാണ്‌. ജനകീയ ജനാധിപത്യവിപ്ളവവും അതിലൂടെ സമ്പൂര്‍ണവിപ്ളവവും സ്വപ്നം കാണുന്ന, അതിണ്റ്റെ അനിവാര്യമായ വരവില്‍ വിശ്വസിക്കുന്ന, എത്ര പാര്‍ട്ടിപ്രവര്‍ത്തകരുണ്ട്‌ ഇടതുപക്ഷപ്രസ്ഥാനങ്ങളില്‍? ഉറച്ച പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കില്ലാത്ത ഈ വിശ്വാസം പൊതുജനങ്ങള്‍ക്കുണ്ടാവണമെന്ന്‌ ശഠിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? 

ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ പ്രത്യയശാസ്ത്രം ഒരു അമ്മിക്കല്ലുപോലെ കഴുത്തില്‍ കെട്ടിത്തൂക്കിയിട്ടുള്ള പ്രസ്ഥാനങ്ങള്‍ക്ക്‌ കഴിയുന്നില്ല എന്നതാണ്‌ ഇടതുപക്ഷത്തിണ്റ്റെ പരാജയത്തിണ്റ്റെ കാരണം. പരാജയം എന്നതുകൊണ്ട്‌ ഈ തിരഞ്ഞെടുപ്പിലുണ്ടായ പരാജയം എന്നല്ല ഞാനുദ്ദേശിക്കുന്നത്‌. അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണം കൂടിയാലും ഈ പരാജയം നിലനില്‍ക്കുകതന്നെ ചെയ്യും എന്നെണ്റ്റെ വിചാരം. 

മറ്റൊരു പ്രധാനകാരണം ഇതിനകം ഈ പാര്‍ട്ടികള്‍ മനസ്സിലാക്കിയിട്ടുണ്ട്‌. പാര്‍ട്ടികള്‍ ജനങ്ങളില്‍ നിന്നകന്നുപോകുന്നു എന്ന കാര്യം പാര്‍ട്ടി വേദികളില്‍ നിന്നുയര്‍ന്ന്‌ കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ കാലം കുറച്ചായി. സംഘടനാപരമായ ദൌര്‍ബല്യം ചര്‍ച്ച ചെയ്യാനും പരിഹരിക്കാനും ഉദ്ദേശിച്ചുകൊണ്ട്‌ സി.പി.എം സംസ്ഥാനപ്ളീനം തന്നെ നടത്തുകയുണ്ടായി എന്നതു കാണിക്കുന്നത്‌ വിഷയം ഗൌരവമായി എടുക്കുന്നു എന്നുള്ളതാണ്‌. അതിണ്റ്റെ വിജയപരാജയങ്ങളെക്കുറിച്ചൊന്നും ഞാന്‍ പറയുന്നില്ല. ഒരു ശരാശരി പാര്‍ട്ടിപ്രവര്‍ത്തകന്‍ ദിവസത്തിണ്റ്റെ ഭൂരിഭാഗം സമയവും ജനങ്ങള്‍ക്കൊപ്പമാണ്‌ എന്നത്തെയും പോലെ ഇന്നും. ആരാണീ ജനങ്ങള്‍ എന്നതു മാത്രമാണ്‌ സംശയം. 

പാര്‍ട്ടിയുടെ ഏരിയാതലത്തിലുള്ള ഒരു നേതാവിണ്റ്റെ ജീവിതം യോഗങ്ങളും ഒരു യോഗത്തില്‍ നിന്ന്‌ മറ്റൊന്നിലേക്കുള്ള യാത്രയുമാണ്‌. കൃത്യമായി ചേരുന്ന അദ്ദേഹത്തിണ്റ്റെ ഏരിയാ കമ്മിറ്റി, അതുപോലെത്തന്നെ കൃത്യമായി ചേരുന്ന മേല്‍ക്കമ്മിറ്റി, തനിക്ക്‌ ചാര്‍ജുള്ള ലോക്കല്‍ കമ്മിറ്റികള്‍ ഒക്കെ അദ്ദേഹം കൃത്യമായി പങ്കെടുക്കേണ്ടതാണ്‌. ഇതിനുപുറമെ അദ്ദേഹം ഒരേ സമയം പല പോഷക സംഘടനകളുടെ ഭാരവാഹിയായിരിക്കും. ഈ പോഷകസംഘടനകള്‍ പാര്‍ട്ടി ലൈനില്‍ നിന്ന്‌ വ്യതിചലിക്കാതെ നോക്കേണ്ടത്‌ ഇദ്ദേഹത്തിണ്റ്റെ ഉത്തരവാദിത്വമാണ്‌. ഈ സംഘടനകളുടെ ഭാരം വഹിച്ചുകൊണ്ടാണ്‌ അദ്ദേഹത്തിണ്റ്റെ നടപ്പ്‌ എന്നും എപ്പോഴും. 

ഇദ്ദേഹം ഒരു നല്ല സംഘാടകനും നല്ല വ്യക്തിത്വത്തിനുടമയുമാണെങ്കില്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള കലാസമിതികള്‍, വായനശാലകള്‍ എല്ലാത്തിണ്റ്റെ കമ്മിറ്റിയിലും ഇദ്ദേഹമുണ്ടാകും. അഴിമതിയുടെ കറപുരളാത്തയാളുമാണെങ്കില്‍ നേരത്തെ പറഞ്ഞവയുടെ പുറമെ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സഹകരണ സംഘങ്ങള്‍, അവ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആശുപത്രികള്‍ ഇവയുടെയൊക്കെ ഭരണസമിതിയില്‍ ഇദ്ദേഹം ഒഴിച്ചുകൂടാന്‍ വയ്യാത്തയാളായിരിക്കും. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ അംഗത്വം, അതിലെ ഭാരവാഹിത്വം ഇവ തരം പോലെയുണ്ടാകും. ഇത്രയും ജനങ്ങളുടെയിടയില്‍ ഓടിക്കളിക്കുന്ന ഒരാളോട്‌ നിങ്ങള്‍ ജനങ്ങളില്‍ നിന്നകന്നുപോകുന്നു എന്ന്‌ പറഞ്ഞാല്‍ അതിണ്റ്റെ അര്‍ത്ഥം എന്താണ്‌? 

ഒരാള്‍ക്ക്‌ താങ്ങാവുത്തിലധികം ഭാരം വഹിക്കാന്‍ നിര്‍ബ്ബന്ധിതനാവുന്ന ഒരാള്‍ ഇവയോട്‌ എങ്ങനെ പൊരുത്തപ്പെട്ടുപോകുന്നതെങ്ങനെ. വാര്‍ഡ്‌ മെംബറും പഞ്ചായത്ത്‌ പ്രസിഡണ്റ്റും ഒക്കെ ആയ പാര്‍ട്ടി നേതാക്കള്‍ ഭരണതലത്തിലുള്ള ഉത്തരവാദിത്വത്തിനോട്‌ നീതിപുലര്‍ത്താനാവാതെ പില്‍ക്കാല തെരഞ്ഞെടുപ്പുകളില്‍ തോറ്റുപോയ ധാരാളം അനുഭവങ്ങള്‍ നേരിട്ടറിഞ്ഞിട്ടുണ്ട്‌. പാര്‍ട്ടിയാണ്‌ വലുത്‌ എന്നത്‌ ഒരു മന്ത്രം പോലെ കൊണ്ട്‌ നടക്കുന്ന ഒരാള്‍ പാര്‍ട്ടി ഉത്തരവാദിത്വങ്ങള്‍ക്ക്‌ കൂടുതല്‍ പ്രാധാന്യം കൊടുക്കുകയും മറ്റ്‌ ഉത്തരവാദിത്വങ്ങള്‍ പിന്നിലേക്ക്‌ പോകുകയും ചെയ്യുന്നു. വ്യക്തിയേക്കാള്‍ വലുത്‌ പാര്‍ട്ടിയാനെന്ന്‌ സമ്മതിക്കുമ്പോഴും പാര്‍ട്ടിയ്ക്കും മീതെയാണ്‌ ജനങ്ങള്‍ എന്ന സത്യം പലപ്പോഴും മറന്നുപോകുന്നു. ഫലത്തില്‍ അദ്ദേഹം ഒരു നല്ല പാര്‍ട്ടിക്കാരനാവുമ്പോഴും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരാളെന്നനിലക്ക്‌ അവരുടെ പ്രശ്നങ്ങളില്‍ കൂടെനില്‍ക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ഇങ്ങനെ പരാജയപ്പെട്ടുപോയ ധാരാളം പേരെ കാണാന്‍ കഴിയും. 

തൊണ്ണൂറുകളില്‍ മുന്‍കാല നക്സലൈറ്റ്‌ ആയ കെ. വേണു സി.പി.എം-നെക്കുറിച്ച്‌ നടത്തിയ ഒരു പാരാമര്‍ശം ഓര്‍മ്മ വരുന്നു. 'ജനാധിപത്യം എന്ന ആശയം ഒരു വിശ്വാസപ്രമാണമായി അംഗീകരിക്കാതിരിക്കുകയും എന്നാല്‍ ജനാധിപത്യത്തില്‍ ആണ്ടിറങ്ങുകയും ചെയ്യുന്ന വൈരുദ്ധ്യമാണ്‌ പാര്‍ട്ടി അനുഭവിക്കുന്നത്‌ എന്നായിരുന്നു, അത്‌. ഇതിനാല്‍ ജനാധിപത്യത്തിണ്റ്റെ നല്ല വശങ്ങള്‍ സ്വായത്തമാക്കാതിരിക്കുകയും ചീത്ത കാര്യങ്ങള്‍ പാര്‍ട്ടിയെ ഗ്രസിക്കുകയും ചെയ്യുന്നു, എന്നും അദ്ദേഹം പറഞ്ഞു (ഓര്‍മയില്‍ നിന്നെടുത്ത്‌ എഴുതുന്നത്‌). ശ്രീ വേണുവിണ്റ്റെ പില്‍ക്കാല രാഷ്ട്രീയത്തോട്‌ അനുഭാവമില്ലാതിരിക്കുമ്പോഴും ആ പരാമര്‍ശം സത്യമാണെന്ന്‌ എന്നും തോന്നിയിട്ടുണ്ട്‌. 

കൊല്ലത്തില്‍ മുന്നൂറ്ററുപത്തഞ്ച്‌ ദിവസങ്ങളും ഓട്ടത്തിലായ ഒരാള്‍ക്ക്‌ വിശ്രമിക്കാന്‍ സമയമെവിടെ? വായിക്കാന്‍ സമയമെവിടെ? സ്വസ്ഥമായൊന്ന്‌ ആലോചിക്കാന്‍ സമയമെവിടെ? ഒരു പാട്ട്‌ കേള്‍ക്കാന്‍, ഏതെങ്കിലും രീതിയിലുള്ള കലകള്‍ ആസ്വദിക്കാന്‍ സ്മയമെവിടെ? ഇതൊന്നുമില്ലാതെ ഒരാള്‍ക്ക്‌ പൂര്‍ണനായ ഒരു മനുഷ്യനാവാന്‍ കഴിയുമോ? മനുഷ്യരൂപമുള്ള യന്ത്രങ്ങളായി മാറുകയാണ്‌ ഇക്കാലത്ത്‌ ഇടതുപക്ഷ പാര്‍ട്ടികളുടെ താഴേ തട്ടിലുള്ള പ്രവര്‍ത്തകര്‍. മാനവികതയിലൂന്നിയ ഒരു പ്രത്യശാസ്ത്രം പ്രാവര്‍ത്തികമാക്കാന്‍ ഓടിനടക്കുന്ന സാധാരണ പ്രവര്‍ത്തകര്‍ക്ക്‌ മാനവികതയുടെ അര്‍ത്ഥം മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നില്ലേ എന്ന സംശയമാണ്‌ എന്നെ കൊണ്ട്‌ ഇങ്ങനെ ചിന്തിപ്പിക്കുന്നത്‌. 

ബംഗാളില്‍ നീണ്ടകാലത്തെ ഭരണകാലത്ത്‌ സര്‍ക്കാരിണ്റ്റെ പുറത്ത്‌ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സമാന്തര സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിരുന്നതായി അവിടെ നിന്നുള്ള സുഹൃത്തുക്കള്‍ പറഞ്ഞറിഞ്ഞിട്ടുണ്ട്‌. സര്‍ക്കാരിണ്റ്റെ പരിപാടികള്‍, സഹായങ്ങള്‍ ഒക്കെ ജനങ്ങളിലെത്തിയിരുന്നത്‌ പാര്‍ട്ടിയുടെ പ്രാദേശികനേതാക്കളിലൂടെയായിരുന്നു. നീണ്ടകാലത്തെ ഈ അവസ്ഥ ഒരു തരം അപ്രമാദിത്വം താഴേക്കിടയിലുള്ള നേതാക്കളിലുണ്ടാക്കിയിരിക്കാം. പഞ്ചായത്തീരാജ്‌ വഴി വികേന്ദ്രീകരിച്ച അധികാരങ്ങളും ഫണ്ടുകളും വഴി അഴിമതിയുടെ വികേന്ദ്രീകരണവും നടന്നിട്ടുണ്ട്‌ എന്നും ബംഗാളികള്‍ പറഞ്ഞറിഞ്ഞിട്ടുണ്ട്‌. ഇന്ത്യയിലെ അഴിമതിയുടെ വൈപുല്യവും വലിപ്പവും വെച്ചുനോക്കിയാല്‍ ഇത്‌ വളരെ ചെറുതാണെന്നത്‌ ശരി. പക്ഷേ ഇത്‌ നടക്കുന്നത്‌ സാധാരണജനങ്ങളുടെ കണ്‍മുന്നിലാണെന്നത്‌ കൊണ്ട്‌ തന്നെ ഒരു പ്രചാരണവും ആവശ്യമില്ലാതെ തന്നെ അവര്‍ക്കത്‌ മനസ്സിലാകും. ബംഗാളിലെ ഗ്രാമങ്ങള്‍ എത്ര ദരിദ്രമാണെന്നും അവിടത്തെ ജനങ്ങള്‍ എത്ര പാവങ്ങളാണെന്നും കേരളത്തില്‍ അങ്ങോളമിങ്ങോളം സാധാരണ തൊഴിലെടുക്കാനെത്തുന്ന ബംഗാളികള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്‌. 

കേരളീയ സമൂഹത്തില്‍ നിരന്തരം ഉണ്ടാകുന്ന ചെറിയ ചെറിയ പ്രശ്നങ്ങളേറ്റെടുത്തുകൊണ്ട്‌ പ്രാദേശിക പ്രതിരോധങ്ങള്‍ തീര്‍ക്കാന്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക്‌ ഇപ്പോള്‍ കഴിയാറില്ല. കൊണ്ടാടപ്പെടുന്ന വലിയ വലിയ സമരങ്ങള്‍ മാത്രമാണ്‌ നടക്കുന്നത്‌. അതുപോലും സംസ്ഥാന കേന്ദ്ര കമ്മിറ്റികളുടെ തീരുമാനത്തിണ്റ്റെ ഭാഗമായി മാത്രം നടക്കുന്നവ. പരപ്പനങ്ങാടിയില്‍ ഏറെ നാള്‍ നടന്ന ടോള്‍ വിരുദ്ധസമരത്തിണ്റ്റെ ആദ്യഘട്ടത്തിലൊന്നും പാര്‍ട്ടിയുടെ പിന്തുണ ഉണ്ടായിരുന്നില്ല എന്ന മനസ്സിലായിട്ടുണ്ട്‌. പിന്നീട്‌ പ്രാദേശിക പാര്‍ട്ടി ഘടകത്തിണ്റ്റെ നിര്‍ബ്ബന്ധത്തിന്‌ ജില്ലാ ഘടകം വഴങ്ങുകയായിരുന്നൂ, എന്നാണറിയാന്‍ കഴിഞ്ഞത്‌. ഇതുപോലത്തെ അനുഭവങ്ങള്‍ കേരളത്തിണ്റ്റെ മറ്റുഭാഗങ്ങളിലും നുണ്ടായിട്ടുണ്ടെന്ന്‌ അറിയാന്‍ കഴിഞ്ഞിട്ടുണ്ട്‌. ആഗോളീകരണം ജീവിതത്തിണ്റ്റെ സമസ്തമേഖലകളിലും പിടിമുറുക്കുന്ന ഈ കാലഘട്ടത്തില്‍ പ്രാദേശികചെറുത്തുനില്‍പുകളുടെ പ്രാധാന്യം എന്താണ്‌ പാര്‍ട്ടികള്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിയാത്തത്‌? 

പാര്‍ലിമെണ്റ്ററി പ്രവര്‍ത്തനം പാര്‍ട്ടിയുടെ അടവുനയത്തിണ്റ്റെ ഭാഗം മാത്രമാണെന്നും അനിവാര്യമായ വിപ്ളവത്തിണ്റ്റെ പാതയിലെ വഴിയമ്പലങ്ങള്‍ മാത്രമാണെന്നും ഇടതുപക്ഷപാര്‍ട്ടികള്‍ ആണയിടുന്നുണ്ട്‌. പക്ഷേ കേരളത്തിലെയെങ്കിലും രീതികള്‍ പരിശോധിച്ചാല്‍ ഇത്‌ ശരിയല്ലെന്ന്‌ ബോദ്ധ്യപ്പെടും. കാലാകാലങ്ങളായി ന്യൂനപക്ഷസമുദായങ്ങളോടെടുത്തിട്ടുള്ള നിലപാടുകളില്‍ ഒരു തെരഞ്ഞെടുപ്പിനപ്പുറം കാണാന്‍ കഴിയാത്ത രീതികള്‍ അവലംബിച്ചിട്ടുണ്ടെന്ന്‌ നിസ്സംശയം പറയാം. ലീഗിനെ എതിര്‍ക്കാനെന്ന രീതിയില്‍ മുസ്ളീം സമുദ്ദായത്തിലെ ഏറ്റവും യാഥാസ്ഥിതികരായ കാന്തപുരം സുന്നിയെ എതിര്‍ക്കാതിരിക്കാന്‍ സി.പി.എം എന്നും ശ്രമിച്ചിട്ടുണ്ട്‌. ഹിന്ദുസമുദായങ്ങളിലെ അനീതിക്കെതിരെ പോരാടിക്കൊണ്ടാണ്‌ ആദ്യകാല കമ്യൂണിസ്റ്റ്‌ നേതക്കളൊക്കെ ഉയര്‍ന്നുവന്നത്‌ എന്ന കാര്യം മുസ്ളീം സമുദായത്തിണ്റ്റെ കാര്യത്തില്‍ പാര്‍ട്ടി മറന്നുപോയി. മുസ്ളീം സമുദായത്തില്‍ നിന്നുയര്‍ന്നുവന്നിട്ടുള്ള ചെറിയ ചെറിയ പര്‍ക്ഷ്കരണ പ്രവര്‍ത്തനങ്ങളെ പ്രത്യക്ഷമായി എതിര്‍ത്തിട്ടില്ലെങ്കിലും കണ്ടില്ലെന്ന്‌ നടിക്കുകയെങ്കിലും പാര്‍ട്ടി ചെയ്തിട്ടുണ്ട്‌. ഈ നിഷ്ക്രിയതയ്ക്ക്‌ ഒറ്റ കാരണമേ ഉള്ളൂ, വോട്ട്‌ നഷ്ടപ്പെടുമോ എന്നുള്ള ഭയം. ഉറച്ച കമ്യൂണിസ്റ്റ്‌ കുടുംബങ്ങളൂടെ ഇടനാഴികളില്‍ പോലും പഴമയുടെ, യാഥസ്ഥിതികത്വത്തിണ്റ്റെ, കനത്ത ഇരുട്ടാണ്‌ നിറഞ്ഞുനില്‍ക്കുന്നതെന്ന്‌ മലപ്പുറം ജില്ലക്കാരനായ എനിക്ക്‌ നേരിട്ട്‌ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്‌. 

ഗാഡ്ഗില്‍ റിപ്പൊര്‍ട്ടിനെതിരെ നിലപാടെടുക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചതും മലയോരമേഖലയിലെ വോട്ടുകളെക്കുറിച്ചുള്ള പേടി മാത്രമായിരുന്നില്ലേ? ഒരു തെരഞ്ഞെടുപ്പിനപ്പുറത്തേക്ക്‌ നീളുന്ന ആലോചനകളും നിലപാടുകളും പാര്‍ട്ടിക്ക്‌ എടുക്കാന്‍ കഴിയാതിരിക്കുന്നു, എന്നുള്ളതല്ലേ സത്യം? നാട്ടിലാണെങ്കില്‍ തെരഞ്ഞെടുപ്പൊഴിഞ്ഞുള്ള നേരവുമില്ല. പാര്‍ലമണ്റ്റ്‌, തുടര്‍ന്ന്‌ നിയമസഭ, പഞ്ചായത്ത്‌, ജില്ല ഭരണസമിതികള്‍ അങ്ങനെ അങ്ങനെ എന്നും എപ്പോഴും തെരഞ്ഞെടുപ്പു തന്നെ. ഇതിനിടയില്‍ പ്രാദേശിക സഹകരണസംഘങ്ങളിലേക്കുള്ളവ വേറേയും. തെരഞ്ഞെടുപ്പൊഴിഞ്ഞിട്ടു വേണ്ടേ കാതലായ വിഷയങ്ങളില്‍ ശക്തമായ നിലപാടുകളെടുക്കാന്‍! 

ഇത്തരം വാക്കുകളിലും പ്രവര്‍ത്തികളിലും വൈരുദ്ധ്യം കാണുന്നവരില്‍ പാര്‍ട്ടി അനുഭാവികള്‍ക്കൊപ്പം അംഗങ്ങളുമുണ്ട്‌. ഇത്തരം ചോദ്യങ്ങള്‍ ഉയരുമ്പോള്‍ അവയില്‍ നിന്ന്‌ ഒഴിഞ്ഞുമാറാന്‍ അവര്‍ ശ്രമിക്കുന്നത്‌ ഉറച്ച ബോദ്ധ്യത്തിണ്റ്റെ കുറവുകൊണ്ട്‌ തന്നെയാണെന്നാണ്‌ എണ്റ്റെ തോന്നല്‍. ഈ കാരണങ്ങള്‍ കൊണ്ട്‌ തന്നെയാണ്‌ പാര്‍ട്ടികളുടെ വിശ്വാസ്യത തകരുന്നത്‌. അത്‌ കണ്ടുനില്‍ക്കേണ്ട ഗതികേടിലാണ്‌ നമ്മള്‍ സാധാരണക്കാരായ ഇടതുപക്ഷ അനുഭാവികള്‍. നഷ്ടപ്പെട്ട ഈ വിശ്വാസ്യത വീണ്ടെടുക്കാന്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളോ സംവാദങ്ങളോ ഒന്നും (അങ്ങനെ നടക്കുന്നുണ്ടെങ്കില്‍) പര്യാപ്തമല്ലതന്നെ. അതിന്‌ സമഗ്രമായ പൊളിച്ചെഴുത്ത്‌ തന്നെ വേണ്ടിവരും എന്ന്‌ എണ്റ്റെ ഉറച്ച വിശ്വാസം. 

അതിന്‌ അടിസ്ഥാനപരമായി വേണ്ടത്‌ ജനങ്ങള്‍ ഇടതുപക്ഷത്തില്‍ ഇപ്പോഴും അര്‍പ്പിക്കുന്ന വിശ്വാസത്തെക്കുറിച്ചുള്ള ബോധം നേതൃത്വത്തിനുണ്ടാവുക എന്നതാണ്‌. അതുണ്ടായാല്‍ ഇപ്പോഴുണ്ടാകുന്നതുപോലെ അണ്ടിയോ മാങ്ങയോ മൂത്തത്‌ എന്നരീതിയില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ ഇല്ലാതെവരും. കൂടുതല്‍ ആഴത്തിലുള്ള പരസ്പരവിശ്വാസം ഇടതുപക്ഷകക്ഷികള്‍ക്കിടയില്‍ ഉരുത്തിരിയും. കൂടുതല്‍ സ്ത്രീപക്ഷപാതിത്വമുള്ള, പരിസ്ഥിതി പക്ഷപാതിത്വമുള്ള, ദലിത്‌ അനുകൂല നിലപാടുകള്‍ എടുക്കാന്‍ ധൈര്യവും ഇഛാശക്തിയുമുള്ള സംശുദ്ധ പ്രായോഗികരാഷ്ട്രീയം ഇടതുപക്ഷത്തില്‍ നിന്ന്‌ ഉണ്ടായിവരും. 

ഇങ്ങനെയൊരു സഹകരണം ഉണ്ടാവാത്തതിണ്റ്റെ പ്രധാനകാരണം പരസ്പരമുള്ള സംശയമാണ്‌. ഒരിക്കലെങ്കിലും ഏതെങ്കിലും തരത്തിലുള്ള അഭിപ്രായവ്യത്യാസമുണ്ടായി പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ മാറിനിന്ന ഒരാളെ, അല്ലെങ്കില്‍ പുറത്താക്കിയ ഒരാളെ എന്നും വര്‍ഗശത്രു ആയിട്ടാണ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ കണ്ടിട്ടുള്ളത്‌. ഇങ്ങനെ വര്‍ഗശത്രുക്കള്‍ ആയവരില്‍ ഗൌരി അമ്മ, എം.വി.ആര്‍ തുടങ്ങിയ വലിയ നേതാക്കള്‍ക്കൊപ്പം കേരളത്തിലങ്ങോളമിങ്ങോളം ധാരാളം സാധാരണപ്രവര്‍ത്തകരുമുണ്ട്‌. അവരാരും വര്‍ഗവഞ്ചകരായിരുന്നില്ല. വര്‍ഗവും പാര്‍ട്ടിയും പരസ്പരം മാറിപ്പോകുന്നതിണ്റ്റെ പ്രശ്നം മാത്രമാണിത്‌. സി.പി.എം-ഉം സി.പി.ഐ-യും തമ്മിലുള്ള വിശ്വാസമില്ലായ്മയും ഇതിനോട്‌ ചേര്‍ത്ത്‌ വായിക്കാവുന്നതാണ്‌. ഈ വിശ്വാസരാഹിത്യം വെടിഞ്ഞ്‌ രണ്ട്‌ പാര്‍ട്ടികളും ഒന്നിക്കാന്‍ തയ്യാറായാല്‍ ഇപ്പോള്‍ പുറത്തുനില്‍ക്കുന്ന ആയിരക്കണക്കിന്‌ പ്രവര്‍ത്തകര്‍ പുതിയൊരു ഊര്‍ജത്തോടെ അതിനെ സ്വാഗതം ചെയ്യും തീര്‍ച്ച. ഇന്ത്യയിലെ ഇടതുപക്ഷത്തിന്‌ പുത്തനുണര്‍വുണ്ടാക്കാന്‍ അതിന്‌ കഴിയും. 

ഈ എഴുത്തിണ്റ്റെ പേരില്‍ എന്നെ ചിലപ്പോള്‍ പാര്‍ട്ടി വിരുദ്ധനായി കണ്ടേക്കാം. ഏറെ നാളായി മനസ്സില്‍ നീറി നില്‍ക്കുന്ന ചില കാര്യങ്ങളാണ്‌ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്‌. ആരെങ്കിലും ഇതൊക്കെ എഴുതും എന്ന്‌ കരുതിയിരുന്നു. പക്ഷെ എഴുതുന്നത്‌ ഒന്നുകില്‍ ഭത്സനങ്ങള്‍ അല്ലെങ്കില്‍ സ്തുതിഗീതങ്ങള്‍. സത്യം ഇതിണ്റ്റെ രണ്ടിണ്റ്റേയും ഇടയിലെവിടെയോ ആണെന്ന്‌ എണ്റ്റെ വിശ്വാസം. ഒരു സാധാരണക്കാരണ്റ്റെ തോന്നലുകള്‍ മാത്രമാണ്‌ ഇവ. ഇതില്‍ ശരിയുണ്ടായിരിക്കും, ശരികേടുകളും ഉണ്ടായിരിക്കാം. അത്‌ കാലം തെളിയിക്കട്ടെ. ഇപ്പോഴും ഇടതുപക്ഷത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന വലിയ വിഭാഗം ജനങ്ങള്‍ക്കുമുമ്പില്‍ ഇത്‌ ഞാന്‍ സമര്‍പ്പിക്കുന്നു. 

പിന്‍കുറിപ്പ്‌: ചുംബനസമരത്തോട്‌ കേരളത്തിലെ ഇടാതുപക്ഷ പാര്‍ട്ടികള്‍ എടുത്ത നിലപാട്‌ ഏറെ സന്തോഷം തരുന്നുണ്ട്‌. കുറേ കാലമായുള്ള അനുഭവം വെച്ച്‌ നോക്കിയാല്‍ ഇത്തരം നിലപാടിന്‌ ഒരു സാധ്യതയുമുണ്ടായിരുന്നില്ല. ഇതൊരു മാറ്റത്തിണ്റ്റെ സൂചനയായിരുന്നെങ്കില്‍ എന്ന്‌ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുപോകുന്നു.

Tuesday, October 21, 2014

അപാരതയില്‍നിന്നൊരു തുള്ളി


എണ്റ്റെ പുസ്തകം 'സ്പന്ദിക്കുന്ന കരിയിലകള്‍' പുറത്തിറങ്ങി രണ്ടുമൂന്ന്‌ മാസമായിരിക്കുന്നു. എണ്റ്റെ ആദ്യ പുസ്തകം വായിച്ചിട്ട്‌ പലരും, എന്നെ നേരിട്ടറിയുന്നവരും അറിയാത്തവരുമായി ധാരാളം പേര്‍ നേരിട്ട്‌ വിളിച്ചും മറ്റുള്ളവരിലൂടെയും നല്ല വാക്കുകള്‍ അറിയിക്കുന്നുണ്ട്‌. പുസ്തകം വിതരണം ചെയ്യാന്‍ ഒരു തുടക്കക്കാരനായ എനിക്ക്‌ നന്നായി ബുദ്ധിമുട്ടേണ്ടിവരുന്നു. പ്രസാധകരായ നവജീവന്‍ വായനശാലാപ്രവര്‍ത്തകര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. 

അതിണ്റ്റെ മറുവശത്ത്‌ കേരളത്തിലെ എഴുത്തില്‍, സാംസ്കാരികപ്രവര്‍ത്തനത്തില്‍ സജീവമായി നില്‍ക്കുന്ന പലര്‍ക്കും പുസ്തകത്തിണ്റ്റെ കോപ്പി എത്തിച്ചുകൊണ്ടുത്തിട്ടുണ്ട്‌. ഇതുവരെ കാര്യമായി ആരും പുസ്തകം വായിച്ചതായി അറിയില്ല. അങ്ങനെ ഒന്നിണ്റ്റെ സൂചന എനിക്ക്‌ കിട്ടിയിട്ടില്ല. വായിക്കാന്‍ ധാരാളം നല്ല പുസ്തകങ്ങള്‍, സ്ഥിരപ്രതിഷ്ഠ നേടിയ എഴുത്തുകാരുതേതടക്കം മുന്നില്‍ കിടക്കുമ്പോള്‍ എണ്റ്റെ പുസ്തകം പിന്നോട്ട്‌ പോയതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഖേദിക്കാന്‍ എനിക്ക്‌ അര്‍ഹതയില്ല. 

അങ്ങനെയിരിക്കുമ്പൊള്‍ അവിചാരിതമായി എണ്റ്റെ സുഹൃത്ത്‌ കോഴിക്കോട്‌ വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന രാജേഷ്‌ അരവിന്ദിണ്റ്റെ ഒരു ഫോണ്‍ വിളി. ഫോണെടുത്ത ഉടനെ രാജേഷ്‌ പറഞ്ഞു, "ഞാന്‍ എം.ടി-യുടെ വീട്ടില്‍ നിന്നാണ്‌ വിളിക്കുന്നത്‌, കാര്യം എം.ടി. നേരിട്ട്‌ പറയും". അതും പറഞ്ഞ്‌ ഫോണ്‍ എം.ടി.-യ്ക്ക്‌ കൊടുത്തു. എം.ടി. പറഞ്ഞു, "പുസ്തകം ഞാന്‍ വായിച്ചു. നന്നായിരിക്കുന്നു. നിങ്ങള്‍ക്ക്‌ എഴുതാന്‍ കഴിയും, നന്നായിരിക്കുന്നു". 

ഞാന്‍ അത്ഭുതത്തിണ്റ്റെ കൊടുമുടി കയറി. ഇഷ്ടപ്പെടുന്ന എഴുത്തുകാരനാണ്‌ എം.ടി. അദ്ദേഹത്തിണ്റ്റെ പുസ്തങ്ങളില്‍ 'മഞ്ഞ്‌' ഏറെ ഇഷ്ടം. കഥകളില്‍ 'വാനപ്രസ്ഥവും' 'ഷെര്‍ലകും' വളരെ ഇഷ്ടം. കുറെ മുമ്പൊരിക്കല്‍ കോഴിക്കോട്‌ വിമാനത്താവളത്തില്‍ ജോലി ചെയ്യുമ്പോള്‍ നേരില്‍ കാണാനും സംസാരിക്കാനും അവസരം കിട്ടിയിരുന്നു. എയര്‍പോര്‍ട്ടിണ്റ്റെ അന്നത്തെ ഡയറക്ടര്‍ കുട്ടിക്കൃഷ്ണന്‍ സാറാണ്‌ അതിന്‌ കാരണക്കാരനായത്‌. 

അതിനുശേഷം എണ്റ്റെ മകളുടെ വിദ്യാരംഭം കുറിക്കുമ്പോള്‍ നാവില്‍ എഴുതുന്നത്‌ എം.ടി. ആവണമെന്ന്‌ ആഗ്രഹമുണ്ടായിരുന്നു. അതും ഒരു വിധത്തില്‍ സാധിച്ചു. വിദ്യാരംഭം വിജയദശമി ദിവസം തന്നെ വേണമെന്ന്‌ എനിക്ക്‌ നിര്‍ബ്ബന്ധമൊന്നുമില്ല. അന്ന്‌ അങ്ങിനെ ഒരു ചടങ്ങ്‌ നടക്കുന്നതുകൊണ്ട്‌ തുഞ്ചന്‍ പറമ്പില്‍ പോയി. ജനനത്തിണ്റ്റെ മഹിമ കൊണ്ട്‌ മാത്രം എഴുത്തച്ചഛനായ ഒരാളെക്കൊണ്ട്‌ മകളുടെ വിദ്യാരംഭം കുറിക്കാന്‍ ഒരു താല്‍പര്യവുമുണ്ടായിരുന്നില്ല. 

അന്ന്‌ എം.ടി. യും അതുപോലുള്ള എഴുത്തുകാരും വിദ്യാരംഭം കുറിക്കാന്‍ തുടങ്ങിയ കാലമായിരുന്നു. അങ്ങനെയാണ്‌ എം.ടി. മതിയെന്ന്‌ ഞാന്‍ ആലോചിച്ചത്‌. മലയാളത്തിലെ ഏറ്റവും വായിക്കപ്പെടുന്ന എഴുത്തുകാരന്‍ മാത്രമല്ല എം.ടി. ഒരു തലമുറയെ കൂടെ നടത്തിയ എഴുത്തുകാരനാണ്‌. തിരക്കഥകള്‍ക്ക്‌ അതുവരെ ഇല്ലാതിരുന്ന മാനം അദ്ദേഹം കൊടുത്തു. സ്വയം വരച്ച വരയില്‍ നിന്ന്‌ അദ്ദേഹം ഇപ്പുറം വന്നതേയില്ല. എന്നും സ്വന്തമായൊരു ഉയരം എഴുത്തില്‍ പുലര്‍ത്തി. അങ്ങനെയുള്ള എം. ടി. യെക്കൊണ്ട്‌ മകളുടെ നാവില്‍ എഴുതിക്കാനുള്ള കാര്യത്തില്‍ എനിക്കൊരു സംശയവുമുണ്ടായില്ല. 


കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ മാധ്യമത്തിലെ രാധാകൃഷ്ണനുമൊത്ത്‌ എം.ടി-യുടെ വീട്ടില്‍ പോയിരുന്നു. എണ്റ്റെ പുസ്തകത്തിണ്റ്റെ ഒരു കോപ്പി എം.ടി-യ്ക്ക്‌ കൊടുക്കാന്‍. അദ്ദേഹത്തിണ്റ്റെ വീടിനടുത്തുള്ള ഫ്ളാറ്റില്‍ ചെന്നപ്പോള്‍ അദ്ദേഹം എഴുത്തിലാണ്‌. നേരത്തെ സമയം തന്നിരുന്നതുകൊണ്ട്‌ അകത്തേക്ക്‌ പ്രവേശനം കിട്ടി. പുസ്തകത്തിണ്റ്റെ കോപ്പി കൊടുത്തു. പരിമിതമായ രീതിയില്‍ എണ്റ്റെ വിവരങ്ങള്‍ ചോദിച്ചു. ആ മുഖത്തുണ്ടായിരുന്നത്‌ ചിരിയായിരുന്നോ? അറിയില്ല. അദ്ദേഹം ചിരിക്കാറുണ്ടോ എന്ന്‌ പോലും അറിയില്ല. കൂടുതലൊന്നും സംസാരിക്കാന്‍ കഴിയാഞ്ഞതുകൊണ്ട്‌ ഞങ്ങള്‍ക്ക്‌ കുറച്ച്‌ നിരാശ തോന്നി. തിരിച്ചു പോന്നു. 

പക്ഷേ എല്ലാ നിരാശയും ആ ഒരൊറ്റ ഫോണ്‍ സംഭാഷണത്തില്‍ തീര്‍ന്നു. എണ്റ്റെ പുസ്തകം ഞാന്‍ കൊടുത്തിട്ടും ഇതുവരെ വായിക്കാന്‍ സമയം കാണാത്തവരുണ്ട്‌. എന്നോടുള്ള അടുപ്പം കാരണം പുസ്തകം വായിക്കാതെ അഭിപ്രായം അറിയിച്ചവരുമുണ്ട്‌. അപ്പോഴാണ്‌ എം.ടി-യെപ്പോലെ ഒരെഴുത്തുകാരന്‍ പുസ്തകം വായിക്കാന്‍ തയ്യാറാവുന്നത്‌. മാത്രമല്ല നേരിട്ട്‌ അഭിപ്രായം പറയാനും തയ്യാറാവുന്നത്‌. 

പുസ്തകം അദ്ദേഹത്തിന്‌ കൊടുക്കാന്‍ നിമിത്തമായ രാധാകൃഷ്ണന്‌ നന്ദി. അദ്ദേഹത്തിണ്റ്റെ വീട്ടില്‍ പോയപ്പോള്‍ പുസ്തകത്തെപ്പറ്റി ചോദിക്കാന്‍ തയ്യാറായ രാജേഷ്‌ അരവിന്ദിന്‌ നന്ദി. പുസ്തകം വായിക്കാനുള്ള ആ വലിയ മനസ്സിന്‌ ഞാന്‍ നന്ദി പറയുന്നില്ല. അത്‌ അവിവേകമായിരിക്കും എന്നുള്ളതുകൊണ്ട്‌.

Wednesday, September 17, 2014

കെ.എസ്‌.ജോര്‍ജിനേയും കെ.പി.എ.സി. സുലോചനയേയും എന്തിനാണ്‌ സിനിമ തള്ളിക്കളഞ്ഞത്‌?


സിനിമാഗാനങ്ങള്‍ക്ക്‌ ഇന്ത്യയിലാകെയും കേരളത്തില്‍ വിശേഷിച്ചും മറ്റൊരു കലാരൂപത്തിനുമില്ലാത്ത ജനപ്രീതി ഉണ്ട്‌. പണ്ഡിതപാമരഭേദമില്ലാതെ, പ്രായവ്യത്യാസമില്ലാതെ, സ്ത്രീപുരുഷഭേദമില്ലാതെ, സമൂഹത്തിണ്റ്റെ മുഖ്യധാരയിലെന്നോ പാര്‍ശ്വങ്ങളിലെന്നോ വ്യത്യാസമില്ലാതെ എല്ലാവരും സിനിമാഗാനങ്ങള്‍ ഒരുപോലെ ആസ്വദിക്കുന്നു. സിനിമ കാണാത്തവരും അതിലെ ഗാനങ്ങള്‍ ഇഷ്ടപ്പെടുവരാണ്‌. ഇത്രയില്ലെങ്കിലും പഴയ നാടകഗാനങ്ങള്‍ക്കും മോശമല്ലാത്ത ജനപ്രീതി ഉണ്ട്‌. പുതിയകാലത്തെ മാറിയ നാടകം ഗാനങ്ങള്‍ക്ക്‌ പ്രാധാന്യം ഇല്ലാത്തതായതുകൊണ്ട്‌ നാടകഗാനങ്ങള്‍ മാറിയ കാലത്ത്‌ ഒരു വിലയിരുത്തലിന്‌ അവസരം തരുന്നില്ല. 

പാട്ടുകളുടെ സാങ്കേതികമികവിണ്റ്റെ കാര്യത്തില്‍ സിനിമാഗാനങ്ങളും നാടകഗാനങ്ങളും തമ്മിലൊരു താരതമ്യം സാധ്യമല്ല. ഇങ്ങനെയൊരു താരതമ്യം അസാദ്ധ്യമാക്കുന്നത്‌ ഒരര്‍ത്ഥത്തില്‍ സിനിമയും നാടകവും തമ്മിലുള്ള അന്തരം തന്നെയണ്‌. സാങ്കേതികത്വത്തിണ്റ്റെ കലയാണ്‌ സിനിമ. നാടകം ഒട്ടും കലര്‍പ്പില്ലാത്ത, സാങ്കേതികതയുടെ സഹായമില്ലാതെ തന്നെ നിലനില്‍ക്കാന്‍ കഴിയുന്ന കലയാണ്‌. സിനിമ കളവാണ്‌, നാടകം സത്യവും. സിനിമ ഇല്ലാത്തതൊന്നിനെ ഉണ്ടെന്ന്‌ വരുത്തിത്തീര്‍ക്കുകയാണ്‌ ചെയ്യുന്നത്‌. നാടകം യഥാര്‍ത്ഥത്തില്‍ നമ്മുടെ കണ്‍മുന്നില്‍ സംഭവിക്കുന്നു. 

സിനിമയില്‍ കാണി ഒരു സാക്ഷി മാത്രമാണ്‌. ക്യാമറ എന്ന മൂന്നാം കണ്ണിലൂടെയാണ്‌ സിനിമ നമ്മുടെ കണ്ണിലെത്തുത്‌. നാടകത്തില്‍ അയാള്‍ കാണുകയല്ല, അനുഭവിക്കുകയാണ്‌. ഉയര്‍ന്നുനില്‍ക്കുന്ന സ്റ്റേജില്‍ ആണ്‌ നടക്കുന്നതെങ്കിലും കാണികളെ നാടകത്തിണ്റ്റെ ഭാഗമാക്കാന്‍ പോന്ന ശക്തി നാടകത്തിനുണ്ട്‌. പിന്നീട്‌ വന്ന നാടകങ്ങള്‍ സ്റ്റേജ്‌ തന്നെ വേണ്ട എന്ന രീതിയില്‍, കാണികളും നാടകവും വേറെയല്ല എന്ന രീതിയിലേക്ക്‌, വളരുന്നുമുണ്ട്‌. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' നാടകത്തിണ്റ്റെ അവസാന രംഗത്ത്‌ പരമുപിള്ള ചെങ്കൊടി പിടിച്ചുവാങ്ങിയപ്പോള്‍ അതോടൊപ്പം കേരളത്തിലെ വലിയൊരു ജനവിഭാഗം ഉള്ളില്‍ ആ ചെങ്കൊടി ഏറ്റുവാങ്ങുകയായിരുന്നു. കേരളത്തിലെ ഭൂരിഭാഗം ജനങ്ങളേയും ഒപ്പം നിര്‍ത്താന്‍ ആ നാടകത്തിലൂടെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ കഴിഞ്ഞു. നാടകത്തിലെ കഥാപാത്രവും കാണിയും തമ്മിലുള്ള ഈ താദാത്മ്യം ഒരു സിനിമയില്‍ സാധ്യമല്ല തന്നെ. 

നാടകത്തിലെ ഗാനങ്ങളും സിനിമാ ഗാനങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചോര്‍ത്തപ്പോള്‍ മനസ്സിലെത്തിയ കാര്യങ്ങളാണ്‌ മുകളില്‍ പറഞ്ഞത്‌. മുന്നില്‍ നിരന്നിരിക്കുന്ന വലിയൊരു സമൂഹത്തിനെ ചലനം കൊണ്ടും ശബ്ദം കൊണ്ടും ഉണര്‍ത്തി തങ്ങള്‍ പറയുന്നതിലേക്ക്‌, ചെയ്യുതിലേക്ക്‌, ആകര്‍ഷിച്ച്‌ അവരെ അനുഭവിപ്പിക്കുകയാണ്‌ നാടകത്തില്‍. ഗാനങ്ങള്‍ അതിന്‌ യോജിച്ച രീതിയില്‍ വൈകാരികാംശം നിറഞ്ഞതായിരിക്കണം. പാട്ടിണ്റ്റെ വരികളിലെ ആശയം പെട്ടെന്ന്‌ പകരുന്ന രീതിയില്‍ ലളിതമായിരിക്കണം. രണ്ടാമതൊരു കേള്‍വിക്ക്‌ സാദ്ധ്യത ഇല്ല തന്നെ. പാട്ടിണ്റ്റെ ഈണവും ആലാപനവും കാര്യങ്ങള്‍ പെട്ടെന്ന്‌ ആളുകളുടെ ഉള്ളിലേക്ക്‌ കയറിച്ചെല്ലുന്ന തരത്തിലായിരിക്കണം. 

ഇതില്‍ നിന്ന്‌ വിരുദ്ധമായി സിനിമയില്‍ നടീനടന്‍മാര്‍ സ്വാഭാവികമായി പെരുമാറുകയാണ്‌ ചെയ്യുത്‌. എത്ര മോശമായി പെരുമാറിയാലും ക്യാമറയ്ക്ക്‌ അതിനെ മാറ്റിയെടുക്കാന്‍ കഴിയും. ഗാനങ്ങള്‍ റിക്കാര്‍ഡിംഗും റീറിക്കാഡിംഗും കഴിഞ്ഞാണ്‌ സിനിമ കാണുവണ്റ്റെ കാതിലെത്തുത്‌. അതില്‍ വൈകാരികാംശം നാടകത്തെ അപേക്ഷിച്ച്‌ നോക്കുമ്പോള്‍ കുറച്ചുമതി. വരികള്‍ തീരെ ലളിതമാവണമെന്ന്‌ നിര്‍ബ്ബന്ധമില്ല, ഈണവും ആലാപനവും കുറച്ചുകൂടി റിഫൈന്‍ഡ്‌ ആകാം. നാടകം ഒരാള്‍ക്കൂട്ടം ഒരുമിച്ച്‌ കാണുമ്പോള്‍ സിനിമ കാണുന്ന കാണി ഒറ്റയ്ക്കാണ്‌. കൂടെയിരിക്കുന്ന ഭാര്യയും മക്കളുമൊന്നും കൊട്ടകയിലെ വിളക്കണഞ്ഞാല്‍ അയാള്‍ക്കൊപ്പമില്ല. അയാളുടെ സ്വകാര്യ ശ്രവണേന്ദ്രിയങ്ങളിലെത്തുന്ന പാട്ടിണ്റ്റെ കേള്‍വിസുഖമാണ്‌ അയാളെ ആകര്‍ഷിക്കുന്നത്‌. 

'ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ..' എന്ന്‌ അശ്വമേധത്തിലെ കുഷ്ഠരോഗി പാടുമ്പോള്‍ അത്‌ വളരെ പെട്ടെന്ന്‌ തന്നെ കാണികളുടെ മനസ്സിലേക്ക്‌ കയറിച്ചെന്നു. വയലാറിണ്റ്റെ വരികളിലെ തീവ്രദുഖം ഇത്തിരി പോലും ചോര്‍ന്നുപോകാതെയാണ്‌ രാഘവന്‍ മാസ്റ്റര്‍ ഈണം തീര്‍ത്തത്‌. പക്ഷേ കെ.എസ്‌. ജോര്‍ജിണ്റ്റെ ശബ്ദത്തിലെ വിലാപം ഇല്ലായിരുന്നെങ്കില്‍ ആ പാട്ട്‌ ഇത്ര നമ്മുടെ ഉള്ളിലെത്തുമായിരുന്നോ? ഇല്ല എന്ന്‌ തന്നെയാണ്‌ എണ്റ്റെ പക്ഷം. മറ്റൊരു ഗായകന്‍ തണ്റ്റെ മധുരമനോജ്ഞ ശബ്ദത്തില്‍ ആ പാട്ട്‌ പാടിയിരുന്നെങ്കില്‍... അങ്ങനെ ഒരു ചിന്ത പോലും അപ്രസക്തമാക്കും വിധം കെ.എസ്‌. ജോര്‍ജിണ്റ്റെ ഒട്ടും മധുരമല്ലാത്ത ശബ്ദം നമ്മുടെ ഉള്ളില്‍ മായാത്ത മുറിവുണ്ടാക്കിയിരിക്കുന്നു. ഇതുപോലെത്തയൊണ്‌ 'തലയ്ക്കുമീതെ ശൂന്യാകാശം' എന്ന്‌ സുലോചന പാടുമ്പോഴുമുള്ള അനുഭവം. 

എന്നാല്‍ ഈ നാടകം സിനിമ ആക്കിയപ്പോള്‍ പാട്ടുകളിലുണ്ടായ മാറ്റം ശ്രദ്ധിക്കുക. 'ഒരിടത്തു ജനനം ഒരിടത്തു മരണം' എ പാട്ട്‌ മുകളില്‍ പറഞ്ഞ ആദ്യത്തെ പാട്ടിനുപകരം സിനിമയില്‍ ഉപയോഗിച്ചിട്ടുള്ളതാണ്‌. വയലാറിണ്റ്റെ വരികള്‍ ഡയറക്റ്റ്‌ അല്ല, ധ്വന്യാത്മകമാണ്‌. ഇത്തിരി തത്വചിന്താപരവും. ഈണം തീവ്രമല്ല, മൈല്‍ഡ്‌ ആണ്‌. ശബ്ദത്തിലെ വിലാപം തീരെയില്ല, ശ്രുതിമധുരമാണ്‌. മുകളില്‍ പറഞ്ഞ രണ്ടാമത്തെ പാട്ടിനുപകരം സിനിമയില്‍ വരു പാട്ടാണ്‌ സുശീലാമ്മ പാടിയ 'കറുത്ത ചക്രവാളമതിലുകള്‍ ചൂഴും' എന്ന ഗാനം. ഈ പാട്ടും ആദ്യത്തേതില്‍ നിന്ന്‌ ഭിന്നമായി തത്വചിന്താപരമായ വരികളിലാണ്‌ എഴുതിയിരിക്കുന്നത്‌. ആലാപനം കുറച്ചു കൂടി ഉള്ളില്‍തട്ടുന്നതരത്തിലാക്കാന്‍ സുശീലാമ്മയ്ക്ക്‌ കഴിഞ്ഞിരിക്കുന്നു. എങ്കിലും നമ്മുടെ ഉള്ളിലേക്ക്‌ തുളച്ചുകയറുന്നില്ല, തന്നെ. 'നിങ്ങളെെ കമ്യൂണിസ്റ്റാക്കി' എന്ന നാടകത്തിലെ പാട്ടുകളും ആ നാടകം സിനിമയാക്കിയപ്പോള്‍ ഉപയോഗിച്ച പാട്ടുകളും ഇതേ രീതിയില്‍ വിശകലനം ചെയ്യാവുതാണ്‌. ഫലം ഒട്ടും വ്യത്യസ്ഥമാകില്ല എന്ന്‌ എണ്റ്റെ ശക്തമായ അഭിപ്രായം. 

'കരളിലെ ചെപ്പില്‍ സ്വപ്നമെന്നൊരു കള്ളനാണയം ഇട്ടതാര്‌' എന്ന്‌ സിനിമയിലെ കുഷ്ഠരോഗി ചോദിക്കുന്നു. 'മോഹങ്ങള്‍ മരവിച്ചു, മോതിരക്കൈ മുരടിച്ചു' എന്ന്‌ നാടകത്തില്‍ വിലപിക്കുന്നു. 'തലയ്ക്കുമീതെ ശൂന്യാകാശം താഴേ മരുഭൂമി' എന്ന്‌ നാടകത്തില്‍ സുലോചന കേഴുമ്പോള്‍ സുശീലാമ്മ 'തലയ്ക്കുമീതെ ശൂന്യാകാശം താഴേ നിഴലുകളിഴയും നരകം' എന്ന്‌ പാടുകയാണ്‌ ചെയ്യുത്‌. വരികളുടെ ട്രീറ്റ്മെണ്റ്റിലും ആലാപനത്തിലും ഉള്ള അന്തരം നാടകവും സിനിമയും തമ്മിലുള്ള വ്യത്യാസമാണ്‌. 

നാടക ഗാനങ്ങളിലൂടെ കേരളം മുഴുവന്‍ ഒഴുകിനടപ്പോഴും കെ.എസ്‌.ജോര്‍ജിണ്റ്റേയും സുലോചനയുടേയും ശബ്ദങ്ങള്‍ സിനിമയ്ക്ക്‌ വേണ്ടാതായതും ഇതിനോട്‌ ചേര്‍ത്ത്‌ വായിക്കാം. 'എങ്ങിനെ നീ മറക്കും' എന്ന ഗാനം പാടി അനശ്വരമാക്കിയ കോഴിക്കോട്‌ അബ്ദുല്‍ഖാദറിണ്റ്റെ ശബ്ദത്തിലെ ഭാവതീവ്രത തയൊണ്‌ സിനിമയ്ക്ക്‌ അദ്ദേഹത്തിനെ വേണ്ടാതാക്കിയത്‌ എന്ന്‌ പറയാം. ചിന്തേരിട്ട്‌ മിനുക്കിയ ശബ്ദമാണ്‌ സിനിമയ്ക്ക്‌ വേണ്ടത്‌. അസംസ്കൃതമായ ശബ്ദം സിനിമയ്ക്ക്‌ ആവശ്യമില്ല. മെഹ്ബൂബും ഉദയഭാനുവും കമുകറയും തുടങ്ങി ബ്രഹ്മാനന്ദന്‍ വരെ സിനിമയില്‍ എത്തിയിട്ടും തോറ്റുപോയതും ഇക്കാരണം കൊണ്ട്‌ തന്നെ. 

നാടകത്തിന്‌ ഒരു സമരകലയാകാന്‍ കഴിയുന്നത്‌ അതൊരു ഉണര്‍ത്തുപാട്ടിണ്റ്റെ ധര്‍മം നിര്‍വഹിക്കുന്നതുകൊണ്ടാണ്‌. ലോകത്തെങ്ങും വ്യവസ്ഥിതിയ്ക്കെതിരായ പോരാട്ടങ്ങളില്‍ നാടകം അതിണ്റ്റേതായ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. ഇതിനുവിരുദ്ധമായി സിനിമ ഒരുതരം മയക്കത്തിലേക്ക്‌ കാണിയെ തള്ളിവിടുന്നു. അത്‌ കൊണ്ടാണ്‌ ഗോദാര്‍ദ്‌ സിനിമയ്ക്കിടയില്‍ ചെറിയ ബ്രെയ്ക്‌ കൊടുത്തിട്ട്‌ 'ഇത്‌ സിനിമയാണ്‌' എന്ന്‌ പറയാന്‍ നിര്‍ബന്ധിതനാകുന്നത്‌. 

ബാബുരാജ്‌ തണ്റ്റെ പാട്ടുകള്‍ സിനിമയില്‍ ഉപയോഗിച്ചപ്പോഴും സ്വയം പാടിയപ്പോഴും ഉള്ള അന്തരം ഉണ്ടായത്‌ സിനിമയുടെ രൂപം അതാവശ്യപ്പെടുതുകൊണ്ടാണ്‌. യേശുദാസിണ്റ്റെ ശബ്ദത്തിലെ മാധുര്യവും മായികതയും സിനിമയുടെ ഈ ചട്ടക്കൂടിനകത്ത്‌ കൃത്യമായി ചേരുന്നതുകൊണ്ടാണ്‌ അദ്ദേഹത്തിന്‌ മറ്റൊരു ഗായകനോ ഗായികയ്ക്കോ ഇല്ലാത്ത പ്രാധാന്യം കൈവന്നത്‌. തണ്റ്റെ ശബ്ദത്തിണ്റ്റെ ശ്രവണസുഖം ഒട്ടും ചോര്‍ന്നുപോകാതെ ആലാപനം നടത്താന്‍ ഒരു ഗായകന്‍ എന്ന നിലയ്ക്ക്‌ അദ്ദേഹത്തിനായി. ഇതുകൊണ്ടാണ്‌ മലയാളത്തിലെ എക്കാലത്തേയും മികച്ച പാട്ടുകള്‍ നമുക്ക്‌ കിട്ടിയത്‌. 

പക്ഷേ പില്‍ക്കാലത്ത്‌ സന്ദര്‍ഭം എന്തായാലും പാടുന്ന കഥാപാത്രം ആരായാലും പാട്ടുകള്‍ ഗായകണ്റ്റേതോ ഗായികയുടേതോ മാത്രമായി നിന്നു എത്‌ സിനിമയിലെ ഗാനങ്ങളെക്കുറിച്ചുള്ള ഗൌരവതരമായ ആലോചനയില്‍ വെളിപ്പെടുന്നുണ്ട്‌. പാട്ടിണ്റ്റെ ശ്രവണസുഖം മാത്രം നോക്കി പാട്ടുകള്‍ തീര്‍ക്കുന്ന രീതിയിലേക്ക്‌ സംഗീതസംവിധായകരും എത്തിച്ചേര്‍ന്നു. ഈ കാലഘട്ടത്തിലിറങ്ങിയ, വ്യത്യസ്ത ആലാപനരീതി ആവശ്യപ്പെടുന്ന, ചില പാട്ടുകളെങ്കിലും മറ്റൊരു ശബ്ദത്തില്‍ കേട്ടിരുന്നെങ്കില്‍ എന്ന ഒരു ചിന്ത തീര്‍ച്ചയായും ഉള്ളിലുയരുന്നുണ്ട്‌.

Tuesday, July 1, 2014

കെജ്രിവാളിണ്റ്റേതല്ലാത്ത ദെല്‍ഹി

പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവന്നിട്ട്‌ ഒന്നരമാസം കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ രണ്ട്‌ ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ഒട്ടുമിക്ക എക്സിറ്റ്‌ പോള്‍ പ്രവചനങ്ങളെ തെറ്റിച്ചുകൊണ്ടായിരുന്നു, അന്തിമ ഫലങ്ങള്‍. രണ്ട്‌ തവണയും യു. പി. എ അധികാരത്തിലെത്തി. ഇത്തവണയും പ്രവചനങ്ങള്‍ തെറ്റിയിട്ടുണ്ട്‌, ബി.ജെ.പിയുടെ വിജയത്തിണ്റ്റെ വലിപ്പം പ്രചിക്കുന്നതിലാണെന്ന്‌ മാത്രം. തൂക്ക്‌ ലോക്സഭയോ എന്‍.ഡി.എ കേവലഭൂരിപക്ഷത്തിനോടടുത്തോ എത്തുമെന്നായിരുന്നല്ലോ പ്രവചനം. ഫലം വന്നപ്പോള്‍ ബി.ജെ.പിയ്ക്ക്‌ ഒറ്റയ്ക്ക്‌ തന്നെ കേവലഭൂരിപക്ഷം. 

 നരേന്ദ്ര മോഡി എന്ന അതികായണ്റ്റെ എതിരാളിയായി മാധ്യമങ്ങളൊന്നും രാജീവ്‌ ഗാന്ധിയെ ഉയര്‍ത്തി കാട്ടിയിരുന്നില്ല. ഗോലിയാത്തിനെതിരെ ഉയര്‍ന്നത്‌ കെജ്രിവാള്‍ എന്ന ദാവീദിണ്റ്റെ പേരാണ്‌. മോഡിയോട്‌ പ്രാസപ്പൊരുത്തത്തോടെ ദീദിയും ലേഡിയും ഡാഡിയും ഒക്കെ പരാമര്‍ശിക്കപ്പെട്ടെങ്കിലും ഉയര്‍ന്നുകേട്ടത്‌ കെജ്രിവാളെന്ന്‌ ദാവീദിണ്റ്റെ പേര്‌ മാത്രം. ഈ ദ്വന്ദ്വത്തിന്‌ വസ്തുതകളേക്കാളേറെ വൈകാരികതയോടായിരുന്നു, അടുപ്പം. ഷീലാ ദീക്ഷിതിനെ മലര്‍ത്തിയടിച്ച കെജ്രിവാള്‍ വീണ്ടും ഒരു ജയണ്റ്റ്‌ കില്ലിംഗ്‌ നടത്തുമോ എന്ന സംശയം അങ്ങനെ ഒരു ആഗ്രഹം. പക്ഷേ ബൈബിള്‍ കഥയല്ല സമകാലിക ഇന്ത്യന്‍ രഷ്ട്രീയം എന്ന്‌ തെരഞ്ഞെടുപ്പ്‌ ഫലം തെളിയിച്ചു. 

തെരഞ്ഞെടുപ്പ്‌ ഫലം കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തെ ദുര്‍ഭരണത്തിനെതിരായ വിധി തന്നെയാണെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല. അതിണ്റ്റെ ഫലം ബി.ജെ.പി. കൊയ്തു എന്ന്‌ മാത്രം. ഇതിണ്റ്റെ സൂചനകള്‍ ധാരാളം നേരത്തെ കണ്ടിരുന്നു. ആ സൂചനകള്‍ മനസ്സിലാക്കാന്‍ കഴിയാത്ത വിധം കോണ്‍ഗ്രസിണ്റ്റെ കണ്ണില്‍ തിമിരം ബാധിച്ചിരിക്കുകയായിരുന്നു. ഈ സൂചന പ്രകടമായും പ്രസക്തമായും കണ്ടത്‌ ദില്ല്‌ നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു. കോണ്‍ഗ്രസ്‌ അല്ലെങ്കില്‍ ബി.ജെ.പി എന്ന ദ്വന്ദ്വങ്ങള്‍ക്കിടയില്‍ എ.എ.പി എന്ന ഒരു പ്രതിഭാസം എവിടെനിന്നറിയാതെ പൊങ്ങിവരികയായിരുന്നു. കപ്പിനും ചുണ്ടിനുമിടയില്‍ നിന്നാണ്‌ അന്ന്‌ ബി.ജെ.പിക്ക്‌ വിജയം നഷ്ടമായത്‌. 

അഴിമതിയുടെ നീരാളിക്കൈകളില്‍ കുടുങ്ങിക്കിടന്ന ഭരണകൂടത്തിനെതിരെ അസംഭവ്യമെന്ന്‌ കരുതിയ ഒരു കാര്യമാണ്‌ കെജ്രിവാളും കൂട്ടരും ചെയ്തത്‌. ഇന്നലെ പെയ്ത മഴയില്‍ കുനുത്ത തകര മാത്രമെന്ന്‌ ദേശീയ പാര്‍ട്ടികള്‍ ഒന്നടങ്കം എഴുതി തള്ളിയ എ.എ.പി കാണിച്ചത്‌ എന്നും തകരകള്‍ മാത്രമെന്ന്‌ കരുതി പോന്ന സാധാരണക്കാരണ്റ്റെ വീര്യം തന്നെയാണ്‌. എന്നാല്‍ ഒരു മഴയില്‍ കിളിര്‍ക്കുകയും അടുത്ത വെയിലില്‍ വാടുകയും ചെയ്യുന്ന തരത്തില്‍ ഈ പരീക്ഷണം പാളിയതെങ്ങനെ? അപ്രതീക്ഷിതമായി കൈവന്ന വിജയത്തില്‍ അമ്പരന്നുപോയ കെജ്രിവാളിണ്റ്റേയും കൂട്ടരുടേയും പല പ്രവര്‍ത്തികളും അവര്‍ക്ക്‌ വിനയായി മാറിയത്‌ ഒരു കാരണമാണ്‌. അതോടൊപ്പം തന്നെ ദില്ലി നഗരത്തിണ്റ്റെ രാഷ്ട്രീയസാമൂഹ്യമനസ്സ്‌ കെജ്രിവാളിനെ ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ളതാണോ എന്ന്‌ എനിക്ക്‌ സംശയമുണ്ട്‌. 

എണ്റ്റെ സംശയത്തിണ്റ്റെ കാരണം തേടുമ്പോള്‍ നമുക്ക്‌ ദില്ലിയുടെ ചരിത്രത്തിലേക്കും സ്വഭാവത്തിലേക്കും സംസ്കാരത്തിലേക്കും നോക്കേണ്ടിവരും. 'ദില്ലി ദില്‍വാലോം കി' എന്നത്‌ ദില്ലിവാസികള്‍ മേനി പറയുന്ന ഒരു കാര്യമാണ്‌. എന്നാല്‍ ഇത്‌ യാഥാര്‍ത്ഥ്യവുമായി ബന്ധമൊന്നുമില്ലാത്ത ഒരു പ്രസ്താവന മാത്രമാണെന്നതാണ്‌ എണ്റ്റെ തോന്നല്‍. ഏറെ കാലം ബോംബെ വിമാനത്താവളത്തില്‍ ജോലിചെയ്ത, ഇപ്പോള്‍ ദില്ലിയിലിരിക്കുന്ന, ചണ്ഡിഗഡുകാരനായ എണ്റ്റെ സുഹൃത്ത്‌ നരേന്ദര്‍ സിംഗ്‌ എപ്പോഴും പറയുന്ന ഒരു കാര്യം ദില്ലിക്ക്‌ ഹൃദയവും മാനുഷികതയും ഒട്ടുമില്ലെന്നാണ്‌. അതിന്‌ അവന്‍ കാരണവും പറയും, വിശാലമായ കടലിണ്റ്റെ സാമീപ്യമില്ലാത്തതാണെന്ന്‌. 

മഹാഭാരതത്തിലെ പാണ്ഡവരുടെ തലസ്ഥാനമായിരുന്ന ഇന്ദ്രപ്രസ്ഥമാണ്‌ ഇന്നത്തെ ദില്ലിയായി മാറിയതെന്ന്‌ വിശ്വാസികള്‍ കരുതുന്നു. നഗരത്തിണ്റ്റെയും കൊട്ടാരത്തിണ്റ്റെയും നിര്‍മാണത്തിനുശേഷം അവിടം സന്ദര്‍ശിച്ച കൌരവര്‍ സ്ഥലജലവിഭ്രാന്തിയില്‍ പെട്ടതും അത്‌ കണ്ട്‌ ദ്രൌപദി ചിരിച്ചതും അതില്‍ അപമാനം കൊണ്ടാണ്‌ ഇന്ദ്രപ്രസ്ഥം പിടിച്ചെടുക്കാന്‍ കൌരവര്‍ മുന്നിട്ടിറങ്ങിയതെന്നും മഹാഭാരതത്തിണ്റ്റെ ആദ്യവായനയായ ചിത്രകഥയില്‍ കണ്ടത്‌ ഓര്‍ത്തെടുക്കാം. പല സാമ്രാജ്യങ്ങളുടേയും തലസ്ഥാനമായി പിന്നീട്‌ മാറിയ ദില്ലിയുടെ ആദ്യത്തെ അധിനിവേശം ഇവിടെ നിന്ന്‌ തുടങ്ങുന്നു. 

ബി.സി.300 മൌര്യ കാലഘട്ടം മുതല്‍ നിലനിന്നിരുന്നു എന്ന്‌ വിശ്വസിക്കപ്പെടുന്നെങ്കിലും ദില്ലി നഗരത്തിണ്റ്റെ രേഖപ്പെടുത്തപ്പെട്ട ചരിത്രം തുടങ്ങുന്നത്‌ 12-ആം നൂറ്റാണ്ടില്‍ മാത്രമാണ്‌. ഇതിനിടയിലെ കാലഘട്ടം നഷ്ടപ്പെട്ട ചരിത്രമായി നിലനില്‍ക്കുന്നു. അല്ലെങ്കില്‍ ചരിത്രനഷ്ടത്തില്‍ നിന്നാണ്‌ നമ്മളറിയപ്പെടുന്ന ദില്ലിയുടെ ഉത്ഭവം. അതിനുശേഷം ദില്ലി മാറിമാറിവന്ന ചക്രവര്‍ത്തിമാരുടെ തലസ്ഥാനമായിരുന്നു. ഇക്കാരണം കൊണ്ട്‌ തന്നെ നിരന്തരമായ അധിനിവേശങ്ങളും ആക്രമണങ്ങളും പിടിച്ചടക്കലുകളും ദില്ലി അനുഭവിച്ചു. അവസാനം മുഗള്‍ രാജാവായിരുന്ന ബഹാദുര്‍ ഷാ സഫറിനെ കീഴടക്കി ദില്ലി പിടിച്ചെടുത്ത ബ്രിട്ടീഷുകാരില്‍ ഈ അധിനിവേശം അവസാനിച്ചു, എന്ന്‌ പറയാം. 

സ്വതന്ത്രഭാരതത്തിണ്റ്റെ ഉത്ഭവം ദില്ലിയ്ക്ക്‌ സമ്മാനിച്ചത്‌ വിഭജനത്തിണ്റ്റെ ഉണങ്ങാത്ത മുറിവുകളാണ്‌. ഇരുവശത്തേക്കുമുള്ള അഭയാര്‍ത്ഥികളുടെ ഒഴുക്ക്‌ ദൂരെ നിന്ന്‌ ദില്ലി കണ്ടു, അതിണ്റ്റെ തീവ്രത നേരിട്ട്‌ അനുഭവിച്ചു. പാകിസ്താനില്‍നിന്ന്‌ ഓടിപ്പോന്ന ആയിരക്കണക്കിന്‌ പഞ്ചാബി ഹിന്ദുക്കളേയും സിക്കുകാരേയും അഭയം നല്‍കി സഹായിച്ചത്‌ ഇതേ ദില്ലി തന്നെ. ഈ ഓര്‍മ്മകള്‍ കാരണം തന്നെയായിരിക്കണം രണ്ട്‌ തലമുറകള്‍ക്കുശേഷവും പാക്കിസ്ഥാനോടുള്ള വിരോധവും മുസ്ളീങ്ങളോടുമുള്ള അവിശ്വാസവും ദില്ലി ഇന്നും ഉള്ളില്‍ സൂക്ഷിക്കുന്നു. 

ദില്ലിയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രം 12-ആം നൂറ്റാണ്ടിലെ മാംളുക്‌ രാജവംശത്തില്‍ തുടങ്ങുന്നു. തുടര്‍ന്ന്‌ ഖില്‍ജി, തുഗ്ളക്‌, സയ്യിദ്‌, ലോധി രാജവംശങ്ങള്‍ ദില്ലി ഭരിച്ചു. ഒടുവില്‍ മുഗള്‍ രാജവംശത്തിണ്റ്റെ അവസാനം വരെ ദില്ലി മുസ്ളീം ഭരണത്തിണ്റ്റെ കീഴിലായിരുന്നു. ബഹാദുര്‍ ഷാ സഫറിനെ നാടുകടത്തി ദില്ലിയുടെ ഭരണം എന്നെന്നേക്കുമായി പിടിച്ചടക്കുന്നതുവരെ പല പല മുസ്ളീം രാജവംശങ്ങളാണ്‌ ഭരണം കൈയാളിയത്‌. ഈ മുസ്ളീം ഭരണങ്ങള്‍ അതില്‍ തന്നെ നീണ്ട കാലത്തെ മുഗള്‍ ഭരണം സമ്മൃദ്ധമായൊരു സാംസ്കാരിക പാരമ്പര്യം ദില്ലിയ്ക്ക്‌ നല്‍കിയിട്ടുണ്ട്‌. വാസ്തുകലയുടെ ഗാംഭീര്യം പ്രകടമാക്കി ഇന്ന്‌ തലയുയര്‍ത്തി മിക്ക സൌധങ്ങളും സമ്മാനിച്ചത്‌ മുഗള്‍ ഭരണമായിരുന്നെന്ന്‌ നമുക്കറിയാം. ഇവയില്‍ നല്ലൊരു ഭാഗവും അന്നത്തെ ഭരണസിരാകേന്ദ്രങ്ങളായിരുന്ന പുരാതന ദില്ലിയിലാണുള്ളത്‌. 

ഈ ദില്ലിയെ പുറകോട്ട്‌ തള്ളിക്കൊണ്ടാണ്‌ ബ്രിട്ടീഷ്‌ ആര്‍ക്കിട്ടെക്റ്റ്‌ ആയിരുന്ന എഡ്വിന്‍ ലുത്യന്‍ ന്വൂ ദെല്‍ഹി പണിതുയര്‍ത്തിയത്‌. ദില്ലിയുടെ പാരമ്പര്യമായുള്ള എല്ലാത്തിനേയും ന്യൂ ദെല്‍ഹി പിന്നിലേക്ക്‌ തള്ളി. മുസ്ളീം ഭൂരിഭാഗമായ ദില്ലി വാസികള്‍ക്കൊപ്പം അവരുടെ സമ്പന്നമായ കലയും സംസ്കാരവും ഒക്കെ പുറമ്പോക്കിലേക്ക്‌ തള്ളിമാറ്റപ്പെട്ടു. ന്യൂ ദെല്‍ഹി ദെല്‍ഹിയായും അതുവരെ നിലനിന്നിരുന്ന ദെല്‍ഹി പുരാതന ദെല്‍ഹിയായും മാറാന്‍ അധികസമയം വേണ്ടിവന്നില്ല. ഇന്ന്‌ ദെല്‍ഹിയുടെ മുഖത്തെ കളങ്കമാണ്‌ പുരാതന ദില്ലി പ്രദേശങ്ങള്‍. 

യഥാര്‍ത്ഥ ദെല്‍ഹി വാസികള്‍ ഓള്‍ഡ്‌ ദില്ലിവാസികളായ ദരിദ്രരും വൃത്തിഹീനരുമാണ്‌ ഇന്ന്‌.
പുതിയ ദെല്‍ഹിയോടൊപ്പം പുതിയ അവകാശികളും ദെല്‍ഹിക്കുണ്ടായി. വിഭജനത്തിനുശേഷം അഭയാര്‍ത്ഥികളായെത്തി ദില്ലിയില്‍ കുടിയിരുത്തിയ പഞ്ചാബികള്‍ ഇന്ന്‌ ദില്ലിയുടെ പ്രബല വിഭാഗമാണ്‌. ഒരു സമൂഹമെന്ന നിലയ്ക്ക്‌ വ്യാപാരികളാണിവര്‍. ന്യൂ ദെല്‍ഹിയില്‍ കുടിയേറി ജീവിതം കരുപ്പിടിപ്പിച്ചവരില്‍ നല്ലൊരു വിഭാഗം പഞ്ചാബികളാണ്‌. ഇതില്‍ സിക്കുകാരും ഹിന്ദുക്കളുമുണ്ട്‌. ക്രമേണ ഇവരുടെ സംസ്കാരം ദില്ലിയുടെ പൊതു സംസ്കാരമായി മാറി. 

ദില്ലിയോടടുത്തുകിടക്കുന്ന യു.പിയില്‍ നിന്നും ഹരിയാനയില്‍ നിന്നും എത്തി ദില്ലി സ്വന്തം നാടാക്കിമാറ്റിയ എല്ലാവരും വളരെ പെട്ടെന്ന്‌ തന്നെ പഞ്ചാബി സംസ്കാരത്തിണ്റ്റെ ഭാഗമായി മാറുകയായിരുന്നു. ചില്ലറ തൊഴില്‍ തേടി ബീഹാറില്‍ നിന്നും ഝാര്‍ക്കണ്ഡില്‍ നിന്നുമൊക്കെ ധാരാളം പേര്‍ ദില്ലിയെ അഭയം പ്രാപിച്ചു. കുറഞ്ഞകൂലിയില്‍ അവരുടെ സേവനം അനുഭവിക്കുമ്പോഴും അവരെ ദെല്‍ഹിയുടെ ഭാഗമാകാന്‍ ദെല്‍ഹി അനുവദിച്ചിട്ടില്ല. വീട്ടുജോലിക്കാരായി വരുന്നവരില്‍ ഭൂരിഭാഗവും ഇവരാണ്‌. ചില്ലറ ജോലിചെയ്യുന്നവരിലും കൂടുതല്‍ ഇക്കൂട്ടര്‍ തന്നെ. ലോകത്തിലെ തന്നെ ചെലവേറിയ നഗരങ്ങളില്‍ ഒന്നായിരിക്കുമ്പോഴും ഏറ്റവും കുറഞ്ഞ കൂലിക്ക്‌ ജോലിക്ക്‌ ആളുകളെ കിട്ടുന്ന നഗരവും ദെല്‍ഹി തന്നെ. 

ഭരണ സിരാകേന്ദ്രമായതുമൊണ്ട്‌ ധാരാളം ദക്ഷിണേന്ത്യക്കാരും ദില്ലിയിലെത്തി. പക്ഷേ സാംസ്കാരികമായി അവര്‍ ഒരിക്കലും ദില്ലിയുടെ ഭാഗമായില്ല. അവിടെ ജനിച്ചുവളര്‍ന്ന കുട്ടികള്‍ വീട്ടില്‍ പോലും ഹിന്ദി സംസാരിക്കുന്നതൊഴിച്ചാല്‍ ഒരകലം എന്നും ഈ ദക്ഷിണേന്ത്യക്കാര്‍ ദില്ലിയോട്‌ പുലര്‍ത്തുന്നതായാണ്‌ എണ്റ്റെ അനുഭവം. ഇതിനൊരു കാരണം ഒരു പക്ഷേ പഞ്ചാബികള്‍ക്ക്‌ ദക്ഷിണേന്ത്യക്കാരോടുള്ള മനോഭാവം ആണെന്ന്‌ തോന്നുന്നു. 

ദക്ഷിണേന്ത്യക്കാരുടെ നേരെ ചൊവ്വേ എന്ന ഭാവത്തോട്‌ പഞ്ചാബികള്‍ക്ക്‌ പുഛമാണ്‌. ബൌദ്ധികനിലവാരത്തിലും ജോലിയിലുള്ള ആത്മാര്‍ത്ഥതയിലും ദക്ഷിണേന്ത്യക്കാര്‍ വളരെ മുകളിലാണ്‌. ദില്ലിയിലെ സര്‍ക്കാരാഫീസുകളില്‍ പ്രചരിക്കുന്ന ഒരു സംസാരമുണ്ട്‌. പഞ്ചാബി ബോസും ദക്ഷിണേന്ത്യക്കാരനായ കീഴ്ജീവനക്കാരനുമാണെങ്കില്‍ കാര്യങ്ങള്‍ നന്നായി നടക്കും. മറിച്ചാണെങ്കില്‍ കട്ടപ്പൊക. പഞ്ചാബിയായ കീഴ്ജീവനക്കാരനില്‍ നിന്ന്‌ ജോലി വാങ്ങാന്‍ മേലധികാരിക്കാവില്ല. 

ആദ്യത്തെ യാത്രയില്‍ തന്നെ ദെല്‍ഹിയോട്‌ എനിക്ക്‌ വെറുപ്പ്‌ തോന്നി. നമ്മളേക്കാള്‍ ഉയര്‍ന്നവരാണെന്ന മട്ടിലുള്ള പെരുമാറ്റം അസഹ്യമായിരുന്നു. എനിക്കാണെങ്കില്‍ ഇരുണ്ട നിറവും. റോഡില്‍, ബസ്സില്‍ ഒക്കെ ഞാന്‍ അവഹേളിക്കപ്പെടുന്നതായി തോന്നി. ഒരിക്കലും ദെല്‍ഹി എനിക്ക്‌ ആത്മവിശ്വാസം തന്നില്ല. മദ്രാസി എന്ന സംബോധന ഓരോ തവണയും എണ്റ്റെ ആത്മാഭിമാനത്തില്‍ കുത്തിമുറിവേല്‍പിച്ചുകൊണ്ടിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ദെല്‍ഹി വിമാനത്താവളത്തില്‍ സ്ഥലം മാറ്റമായി എത്തി അടുത്തിടപഴകിയപ്പോഴാണ്‌ കുറച്ചെങ്കിലും ഈ അവസ്ഥയ്ക്ക്‌ വ്യത്യാസമുണ്ടായത്‌. 

വംശീയമായ ചിന്തകള്‍ ഒരു ശരാശരി ദില്ലിക്കാരണ്റ്റെ മനസ്സില്‍ വളരെ ആഴത്തില്‍ വേരൂന്നിയതാണെന്ന്‌ എനിക്ക്‌ തോന്നുന്നു. ദക്ഷിണേന്ത്യകാരോടുള്ള മനോഭാവത്തില്‍ ഇതിണ്റ്റെ സൂചനകള്‍ ധാരാളം. ഇതിന്‌ കാരണം തൊലിയുടെ നിറമാണെന്നാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌. എന്നാല്‍ ഈ അടുത്ത കാലത്ത്‌ വടക്ക്കിഴക്കന്‍ സംസ്ഥാനക്കാരോട്‌ കൂടിവരുന്ന ആക്രമണങ്ങള്‍ തൊലിയുടെ നിറം മാത്രമല്ല വംശീയതയുടെ അടിസ്ഥാനം എന്ന്‌ നമ്മളോട്‌ പറയുന്നുണ്ട്‌. 

ഇന്നത്തെ ഒരു ശരാശരി ദെല്‍ഹി വാസിയുടെ മനോഭാവം ഒരു കച്ചവടക്കാരണ്റ്റേതാണ്‌. കച്ചടത്തെ ഭരിക്കുന്നത്‌ ലാഭം എന്ന ഒരു ചിന്ത മാത്രം. എങ്ങനെയും ലാഭം വര്‍ദ്ധിപ്പിക്കുക എന്നതാണ്‌ അത്‌ മാത്രമാണ്‌ ഇവരുടെ ചിന്ത. അത്‌ സര്‍ക്കാരിനെ വെട്ടിച്ചായാലും, മറ്റുള്ളവരെ പറ്റിച്ചായാലും കൊള്ളാം. ഇവരുടെ വ്യവഹാരങ്ങളെല്ലാം ബാങ്കിനു പുറത്താണ്‌. ബാങ്കിലൂടെയായാല്‍ എപ്പോഴെങ്കിലും കണക്ക്‌ പുറത്താകും എന്ന പേടിയാണ്‌ ബാങ്കിനെ ഒഴിവാക്കാന്‍ പ്രേരിപ്പിക്കുന്നത്‌. 

ദില്ലിയിലെ സരോജിനി നഗര്‍ മാര്‍ക്കറ്റ്‌ ഇന്ത്യയിലെ തന്നെ വലിയൊരു മാര്‍ക്കറ്റാണ്‌. അവിടെ വളരെ വലിയ കടകളിലല്ലാതെ ക്രെഡിറ്റ്‌ കാര്‍ഡ്‌ ആരും സ്വീകരിക്കുകയില്ല. ഇവിടെ ചെന്നൈയില്‍ പരചരക്കുകടകളില്‍ വരെ ക്രെഡിറ്റ്‌ കാര്‍ഡ്‌ സ്വീകാര്യമാണ്‌. അത്‌ മാത്രമല്ല ദില്ലിയിലെ മാര്‍ക്കറ്റില്‍ വരുന്നവരും പണം പണമായിട്ടുതന്നെ കൊടുക്കാന്‍ താല്‍പര്യപ്പെടുന്നു. ഇത്രയും വലിയ മാര്‍ക്കറ്റ്‌ ആയ സരോജിനി നഗര്‍ മാര്‍ക്കറ്റില്‍ രണ്ടോ മൂന്നോ എ.ടി.എം. മെഷീനേ ഉള്ളു. 

ദില്ലിയിലെ ഐ.എന്‍.എ മാര്‍ക്കറ്റ്‌ വളരെ പേരെടുത്തതാണ്‌. ചാണക്യപുരിയ്ക്കടുത്തായതിനാല്‍ മിക്ക രാജ്യങ്ങളുടേയും നയതന്ത്ര ഉദ്യോഗസ്ഥര്‍ മീനും ഇറാച്ചിയും പലവ്യഞ്ജനങ്ങളും വാങ്ങാനെത്തുന്നത്‌ ഇവിടെയാണ്‌. ഇന്ത്യയില്‍ ഏറെക്കാലം ജോലി ചെയ്ത ഒരു റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ തിരിച്ചുപോയതിനുശേഷം ഐ.എന്‍.എ. മാര്‍ക്കറ്റിനെ ഓര്‍മ്മിച്ചെഴുതിയത്‌ വായിച്ചതോര്‍മ്മയുണ്ട്‌. ഇത്രയും പുകള്‍പെറ്റ ഈ മാര്‍ക്കറ്റില്‍ ഒരു എ.ടി.എം കൌണ്ടര്‍ കൂടിയില്ല. ഇത്‌ കാണിക്കുന്നത്‌ ഇവിടങ്ങളിലെ കച്ചവടത്തില്‍ 99 ശതമാനവും കറുത്ത പണമാണെന്നാണ്‌. അതായത്‌ ലക്ഷക്കണക്കിന്‌ രൂപയുടെ കച്ചവടം ഒരു ദിവസം നടക്കുന്ന ഇവിടങ്ങളില്‍ ഇന്ന്‌ ഒരു രൂപ പോലും സര്‍ക്കാര്‍ ഖജനാവിലേക്ക്‌ കിട്ടുന്നില്ല എന്ന്‌. ഇത്‌ തന്നെയാണ്‌ ദില്ലിയിലെ ഓരോ മാര്‍ക്കറ്റിണ്റ്റേയും സ്ഥിതി. ദില്ലിയുടെ പൊതുമനസ്സാക്ഷി ഈ കച്ചവടക്കാരുടേതാണ്‌. 

ദില്ലിയിലെത്തിയപ്പോള്‍ എനിക്ക്‌ ആദ്യം വീട്‌ കിട്ടിയത്‌ വസന്ത്കുഞ്ചില്‍ ആയിരുന്നു. മൂന്നുവര്‍ഷത്തേക്കാണ്‌ കമ്പനി ലീസിനെടുത്തത്‌. വീട്ടുടമ പഞ്ചാബിയായ ഒരു ബാങ്ക്‌ ഓഫീസര്‍. തികച്ചും മാന്യമായ പെരുമാറ്റം. ആദ്യമായി വീട്ടില്‍ വന്നപ്പോള്‍ എണ്റ്റെ മകണ്റ്റെ പത്താം ക്ളാസ്സിലെ മാര്‍ക്ക്‌ കേട്ട്‌ കാല്‌ തൊട്ട്‌ വന്ദിക്കാന്‍ തോന്നുന്നെന്ന്‌ പറഞ്ഞു ഇദ്ദേഹം. രണ്ട്‌ വര്‍ഷം കഴിഞ്ഞപ്പോള്‍, പുറത്ത്‌ പൊതുമാര്‍ക്കറ്റില്‍ ഇത്തിരി വാടക കൂടിയെന്നറിഞ്ഞപ്പോള്‍ ഒരു ദാക്ഷിണ്യവുമില്ലാതെ എന്നോട്‌ വീടൊഴിയാന്‍ പറഞ്ഞു. മുമ്പ്‌ കാല്‌ തൊട്ട്‌ വന്ദിക്കാന്‍ തോന്നുന്നു എന്ന പറഞ്ഞ കുട്ടിയുടെ സ്കൂളിണ്റ്റെ കാര്യം ഒക്കെ പറഞ്ഞുനോക്കിയെങ്കിലും ഒരു ഫലവുമുണ്ടായില്ല. ലീസിണ്റ്റെ കാലാവധി കഴിഞ്ഞിരുന്നില്ലെങ്കിലും ഒഴിയുക അല്ലാതെ നിവര്‍ത്തിയുമില്ലായിരുന്നു. അയാളോട്‌ പിടിച്ചുനില്‍ക്കാന്‍ ആവുമായിരുന്നില്ല. കുറച്ച്‌ കാശ്‌ കൂടുതല്‍ കിട്ടുമെങ്കില്‍ എന്തിനും മടിക്കാത്തവരണ്‌ ഇക്കൂട്ടര്‍. 

ദില്ലി യാത്രകളുടെ തുടക്കത്തില്‍ ഒരിക്കല്‍ ലാജ്പത്നഗറില്‍ താമസിക്കുന്ന സുഹൃത്തിണ്റ്റെ കൂടെ അവണ്റ്റെ വീട്ടിലേക്ക്‌ പോയി. ഐ.എന്‍.എ മാര്‍ക്കറ്റില്‍ നിന്ന്‌ കോട്ള വഴി ഒരെളുപ്പവഴിയുണ്ട്‌. അതുവഴി അവണ്റ്റെ ബൈക്കില്‍ ഇരുന്നാണ്‌ യാത്ര. അവണ്റ്റെ പിന്നിലിരുന്ന്‌ ചുറ്റും നോക്കുമ്പോള്‍ തലയ്ക്ക്‌ മുകളിലുള്ള വൈദ്യുതകമ്പിയില്‍ നിന്ന്‌ കൊളുത്തിട്ട വയറുകള്‍ ഒട്ടുമിക്ക വീടുകളിലേക്കും നീളുന്നത്‌ കണ്ടു. ചോദിച്ചപ്പോള്‍ അവനാണ്‌ പറഞ്ഞത്‌ വീടുകളിലേക്ക്‌ കള്ളത്തരത്തില്‍ കറണ്റ്റ്‌ വലിക്കുകയാണെന്ന്‌. ഇതിന്‌ പാകത്തില്‍ കൊളുത്തുള്ള വയറുകള്‍ മാര്‍ക്കറ്റില്‍ സുലഭമായി വാങ്ങിക്കാന്‍ കിട്ടുമായിരുന്നു. ദില്ലിയിലെ വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിച്ചപ്പോഴാണ്‌ ഈ തട്ടിപ്പ്‌ നിന്നത്‌. 

ഒരു ശരാശരി ദെല്‍ഹി നിവാസി ഇങ്ങനെ പലതരം തട്ടിപ്പുകള്‍ നിത്യജീവിതത്തില്‍ ചെയ്യുന്നുണ്ട്‌. അത്‌ തികച്ചും സ്വാഭാവികമായ ഒരു കാര്യമായി അവര്‍ മനസ്സിലാക്കുന്നു. വില്‍പന നികുതി വെട്ടിക്കുന്നതുപോലെ മറ്റൊരു വെട്ടിപ്പ്‌. ദെല്‍ഹിയിലെ മിക്ക സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എന്തെങ്കിലും സൈഡ്‌ ബിസിനസ്സ്‌ ഉണ്ടാവും. ഒന്നുമില്ലെങ്കില്‍ ഷെയര്‍ മാര്‍ക്കറ്റിലെങ്കിലും കളിക്കുന്നുണ്ടാവും. ഓഫീസില്‍ വന്നാലും ഇതൊക്കെ കഴിഞ്ഞതിനുശേഷം സമയമുണ്ടെങ്കിലേ ഓഫീസ്‌ കാര്യം ചെയ്യുകയുള്ളൂ. 

ഒരു ശരാശരി ദില്ലിക്കാരന്‍ പെരുമാറ്റത്തില്‍ തീരെ മാന്യത കാണിക്കാത്തവനാണെന്ന്‌ ഒരു പത്രപ്രവര്‍ത്തക എഴുതിയത്‌ ഓര്‍ക്കുന്നു. പണത്തിണ്റ്റെ പ്രദര്‍ശന നഗരിയാണ്‌ ദില്ലി. റോഡില്‍ വലിയ വലിയ കാറുകള്‍ മിക്കതിലും ഒരാള്‍ മാത്രം. എഴുത്തുകാരന്‍ ആനന്ദ്‌ ഒരിക്കല്‍ നിരീക്ഷിച്ചതുപോലെ ഈ ആള്‍ ഇത്രയും വലിയ കാറിനെ വഹിച്ചുകൊണ്ടുപോവുകയാണെന്ന്‌ തോന്നും, മറിച്ചാണ്‌ വേണ്ടതെങ്കിലും. അവന്‍ ധിക്കാരപരമായി നിങ്ങളുടെ വഴിമുടക്കും. ചോദ്യം ചെയ്താല്‍ അമ്മയേയും പെങ്ങളേയും ചേര്‍ത്ത്‌ പച്ച തെറി കേള്‍ക്കാം നിങ്ങള്‍ ഭാഗ്യവാനാണെങ്കില്‍. അല്ലെങ്കില്‍ ഒരു വെടിയുണ്ടയായിരിക്കും സംസാരിക്കുക. 'റോഡ്‌ റേജ്‌' എന്ന ഒരു പ്രയോഗം തന്നെ ദില്ലി നമുക്ക്‌ സമ്മാനിച്ചു. 

ഇന്നത്തെ ദില്ലി കഴുത്തറപ്പന്‍ കച്ചവടക്കാരുടേതാണ്‌. ബീഹാറികളേയും ബംഗാളികളെയും കുറഞ്ഞ കൂലിക്ക്‌ വീട്ടുജോലിക്ക്‌ വെച്ച്‌ ചൂഷണം ചെയ്യുന്ന മധ്യവര്‍ഗ്ഗക്കാരുടേതാണ്‌. ദക്ഷിണേന്ത്യക്കാരോട്‌ ഉള്ളില്‍ പുഛം സൂക്ഷിക്കുന്ന പഞ്ചാബികളൂടേതാണ്‌. പഴയ പ്രതാപകാലം അയവിറക്കി നെടുവീര്‍പ്പിടുന്ന പുരാതന ദില്ലിയിലെ മുസ്ളീം സമുദായക്കാരുടേതാണ്‌. ഇതില്‍ ഏതാണ്‌ കെജ്രിവാളിണ്റ്റെ ദില്ലി എന്ന്‌ മനസ്സിലാകാതെ ഞാന്‍ മിഴിച്ചു നിന്നു, ദില്ലിയിലെ നിയമസഭാതെരഞ്ഞെടുപ്പിനുശേഷം. 

അഴിമതിക്കെതിരായ ഒരു സമരത്തിണ്റ്റെ നേതൃത്വത്തില്‍ നിന്നാണ്‌ കേജ്രിവാള്‍ വന്നത്‌. ദില്ലി എന്ന നഗരത്തിന്‌ അഴിമതിക്കെതിരായ ഒരു മനസ്സുണ്ടോ? എനിക്ക്‌ ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല. വീണ്ടും ഒരു തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ ബി.ജെ.പി ദില്ലിയിലെ എല്ലാ സീറ്റുകളിലും വിജയിച്ചുനില്‍ക്കുമ്പോള്‍ മാസങ്ങള്‍ക്ക്‌ മുമ്പ്‌ കണ്ടത്‌ ഒരു സ്വപ്നം മാത്രമായിരുന്നുവെന്ന്‌ തിരിച്ചറിയുന്നു. ദില്ലി ഒരിക്കലും കെജ്രിവാളിണ്റ്റേതായിരുന്നില്ല, ആവാന്‍ സാദ്ധ്യതയുമില്ല.